Saturday, February 11, 2012

വാലന്റൈന്‍ വരുന്നു, ഓടിക്കോ...

Caution: This is a re-post (originally posted on 9 Feb 2010): വാലന്റൈന്‍ എന്നാല്‍ എന്താണെന്ന് ഈ അടുത്ത കാലം വരെ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. വാലിന് ഇംഗ്ലീഷില്‍ ടെയില്‍ എന്ന് പറയും. വാലും ടെയിലും കൂട്ടിച്ചേര്‍ത്തുള്ള ഈ പരിപാടി വാലിന് തീ പിടിച്ച് ഓടുന്ന ആളുകളുടെത് ആയിരിക്കും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെയൊരു കാര്യം.. ഈ പദത്തിന് പിന്നില്‍ ‘മഹത്തായൊരു’ കഥയുണ്ടെന്ന് പിന്നീടറിഞ്ഞു.  പെണ്ണ് – കുടുംബം - പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ. ഹീ ഗോട്ട് വെരി ആന്ഗ്രി യു നോ,.. വിവാഹം എന്ന ഏര്‍പ്പാട് തന്നെ പുള്ളി നിരോധിച്ചു. നിരോധിച്ചിട്ടും വിവാഹങ്ങള്‍ നടത്തിക്കൊടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലും അടച്ചു. അച്ഛനുണ്ടോ വിടുന്നു?.. പുള്ളി കേറി ജയില്‍ വാര്‍ഡന്റെ മകളെ ലൈനടിച്ച് ശരിയാക്കി.

Monday, February 6, 2012

വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു.  അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ്‌ റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു വിശ്വാസം ഉള്ളത് കൊണ്ടാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാനോ കരയാനോ പാടുണ്ടോ എന്നത് ഒരു വലിയ പ്രശ്നമാണ്. ഏത് തരം വാര്‍ത്തയായാലും വേണ്ടില്ല ഒരു തരം ജീവച്ഛവം പോലെ വായിച്ചങ്ങു പോകണം എന്നുള്ളതാണ് നമ്മുടെ ഒരു പരമ്പരാഗത ലൈന്‍. ദുഃഖ സൂചകമായ വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. 'ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും.

Tuesday, January 31, 2012

തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?

Comment Box Closed
കാന്തപുരത്തിന്റെ തിരുകേശപ്പള്ളിയെച്ചൊല്ലി മുടിഞ്ഞ വിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. പത്രങ്ങളും ചാനലുകളുമൊക്കെ ഇപ്പോള്‍ മുടിപ്പള്ളിയുടെ പിന്നാലെയാണ്. ഈ വിഷയത്തില്‍ ഇത്രമാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.  ഞാന്‍ കാന്തപുരം ഉസ്താദിന്റെ കൂടെയാണ്. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപടസന്യാസികള്‍ക്കും ആയിരത്തൊന്നു മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടന പ്രകാരം നാട്ടുകാരെ പറ്റിച്ചു ജീവിക്കാന്‍ അവകാശമുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഉസ്താദുമാരെയും കിട്ടും. അങ്ങനെ നമുക്ക് കിട്ടിയ ഒരു ഉസ്താദാണ് കാന്തപുരം ഉസ്താദ്. വെറുതെ വിവാദമുണ്ടാക്കി ആ ഉസ്താദിന്റെ കഞ്ഞികുടി മുട്ടിക്കുന്നത്‌ പാതിരാ പ്രഭാഷണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ അദബ് കേടാണ്.

Tuesday, January 24, 2012

മാഷേ, നിങ്ങള്‍ മരിക്കുന്നില്ല

മാഷ്‌ ഇനിയില്ല. രോഗം അതീവ ഗുരുതരമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാല്‍ വേദനിപ്പിക്കുന്ന ഈ വാര്‍ത്ത ഏതു നിമിഷവും വരാം എന്ന് അറിയാമായിരുന്നു.  എന്നാലും മരിച്ചു എന്ന് കേട്ടപ്പോള്‍ വല്ലാത്ത ഒരു നടുക്കമുണ്ട്. ശരീരം വിറയ്ക്കുന്ന പോലെ. വല്ലാത്ത ഒരു നിരാശ ചുറ്റും വന്നു പൊതിയുന്ന പോലെ. ആറ് പതിറ്റാണ്ടിലെറെക്കാലമായി നമ്മുടെ മണ്ണിന്റെ പ്രതികരണ സംസ്കാരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരേ ഒരു മാഷ്‌.. ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്.

Sunday, January 15, 2012

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

സഊദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയാണ് അവരെക്കുറിച്ചുള്ള 'തെറ്റിദ്ധാരണകള്‍ ' നീക്കാന്‍ അവസരമുണ്ടാക്കിയത്. കട്ടിലില്‍ കിടക്കുന്ന ഭാര്യമാരെ വിട്ട് ഫേസ്ബുക്കിലെ അനോണിപ്പെണ്ണിന്റെ പിറകെ ഉമിനീരിറക്കി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ മാത്രമല്ല സഊദി അറേബ്യയിലും ഉണ്ട്. അങ്ങിനെയുള്ള ചിലരെ കയ്യോടെ പിടികൂടിയാണ് സഊദി പെണ്ണുങ്ങള്‍ അവരുടെ സൈബര്‍ കഴിവ് തെളിയിച്ചത്.

Saturday, January 7, 2012

താരം കൊച്ചൌസേപ്പ്! ചാണ്ടിയും കുട്ടിയും ഔട്ട്‌!!

അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അല്പം അഹങ്കാരം എനിക്കുണ്ട്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് വേണ്ടി നാം നടത്തിയ ക്യാമ്പയ്ന്‍ വിജയിച്ചിരിക്കുന്നു. മനോരമയുടെ ന്യൂസ്‌മേക്കര്‍ മത്സരത്തില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരെ പിന്തള്ളി കൊച്ചൌസേപ്പ് തന്നെ താരമായി മാറിയിരിക്കുകയാണ്.  കുറച്ചെങ്കിലും കുറച്ചു വോട്ട് ഒരു മനുഷ്യ സ്നേഹിക്ക് നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായതില്‍ എനിക്കുള്ള അഹങ്കാരം ഞാന്‍ എല്ലാവരെയും വിനയപൂര്‍വ്വം അറിയിക്കുകയാണ്.

Monday, December 26, 2011

കൊച്ചൌസേപ്പ് ജയിക്കില്ലേ ?

മനോരമ ന്യൂസ്‌മേക്കര്‍ 2011 അവാര്‍ഡ്‌ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രാഥമിക റൌണ്ടില്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഫൈനല്‍ റൌണ്ടിലെ പിന്തുണ അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടുന്നത്. ഒരു പണി ഏറ്റെടുത്ത സ്ഥിതിക്ക് അത് മുഴുവിപ്പിക്കാതെ പോകുന്നത് ശരിയല്ലല്ലോ :). ഫൈനല്‍ റൌണ്ടില്‍ ഇപ്പോള്‍ നാല് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ & കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി.  മനോരമയില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് ഇപ്പോഴത്തെ വോട്ടിംഗ് ട്രെന്‍ഡ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ്. മൂപ്പര്‍ക്ക് വേണ്ടി SMS ചെയ്യാന്‍ മലപ്പുറത്ത് ഇപ്പോള്‍ കൊണ്ടോട്ടി നേര്‍ച്ചയുടെ തിരക്കാണ് എന്നാണറിയുന്നത്. കൊച്ചൌസേപ്പ് ഔട്ടാകാതിരിക്കാന്‍ നമ്മളൊന്ന് ആഞ്ഞു പിടിക്കേണ്ടി വരും.

Friday, December 16, 2011

ഫേസ്ബുക്ക്‌ പിടി മുറുക്കുന്നു, Timeline ക്ലിക്ക്ഡ്

എണ്‍പത് കോടി ജനസംഖ്യയുള്ള ഫേസ്ബുക്ക് മഹാരാജ്യത്ത് മഹാ വിപ്ലവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ടൈംലൈന്‍. മൂന്നാല് മാസമായി ഇങ്ങനെയൊരു പുലി വരുന്ന കാര്യം പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു. ഡെവലപ്പര്‍ വേര്‍ഷന്‍ ചിലരൊക്കെ പരീക്ഷിച്ചു നോക്കുകയും ചെയ്തിരുന്നു.  ഇന്നലെയാണ് സംഗതി ഔദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കാള പെറുന്നതിനു മുമ്പ് തന്നെ കയര്‍ റെഡിയാക്കി ശീലമുള്ളത് കൊണ്ട് ഞാന്‍ ചാടിക്കയറി പ്രൊഫൈലില്‍ ടൈംലൈന്‍ പിടിച്ചിട്ടു. ഉള്ളത് പറയാമല്ലോ, സംഗതി അടിപൊളിയായിട്ടുണ്ട്. സുക്കര്‍ബര്‍ഗ് ആളൊരു ഗൊച്ചു ഗള്ളന്‍ തന്നെയാണ്. ഒരു കാര്യം ഉറപ്പ്, ഇവനൊരു കലക്കാ കലക്കും.

Wednesday, December 14, 2011

ഇടുക്കി വേണോ ഇടുക്കി?

മൂന്നാറിലെ അണ്ണന്മാരെ ഞാന്‍ സമ്മതിച്ചിരിക്കുന്നു. കേരളത്തിന്റെ മണ്ണില്‍ നിന്ന് കൊണ്ട് 'ഇടുക്കി വിട്ടു താങ്കോ' എന്ന് മുദ്രാവാക്യം വിളിക്കാന്‍ വാട്ട്‌ എ ധൈര്യം യു നോ?. ഇടുക്കി തമിഴ്നാടിനോട് ചേര്‍ക്കണം എന്ന് മാത്രമല്ല, നാണം കെട്ട കേരള മക്കള്‍ ഇടുക്കി വിട്ടു പോകണം എന്നും അവര്‍ മുദ്രാവാക്കിക്കളഞ്ഞു. തമിഴ്നാട്ടില്‍ ചെന്ന് മലയാളികള്‍ ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചിരുന്നുവെങ്കില്‍ എല്ലും തോലും പാണ്ടി ലോറിയില്‍ കേറ്റി ഇങ്ങോട്ടെത്തിക്കേണ്ടി വരുമായിരുന്നു. നമ്മള്‍ ഇവിടെ ചെയ്തത് ഇങ്ങനെയൊരു മുദ്രാവാക്യം വിളിക്കാന്‍ പോലീസ് അകമ്പടിയും ചാനലുകളുടെ ലൈവ് ക്യാമറയും ഏര്‍പാടു ചെയ്തു കൊടുക്കുകയാണ്. പ്രകടനം കഴിഞ്ഞു പോകുന്നവര്‍ക്ക് ലഡുവും പുഴുങ്ങിയ കോഴിമുട്ടയും വിതരണം ചെയ്തു എന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തരോ മഹാനു ഭാവുലു ഗുലു!!

Sunday, December 11, 2011

ദി കിംഗ്‌ വരുന്നു !!!

മഞ്ഞളാംകുഴി അലിയുടെ ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ വരുന്ന ഒരു രംഗമുണ്ട്. നിരന്നു നില്‍ക്കുന്ന പോലീസ് ഓഫീസര്‍മാരോട് മുണ്ട് മടക്കിക്കുത്തി നാല് ആര്‍ ഡി എക്സ്  ഡയലോഗ് കാച്ചിയ ശേഷം ഇടതു വശത്തെ മുടി പിറകിലേക്ക് തട്ടിക്കൊണ്ടുള്ള ആ കിടിലന്‍ വരവില്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ വരെ വിസില്‍ അടിച്ചു പോയിട്ടുണ്ട്.  മന്ത്രിസ്ഥാനം ഉറപ്പാക്കിയ മഞ്ഞളാംകുഴി അലി അങ്ങിനെ ഒരു വരവാണ് ഇപ്പോള്‍ വരുന്നത്. അലിയെ കീടം എന്ന് വിളിച്ച സഖാവ് പിണറായി പോലും വിസിലടിച്ചു പോകുന്ന ഒരു വരവ്. ഫലസ്തീന്‍ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാലും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പരിഹരിക്കപ്പെടില്ല എന്ന് കരുതി  പാണക്കാട്ടെ തരിക്കഞ്ഞിയും കുടിച്ചു എല്ലാവരും പിരിഞ്ഞു പോയതായിരുന്നു.

Thursday, December 8, 2011

മംഗളം കാണിച്ച അന്തസ്സ് !

പത്രവിതരണ ഏജന്റുമാര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഞാന്‍ ഇതിനു മുമ്പ് എഴുതിയത്   ഓര്‍ക്കുന്നുണ്ടാകുമെന്നു കരുതുന്നു. അതിന്റെ ഒരു ഫോളോ-അപ്പ്‌ സ്റ്റോറിയാണ് ഇത്. ഏജന്റുമാരുടെ കമ്മീഷന്‍ തുകയില്‍ ഒരു നയാപൈസ കൂട്ടിക്കൊടുക്കില്ല എന്ന പിടിവാശിയില്‍ തന്നെയാണ് മനോരമയും മാതൃഭുമിയും അടക്കമുള്ള പത്രമുത്തശ്ശിമാര്‍ . എന്നാല്‍ മംഗളം പത്രം അന്തസ്സ് കാണിച്ചിരിക്കുന്നു. ആ വാര്‍ത്ത നിങ്ങളുമായി പങ്കു വെക്കാന്‍ മാത്രമാണ് ഈ പോസ്റ്റ്‌. പത്ര മുതലാളിമാരുടെയും പത്രപ്രവര്‍ത്തകരുടെയും പേരോ പെരുമയോ ഇല്ലാത്ത, മഞ്ഞും മഴയും വകവെക്കാതെ അതിരാവിലെ വീട്ടുപടിക്കല്‍ പത്രം എത്തിക്കുന്ന ആ പാവങ്ങളെ അല്പമൊന്നു കരുണയോടെ നോക്കാന്‍ മലയാളത്തിലെ ഒരു പത്രം തയ്യാറായിരിക്കുന്നു എന്നത് ആഹ്ലാദകരമായ ഒരു വാര്‍ത്തയാണ്.

Sunday, December 4, 2011

മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)

മനോരമ പല പുലിവാലും പിടിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലൊരു പുലിവാല്‍ ഈ അടുത്ത കാലത്തൊന്നും പിടിച്ചിട്ടില്ല. പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ. പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല. വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്. സകല പൈങ്കിളി മസാലകളും ചേര്‍ത്തുള്ള ഒരു ഇന്‍സ്റ്റന്റ് റിയാലിറ്റി തട്ടുകടയാണ് മഴവില്‍ മനോരമ. അതിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങ് ഉള്ള പരിപാടി നമ്മുടെ രതിചേച്ചി അവതരിപ്പിക്കുന്ന വെറുതെ അല്ല ഭാര്യ ആണ്. അതാണ്‌ ഇപ്പോള്‍ ആകെ കുളമായിരിക്കുന്നത്. അപാര തൊലിക്കട്ടിയുള്ള കുറച്ചു ദമ്പതികളെ കുളിപ്പിച്ചൊരുക്കിക്കൊണ്ട് വന്ന് ഓരോരുത്തരെയായിട്ടു നിറുത്തിപ്പൊരിക്കുകയെന്നതാണ് ഈ ഷോയുടെ ഫോര്‍മാറ്റ്‌.