ഗള്‍ഫ് മലയാളീ, നാറ്റിക്കരുത് !

ഞാനൊരു മലയാളിയാണ്. മലയാളികളെക്കുറിച്ച് എനിക്ക് തികഞ്ഞ അഭിമാനവുമാണ്. (ഇതാദ്യമേ പറഞ്ഞില്ലെങ്കില്‍ ഇനി എഴുതാന്‍ പോകുന്നത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ചൊറിച്ചില്‍ ഉണ്ടാവാനിടയുണ്ട്). പല ദേശക്കാര്‍ക്കിടയില്‍ ജോലി ചെയ്യുന്നതിനാല്‍ കേരളം, മലയാളീ എന്നൊക്കെ കേട്ടാല്‍ ഞാന്‍ കാത് കൂര്‍പ്പിക്കും. കേരളത്തെക്കുറിച്ച് വല്ലതും മോശമായി ആരേലും പറഞ്ഞാല്‍ എന്റെ രക്തം തിളയ്ക്കും. പിന്നെ ഞാനെന്തൊക്കെ ചെയ്യുമെന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല. അത്രമാത്രം വികാരപരമാണ് മലയാളിയെക്കുറിച്ചുള്ള എന്റെ പൊതുബോധം. മുന്‍‌കൂര്‍ ജാമ്യം ലഭിക്കാന്‍ തത്ക്കാലം ഇത്രയും മതി. ഇനി ചൊറിച്ചില്‍ ഉണ്ടാക്കുന്ന കാര്യം വളച്ചു കെട്ടാതെ പറയാം.

വിമാന യാത്രയില്‍ ഒട്ടും മാനേര്‍സ് കാണിക്കാത്തവരാണ് പല മലയാളികളും. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍. കത്തിയൂരരുത്!. ഒരുദാഹരണം പറയാനുള്ള സമയം തരണം. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര. വിമാനം ഏതാണ്ട് കേരള അതിര്‍ത്തിയിലേക്ക് കടക്കുന്നു. പത്തോ ഇരുപതോ മിനുട്ടിനുള്ളില്‍ കരിപ്പൂരില്‍ ഇറങ്ങിയേക്കും. സീറ്റ് ബെല്‍റ്റ്‌ ബട്ടണ്‍ കത്തിക്കൊണ്ട് നില്‍ക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വിന്‍ഡോ സീറ്റില്‍ ഇരുന്ന കുതിരവട്ടംകാരൻ റഫീഖിന് (സ്ഥലപ്പേരു എന്റെ വകയാണ്. പേര് റഫീഖ് തന്നെ. അയാളുടെ എമിഗ്രേഷന്‍ ഫോം ഞാനാണ് പൂരിപ്പിച്ചത്) ആകെക്കൂടി ഒരിളക്കം. എഴുന്നേല്‍ക്കാനുള്ള പരിപാടിയാണ്. ഞാന്‍ പറഞ്ഞു."സമയം ആയിട്ടില്ല റഫീഖ്. വിമാനം ഒന്ന് ലാന്‍ഡ്‌ ചെയ്തോട്ടെ.. എന്നിട്ട് ഇറങ്ങാം. സീറ്റ് ബെല്‍റ്റ്‌ ഇടൂ". എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി റഫീഖ് .

ഇത് വരെ കണ്ട റഫീഖ് ആയിരുന്നില്ല അപ്പോള്‍. ജിദ്ദയില്‍ നിന്ന് കേറുമ്പോള്‍ ഒരു എലിയെപ്പോലെ പങ്ങിയിരുന്നിരുന്ന കക്ഷിയാണെന്ന് കണ്ടാല്‍ തോന്നില്ല. കോഴിക്കോട് എത്താനായതോട് കൂടി അയാളുടെ മട്ടും ഭാവവും ആകെ മാറിയിരിക്കുന്നു!!. ഇപ്പോള്‍ ഏതാണ്ട് ഒരു അരപ്പുലിയുടെ മട്ടുണ്ട്. (വിമാനം ഇറങ്ങിയാല്‍ ഫുള്‍ പുലി ആവുമായിരിക്കും)  പുള്ളി എഴുന്നേറ്റു!!. തലയ്ക്കു മുകളിലെ ലഗ്ഗേജ് കാബിന്‍ തുറക്കാനുള്ള പരിപാടിയാണ്. ഇത് കണ്ട എയര്‍ ഹോസ്റ്റസ് ഓടി വന്നു. "പ്ലീസ് സിറ്റ്. ഡോണ്ട് ഓപ്പണ്‍ നൌ". എന്നെ നോക്കിയ പോലെ റഫീഖ് ആ 'അമ്മച്ചി'യേയും (എയര്‍ ഇന്ത്യയാണ് ഫ്ലൈറ്റ്!!) ഒന്ന് നോക്കി. ആ നോട്ടം കണ്ടതോടെ എയര്‍ പോയ ബലൂണ്‍ പോലെയായി നമ്മുടെ എയര്‍ അമ്മച്ചി. റഫീഖ് കാബിന്‍ തുറന്നു, പെട്ടി ഇറക്കി (കേബിന്‍ ബാഗ്ഗേജിന്റെ പരമാവധി തൂക്കം ഏഴ് കിലോ ആണ്. റഫീഖിന്റെ പെട്ടി പതിനഞ്ച് കിലോയില്‍ കൂടില്ല.!!. ഇതിന് പുറമേ നാല്പതു കിലോ വീതമുള്ള രണ്ടു പെട്ടികള്‍ വേറെയും ഉണ്ടത്രേ. ഒരു നൂറ് കിലോ എങ്കിലും കയ്യിലില്ലാതെ എന്തോന്ന് യാത്ര.. അല്ലേ റഫീഖേ. ).

നിമിഷങ്ങള്‍ക്കകം പല സീറ്റുകളില്‍ നിന്നും റഫീഖുമാര്‍ എഴുനേല്‍ക്കാന്‍ തുടങ്ങി. എയര്‍ ഹോസ്റ്റസ്സുമാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു പറയുന്നു. "പ്ലീസ് ഡോണ്ട് ഓപ്പണ്‍.. പ്ലീസ് സിറ്റ്.  സിറ്റ്. സിറ്റ്." ((ദോഷം പറയരുതല്ലോ, ഒരു എയര്‍ ഹോസ്റ്റസ് പറഞ്ഞത് 'ഷിറ്റ്' 'ഷിറ്റ്' എന്നാണ്)) .ആര് കേള്‍ക്കാന്‍. എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്ന വേറൊരു റഫീഖ് തടിച്ച പെട്ടി വലിച്ചിറക്കുന്നതിനിടയില്‍ വിമാനം ഒന്ന് വെട്ടി. ദാണ്ടേ കിടക്കുന്നു അയാളുടെ പെട്ടി നിലത്ത്. അല്‍പമൊന്ന് തെറ്റിയിരുന്നെങ്കില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന കൊച്ചു പെണ്‍കുട്ടിയുടെ തല പൊളിഞ്ഞു പോയേനെ..  വിമാനം ആകാശത്തു കറങ്ങുക തന്നെയാണ്. എഴുപത്തിയഞ്ചു  ശതമാനം റഫീഖുമാരും പെട്ടിയും പിടിച്ചു റെഡിയായിക്കഴിഞ്ഞു. 'കാലാവസ്ഥ ശരിയല്ല, വിസിബിലിറ്റി പ്രോബ്ലം ഉണ്ട്' എന്ന  പൈലറ്റിന്റെ അനൌണ്‍സ്മെന്റ് വന്നു. ഒരു  റഫീഖിനും കുലക്കമില്ല. വിസിബിലിറ്റി പ്രശ്നമില്ല, ഞങ്ങള്‍ താഴേക്ക്‌ ചാടാന്‍ റെഡിയാണ് എന്ന മട്ടിലാണ് എല്ലാവരുടെയും നില്‍പ്പ്. എന്റെ പിറകിലെ സീറ്റില്‍ ഇരുന്ന രണ്ടു വിദേശികള്‍ ഇതൊക്കെക്കണ്ട് അന്തം വിട്ടു ഇരിക്കുകയാണ്. ടേക്ക് ഓഫും ലാന്റിങ്ങും ഏറ്റവും അപകടം പിടിച്ച സമയമാണെന്നും സീറ്റ് നേരെയാക്കി ബെല്‍റ്റ്‌ ഇട്ടു ഇരിക്കണമെന്നും  അറിയാവുന്നതിനാല്‍ അതെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട് പാവങ്ങള്‍ .. 

തച്ചോളി ഒതേനനെപ്പോലെ എന്തിനും തയ്യാറായി നില്‍ക്കുകയാണ് നമ്മുടെ കുതിരവട്ടം!! വിന്‍ഡോ അല്പമൊന്ന് തുറന്ന് കിട്ടിയാല്‍ പുള്ളി താഴോട്ട് ചാടുമെന്ന് ഉറപ്പാണ്. ആ ഒരു നിറുത്തമാണ് നില്‍ക്കുന്നത്!!!. ഹോളിവുഡ്‌ സിനിമയിലെ നായകനെ കാണുന്ന പോലെ  ഞാന്‍ റഫീഖിനെ കണ്ണെടുക്കാതെ  നോക്കുന്നതിനിടയില്‍ പുള്ളി മൊബൈല്‍ എടുത്തു!. തിരക്കിട്ട് ഡയല്‍ ചെയ്യുകയാണ്. വിമാനത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പല പ്രാവശ്യം അനൌണ്‍സ്മെന്റ് വന്നിട്ടുണ്ട്. കണ്ട്രോള്‍ ടവറുകളില്‍ നിന്നും പൈലറ്റിന് ലഭിക്കേണ്ട സന്ദേശങ്ങള്‍ക്ക് അത് തടസ്സം സൃഷ്ടിക്കാന്‍ ഇടയുണ്ട്. "ഹല്ലോ, ഹലോ, .. ജമീലാ, ഇത് ഞാനാ റഫീഖ്‌.. വിമാനം കൊയിക്കോട്ട് എത്തീട്ടാ..   .. . ദാ ഇപ്പൊ എറങ്ങും.."

മൊബൈല്‍ ഇല്ലെങ്കിലും കുതിരവട്ടത്ത്‌ കേള്‍ക്കുന്ന ഉച്ചത്തിലാണ് റഫീഖിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നത്. "ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി.". റഫീഖ്‌ നല്ല ഫോമില്‍ തന്നെയാണ്. വിമാനത്തില്‍വെച്ച്  ഇതാണ് സ്ഥിതിയെങ്കില്‍ ജമീലയെ നേരില്‍ക്കണ്ടാലുള്ള റഫീഖിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാന്‍ ആലോചിച്ചത്!!. ഞാന്‍ ചുറ്റുപാടും നോക്കി. വിമാനത്തിനുള്ളിലെ എല്ലാ റഫീഖുമാരും അവരുടെ ജമീലമാരുമായി തകര്‍ത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു!!!. വിമാനം ഗതികിട്ടാതെ കറങ്ങുക തന്നെയാണ്!!!

ഇത് ഒരുദാഹരണം മാത്രമാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്‍പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്. കേരളത്തിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ മാത്രമാണ് ഞാന്‍ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്.  എല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതിരിക്കുക, വിമാന ജോലിക്കാര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മള്‍ കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ്‌ നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര്‍ ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ്‌ അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യര്‍ത്ഥന. ജസ്റ്റ്‌ വണ്‍ റിക്വസ്റ്റ്.. നാറ്റിക്കരുത്.

മ്യാവൂ: ഒന്ന് പോടേ.. ഒരു ഗാന്ധിജി വന്നിരിക്കുന്നു.  മലയാളികളെ സംസ്കാരം പഠിപ്പിക്കാന്‍!! താന്‍ ഏതു കോപ്പിലെ സായിപ്പാ?.. ബ്ലോഗറാണത്രെ ഫൂ.. മേലാല്‍ ഇതുപോലെ വേണ്ടാതീനം വല്ലതും എഴുതിയാല്‍ വായില്‍ പല്ല് കാണില്ല. പറഞ്ഞില്ലാന്നു  വേണ്ട.

Popular Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
പോടാ, പോയി ചാകെടാ !  
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.