മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്

ഇസ്മാഈലിന്റെ ആടുകളുടെ കൂടെ മരുഭൂമിയില്‍ അല്പനേരം ചിലവഴിക്കുക എന്നതായിരുന്നു ഖുന്‍ഫുദയിലേക്കുള്ള എന്റെ യാത്രയുടെ 'ഒളി'അജണ്ട. ഖുന്‍ഫുദ മലയാളി അസോസിയേഷന്റെ സെക്രട്ടറി ഫൈസല്‍ ബാബു അവരുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചപ്പോള്‍ ഒരു ലൊട്ടുലൊടുക്ക് കാരണം പറഞ്ഞു ആദ്യം ഞാന്‍ ഒഴിഞ്ഞു മാറി. 'വന്നേ പറ്റൂ, ഞാന്‍ നാളെ വീണ്ടും വിളിക്കും' എന്ന് ഫൈസല്‍ . 'എനിക്ക് പറ്റില്ല, മറ്റാരെയെങ്കിലും സംഘടിപ്പിച്ചു തരാം' എന്ന് ഞാനും. ഒരു വിധം ഫൈസലിനെ ഒതുക്കിയെടുത്ത് ഫോണ്‍ വെച്ചു കഴിഞ്ഞ ഉടനെയാണ് ഇസ്മാഈലിന്റെ കാര്യം ഞാന്‍ ഓര്‍ത്തത്.

ഖുന്‍ഫുദക്കടുത്ത് മരുഭൂമിയിലെ ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഇസ്മാഈല്‍ ഉള്ളത് എന്നറിയാം. ഉടനെ ഞാന്‍ ഫൈസലിനെ വിളിച്ചു. 'ഞാന്‍ തന്നെ വരാം. ഒരു ബ്ലോഗറായ നിങ്ങള്‍ വിളിച്ചിട്ട് വരാതിരിക്കുന്നത് ശരിയല്ലല്ലോ'. ഫൈസലിനു സന്തോഷമായി. എന്റെ 'ഒളി അജണ്ട' ഞാന്‍ പുറത്തു വിട്ടില്ല. പ്രവാസി അസോസിയേഷന്റെ ചിലവില്‍ നാട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരു കഞ്ഞിയാണ് ഞാനെന്നു വരരുതല്ലോ. ഇസ്മാഈലിനെ വിളിച്ചു അങ്ങോട്ടെത്താനുള്ള വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി. ജിദ്ദയില്‍ നിന്നും ജീസാന്‍ ഹൈവേയില്‍ ഏതാണ്ട് നാനൂറു കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ഖുന്‍ഫുദയില്‍ എത്താന്‍. ഖുന്‍ഫുദയില്‍ എത്തുന്നതിനു അമ്പതു കിലോമീറ്റര്‍ മുമ്പ് ഒരു കൊച്ചുപട്ടണമുണ്ട്. മുദൈലിഫ്. അവിടെ നിന്ന് മരുഭൂമിയിലൂടെ അല്പം ഉള്ളോട്ടു പോയാല്‍ നവാന്‍ എന്ന ഗ്രാമത്തിലെത്തും. അവിടെ വന്നു വിളിച്ചാല്‍ മതി ഉടനെ ഞാന്‍ എത്തും എന്ന് ഇസ്മാഈല്‍ പറഞ്ഞു. ജിദ്ദയില്‍ നിന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറലും ഡിപ്ലോമാറ്റിക് ടീമും ഖുന്‍ഫുദയിലെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ യാത്രയുടെ പ്രധാന ഉദ്ദേശം അവിടെയുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്‌ പുതുക്കി നല്‍കുക, യാത്രാ രേഖകള്‍ ശരിയാക്കിക്കൊടുക്കുക തുടങ്ങിയവയാണ്. വിദൂര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളെ  സംബന്ധിച്ചിടത്തോളം കോണ്‍സുലര്‍ സംഘത്തിന്റെ ഇത്തരം സന്ദര്‍ശനങ്ങള്‍ വലിയ അനുഗ്രഹമാണ്.


വെന്നിയൂര്‍ സ്വദേശി അബ്ബാസിനെയാണ്  ജിദ്ദയില്‍ നിന്നും എന്നെ കൊണ്ടുപോകാന്‍ പ്രവാസി അസോസിയേഷന്‍ ചുമതലപ്പെടുത്തിയത്. കുടി വെള്ളം കൊണ്ടുപോകുന്ന ട്രക്കുമായി മരുഭൂമിയില്‍ ഏറെക്കാലം ജോലിയെടുത്തിട്ടുണ്ട് അബ്ബാസ്. ജിദ്ദ - ജീസാന്‍ റോഡിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മരുഭൂമിയിലെ ഗ്രാമങ്ങളിലേക്ക് ഇന്നത്തെപ്പോലെ റോഡുകള്‍ ഇല്ലാതിരുന്ന കാലത്തും അദ്ദേഹം വെള്ളം കൊണ്ടുപോയിട്ടുണ്ട്. യാത്രയിലുടനീളം രസകരമായ പല അനുഭവങ്ങളും അബ്ബാസ് പറഞ്ഞു. സ്ഥലം ചോദിച്ചറിഞ്ഞെങ്കിലും മരുഭൂമിയല്ലേ, ഇസ്മാഈലിനെ കണ്ടു പിടിക്കാന്‍ ആവുമോ എന്നൊരു സംശയം യാത്ര പുറപ്പെടുമ്പോള്‍ എനിക്കുണ്ടായിരുന്നു.  പക്ഷേ ഇസ്മാഈലിന്റെ പേരും നില്‍ക്കുന്ന സ്ഥലവും സൂചിപ്പിച്ചപ്പോഴേക്ക് അബ്ബാസ് പറഞ്ഞു. 'ആളെ എനിക്കറിയാം. അവന്റെ തോട്ടത്തിലേക്ക് ഞാന്‍ വെള്ളം കൊണ്ടുപോയിട്ടുണ്ട്'. സമയം ഉണ്ടെങ്കില്‍ നമുക്ക് പോകുന്ന പോക്കില്‍ തന്നെ അവിടെ കയറിയിട്ട് പോകാം". സത്യം പറഞ്ഞാല്‍ അബ്ബാസിന്റെ ആ മറുപടി എന്നെ വല്ലാതെ ആവേശം കൊള്ളിച്ചു. എനിക്ക് പറ്റിയ ഒരാളെത്തന്നെയാണ് കിട്ടിയിരിക്കുന്നത്.  

രാത്രി പത്തു മണിക്കാണ് ഖുന്‍ഫുദയിലെ പരിപാടി. ജിദ്ദയില്‍ നിന്ന് നാല് മണിക്കാണ് പുറപ്പെട്ടത്‌. മരുഭൂമിയെ കീറിമുറിച്ചു കടന്നു പോകുന്ന വിജനമായ ആറുവരിപ്പാത. ഏതു കൊഞ്ഞാണന്‍ ഡ്രൈവറും നൂറ്റിപ്പത്തിനു താഴെ ചവിട്ടില്ല. അമ്മാതിരി റോഡാണ്. അബ്ബാസാകട്ടെ നൂറ്റിനാല്പതിനു താഴേക്ക്‌ വന്നിട്ടേയില്ല. അതുകൊണ്ട് വിചാരിച്ചതിലും നേരത്തെ മുദൈലിഫില്‍ എത്തി. പോകുന്ന പോക്കില്‍ തന്നെ നേരെ ഇസ്മാഈലിന്റെ അടുത്തേക്ക്‌ വിട്ടു. മെയിന്‍ റോഡില്‍ നിന്നും നവാനിലേക്കുള്ള കട്ട്‌ റോഡിലേക്ക്. അല്പം പോയിക്കഴിഞ്ഞപ്പോള്‍ ഹോളോബ്രിക്സ് ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറിയുടെ മുറ്റത്ത് അബ്ബാസ്‌ വണ്ടി നിര്‍ത്തി. ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. ഇസ്മാഈലും നാട്ടുകാരായ ചില സുഹൃത്തുക്കളും അവിടെ കാത്തു നില്‍ക്കുന്നുണ്ട്. അവരെയും കൂട്ടി മണ്‍പാതയിലൂടെ അല്പം പോയതോടെ ഇസ്മാഈലിന്റെ സങ്കേതം എത്തി. മരുഭൂമിയില്‍ വിജനമായ ഒരിടത്ത് നാട്ടുമ്പുറത്തെ പീടികമുറികള്‍ പോലെ രണ്ടു റൂമുകള്‍.. ചുറ്റുപാടും ആടുകളുടെ കൂട്ടങ്ങള്‍ ..അവയുടെ വാസസ്ഥലം മരുഭൂമിയില്‍ വേലി കെട്ടി തിരിച്ചിട്ടുണ്ട്.  അപരിചതരായ ഞങ്ങളെ കണ്ടപ്പോള്‍ ആടുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നായ ഒടുക്കത്തെ കുര. ഇസ്മാഈലിനെ കൂട്ടത്തില്‍ കണ്ടതോടെ അവനൊന്നടങ്ങി.

ഇടത്ത് നിന്ന് മൂന്നാമത് ഇസ്മായീല്‍ . കൂടെ വള്ളിക്കുന്നുകാരായ മറ്റു സുഹൃത്തുക്കള്‍

ഞാന്‍ അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങി. "എല്ലാം പകല്‍ കാണാം. ഇപ്പോള്‍ വല്ലാതെ കറങ്ങേണ്ട. നായകള്‍ വേറെയും വരും" ഇസ്മാഈല്‍ പറഞ്ഞു. റൂമിന്റെ മുറ്റത്തെ കാര്‍പെറ്റില്‍ ഇരുന്നു ചായയും കാരക്കയും  കഴിച്ചു. നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ ഇസ്മാഈല്‍ റൊട്ടിയും കോഴിക്കറിയും വിളമ്പി. അവന്‍ എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്.


നായയുടെ കുരയും തണുത്ത കാറ്റും ചുറ്റിലും ആടുകളുമായി ആ രാത്രി അവിടെ കഴിയാന്‍ എനിക്ക് കൊതിയുണ്ടായിരുന്നു. പക്ഷേ പരിപാടിക്ക് പോകണമല്ലോ. 'കുതിക്കുന്ന ഇന്ത്യ കിതക്കുന്ന പ്രവാസി' എന്ന വിഷയമാണ് എനിക്ക് സംസാരിക്കേണ്ടത്. നേരം വൈകി കിതച്ചു കൊണ്ട് അങ്ങോട്ട്‌ എത്തിയാല്‍ എന്റെ കുതിപ്പ് അതോടെ അവര്‍ തീര്‍ക്കും!. എല്ലാം കാണാനായി പകല്‍ സമയത്ത് നാളെ വരാം എന്ന് പറഞ്ഞു വണ്ടിയില്‍ കയറിയപ്പോള്‍ നായ നീട്ടി ഓരിയിട്ടു. 'ഇനി ഞാനുറങ്ങട്ടെ' എന്നൊരു ട്യൂണുണ്ട് അതിന്. ഖുന്‍ഫുദയില്‍ കൃത്യസമയത്ത് എത്തി. ആദ്യം ഫൈസലിന്റെ വീട്ടില്‍ നിന്ന് പത്തിരിയും വെള്ളപ്പവും കോഴിക്കറിയും!. ഇസ്മാഈലിന്റെ റൂമില്‍ നിന്ന് ഭക്ഷണം കഴിച്ച വിവരം ഞാന്‍ പറഞ്ഞില്ല. (ഹല്ല പിന്നെ!.)


പ്രവാസി സംഗമം ഭംഗിയായിക്കഴിഞ്ഞു. കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായിയുടെ പ്രസംഗത്തിനു ആളുകള്‍ കയ്യടിച്ചു. എന്റെ പ്രസംഗത്തിനും കിട്ടി അടി (ഐ മീന്‍, കയ്യടി, സത്യമായിട്ടും!!). പിറ്റേന്ന് രാവിലെ മുതല്‍ ഉച്ച വരെ ഫ്രീയാണ്. ഉച്ചക്ക് ശേഷമാണ് ഇസ്മാഈലിന്റെ ആടുകളുടെ അപ്പോയിന്റ്മെന്റ് ഉള്ളത്. രാവിലെ അവനു പണിയുണ്ടാകും. ഖുന്‍ഫുദയില്‍ നിന്നും നൂറ്റിമുപ്പതു കിലോമീറ്റര്‍ അകലെ അമഖ് എന്നൊരു സ്ഥലമുണ്ട്. (ഹമുക്ക് എന്നാണു മലയാളികള്‍ പറയുക) ചെങ്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ പ്രദേശം ഒരു ചെറിയ ടൂറിസ്റ്റ് കേന്ദ്രമാണ്. ഗ്രാമീണരായ അറബി സ്ത്രീകള്‍ കടല്‍ മത്സ്യം ഒരു പ്രത്യേക രീതിയില്‍ ചുട്ടു കൊടുക്കുന്ന ഒരു ചന്ത അവിടെയുണ്ട്. ഫൈസലിനെയും അവന്റെ സുഹൃത്തും എന്റെ ബന്ധുവുമായ മറ്റൊരു ഫൈസലിനെയും (ടൊയോട്ട കമ്പനിയില്‍ ജോലി ചെയ്യുന്നതിനാല്‍ ഫൈസല്‍ ടൊയോട്ട എന്നാണ് വിളിപ്പേര്) കൂട്ടി അങ്ങോട്ട്‌ വെച്ചു പിടിച്ചു. പന്ത്രണ്ടു മണിയോടെ ഞങ്ങള്‍ അവിടെയെത്തി. ചുട്ട മീന്‍ തിന്നുക എന്നതിനോടൊപ്പം ഇവിടെയും എനിക്ക് ഒരു 'ഒളി അജണ്ട' ഉണ്ട്. എന്റെ പെങ്ങളുടെ മരുമകന്‍ നിസാര്‍ ഈ ചന്തയുടെ തൊട്ടു മുന്നില്‍ പെട്രോള്‍ പമ്പ് നടത്തുന്നുണ്ട്!!. അതോടു ചേര്‍ന്ന് ഒരു കടയും. അവനെയൊന്നു കാണണം. കട സന്ദര്‍ശിച്ച ശേഷം നിസാറിനെയും കൂട്ടി ചന്തയിലേക്ക് ഇറങ്ങി. വെള്ളിയാഴ്ച രാവിലെ ആയതിനാല്‍ ചന്തയില്‍ തിരക്ക് കുറവാണ്. ഈത്തപ്പനയോലകൊണ്ട് കൂരകള്‍ പോലെ കെട്ടിയുണ്ടാക്കിയ ഷെഡുകള്‍ നിരന്നു കിടക്കുന്നു.

 
 with Faisal Babu
With Faisal Chemban

ഓരോ ഷെഡിലും പ്രത്യേക തരം മണ്ണടുപ്പുകള്‍ ഉണ്ട്. മൈലാഞ്ചിയോ മറ്റോ ഇട്ട് കറുപ്പിച്ച കൈകളോടെ നില്‍ക്കുന്ന ഗ്രാമീണ സ്ത്രീകള്‍ ആളുകള്‍ക്ക് മീന്‍ ചുട്ടു കൊടുക്കുന്നു. കടലില്‍ നിന്ന് അപ്പോള്‍ പിടിച്ചുകൊണ്ട് വന്ന പലതരം മീനുകള്‍ വില്‍ക്കുന്ന ചെറിയ ഷെഡുകള്‍ ചുറ്റുപാടുമുണ്ട്. നിസാര്‍ അറബികളുടെ പ്രിയ മത്സ്യമായ ഹാമൂര്‍ വാങ്ങി. 45 റിയാലാണ് ഒരു കിലോക്ക്. (ഏകദേശം 600 രൂപ). കടക്കാരന്‍ അത് പ്രത്യേക രീതിയില്‍ മുറിച്ചു തന്നു. ഗ്രാമീണ സ്ത്രീകളുടെ വേഷത്തിലും വൃത്തിയിലുമൊക്കെ അല്പം ശങ്കയുള്ളതിനാല്‍ ഞങ്ങള്‍ തന്നെ മീന്‍ കഴുകി വൃത്തിയാക്കിക്കൊടുത്തു.

 

ഒരടുപ്പില്‍ തീയിട്ടു കത്തിച്ചു മറ്റൊരു അടുപ്പിലേക്ക് അതിന്റെ ചൂട് പകര്‍ന്നു ചുടുന്ന രീതിയാണ്. അതിനാല്‍ തന്നെ മീനില്‍ പൊടിയോ അഴുക്കോ ഏല്‍ക്കില്ല. അവര്‍ മീന്‍ ചുടുന്ന രീതി ഫോട്ടോയെടുക്കാന്‍ ഫൈസല്‍ ഒരു ശ്രമം നടത്തിയപ്പോള്‍ ആ സ്ത്രീ തടഞ്ഞു. ഫോട്ടോയില്‍ കുടുങ്ങാതിരിക്കാന്‍ അവര്‍ മാറി നിന്നു.  ഞങ്ങള്‍ക്ക് മുന്നേ വന്ന ചില അറബികള്‍ മീനുമായി കാത്തു നില്‍ക്കുന്നുണ്ട്. അല്പം താമസിക്കുമെന്ന് തോന്നിയതിനാല്‍ മീന്‍ ചുടാന്‍ ഏല്‍പിച്ച ശേഷം ഞങ്ങള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ പോയി. ജുമുഅ നമസ്കാരം കഴിഞ്ഞു വന്നപ്പോഴെക്കു മീനെല്ലാം ചുട്ടു റെഡിയാക്കി വെച്ചിട്ടുണ്ട്. പത്തു റിയാലാണ് ചുടാനുള്ള ചാര്‍ജ്. മീനിന്റെ കൂടെ കഴിക്കാന്‍ അവര്‍ കൈ കൊണ്ട് കുഴച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരം തന്തൂരി റൊട്ടിയും സലാഡും ചട്ടിണിയും വില്പനക്കുണ്ട്. അതൊന്നും ഞങ്ങള്‍ വാങ്ങിയില്ല. നിസാര്‍ അവന്റെ കടയില്‍ നിന്നു കുബ്ബൂസും ചെറുനാരങ്ങയും തൈരും കെച്ചപ്പുമൊക്കെ കൊണ്ട് വന്നു. എണ്ണയോ മസാലകളോ ഒന്നും ചേര്‍ക്കാതെ പച്ചയില്‍ ചുട്ടെടുക്കുന്ന മത്സ്യം മുകളില്‍ അല്പം ഉപ്പും എരിവ് ആവശ്യമുള്ളവര്‍ക്ക് അല്പം മസാല പൊടിയും വിതറി കഴിക്കുകയാണ് രീതി.അറബികള്‍ നമ്മെപ്പോലെ എരിവു ഇഷ്ടപ്പെടുന്നവരല്ല. മസാലകള്‍ വളരെ കുറവായിരിക്കും എന്നതാണ് അവരുടെ ഭക്ഷണ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ചെറിയ മീന്‍ തിന്നു കഴിഞ്ഞപ്പോഴേക്ക് ഫൈസല്‍ ആളാകെ മാറി. ഒരു അറബി പ്രമാണിയുടെ ലുക്കും മംഗലശ്ശേരി നീലകണ്ഠന്റെ ഇരിപ്പും!.

വ്യത്യസ്തമായ ഒരു ചുറ്റുപാടില്‍ രുചികരമായ ഭക്ഷണം കഴിച്ച സംതൃപ്തിയോടെ അവിടെ നിന്ന് യാത്ര തിരിച്ചു. വഴിയില്‍ മരുഭൂമിയില്‍ നിന്ന് ഒന്ന് രണ്ടു ഫോട്ടോകള്‍ എടുത്തു. ഒരു മണിക്കൂറിനുള്ളില്‍ ഖുന്‍ഫുദയില്‍ എത്തി. അവിടെ അബ്ബാസ് വണ്ടിയുമായി കാത്തു നില്‍ക്കുന്നുണ്ട്. രണ്ടു ഫൈസലുമാരോടും സംഘാടകരോടും യാത്ര പറഞ്ഞു നേരെ ഇസ്മാഈലിന്റെ അടുത്തേക്ക്‌.


നാല് മണിയോടെ അവിടെയെത്തി. ഉറക്കത്തില്‍ ആയിരുന്ന ഇസ്മാഈലിനെ വിളിച്ചുണര്‍ത്തി. പിന്നെ അവന്‍ ആടുകള്‍ക്ക് തീറ്റ കൊടുക്കുന്നതും അവയോടു ചങ്ങാത്തം കൂടുന്നതുമൊക്കെ നോക്കി ഏറെ നേരം നിന്നു. ഞാന്‍ ആടുകളുടെ അടുത്തേക്ക്‌ ചെല്ലുംതോറും അവ പേടിയോടെ പിറകിലേക്ക് ഓടുന്നു. എന്നാല്‍ ഇസ്മാഈല്‍ നടന്നടുക്കുമ്പോള്‍ അവ കൂട്ടത്തോടെ അവനെ പൊതിയുന്നു. ഇസ്മാഈലുമായുള്ള ആ മിണ്ടാപ്രാണികളുടെ ഹൃദയബന്ധം ഒറ്റ നിമിഷത്തിനുള്ളില്‍ എനിക്ക് ബോധ്യമായി. കൂട്ടത്തില്‍ രാജാവായ ഒരു കൂറ്റനെ ഇസ്മാഈല്‍ പിടിച്ചു നിര്‍ത്തി. ഞാന്‍ ഒരു ഫോട്ടോക്ക് പോസ് ചെയ്തു. പല ഗ്രൂപ്പുകളിലായി ഏതാണ്ട് ഇരുനൂറോളം ആടുകളുണ്ട്. ഒരു കൊച്ചു ഉന്തുവണ്ടിയില്‍ വൈക്കോല്‍ പോലുള്ള ഉണക്ക പുല്ലുകളുടെ കെട്ടുകള്‍ .. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നു കൊണ്ട് വരുന്ന ആ പുല്ലുകളാണ്  ആടുകളുടെ പ്രധാന ഭക്ഷണം. കൂടെ അല്പം ഗോതമ്പും കൊടുക്കും. നമ്മുടെ നാട്ടിലെ ആടുകള്‍ ഇത്തരം ഉണങ്ങിയ പുല്ലു തിന്നില്ല. ഇവിടുത്തെ ആടുകള്‍ കിട്ടുന്ന എന്തും തിന്നും. കുബ്ബൂസും ചിക്കനും മട്ടനുമെല്ലാം കിട്ടേണ്ട താമസം. നിമിഷ നേരം കൊണ്ട് കാലിയാക്കും. ഒരിക്കല്‍ കൂട്ടിനടുത്തു അട്ടിയിട്ടു വെച്ച സിമന്റു ചാക്കുകളുടെ കവര്‍ ഷീറ്റുകള്‍ മുഴുവന്‍ ആടുകള്‍ തിന്നുതീര്‍ത്ത സംഭവം ഇസ്മാഈല്‍ പറഞ്ഞു.

ഇസ്മാഈലിന്റെ താമസസ്ഥലവും ആടുകള്‍ക്ക് വേണ്ടി വളച്ചു കെട്ടിയ കൂടുകളും
 

ഇസ്മാഈലിന്റെ കഫീലിന്റെ ആടുകളാണ് ഇവയെല്ലാം. വളരെ മനുഷ്യപ്പറ്റുള്ള ഒരാളാണ് അദ്ദേഹം. വില്പനക്കോ പാലിനോ വേണ്ടിയല്ല ആടുകളെ വളര്‍ത്തുന്നത്. പാല്‍ കറക്കുന്ന പരിപാടിയേ ഇല്ല. അവയെല്ലാം കുട്ടികള്‍ കുടിച്ചു തീര്‍ക്കുക മാത്രമാണ്. മാസത്തില്‍ മൂന്നോ നാലോ ആടുകളെ കഫീല്‍ തന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടി അറുത്തു കൊണ്ടുപോകും. ഇസ്മായീലിനു ആവശ്യമുള്ള ഇറച്ചി എടുത്തിട്ടു ബാക്കിയാണ് കൊണ്ട് പോവുക. ആ ഗ്രാമപ്രദേശത്തെ പാവപ്പെട്ട പലര്‍ക്കും അയാള്‍ ആടുകളെ വെറുതെ കൊടുക്കും. ആടുകളെ നോക്കുന്നതിനു ഇസ്മാഈലിനു കൃത്യമായ ശമ്പളവും നല്‍കും.

ഇസ്മാഈലിന്റെ ഓരോ ദിവസവും വളരെ തിരക്ക് പിടിച്ചതാണ്. തൊട്ടടുത്ത മണ്‍കട്ടയുണ്ടാക്കുന്ന കമ്പനിയില്‍ ഒരു ചെറിയ ജോലിയുണ്ട്. ആടുകളെ നോക്കി ബാക്കിയുള്ള സമയം എന്ത് ജോലിയും എടുക്കാം എന്നുള്ളതാണ് കഫീലിന്റെ നിലപാട്. ആടുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. അതില്‍ വിട്ടുവീഴ്ച പാടില്ല. അറബികളുടെ ഒരു പൊതു കാഴ്ചപ്പാടാണ് അത്. വീട്ടില്‍ പട്ടിണി കിടന്നാലും വളര്‍ത്തുന്ന ആടുമാടുകളെ അവര്‍ പട്ടിണിക്കിടില്ല. മുഹമ്മദ്‌ നബി കുട്ടിക്കാലത്ത് ആട്ടിടയനായിരുന്നു. ആ ഒരു പാരമ്പര്യത്തിന്റെ കണ്ണി പിടിച്ചാണ് പല അറബികളും ആടുമാടുകളെ മേച്ചു നടക്കുന്നതും വളര്‍ത്തുന്നതും. വലിയ ധനികര്‍ പോലും ഒട്ടകത്തെയും ആടുകളെയും മേച്ചു നടക്കുന്നത് മരുഭൂമിയില്‍ സാധാരണമാണ്. ഒരു ആരാധനയുടെ ഭാഗമെന്നോണം ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണത്. ആടുകളെ നോക്കുന്ന കാര്യത്തില്‍ ഒരിക്കല്‍ പോലും ഇസ്മാഈലിന് കഫീലിന്റെ അനിഷ്ടം നേരിടേണ്ടി വന്നിട്ടില്ല. അത്ര സ്നേഹത്തോടെയാണ് അവന്‍ ആടുകളെ നോക്കുന്നത്. രാവിലെ എഴുന്നേറ്റു ആടുകള്‍ക്ക് തീറ്റയും വെള്ളവുമൊക്കെ നല്‍കിയ ശേഷം കമ്പനിയിലേക്ക് പോകും. തൊട്ടടുത്തു തന്നെയായതിനാല്‍ ഇടയ്ക്കിടെ ആടുകളെ വന്നു നോക്കാം. വൈകിട്ട് വന്നാല്‍ മറ്റൊരു പണിയുണ്ട്. ട്രാക്റ്റര്‍ ഓട്ടുക. കഫീലിന്റെതാണ് ട്രാക്റ്റര്‍ . മരുഭൂമിയാണെങ്കിലും അവിടെ കൃഷി ചെയ്യുന്ന ഗ്രാമീണര്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി അത് വാടകയ്ക്ക് ഓട്ടിക്കൊടുക്കും. അതിന്റെ വാടകയില്‍ ഒരു ചെറിയ അംശം ഇസ്മാഈലിന് ഉള്ളതാണ്. ചുരുക്കത്തില്‍ വളരെ തിരക്ക് പിടിച്ച ജീവിതം. എന്നാല്‍ പൂര്‍ണ സംതൃപ്തിയോടെ അത് ചെയ്യുന്നു എന്നതാണ് ഇസ്മാഈലിന്റെ പ്രത്യേകത. ആരോടും പരിഭവമില്ല, പരാതിയില്ല. എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായം മാത്രം.

ഇസ്മാഈല്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു വലിയ തോട്ടം കാണുവാന്‍ വേണ്ടി എന്നെ കൊണ്ട് പോയി. മണ്‍പാതയിലൂടെ ഏറെ നേരം വണ്ടി ഓട്ടിയ ശേഷമാണ് അവിടെ എത്തിയത്. മരുഭൂമിയുടെ നടുവില്‍ ഒരു വലിയ പച്ചപ്പ്‌. വര്‍ഷങ്ങളോളം ഈ തോട്ടത്തില്‍ ഇസ്മാഈല്‍ പണിയെടുത്തിട്ടുണ്ട്. ശരിക്കും ഒരു വിസ്മയമായിരുന്നു എനിക്കാ തോട്ടത്തിലെ കാഴ്ചകള്‍ . നിറയെ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ . മുരിങ്ങയും തക്കാളിയും  ഭീമാകാരന്‍ വഴുതനങ്ങയും  എന്ന് വേണ്ട എല്ലാ വിധ പച്ചക്കറികളും. വിശാലമായ കൂട്ടില്‍ തത്തകളും പ്രാവുകളും.. ഒരു ഭാഗത്ത് വലിയ ടര്‍ക്കി കോഴികള്‍ ....മറ്റൊരു ഭാഗത്ത് ആടുകളും താറാവുകളും.. ഒരു കൂട്ടില്‍ നിറയെ മാന്‍ കുട്ടികള്‍ .. കാവല്‍ പട്ടികള്‍ ..


കയ്യെത്തും ദൂരത്ത്‌ പഴുത്തു നില്‍ക്കുന്ന മാങ്ങയും പേരക്കയും സീതപ്പഴവുമെല്ലാം അവര്‍ ഞങ്ങള്‍ക്ക് പറിച്ചു തന്നു. തോട്ടമുടമയോട് ചോദിക്കാതെ ഇങ്ങനെ പറിക്കാന്‍ പാടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇസ്മാഈല്‍ പറഞ്ഞു. സുഹൃത്തുക്കളോ ബന്ധുക്കളോ വന്നാല്‍ ആവശ്യമുള്ളത് പറിച്ചു കൊടുക്കണം എന്നാണ് അവരുടെ ഓര്‍ഡര്‍ . നല്ല മധുരമുള്ള വില കൂടിയ ഇനം മാങ്ങകളാണ് ഇവിടെ ഉള്ളത്. ആറ് വലിയ മാങ്ങകള്‍ പാക്ക് ചെയ്തു വെക്കുന്ന ഒരു ചെറിയ ബോക്സിനു മുപ്പത്തി രണ്ടു റിയാലാണ് വില. നഗരത്തില്‍ നിന്നും പഴവര്‍ഗങ്ങളുടെ ഹോള്‍സെയില്‍ കച്ചവടക്കാര്‍ ഇവിടെ വന്നു വാങ്ങുകയാണ് ചെയ്യുക. മാര്‍ക്കറ്റില്‍ അതിനു അറുപതു റിയാല്‍ വരെ കൊടുക്കണം.  ഇസ്മാഈല്‍ നാട്ടില്‍ നിന്നു കൊണ്ട് വന്നു വെച്ച നാടന്‍ തെങ്ങുകളും അക്കൂട്ടത്തില്‍ ഉണ്ട്. നല്ല പോലെ വളര്‍ന്നു നില്‍ക്കുന്നുവെങ്കിലും തേങ്ങ നാട്ടിലെ പോലെ ഉണ്ടാകുന്നില്ല. എല്ലാം കൊഴിഞ്ഞു പോകുന്നു. ഉള്ളവ തന്നെ പൂര്‍ണ വളര്‍ച്ച എത്തുന്നില്ല. കാലാവസ്ഥയുടെ തകരാര് കൊണ്ടാവണം. എന്നാലും തെങ്ങിനെ അവര്‍ വല്ലാത്ത സ്നേഹത്തോടെ നനച്ചു വളര്‍ത്തുന്നു. തെങ്ങോലകളുടെ മര്‍മരം അവരുടെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം നല്കുന്നുണ്ടാവണം. ഒരു തെങ്ങിന്റെ ചുവട്ടില്‍ ചെന്ന് അതിനെ മെല്ലെ തൊട്ടു തലോടുന്നു ഇസ്മാഈല്‍ . "നാട്ടില്‍ നിന്ന് കൊണ്ട് വന്നു ഞാന്‍ നനച്ചു വളത്തിയതാ.".. എന്റെ കണ്ണുകള്‍ നിറഞ്ഞു പോയ ഒരു നിമിഷം..

തെങ്ങിനോട് ചേര്‍ന്ന് പൂവിട്ടു നില്‍ക്കുന്ന ചെമ്പരുത്തിയും.. അറേബ്യന്‍ മരുഭൂമിയുടെ നടുവിലാണെങ്കിലും നാട്ടില്‍ എത്തിപ്പെട്ട ഒരു പ്രതീതി. അതിരുകള്‍ തിരിച്ച മൂന്നു തോട്ടങ്ങള്‍ ഒന്നിച്ചുചേര്‍ന്ന ഒരു വലിയ ഫാമാണിത്. ഓരോ തോട്ടത്തിലും ഓരോ ജോലിക്കാരന്‍. മൂന്നു പേരും മലയാളികള്‍ . കാസര്‍ഗോഡ് സ്വദേശി ബഷീര്‍ , രാമനാട്ടുകരയിലെ ഹനീഫ, ഇടിമുഴിക്കല്‍ സ്വദേശി സൈതലവി  .. മൂന്നു പേര്‍ക്കും പ്രത്യേക താമസ സ്ഥലങ്ങള്‍ ഉണ്ട്. ജോലി കഴിഞ്ഞാല്‍ എല്ലാവരും ഒന്നിച്ചു കൂടും. ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിക്കും. ഒരു പഴയ ടൊയോട്ട സിംഗിള്‍ കാബിന്‍ പിക്കപ്പ് കിടക്കുന്നത് കണ്ടു. തോട്ടത്തിലെ ആവശ്യങ്ങള്‍ക്കായി ഉള്ള വണ്ടിയാണത്. പട്ടണത്തില്‍ പോയി സാധനങ്ങള്‍ കൊണ്ട് വരാന്‍ അതാണുപയോഗിക്കുക.

 നാട്ടില്‍ നിന്ന് കൊണ്ട് വന്നു പിടിപ്പിച്ച തെങ്ങും ചെമ്പരുത്തിയും

തോട്ടം ചുറ്റിക്കണ്ടപ്പോഴേക്ക് ഇരുട്ടിത്തുടങ്ങിയിരുന്നു. ജോലിയൊക്കെ പെട്ടെന്ന് തീര്‍ത്ത്‌ കുളിച്ചു റെഡിയായി ബഷീറും ഹനീഫയും സൈതലവിയും എത്തി. ഞങ്ങള്‍ ഒരുമിച്ചു മഗ് രിബ് നമസ്കരിച്ചു. പിന്നെ മാഞ്ചുവട്ടിലെ കട്ടിലില്‍ അവരോടൊപ്പം അല്പം സൊറ പറഞ്ഞിരുന്നു. കുറച്ചു കോഴികള്‍ മാവിന്റെ കൊമ്പത്ത് കയറി ഇരിക്കുന്നുണ്ട്‌. അവരുടെ അന്തിത്താവളം അവിടെയാണ്. "ഇവര്‍ രണ്ടു മൂന്നു പേര്‍ വി ഐ പികളാണ് കൂട്ടില്‍ കയറില്ല. സ്ഥിരമായി ഈ മാവിലാണ്". ഹനീഫയുടെ കമന്റ്. ഇതിനിടെ പറിച്ചെടുത്ത പഴങ്ങള്‍ വെട്ടി ഒരു വലിയ തളികയിലാക്കി ബഷീര്‍ കൊണ്ട് വന്നു. "ഇവിടത്തെ ജീവിതം എങ്ങിനെയുണ്ട്.. ശമ്പളമൊക്കെ ശരിക്ക് കിട്ടാറുണ്ടോ?" ഞാന്‍ ചോദിച്ചു. 'എല്ലാം സുഖമാണ്. ഒരു ബുദ്ധിമുട്ടുമില്ല. ശമ്പളം കൃത്യമായി കിട്ടുന്നു..മാത്രമല്ല അത്യാവശ്യം വന്നാല്‍ അത് അഡ്വാന്‍സായി നല്‍കുകയും ചെയ്യും'. സൈതലവിയാണ് അത് പറഞ്ഞത്. ഒരാവശ്യം വന്നപ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം  അഡ്വാന്‍സായി നല്‍കിയ അനുഭവം ബഷീറും പങ്കു വെച്ചു. തോട്ടം ഉടമകളായ അറബികള്‍ ഇടയ്ക്കിടയ്ക്ക് വരും. അത്യാവശ്യ സാധനങ്ങള്‍ കൊണ്ട് വന്നു കൊടുക്കും. അവര്‍ കുടുംബ സമേതം വന്നാല്‍ അവരുണ്ടാക്കുന്ന  ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കും.


മുമ്പ് ഇവിടെയുണ്ടായിരുന്ന ജോലിക്കാരില്‍ ഒരാള്‍ക്ക്‌ നാട്ടില്‍ കുട്ടി ജനിച്ച വിവരം അറിഞ്ഞപ്പോള്‍ രണ്ടു ആടുകളെ അറുത്തു തോട്ടമുടമയായ കഫീല്‍ പാര്‍ട്ടി നടത്തി അവന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന അനുഭവം ഇസ്മാഈല്‍ വിവരിച്ചപ്പോള്‍ എന്റെ മനസ്സ് 'ആടുജീവിതം' വായിച്ച ഓര്‍മകളിലൂടെ പായുകയായിരുന്നു. അറബികളെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും മനസ്സിലേക്ക് വരുന്നത് ക്രൂരന്മാരും മൃഗതുല്യരുമായി പെരുമാറുന്ന മനുഷ്യരുടെ ചിത്രമാണ്. അത്തരം ചിലരുണ്ടാവാം. എന്നാല്‍ നൂറിലൊരാള്‍ ചെയ്യുന്ന അനീതി ഒരു ജനതയുടെ മുഴുവന്‍ മുഖത്തു ചാര്‍ത്തിക്കൊടുത്തു സായൂജ്യം അടയുന്നവര്‍ ധാരാളമുണ്ട്. ബഹുഭൂരിപക്ഷം നല്‍കുന്ന സ്നേഹത്തിന്റെ ഊഷ്മളത പലപ്പോഴും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം നല്‍കുന്ന നല്ലവരായ അറബികളെ ഒരു സാഹിത്യകാരനും വേണ്ട!!. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിച്ചു പോകണമെങ്കില്‍ അറബികളെ ക്രൂരന്മാരായി ചിത്രീകരിച്ചേ മതിയാവൂ.. എങ്കില്‍ മാത്രമേ അവാര്‍ഡുകളും സ്വീകരണങ്ങളും ലഭിക്കൂ!!  കേരളത്തിന്റെ സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്ക് അറബ് രാജ്യങ്ങളോളം സംഭാവന നല്‍കിയ മറ്റൊരു ഭൂപ്രദേശമില്ല. ലക്ഷക്കണക്കിന്‌ മലയാളികള്‍ ഉപജീവനം തേടിയെത്തുന്ന ഈ ഭൂമിയുടെ സംസ്കാരവും ജീവിതവും കെട്ടുകഥകളുടെ നിറം പിടിപ്പിക്കാതെ ചിത്രീകരിക്കുന്ന ഒരു സാഹിത്യം നമുക്കെന്നെങ്കിലും കാണാന്‍ കഴിയുമോ?

സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. പിറ്റേന്ന് ജോലിയുണ്ട്. രാവിലെ ഓഫീസിലെത്തണം. ഇപ്പോള്‍ പുറപ്പെട്ടാല്‍ തന്നെ രാത്രി ഒരു മണിയാവും ജിദ്ദയിലെത്താന്‍. അവരെ ഉറങ്ങാന്‍ വിട്ടു ഞാനും അബ്ബാസും  തിരിച്ചു. വണ്ടിയുടെ ശബ്ദവും ലൈറ്റും കണ്ട ഉടനെ കാവല്‍ പട്ടി ഓടിയെത്തി. ബഷീര്‍ അവനെ ഓടിച്ചു. ഇസ്മായീലും ഞങ്ങളോടൊപ്പം കയറി. അവനെ അവന്റെ സങ്കേതത്തില്‍ തിരിച്ചെത്തിച്ച ശേഷം ഞങ്ങള്‍ ഇറങ്ങി. "അടുത്ത അവധിക്കാലത്ത് കുറച്ചു ദിവസം ഞങ്ങളോടൊപ്പം നില്‍ക്കാന്‍ വരണം". ഇസ്മാഈല്‍ പറഞ്ഞു. "തീര്‍ച്ചയായും ഞാന്‍ വരും.  ഇന്‍ഷാ അല്ലാഹ്" അവനെക്കെട്ടിപ്പിടിച്ചു അത്രയും പറഞ്ഞപ്പോള്‍ എന്റെ വാക്കുകള്‍ ഇടറി. മണല്‍പ്പരപ്പിലൂടെ കാര്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. ആടുകള്‍ക്ക് വെള്ളവുമായി ഇസ്മാഈല്‍ പോകുന്നു. മരുഭൂമിയില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്.

English Version of this post 

കൂടുതല്‍ യാത്രകളിലേക്ക് ഇത് വഴി പോകാം

Related Posts (Travel)
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍