മൂന്നാം സീറ്റ് : ലീഗിന്റെ മൗനവും സ്വന്തം കുഴി തോണ്ടുന്ന കോൺഗ്രസ്സും


ലീഗ് നേതാക്കളുടെ പത്രസമ്മേളനം കേട്ടു. മൂന്ന് സീറ്റ് ആവശ്യപ്പെട്ടെങ്കിലും പതിവ് പോലെ രണ്ട് സീറ്റ് കൊണ്ട് അവർ തൃപ്തിപ്പെട്ടു.

അവരെ കുറ്റം പറയാനോ പരിഹസിക്കാനോ പറ്റില്ല.. ഒരു മുന്നണിയിൽ അതിന്റെ കെട്ടുറപ്പിന് വേണ്ടി ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെയും സംയമനത്തോടെയും പ്രവർത്തിക്കുന്ന ഒരു പാർട്ടിയുണ്ടെങ്കിൽ അത് മുസ്‌ലിം ലീഗാണ്. കേരളീയ പൊതുസമൂഹത്തിന്റെ മതേതര മനസ്സിനോട് ഇഴുകിച്ചേർന്ന് കൊണ്ട് അതിന് ഒരു പോറൽ പോലും ഏൽക്കരുതെന്ന് നിർബന്ധമുള്ള ഒരു നേതൃത്വമാണ് ലീഗിനുള്ളത്. ആ ലീഗിന്റെ നേതൃത്വവും ആ പാർട്ടിയുടെ അണികളുമാണ് യു ഡി എഫിന്റെ ജീവൻ നിലനിർത്തുന്നത് എന്നും പറയാം.
പക്ഷേ, തിരിച്ച് കോൺഗ്രസ്സ് ലീഗിനോട് ചെയ്യുന്നതാകട്ടെ, അതിന്റെ നേർ എതിർ ദിശയിലുള്ള സമീപനമാണ്. ലീഗിനെ എത്ര മാത്രം പാർശ്വവത്കരിക്കാൻ പറ്റുമോ അത്രയും പാർശ്വവത്കരിക്കുക, അവരെ എത്ര ചെറുതാക്കാൻ പറ്റുമോ അത്രയും ചെറുതാക്കുക, അവരെ എത്ര സംഘർഷത്തിൽ ആക്കാൻ പറ്റുമോ അത്രയും സംഘർഷത്തിൽ ആക്കുക. പതിറ്റാണ്ടുകളായി കോൺഗ്രസ്സ് സ്വീകരിക്കുന്ന സമീപനം അതാണ്.
ലീഗ് എന്ന രാഷ്ട്രീയ സംഘടനയുടെ ശക്തിയും വലുപ്പവും കെട്ടുറപ്പും വെച്ച് കേരളത്തിൽ അവർക്ക് അഞ്ചോ ആറോ പാർലിമെന്റ് സീറ്റിനുള്ള അവകാശമുണ്ട്. എൽ ഡി എഫിൽ സിപിഐക്ക് ലഭിക്കുന്നത് നാല് സീറ്റാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ലീഗിന്റെ പ്രാതിനിധ്യം വെച്ച് നോക്കിയാൽ സിപി ഐയുടെ ഏതാണ്ട് ഇരട്ടി ശക്തിയുള്ള പാർട്ടിയാണ് ലീഗ്. ആ കണക്കിൽ മുന്നണി മര്യാദ അനുസരിച്ച് അവർക്ക് സി പി ഐക്ക് ലഭിച്ചതിന്റെ ഇരട്ടി സീറ്റ് ലഭിക്കണം. ആ സ്ഥാനത്താണ് രണ്ടേ രണ്ട് സീറ്റിൽ ആ പാർട്ടിയെ കോൺഗ്രസ്സ് ഒതുക്കി നിർത്തിയിരിക്കുന്നത്. ഒതുക്കി നിർത്തുന്നത് മാത്രമല്ല, അവർ കൂടുതൽ സീറ്റിനുള്ള ആവശ്യം ഉന്നയിക്കുമ്പോഴൊക്കെ ചർച്ചകളും സംവാദങ്ങളും ഉയർത്തി അവരെ പരിഹസിക്കുവാനും വർഗ്ഗീയ അന്തരീക്ഷം സൃഷ്ടിക്കാനും അണിയറയിൽ ശ്രമിക്കുകയും ചെയ്യുന്നു. നിലവിലുള്ള നിയമസഭയിൽ കോൺഗ്രസ്സിന് 21 സീറ്റ്, ലീഗിന് 15 സീറ്റ്. വെറും ആറ് സീറ്റിന്റെ വ്യത്യാസം മാത്രമാണ് കോൺഗ്രസ്സും ലീഗും തമ്മിലുള്ളത്. ആ കോൺഗ്രസ്സ് 15 സീറ്റിൽ മത്സരിക്കുമ്പോൾ ലീഗിനെ രണ്ട് സീറ്റിൽ ഒതുക്കുന്നത് നീതികേടാണ് എന്ന് തോന്നുന്നില്ലെങ്കിൽ അവരോട് തർക്കിച്ചിട്ട് കാര്യമില്ല.
ലീഗിന് ഒരു സീറ്റ് അധികം കൊടുക്കുക എന്നത് പൊതുസമൂഹത്തിൽ ഒരു ചർച്ച പോലുമാക്കാതെ പുഷ്പം പോലെ ചെയ്യാവുന്ന ഒരു കാര്യമായിരുന്നു കോൺഗ്രസ്സിന്. മുതിർന്ന നേതാക്കളുടെ ഒരു ചെറിയ യോഗത്തിലെടുക്കാവുന്ന തീരുമാനം. അതിന് പകരം അതിനെ വിവാദത്തിന് വിട്ട് കൊടുത്ത് ലീഗെന്ന ഉത്തരവാദിത്വബോധമുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ ആത്മസംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു അവർ ചെയ്തത്. അഞ്ചാം മന്ത്രി വിവാദകാലത്തും ഇതേ തന്ത്രമാണ് പയറ്റിയതും വിജയിപ്പിച്ചതും.


കോൺഗ്രസ്സ് ഔദാര്യം പോലെ നല്കുന്ന ഈ രണ്ട് സീറ്റ് ജയിപ്പിച്ചെടുക്കാൻ ലീഗിന് ഒരു കോണ്ഗ്രസ്സുകാരന്റെയും വോട്ടിന്റെ ആവശ്യമില്ല എന്നതാണ് അതിലേറെ കൗതുകകരമായ കാര്യം. അത്ര ശക്തമാണ് ആ രണ്ട് മണ്ഡലങ്ങളിലും ആ പാർട്ടി. എന്നാൽ കോൺഗ്രസിനാകട്ടെ ലീഗിന്റെ വോട്ടില്ലാതെ ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനും കഴിയില്ല.ആ രാഷ്ട്രീയ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴാണ് ഈ അവഗണനയെന്നതാണ് എടുത്ത് പറയേണ്ടത്.
ഇന്നത്തെ പാർലിമെന്റിൽ സാമുദായിക പ്രാതിനിധ്യ പ്രകാരം ഏറ്റവും അവഗണിക്കപ്പെട്ട സമൂഹം മുസ്‌ലിംകളാണ്. അവരുടെ ജനസംഖ്യാ അനുപാതത്തിന്റെ വളരെ തുച്ഛമായ ഒരു ശതമാനം മാത്രമാണ് അവർക്ക് ലഭിക്കുന്ന പ്രാതിനിധ്യം. ആ സമുദായത്തെ പാർശ്വവത്കരിക്കുകയും അവരെ ഭീതിയിലാഴ്ത്തുകയും അവരുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന നിയമനിര്മാണങ്ങൾ നിരന്തരം നടക്കപ്പെട്ടുന്ന ഒരു കാലഘട്ടത്തിലാണ് അതെന്നത് ആ പ്രതിനിധ്യക്കുറവിന്റെ ഗൗരവം കൂട്ടുകയും ചെയ്യുന്നു.



ഇത്തരമൊരു ദുരന്തപൂർണ്ണമായ സെനാരിയോയിൽ കോൺഗ്രസ്സ് പോലൊരു പാർട്ടി ചെയ്യേണ്ടത് ആ സമുദായത്തിന് കഴിയുന്നത്ര പ്രാതിനിധ്യം നല്കുക എന്നതാണ്. കേരളത്തിൽ പോലും അവർ ചെയ്യുന്നതാകട്ടെ നേരെ തിരിച്ചും. കോൺഗ്രസ്സ് കഴിഞ്ഞ തവണ ജയിപ്പിച്ച പതിനഞ്ച് എം പി മാരിൽ ഒരു മുസ്‌ലിം പോലുമില്ല. പുതിയ കണക്ക് പ്രകാരം വോട്ടർ പട്ടികയിൽ 35 ശതമാനത്തോളം വരുന്ന ഒരു സമുദായത്തെ പൂജ്യം പ്രാതിനിധ്യത്തിലേക്ക് ഒതുക്കിയ പാർട്ടി ലീഗ് അവർക്കവകാശപ്പെട്ടത്തിന്റെ നാലിലൊന്ന് ചോദിക്കുമ്പോൾ പോലും അവരെ അവഗണിച്ച് പാർശ്വവത്കരിക്കുന്നു. നിലവിലെ ഇരുപത് എം പി മാരിൽ ലീഗിന്റെ രണ്ട് എം പി മാരെ മാറ്റിനിർത്തിയാൽ സിപിഎം ജയിപ്പിച്ച ഒരു എം പി മാത്രമാണ് (അവരുടെ ഏക എം പി) പേരിനെങ്കിലും ആ സമുദായത്തിൽ നിന്നുള്ളത്. കേരളത്തിന്റെ ചിത്രമാണിത്. അപ്പോൾ ഉത്തരേന്ത്യയുടെ ചിത്രം പറയേണ്ടതുണ്ടോ?
കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്ന നേതാക്കളുടെ വാർത്തകളാണ് ദേശീയ തലത്തിൽ ദിവസവും കേൾക്കുന്നത്. ആ വാർത്തകൾ കേട്ട് കേട്ട് ഒരുതരം മരവിപ്പ് ആ വാർത്തകളോട് തന്നെ തോന്നിത്തുടങ്ങിരിക്കുന്നു. ഇവിടെയാകട്ടെ, മൈക്ക് ഓഫാക്കിയും ഓഫാക്കാതെയും തെറി വിളിച്ചും ഗ്രൂപ്പ് കളിച്ചും പാർട്ടിയെ അങ്ങേയറ്റം ദുർബലമാക്കുകയും ചെയ്യുന്നു. ലീഗിനെ ഒതുക്കുന്ന കാര്യത്തിൽ മാത്രമാണ് ഗ്രൂപ്പിനതീതമായ ഐക്യമുള്ളത്
മുസ്‌ലിം സമൂഹം എന്തുകൊണ്ട് കോൺഗ്രസ്സിൽ നിന്നും യുഡിഎഫിൽ നിന്നും അകലുന്നു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം കണ്ടെത്താൻ വലിയ പ്രയാസമൊന്നുമില്ല. പൗരത്വ നിയമം, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി മതേതര സമൂഹത്തിന് വേണ്ടി ശബ്ദമുയർത്തേണ്ട സമയത്തെല്ലാം കുറ്റകരമായ മൗനം അവലംബിക്കുന്നു എന്ന് മാത്രമല്ല, പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമുദായത്തെ നെഞ്ചോട് ചേർക്കേണ്ട ഒരു സമയത്ത് അവരെ നിരന്തരം കൂടുതൽ പാർശ്വങ്ങളിലേക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുക കൂടി ചെയ്യുന്നു.
ലീഗ് നേതാക്കളും പ്രവർത്തകരും മുന്നണി മര്യാദയും അതിന്റെ കെട്ടുറപ്പും മുന്നിൽ കണ്ട് മൗനം അവലംബിക്കുമ്പോൾ ഇതൊക്കെ തുറന്ന് പറയാൻ ആരെങ്കിലും വേണമല്ലോ എന്നോർത്ത് മാത്രം ഇത്രയും കുറിക്കുന്നു. കോൺഗ്രസ്സ് അവരുടെ കുഴി സ്വയം തോണ്ടുകയാണ്.
ബഷീർ വള്ളിക്കുന്ന്.