ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍

ഭൂമിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത് രണ്ടു വിഭാഗങ്ങളാണ്. ഒന്ന് ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ .. രണ്ടു സി പി എമ്മിനെ ന്യായീകരിക്കാന്‍ വേണ്ടി ചാനലുകളില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഭാസുരേന്ദ്ര ബാബുമാര്‍ . രണ്ടു കൂട്ടരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. വിശപ്പ്‌ മാറുന്ന ഒരു കാലം വരുമെന്ന് സ്വപ്നം കണ്ടു മരിച്ചു കൊണ്ടേയിരിക്കുന്ന പാവങ്ങളാണ് ആഫ്രിക്കയിലെങ്കില്‍ സി പി എം നന്നാകുമെന്ന് കരുതി അവര്‍ക്ക് വേണ്ടി വായിട്ടലച്ചു കൊണ്ടേയിരിക്കുന്ന ബുദ്ധിജീവികളാണ് കേരളത്തിലുള്ളത്. ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളോട് നമുക്ക് അനുഭാവമുണ്ട്‌. അവരുടെ ദുരിതങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും നമ്മള്‍ വേദനിക്കുന്നുണ്ട്. പക്ഷേ ഭാസുരേന്ദ്ര ബാബുമാരുടെ അവസ്ഥയോര്‍ക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥ വന്നു ചേരുകയാണ്

കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് ഇന്ത്യന്‍ രൂപയ്ക്കു സംഭവിച്ച വിലയിടിവിനെക്കാള്‍ വലുതാണ്‌ സി പി എമ്മിന്റെ സൈദ്ധാന്തിക സംരക്ഷകരായി ദൃശ്യമാധ്യമങ്ങളിലും പത്രത്താളുകളിലും പടച്ചട്ടയണിഞ്ഞു പ്രത്യക്ഷപ്പെടുന്ന ഭാസുരേന്ദ്ര ബാബുവിനും എന്‍ മാധവന്‍കുട്ടിക്കും സംഭവിച്ച വിലയിടിവ്. ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ സി പി എമ്മിന് പങ്കില്ലെന്നും അത് വലതുപക്ഷ മാധ്യമങ്ങളുടെ കള്ള പ്രചരണമാണെന്നും നൂറ്റൊന്നു ആവര്‍ത്തിക്കാന്‍ വേണ്ടിയാണ്  ഇരുവരും രാത്രി കൃത്യം ഒമ്പത് മണിക്ക് ന്യൂസ്‌ അവര്‍ സ്റ്റുഡിയോകളില്‍ ഹാജരാകുന്നത്. സഖാവ് വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും ബോധ്യപ്പെട്ട ഒരു കാര്യത്തെ പച്ചയായി നിഷേധിക്കാന്‍  മാത്രം സ്റ്റുഡിയോകള്‍ കയറിയിറങ്ങുന്ന ഈ പാവങ്ങള്‍ നിഷ്പക്ഷരായ മാധ്യമ നിരീക്ഷകരാണത്രേ!

'ഉദര നിമിത്തം ബഹുകൃത വേഷം' എന്നൊരു ചൊല്ലുണ്ട്. കൈരളി ചാനലിന്റെ പ്രധാന ഉച്ചഭാഷിണി എന്ന നിലക്ക്  ഭാസുരേന്ദ്ര ബാബുവിനും ദേശാഭിമാനി പത്രത്തിന്റെ കണ്‍സള്‍റ്റിംഗ് എഡിറ്റര്‍ എന്ന നിലക്ക് മാധവന്‍കുട്ടിക്കും  ഉദര നിമിത്തമായ ചില പരിമിതികള്‍ ഉണ്ട്. പക്ഷേ വയറ്റുപ്പിഴപ്പിനു വേണ്ടിയുള്ള അത്തരം വിധേയത്വങ്ങള്‍ പോലും പൊതുസമൂഹത്തിന്റെ സാമാന്യ ബോധ്യത്തെ പരിഹസിക്കുന്ന ഒരു തലത്തിലേക്ക് താഴാന്‍ പാടുണ്ടോ?  സി പി എമ്മിന്റെ ലോക്കല്‍ കമ്മറ്റി നേതാക്കള്‍ മുതല്‍ ഏരിയ കമ്മറ്റി സെക്രട്ടറി വരെ പിടിയിലായ ഒരു കേസില്‍ മാധ്യമ ഗൂഡാലോചന ആരോപിച്ച് പിടിച്ചു നില്‍ക്കുവാന്‍ ശ്രമിക്കണമെങ്കില്‍ കേരളീയ സമൂഹത്തിന്റെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് ഇവര്‍ വെച്ചു പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങള്‍ എന്തായിരിക്കണം?.

 'മലയാളികളുടെ മാധ്യമ ലോകം' എന്ന പേരില്‍ ഭാസുരേന്ദ്ര ബാബുവിന്റെ ഒരു പുസ്തകമുണ്ട്. പത്രം കടിച്ചു തിന്നുന്ന ഒരു പശുവിന്റെ ചിത്രമാണ് അതിന്റെ പുറം ചട്ടിയിലുള്ളത്. പശുവിനെ സംബന്ധിച്ചിടത്തോളം വാര്‍ത്തക്കും പത്രത്തിനുമുള്ളത് 'പുല്ലുവില'യാണ്. വയറാണ് പ്രധാനം. ഭാസുരേന്ദ്ര ബാബുവിന് ദീപ്തമായ ഒരു ഭൂതകാലമുണ്ട്. വിപ്ലവത്തിന്റെ വഴികളില്‍ പതറാതെ നിന്ന ചരിത്രമുണ്ട്. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ ജയിലില്‍ കിടന്ന പാരമ്പര്യമുണ്ട്. ചുറ്റുപാടുകളിലെ സംഭാവികാസങ്ങളെ ഒരു ഇടതുപക്ഷ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള ബൗദ്ധിക നിലവാരമുണ്ട്. പക്ഷേ അത്തരം കഴിവുകളെ പത്രം തിന്നുന്ന പശുവിന്റെ ഗതികേടിലേക്ക് കൊണ്ടെത്തിക്കുന്നത് എത്രമാത്രം പരിതാപകരമാണ്.

പ്രചരണങ്ങളിലൂടെ വേട്ടയാടി കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ഹിറ്റ്ലര്‍ക്ക് പോലും സാധിച്ചിട്ടില്ല എന്ന് പറയുന്ന മാധവന്‍കുട്ടി സത്യത്തെ കുഴിച്ചു മൂടാന്‍ സി പി എം നടത്തുന്ന ഗീബല്‍സിയന്‍ പ്രചാരണങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. മാധ്യമ പ്രവര്‍ത്തനം വേശ്യാവൃത്തിയല്ലെന്നു ഓര്‍ക്കണമെന്നതാണ് ഏതാണ്ട് എല്ലാ ചര്‍ച്ചകളിലും സ്വയം വിറച്ചു കൊണ്ട് മാധവന്‍കുട്ടി പറയാറുള്ളത്. മറ്റുള്ളവന്റെ സുഖത്തിനു വേണ്ടി സ്വന്തം അഭിമാനത്തെ വില്‍ക്കുന്ന വേശ്യയുടെ നിലവാരത്തിലേക്ക് മാധ്യമ നിരീക്ഷകരും മാറരുത് എന്ന് സ്വയം വിറക്കാത്ത പ്രേക്ഷകര്‍ തിരിച്ചങ്ങോട്ടും പറയുന്നുണ്ട്!!. പിണറായി സഖാവിന്റെ പ്രീതിയും സുഖവുമാണ് വര്‍ത്തമാനകാല സത്യങ്ങളെക്കാള്‍ വലുതെന്നു കരുതുന്ന മാധവന്‍കുട്ടിമാര്‍ പക്ഷേ പ്രേക്ഷകരുടെ ശബ്ദം തിരിച്ചറിയുന്നില്ല എന്ന് മാത്രം. അവര്‍ ഉച്ചഭാഷിണി പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണ്.

  Malayalam News 27 June 2012

പ്രതിഷേധ സ്വരങ്ങള്‍ക്ക് അവസരം കിട്ടുമ്പോഴെക്കെ നൂറ്റൊന്നു പേര്‍ ഒപ്പിട്ട കൂറ്റന്‍ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള സാഹിത്യ സാംസ്കാരിക നായകന്മാര്‍ ബീഭത്സമായ കൊലപാതക രാഷ്ട്രീയത്തിന്റെ അണിയറക്കഥകള്‍ ഒന്നൊന്നായി പുറത്തു വന്നിട്ടും ദീര്‍ഘമൗനത്തിന്റെ പുറംതോടിനുള്ളിലേക്ക് വാല് ചുരുട്ടിവെക്കുന്നത് നാം കണ്ടു. ഭൂമിക്കു വേണ്ടി നെടുനീളന്‍ ചരമഗീതം രചിച്ചവര്‍ അമ്പത്തൊന്നു വെട്ടു വെട്ടി മനുഷ്യരെ പച്ചക്ക് കൊന്നപ്പോള്‍ ഒരു നാലുവരിക്കവിത പോലും ചൊല്ലിയില്ല. അവാര്‍ഡുകളും പീഠങ്ങളും മുറുകെപ്പിടിച്ച്‌ ഇനി വരാനുള്ള അക്കാദമികള്‍ സ്വപ്നം കണ്ട് അവര്‍ ദീര്‍ഘനിദ്രയിലാണ്. ഇതൊക്കെയാണെങ്കിലും ഇത്തിരി ആശ്വാസമുള്ള ഒരു കാര്യം  അവരൊന്നും പരസ്യമായി വണ്‍ ടൂ ത്രീ  വീരന്മാര്‍ക്കു പിന്തുണയുമായി രംഗത്ത് വന്നില്ല എന്നതാണ്. പക്ഷെ സെബാസ്റ്റ്യന്‍ പോളുമാരും ഭാസുരേന്ദ്ര ബാബുമാരും  കൊലക്കത്തി രാഷ്ട്രീയത്തിന് പരോക്ഷമായി നല്‍കുന്ന പിന്തുണകള്‍ സൂചിപ്പിക്കുന്നത് അവര്‍ അവരുടെ 'ഭാസുരമായ' ഭൂതകാലത്തില്‍ നിന്നും 'ആസുരമായ' ഒരു വര്‍ത്തമാനകാലത്തിലേക്ക് സ്വയമറിയാതെ നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ്. വീണപൂവിലെ രണ്ടു വരികള്‍ അവര്‍ക്കായി ഞാന്‍ ഡെഡിക്കേറ്റ് ചെയ്യട്ടെ.    

ഹാ പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ ?


Related Posts
കുഞ്ഞനന്താ ചതിക്കല്ലേ
ലീഗിലെ ജയരാജന്‍ അഥവാ മലപ്പുറം മണി !.
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)