സരിതയുടെ എസ് എം എസ്സും നികേഷിന്റെ കരച്ചിലും

സരിത നായർ നികേഷിനു അർദ്ധ രാത്രിയിൽ ഒരു ഓണസന്ദേശം അയച്ചു. നികേഷ് താങ്ക്യൂ പറഞ്ഞ് തിരിച്ച് ഒരു സന്ദേശവും അയച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഒരു പ്രമുഖ ചാനലിന്റെ സുമുഖനായ മാനേജിംഗ് ഡയറക്ടർ എന്ന നിലക്ക് നികേഷിനു ഓണ സന്ദേശം അയച്ചതിൽ സരിതയെ കുറ്റം പറയാൻ പറ്റില്ല. അയച്ചത് അർദ്ധ രാത്രിയിൽ ആയിപ്പോയി എന്നത് ഒരു തെറ്റല്ല. ഓണ സന്ദേശം ആർക്കും ഏത് സമയത്തും അയക്കാം. അതിന് പ്രത്യേക സമയമോ നേരമോ ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ നിശ്ചയിച്ചിട്ടില്ല. ആരു സന്ദേശം അയച്ചാലും തിരിച്ചൊരു താങ്ക്യൂ പറയുന്നത് സാമാന്യ മര്യാദയാണ്. അത് സരിതയായാലും ബണ്ടി ചോറായാലും ചെയ്തേ പറ്റൂ. ഇവിടെ വിഷയം അതല്ല, താൻ സരിതയ്ക്ക് അയച്ച എസ് എം എസ് വാർത്തയായപ്പോൾ നികേഷിനു മാനസിക വിഷമം ഉണ്ടായി എന്നതാണ്. വിഷമം മനസ്സിൽ വിങ്ങിപ്പൊട്ടിയപ്പോൾ അപ്പുക്കുട്ടൻ കരഞ്ഞത് പോലെ അല്പം ഓവറായി കരഞ്ഞോ എന്നറിയില്ല, പക്ഷേ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നികേഷ് പൊട്ടിത്തെറിച്ചിരിക്കുന്നു.

പണ്ടൊരു കള്ളനെ പോലീസ് പിടിച്ചപ്പോൾ 'ഞാൻ മാത്രമല്ല വാസുവും കട്ടിട്ടുണ്ട്' എന്ന് പറഞ്ഞ പോലെ ഞാൻ മാത്രമല്ല സരിതയ്ക്ക് വിളിച്ചത് നികേഷും വിളിച്ചിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞെങ്കിൽ അതയാളുടെ അല്പത്തരത്തെയാണ് കാണിക്കുന്നത്. ഒരു ആഭ്യന്തര മന്ത്രിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം. പ്രത്യേകിച്ചും തിരുവഞ്ചൂരിനെപ്പോലെ വളരെ തന്മയത്വത്തോടെയും സമചിത്തതയോടെയും പ്രതികരിക്കാറുള്ള ഒരാളിൽ നിന്നും ഒരിക്കലും വന്നു കൂടാത്തത്. സരിതയെ താൻ വിളിച്ചത് എന്തിനാണെന്ന് ഒറ്റ വാചകത്തിൽ അന്തസ്സോടെ മറുപടി പറയുന്നതിന് പകരം പലരും വിളിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ എന്തോ ഒളിച്ചു വെക്കാനുള്ള ശ്രമം ആഭ്യന്തര മന്ത്രി നടത്തുന്നുണ്ട് എന്നത് ഉറപ്പ്. തട്ടിപ്പ് വീരത്തികളായ സരിതയും ശാലുവുമായി ആഭ്യന്തരമന്ത്രിക്കും ഭരണ തലത്തിലെ ഉന്നതന്മാർക്കുമുള്ള ബന്ധം 'സുതാര്യ ഭരണ'ത്തിന്റെ അപ്പോസ്തലന്മാർ സുതാര്യമാക്കേണ്ടതുണ്ട്.

ആഭ്യന്തര മന്ത്രിയുടെ പ്രതികരണമല്ല, ഈ പോസ്റ്റിന്റെ വിഷയം. നികേഷിന്റെ സങ്കടമാണ്. തിരുവഞ്ചൂർ തന്നെക്കുറിച്ച് ബോധപൂർവം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് നികേഷ് മുഖ്യമന്ത്രിക്ക് എഴുതിയ പരാതിയിൽ പറയുന്നത്. പ്രിയ നികേഷ്, ഒരു ദിവസം താങ്കൾ എത്ര പേർക്കെതിരെ ബോധപൂർവം തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ?. ഒരാരോപണം താങ്കൾക്കെതിരെ വന്നപ്പോൾ താങ്കളുടെ മനസ്സ് വിഷമിച്ചു. വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഇക്കിളി വാർത്തകളും  എരിവും പുളിയും ചേർത്ത് നിരന്തരം സംപ്രേഷണം ചെയ്ത് റേറ്റിംഗ് ഉയർത്താൻ ശ്രമിക്കുമ്പോൾ ആരുടെയൊക്കെ മനസ്സ് വിഷമിച്ചിട്ടുണ്ടാവും എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ?. താങ്കൾക്ക് ഇപ്പോൾ വന്നത് പോലുള്ള വിഷമവും സങ്കടവും താങ്കളുടെ 'ഇര'കൾക്കും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തോന്നൽ ഏതെങ്കിലും ഒരു ദുർബല നിമിഷത്തിലെങ്കിലും താങ്കളുടെ തങ്കപ്പെട്ട ആ മനസ്സിൽ വന്നിട്ടുണ്ടോ?.

ന്യൂസ് അവറുകളിൽ രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ഇരുത്തിപ്പൊരിക്കാറുള്ള അതേ ശൈലിയിൽ സരിതയുടെ എസ് എം എസുമായി ബന്ധപ്പെട്ട് താങ്കളോട് ചില ചോദ്യങ്ങൾ ആരെങ്കിലും ഉയർത്തിയാൽ അപ്പുക്കുട്ടനെപോലെ കരയുമോ?. താങ്കൾക്ക് ഓണാശംസ അയക്കാൻ മാത്രം സരിതയ്ക്ക് താങ്കളുമായുള്ള ബന്ധമെന്താണ്?. അടുത്ത സുഹൃത്തുക്കൾ തമ്മിലാണല്ലോ വിശേഷ ദിവസങ്ങളിൽ ആശംസകൾ പങ്ക് വെക്കാറുള്ളത്. അങ്ങനെ എന്ത് ബന്ധമാണ് സരിതയുമായി താങ്കൾക്കുള്ളത്. സുഹൃദ് ബന്ധമൊന്നുമില്ല എങ്കിൽ പാതിരാത്രിക്ക്‌ ആശംസ അയക്കാൻ താങ്കളുടെ നമ്പർ സരിതയ്ക്ക് എവിടുന്നു കിട്ടി?. സരിതയ്ക്ക് മാത്രമല്ല, ആശംസകൾ അയച്ച 'നൂറുകണക്കിന്' പേർക്ക് ബൾക്ക് എസ് എം എസ്സി'ലൂടെ മറുപടി അയച്ച കൂട്ടത്തിൽ സരിതയ്ക്കും എസ് എം എസ് അയച്ചു എന്നാണ് താങ്കൾ മുഖ്യമന്ത്രിക്ക് എഴുതിയിരിക്കുന്നത്. അങ്ങനെ നേരിട്ടൊരു ബൾക്ക് മറുപടി മൊബൈലിൽ ഉണ്ടോ?. ഗ്രൂപ്പ് എസ് എം എസ് അയക്കുമ്പോൾ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്ന് സെലക്റ്റ് ചെയ്തല്ലേ മറുപടി അയക്കാറുള്ളത്. അതല്ലെങ്കിൽ ഒരു പ്രത്യേക കോണ്ടാക്റ്റ് ഗ്രൂപ്പ് സെറ്റ് ചെയ്ത് വെച്ചിരിക്കണം. ലോഗിൽ നിന്നാണെങ്കിലും അവിടെ പോയി സെലക്ട്‌ ചെയ്യണം. ആരുടെയെങ്കിലും ബൾക്കിന്റെ കൂടെ വെറുതെയങ്ങ് കേറിപ്പോകുന്നവളല്ല സരിത. അവളെയങ്ങിനെ ബൾക്കാക്കി വിടുന്ന താങ്കളുടെ മറുപടിയിൽ എന്തോ പന്തികേടില്ലേ?.. ഇതിൽ പല ചോദ്യങ്ങളും അപ്രസക്തമാണെന്നറിയാം. പക്ഷേ മറ്റുള്ളവരോട് ഭൂലോക ബുദ്ധിമാൻ എന്ന മട്ടിൽ ചോദ്യങ്ങൾ ചോദിക്കുന്ന താങ്കളോട് തിരിച്ചങ്ങോട്ടും ചില ചോദ്യങ്ങൾ ചോദിച്ചു എന്ന് മാത്രം. അപ്പുക്കുട്ടനെപ്പോലെ കരയരുത്. 

നമ്മുടെ മറ്റേ പുള്ളിയും മണിക്കൂറുകണക്കിന് സരിതയുമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ നികേഷ് ചെയ്തത് പോലെ മുഖ്യമന്ത്രിക്ക് കത്തെഴുതി നല്ല പിള്ള ചമയാനൊന്നും പുള്ളി ശ്രമിച്ചില്ല എന്ന് മാത്രം.

മറ്റുള്ളവരെ വിമർശിക്കാനും താറടിക്കാനും ആയിരം നാക്കുമായി ഇറങ്ങിപ്പുറപ്പെടുന്ന മാധ്യമ പ്രവർത്തകരാണ് പലപ്പോഴും ഏറ്റവും വലിയ അസഹിഷ്ണുക്കളായി മാറാറുള്ളത്. അവർക്കെതിരെ ചെറിയ ആരോപണം വരുമ്പോഴേക്ക്‌ പലരും മോങ്ങാൻ തുടങ്ങുന്നു. വിമർശനവും ആരോപണവും ആരാന്റെ മെക്കിട്ട് മാത്രമേ ആകാവൂ എന്നുണ്ടോ?. നികേഷിന്റെ മാത്രം കാര്യമല്ല, പല മാധ്യമ പ്രവർത്തകരുടെയും അവസ്ഥ ഇതാണ്. ഒരു പ്രദേശത്തെ ജനവിഭാഗത്തെ മുഴുവൻ അപകീർത്തിപ്പെടുത്തി റിപ്പോർട്ട്‌ നല്കിയ ഒരു മാധ്യമ പ്രവർത്തകക്കെതിരെ ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചപ്പോൾ കേസ് കൊടുക്കുമെന്നാണ് ഇന്ത്യാവിഷന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീർ മുമ്പ് ഭീഷണി മുഴക്കിയത്. ഒരു ഭൂലോക വിഡ്ഢിത്തം ബ്രേക്കിംഗ് ന്യൂസായി നൽകിയപ്പോൾ അല്പം പരിഹാസരൂപേണ പ്രതികരിച്ച വ്യക്തിയെ കോടതി കയറ്റുമെന്നാണ് ഏഷ്യാനെറ്റിന്റെ ഷാജഹാൻ പ്രതികരിച്ചത്. ഇവരുടെയൊക്കെ കാര്യമിതാണ്‌. ആർക്കെതിരെയും അവർക്ക് എന്തും പറയാം. ഒരു തെളിവും ആവശ്യമില്ല. പക്ഷേ അവർക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു പോയാൽ പിന്നെ കേസായി, കോടതിയായി, കരച്ചിലായി, അപ്പുക്കുട്ടനായി.

പറഞ്ഞതിന്റെ ചുരുക്കമിതാണ്. വല്ലവനും വല്ലതും പറയുമ്പോഴേക്ക് ചാടിക്കേറി ബ്രേക്കിംഗ് ന്യൂസ് നിരത്തുന്നതിന് മുമ്പ് അല്പം സമചിത്തതയോടെ അതിന്റെ വിശ്വാസ്യതയെ അന്വേഷിക്കുക. സ്വയം അനുഭവപ്പെടുമ്പോഴെങ്കിലും അത്തരമൊരു വകതിരിവ് നിങ്ങൾക്കുണ്ടാകണം.  

Related Posts
ഇന്ത്യാവിഷന്റെ മാപ്പ്, ഫൗസിയയുടെ കേസ്!
'തങ്ങള്‍ ചന്ദ്രിക വിട്ടു'.. തോമസുകുട്ടീ വിട്ടോടാ.. 
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം 
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു