വിക്രമന്‍ ഏലിയാസ് വിക്കിലീക്സ്

ജൂലിയന്‍ അസാന്‍ജ് ഒരു വിക്രമന്‍ ആണ്. എന്റെ കുട്ടിക്കാലത്ത് കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ ഊമക്കത്തുകള്‍ അയക്കുന്ന ഒരാള്‍ ഉണ്ടായിരുന്നു. വിക്രമന്‍ എന്ന പേരിലാണ് കത്തുകള്‍ വന്നിരുന്നത്. പലരുടെയും രഹസ്യങ്ങള്‍  ചോര്‍ത്തിയെടുത്ത് എത്തേണ്ടിടത്ത് എത്തിക്കുക എന്നതാണ് വിക്രമന്‍ ചെയ്തിരുന്നത്. വിക്രമന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.  അന്ന് കര്‍ണാടക പോലീസ് ഇന്നത്തെപ്പോലെ 'പ്രൊഫഷനല്‍' അല്ലാത്തതിനാല്‍ ആരും പരാതി കൊടുക്കാന്‍ പോയതുമില്ല.


ദാവന്‍ഗരെയില്‍ എന്റെ ഉപ്പ നടത്തിയിരുന്ന ഹോട്ടലുമായി ചുറ്റിപ്പറ്റിയാണ് വിക്രമന്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നും കക്ഷി മലയാളിയാണ് എന്നും മാത്രം എല്ലാവര്ക്കും അറിയാം. ഉദാഹരണത്തിന് ഉപ്പയുടെ കണ്ണ് വെട്ടിച്ചു ഞാന്‍ സിനിമക്ക് പോയി എന്നിരിക്കട്ടെ. പിറ്റേ ദിവസം വിക്രമന്റെ ഒരു കത്ത് തപാല്‍ വഴി ഉപ്പാക്ക് കിട്ടും. ഉള്ളടക്കം ഏതാണ്ട് ഇത് പോലെ ഇരിക്കും."നിങ്ങളുടെ മകന്‍ ബഷീര്‍ ഇന്നലെ മോത്തി ടേക്കീസില്‍ മാറ്റിനിക്കു പോയി. പുസ്തകം വാങ്ങാന്‍ കൊടുത്ത പൈസയെടുത്താണ് ടിക്കറ്റ്‌  വാങ്ങിയത്. ഹാഫ് ടൈമിനു ഗേറ്റ്മേനോട് സമ്മതം വാങ്ങി പുറത്തു വന്നു നിങ്ങളെ മുഖം കാണിച്ചു. വീണ്ടും തിയേറ്ററില്‍ പോയി സിനിമ മുഴുവനാക്കി തിരിച്ചെത്തി. ബാക്കിയുള്ള പൈസക്ക് മടങ്ങി വരുന്ന വഴി മൂന്നു ഐസ് ക്രീമും തിന്നു. എന്നെ വിശ്വാസം ഇല്ലെങ്കില്‍ നിങ്ങളുടെ ഹോട്ടലില്‍ ദിവസവും ഊണ് കഴിക്കാന്‍ വരുന്ന മോത്തി ടേക്കീസ് ഗേറ്റ്മാന്‍ രാജുവിനോട് ചോദിച്ചാല്‍ മതി.. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വിക്രമന്‍‍".. ഇങ്ങനെ ഒരു കത്ത് കിട്ടിയാല്‍ പിന്നെ എന്റെ കാര്യം പോക്കാണ്. തൊണ്ടി സഹിതമാണ് കത്ത്. പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിക്രമന്‍ ആരാണെന്ന് കണ്ടു പിടിക്കുകയാണ്. പിടുത്തം കിട്ടിയാല്‍ അവന്റെ പള്ളക്കിട്ട് കത്തി കേറ്റുക. ശവം പരുന്തിനിട്ട് കൊടുക്കുക!!

ഒരു നാലഞ്ചു വര്ഷം ഇങ്ങനെ വിക്രമന്റെ പേരില്‍ കത്തുകള്‍ വന്നിരുന്നു. എന്ത് തരികട ഒപ്പിക്കുമ്പോഴും എല്ലാവരുടെയും മനസ്സില്‍ ഒരു പേടിയുണ്ടാവും. വിക്രമന്റെ കത്ത് വരുമോ?.. വിക്രമന്‍ ആരായിരുന്നു എന്ന് എന്റെ എളാപ്പ ഒരു എഫ് ബി ഐ അന്വേഷണം നടത്തി കണ്ടു പിടിച്ചതോടെ ആ കത്തുകള്‍ നിലച്ചു.വിക്രമനെ ദാവന്‍ഗരെയില്‍ നിന്നും വള്ളിക്കുന്നിലേക്ക് നാട് കടത്തി!!. കക്ഷി ഇപ്പോള്‍ വള്ളിക്കുന്നില്‍ ഒരു തട്ടുകട നടത്തി ജീവിക്കുന്നു.

ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കിടക്കുന്ന ജൂലിയന്‍ അസാന്‍ജ് ഈ നൂറ്റാണ്ടിന്റെ വിക്രമന്‍ ആണ്. രണ്ടു റോയിട്ടര്‍ സ്റ്റാഫ്‌ അടക്കം ബാഗ്ദാദിലെ തെരുവിലൂടെ നടന്നു നീങ്ങുന്ന  പതിനഞ്ചു പേരെ അമേരിക്കയുടെ അപാച്ചെ ഹെലിക്കോപ്റ്ററുകള്‍  വെടിവെച്ചിടുന്ന ഫൂട്ടേജ് കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുറത്തു വിട്ടതോട് കൂടിയാണ് വിക്കിയുടെ ലീക്കുകള്‍ സാമ്രാജ്വത്വ ശക്തികളുടെ ഉറക്കം കെടുത്തിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പതിനഞ്ചു പേര്‍ മരിച്ചു എന്നാണു പെന്റഗണ്‍ വക്താവ് പറഞ്ഞിരുന്നത്. വിക്കിയുടെ ലീക്കോടെ ആ കളവ്‌ ഏഴു നിലയില്‍ പൊട്ടി. അഫ്ഗാന്‍ യുദ്ധത്തിന് പിന്നിലെ സാമ്രാജ്വത്വ തന്ത്രങ്ങള്‍ അനാവരണം ചെയ്യുന്ന അമേരിക്കന്‍ മിലിട്ടറിയുടെ എഴുപത്തി ആറായിരം രേഖകള്‍ ആണ് വിക്കി ജൂലൈ ഇരുപത്തിയഞ്ചിന് പുറത്തു വിട്ടത്. കൂട്ട നശീകരണ ആയുധങ്ങളുടെ പുകമറ സൃഷ്ടിച്ചു ഇറാഖിനെ ആക്രമിച്ച വന്‍ ശക്തികളുടെ അടുക്കള രഹസ്യങ്ങളുടെ നാല് ലക്ഷത്തോളം മിലിട്ടറി റിപ്പോര്‍ട്ടുകള്‍ വിക്കി ഒക്ടോബറില്‍ പുറത്തു വിട്ടു. കത്തിയെടുത്ത് അസാന്ജെയുടെ പള്ളക്ക് കുത്താന്‍ അങ്കിള്‍ സാം തീരുമാനിക്കുന്നത് അതോടെയാണ്.

രേഖകള്‍ ലീക്കാക്കിയ കാരണം പറഞ്ഞ് അസാന്ജെയുടെ പള്ളക്ക് കുത്താന്‍ പറ്റില്ല. രഹസ്യങ്ങള്‍ ലീക്കാക്കുക എന്നതും അത് പ്രസിദ്ധീകരിക്കുക എന്നതും മാധ്യമ സ്വാതന്ത്ര്യത്തിന്റെ തറയും പറയുമാണ്‌.  അവിടെയാണ് ലൈംഗിക ആരോപണങ്ങള്‍ കടന്നു വന്നത്. യൂറോപ്പില്‍ ആദ്യമായി ലൈംഗിക ബന്ധം നടത്തുന്നയാള്‍ അസാന്‍ജ് അല്ല എന്നാണ് എന്റെ ബലമായ വിശ്വാസം.. (വേറെയും ഒന്ന് രണ്ടു പേര്‍ കാണുമായിരിക്കും!!. അവരെക്കൂടി അറസ്റ്റ് ചെയ്‌താല്‍ യൂറോപ്പില്‍ എല്ലാം ക്ലിയറായി)  വൈറ്റ് ഹൌസിനുള്ളില്‍ അടിച്ചു തളിക്കാരിയെ വരെ കയറിപ്പിടിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ഉണ്ട്. (അവളുടെ പേരും ആ ചിരിയും  ഇപ്പോഴും ഓര്‍മയിലുണ്ട്. പ്രസിഡന്റിന്റെ പേര് ഇന്നലെ വരെ ഓര്‍മയുണ്ടായിരുന്നു. ഇന്ന് മറന്നു പോയി. എന്റെയൊരു കാര്യം !!) അതേ പ്രസിഡന്റ് കറങ്ങിയ കസേരയില്‍ ഇരുന്നാണ് അസാന്ജിന്റെ പള്ളക്ക് കുത്തുവാന്‍ മിസ്റ്റര്‍ ബി ഒ ഉത്തരവിട്ടിരിക്കുന്നത്!!.


അസാന്ജിനെ  അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്‍റെ സൈറ്റ്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തെങ്കിലും ജയിലഴികള്‍ക്കുള്ളില്‍ കിടക്കുന്ന അസാന്‍ജ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. വിക്കിലീക്സിന്റെ നിരവധി മിറര്‍ സൈറ്റുകള്‍ ഇതിനകം തലപൊക്കിക്കഴിഞ്ഞു.  ഒന്ന് തകര്‍ക്കുമ്പോള്‍ പത്തെണ്ണം തലപൊക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. അസാന്ജ്‌ കൂടുതല്‍ ജനപ്രിയന്‍ ആവുകയാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി വിക്കിക്കെതിരെ നീങ്ങിയ മാസ്റ്റര്‍ കാര്‍ഡ്‌, വിസ കാര്‍ഡ്, പേ പാള്‍ , ആമസോണ്‍ തുടങ്ങിയ വന്‍ ഗ്രൂപ്പുകള്‍ വിക്കിയെ അനുകൂലിക്കുന്ന ഹാക്കേര്സില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുകയാണ് ഇപ്പോള്‍ !.  അമേരിക്കന്‍ നിര്‍ദേശപ്രകാരം അസാന്ജിനെതിരെ അറസ്റ്റ്‌ വാറന്‍റ് പുറപ്പെടുവിച്ച സ്വീഡനിലെ ഇന്റര്‍നെറ്റ്‌ ശൃംഖലയും സാങ്കേതിക പ്രയാസങ്ങള്‍ നേരിട്ടു. വിക്കിയുടെ മിറര്‍ സൈറ്റുകള്‍ ദയവ് ചെയ്തു വായിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്ന പരിതാപകരമായ ഒരവസ്ഥയിലാണ്  'വന്‍ ശക്തികള്‍' ഇപ്പോഴുള്ളത്!!.    

വിക്രമന്‍ ഉണ്ടായിരുന്ന കാലത്ത് ഞാന്‍ വളരെ മര്യാദക്കാരന്‍ ആയിരുന്നു. എല്ലാം ലീക്കാക്കാന്‍ ഒരുവനുണ്ട് എന്ന പേടിയാണ് എന്നെ അതിന് നിര്‍ബന്ധിതനാക്കിയത്. മനുഷ്യാവകാശങ്ങള്‍ തുടരെത്തുടരെ ലംഘിക്കുകയും മനുഷ്യാവകാശം പ്രസംഗിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍ക്കും ചില വിക്രമന്മാര്‍ ഉണ്ടാവുന്നത് നല്ലതാണ്. അസാന്ജ്‌ ചെയ്തതെല്ലാം ശരിയാണ് എന്ന് എനിക്ക് അഭിപ്രായമില്ല. രേഖകള്‍ കൈക്കലാക്കാന്‍ അദ്ദേഹം പ്രയോഗിച്ചിരിക്കാനിടയുള്ള മാര്‍ഗങ്ങള്‍ എന്ത് എന്നും  നമുക്കറിയില്ല. പക്ഷെ ഭരണകൂട ഭീകരതള്‍ക്കെതിരെ മാധ്യമ ലോകത്ത് ശബ്ദങ്ങള്‍ ഉയരുമ്പോള്‍ അവരെ കേസില്‍ കുടുക്കി അഴിക്കുള്ളില്‍ ആക്കുന്നത് വിക്രമനെ വള്ളിക്കുന്നിലേക്ക് നാട് കടത്തിയ പോലെ അന്യായമാണ് !!.

Special Note: ഈ തിരക്കിനിടയില്‍ പ്രീജക്ക് വോട്ടു ചെയ്യുന്ന കാര്യം മറക്കണ്ട കെട്ടോ