ഇന്ത്യാവിഷന് എന്ത് പറ്റി?

ഇന്ത്യാവിഷൻ വാർത്താ സംപ്രേഷണം താത്കാലികമായി നിർത്തി എന്ന വാർത്ത അല്പം മുമ്പ് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇന്ത്യാവിഷൻ പൂട്ടും പൂട്ടും എന്ന് പലരും പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും പൂട്ടില്ല പൂട്ടില്ല എന്ന് വിശ്വസിക്കാനായിരുന്നു വ്യക്തിപരമായി എനിക്ക് താത്പര്യം. കാരണം ഇത്തരമൊരു ചാനൽ കേരളത്തിന്റെ സജീവമായ മാധ്യമ രംഗത്ത് നില നില്ക്കേണ്ടത് അത്യാവശ്യമായിരുന്നു. 'വളരെ നന്നായി.. എന്നോ പൂട്ടേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും പൂട്ടിയല്ലോ.. ഞങ്ങളുടെ കാശ് കൊണ്ട് തുടങ്ങി ഞങ്ങൾക്കെതിരെ തന്നെ റിപ്പോർട്ട്‌ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു'. വാർത്താ സംപ്രേഷണം നിർത്തി എന്ന് കേട്ടപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമന്റാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ചുരുക്കം ചിലർ കാണുമെങ്കിലും കേരളീയ പൊതുസമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ഇന്ത്യാവിഷൻ പോലൊരു ചാനൽ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്.

വിമർശനങ്ങളും പഴികളും ഏറെ കേട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി മലയാളിയുടെ വാർത്താ സംസ്കാരത്തിൽ ഇടതടവില്ലാത്ത സാന്നിധ്യമായി ഇന്ത്യാവിഷനുണ്ട്. ചാനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് മാനേജ്മെന്റിലെ ചിലരുടെ സമീപനങ്ങൾക്കും അഴിമതികൾക്കും എതിരായ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധമാണ് വാർത്താ സംപ്രേഷണം നിർത്തി വെക്കാൻ കാരണമായി ഇന്ത്യാവിഷൻ വെബ്‌ സൈറ്റിലൂടെ തന്നെ അവർ പുറത്തിറക്കിയ കുറിപ്പ് പറയുന്നത്.  അതെന്തോ ആകട്ടെ.. ആത്മാർത്ഥമായി പണിയെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് ശരിയായ ശമ്പളം കിട്ടുന്നില്ല എന്നതാണ് പ്രധാന കാരണമെന്നത് അവർ പുറത്തു പറയാതെ തന്നെ  അറിയാവുന്ന കാര്യമാണ്.

ഇന്ത്യാവിഷൻ മാനേജ്മെന്റിനെതിരെ അതിലെ ചില മാധ്യമപ്രവർത്തകർ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്.. എം കെ മുനീർ അടക്കമുള്ള അതിന്റെ തലപ്പത്തിരിക്കുന്നവർ മറുപടി പറയേണ്ട ചില ആരോപണങ്ങൾ.. എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് ഇപ്പോൾ പുറത്താക്കപ്പെട്ട എം പി ബഷീർ ന്യൂസ് മൊമെന്റ്സ് എന്ന ന്യൂസ് പോർട്ടലിൽ  എഴുതിയ കുറിപ്പിലെ ചില വരികൾ ഇവിടെ ഉദ്ധരിക്കാം. "ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യാവിഷനിലെ 3 പ്രോഗ്രാമുകളും പത്തിലധികം ബുള്ളറ്റിനുകളും. മാര്‍ക്കറ്റിംഗ് ബാക്ക് ഓഫീസിലെ കണക്കനുസരിച്ച് കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ മൂന്നേ മുക്കാല്‍ കോടി രൂപയുടെ പരസ്യം വരും ഇത്. എന്നാല്‍ ഒരു പൈസ പോലും ഓഫീസില്‍ രേഖപ്പെടുത്തുകയോ ബില്ലാക്കുകയോ ചെയ്തിട്ടില്ല. വാര്‍ഷിക ജനറല്‍ ബോഡിക്ക് വന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കിയത് ഈ ഗ്രൂപ്പാണെന്നായിരുന്നു ഇതേകുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ലഭിച്ച മറുപടി. ഒന്നോ രണ്ടോ ഗ്രാം തൂക്കമുള്ള 50ല്‍ താഴെ സ്വര്‍ണ്ണ നാണയങ്ങള്‍ക്ക് മൂന്നേ മുക്കാല്‍ കോടി രൂപ വില!"

ബഷീർ തുടരുന്നു. "ഒരു വ്യവസായപ്രമുഖന്‍ വാര്‍ത്താസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ടാബ് ലറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ അത് നിരസിച്ച സിത്താര ശ്രീലയം എന്ന കൊല്ലം റിപ്പോര്‍ട്ടര്‍, ഓഫീസിലേക്ക് കയറിവന്ന് കാര്യങ്ങള്‍ സംസാരിച്ച് പിരിയുമ്പോള്‍ ഒരു പ്രമുഖ ജ്വല്ലറിയുടെ പ്രതിനിധി ഗിഫ്റ്റ് എന്ന് പറഞ്ഞ് മുന്നിലേക്ക് വെച്ച സ്വര്‍ണകോയിന്‍ തിരിച്ചെടുത്ത് ഇറങ്ങിപ്പോകാന്‍ പറഞ്ഞ കോഴിക്കോട് റിപ്പോര്‍ട്ടര്‍ എം എം രാഗേഷ്. ഇവരൊക്കെ ഉള്ളതായിരുന്നു ഞങ്ങളുടെ ടീം. അത് കൊണ്ട് അഹങ്കരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇങ്ങനെയുള്ള ഒരു വാര്‍ത്താ സംഘം വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയുടെ മറവിലാണ് ജമാലുദ്ധീന്‍ ഫാറൂഖി തീവെട്ടിക്കൊള്ള നടത്തുന്നത് എന്നതായിരുന്നു തിരുത്തല്‍ നടപടികള്‍ ശക്തമായി തന്നെ വേണം എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ഇത് ഒന്നോ രണ്ടോ ആളുകളുടെ തീരുമാനമായിരുന്നില്ല, ന്യൂസ് ടീം ഒന്നിച്ചെടുത്ത നിലപാടായിരുന്നു." (എം പി ബഷീർ - ന്യൂസ് മൊമെന്റ്സ്)

നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട മുതു മുത്തശ്ശി മാധ്യമങ്ങളുള്ള കേരളത്തില്‍ പതിനൊന്നു വര്‍ഷം ഒരു വലിയ കാലയളവല്ല. പക്ഷേ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വളര്‍ച്ചയും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഇന്ത്യാവിഷന്‍ പിന്നിട്ട പതിനൊന്ന് വര്‍ഷങ്ങളെ അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ല.  ചടുലമായ ഒരു ദൃശ്യമാധ്യമ സംസ്കാരം കേരളത്തിന് പരിചയപ്പെടുത്തിയത് ഇന്ത്യാവിഷനാണ്. ഉണങ്ങിപ്പിടിക്കുന്ന അച്ചടി മഷികള്‍ക്കപ്പുറത്ത് വാര്‍ത്തകള്‍ക്ക് പിടക്കുന്ന ഒരു മനസ്സുണ്ടെന്ന് കാണിച്ചു തന്നതും  അവരാണ്. നാടകങ്ങള്‍ക്ക് രംഗ സജ്ജീകരണം നടത്തുന്നതിനിടക്ക് സമയം പോക്കാന്‍ വേണ്ടി ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന പോലെ സീരിയലുകള്‍ക്കും ചിത്രഗീതങ്ങള്‍ക്കുമിടയിലെ ഇടവേളകളില്‍ ടൈം ഫില്ലിങ്ങിന് വേണ്ടിയുള്ള ഒരു വഴിപാട് ഏര്‍പാടായി വാര്‍ത്തകള്‍ നിലനിന്നിരുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറിന്റെ വാര്‍ത്താ ചാനല്‍ എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല.  അത്തരമൊരു പരീക്ഷണത്തെ വിജയിപ്പിച്ചു എന്ന് മാത്രമല്ല, നിരവധി മുഴുസമയ വാര്‍ത്താ ചാനലുകള്‍ക്ക് ധൈര്യമായി കടന്നു വരുവാന്‍ കേരളത്തിന്റെ വാര്‍ത്താ മനസ്സിനെ പാകപ്പെടുത്തി എന്നത് കൂടിയാണ് അവര്‍ നിര്‍വഹിച്ച ചരിത്ര ദൌത്യം.

ഇന്ത്യാവിഷനിലെ ആദ്യ വാർത്ത ബുള്ളറ്റിനുമായി നികേഷ്
പുതിയ ഷര്‍ട്ടും ടൈയുമിട്ട് ആദ്യമായി സ്കൂളില്‍ പോകുന്ന ഒരു എല്‍ കെ ജി കുട്ടിയുടെ രൂപ ഭാവങ്ങളോടെ രണ്ടായിരത്തി മൂന്ന് ജൂലൈ പതിനാലിന് നികേഷ് ആദ്യ വാര്‍ത്ത വായിക്കുമ്പോള്‍ ഇന്ത്യാവിഷന്‍ സ്റ്റുഡിയോ മാറുന്ന ഒരു ദൃശ്യ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇരുപത്തിനാലു മണിക്കൂര്‍ വാര്‍ത്ത പറയാന്‍ കേരളത്തില്‍ എന്തുണ്ട് എന്നതായിരുന്നു അന്നത്തെ ചോദ്യം. വെറും ഇരുപത്തി നാല് മണിക്കൂറില്‍ ഈ വാര്‍ത്തകളൊക്കെ ഉള്‍കൊള്ളിക്കുന്നതെങ്ങിനെ എന്നാണ് ഇന്നത്തെ ചോദ്യം. ഈ രണ്ടു ചോദ്യങ്ങള്‍ക്കിടക്കുള്ള ദൂരം നികേഷിന്റെ എല്‍ കെ ജി ചിരിയില്‍ നിന്ന് ഇന്നത്തെ വാര്‍ത്താ ചടുലതയിലേക്കുള്ള ദൂരമാണ്.

മലയാളത്തിലെ ഏറ്റവും പ്രഗത്ഭരായ ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യാവിഷന്റെ കളരിയില്‍ നിന്നാണ് പ്രാഗത്ഭ്യം നേടിയത്. നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ഗോപീകൃഷ്ണന്‍, അനുപമ, എന്‍ പി ചന്ദ്രശേഖര്‍, ഷാനി പ്രഭാകര്‍, ഭഗത് ചന്ദ്രശേഖരന്‍, പി ടി നാസര്‍, നിഷ പുരുഷോത്തമന്‍, എം ഡി അജയ ഘോഷ് തുടങ്ങി ആ നിര വളരെ നീണ്ടതാണ്. അവരൊക്കെയും പുതിയ ലാവണങ്ങള്‍ തേടി ഇന്ത്യാവിഷന്‍ വിട്ടു പോയി. എന്നിട്ടും ഉള്ളവരെ മിനുക്കിയെടുത്ത്, പുതിയവരെ പരിശീലിപ്പിച്ച്, ഇന്ത്യാവിഷന്‍ തല താഴ്ത്താതെ നിവര്‍ന്ന് നിന്നിട്ടുണ്ട്.  നികേഷ് പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ? എന്ന ടൈറ്റിലില്‍ ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്നു. ചാനല്‍ പച്ച പിടിച്ച് തുടങ്ങുമ്പോള്‍ അതിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ അമരക്കാരന്റെ തിരോധാനം ഉയര്‍ത്തുന്ന ആശങ്കകളായിരുന്നു അതില്‍ പങ്ക് വെച്ചത്‌. നിരവധി കോണുകളില്‍ നിന്നുയര്‍ന്ന അത്തരം ആശങ്കകളെ എം പി ബഷീറിന്റെ നേതൃത്വത്തിലുള്ള ടീം സമര്‍ത്ഥമായി മറികടന്നിരുന്നു.


ഇന്ന് മറ്റേതൊരു മലയാള ചാനലിനോടും കിടപിടിക്കാവുന്ന ഒരു പ്രൊഫഷനല്‍ ടീം ഇന്ത്യാവിഷനുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല രണ്ട് വാര്‍ത്താ അവതാരകര്‍. വീണയും സനീഷും. ന്യൂസ് നൈറ്റ്‌ അവരുടെ കൈകളില്‍ ഭദ്രമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല വാര്‍ത്താ അവതാരകനുള്ള അവാര്‍ഡും സനീഷിനായിരുന്നു.  എ സഹദേവന്‍, അഭിലാഷ് മോഹന്‍, മനീഷ് നാരായണന്‍ തുടങ്ങി കൈകാര്യം ചെയ്യുന്ന പരിപാടികളെ തീര്‍ത്തും വ്യത്യസ്തവും മികവുറ്റതുമാക്കാന്‍ കഴിവുള്ള ഒരു ടീമും അവര്‍ക്കുണ്ട്. സ്റ്റുഡിയോക്ക് പുറത്ത് ശക്തമായ ഒരു റിപ്പോര്‍ട്ടിംഗ് നിരയും. 24 ഫ്രെയിംസ്, പൊളിട്രിക്സ്‌, ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ്, ബോക്സ് ഓഫീസ്, വാരാന്ത്യം തുടങ്ങി എണ്ണം പറഞ്ഞ ചില 'പേറ്റന്റു'കളും അവരുടേതായിട്ടുണ്ട്.

പിന്നിട്ട വഴികളില്‍ വാര്‍ത്തകളുടെ ലോകത്ത് അതിരുകളും അരുതുകളും പാലിക്കാതെ ഇന്ത്യാവിഷന്‍ പലതും ചെയ്തിട്ടുണ്ട്. അവയുടെ നൈതികത മറ്റൊരു വേളയില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. ഈ ചാനൽ നിലനിന്നേ തീരൂ.. മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ പല വാർത്തകളും പുറം ലോകത്തെത്തിച്ചത് ഇന്ത്യാവിഷനാണ്. പല ഉദാഹരണങ്ങളും ഈ പതിനൊന്ന് വർഷക്കാലത്തെ ചരിത്രത്തിൽ നമുക്ക് കണ്ടെത്താൻ പറ്റും. അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് രാത്രിയിലെ ന്യൂസ് പ്രൈം ടൈമിൽ ചർച്ച ചെയ്യാൻ ധീരത കാണിച്ച ചാനലും ഇന്ത്യാവിഷനായിരുന്നു. അവസാന ഉദാഹരണം അതാണ്‌. മലയാളിയുടെ ദൃശ്യമാധ്യമ സംസ്കാരത്തിൽ അവരിനിയും ഉണ്ടാകണം.ഇന്ത്യാവിഷൻ അതിന്റെ പ്രതിസന്ധികളെ അതിജീവിച്ച് വാർത്തകളുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം. ഈ ചാനലിന്റെ തലപ്പത്തിരിക്കുന്നത് മുനീറായാലും മുത്തൂറ്റായാലും പ്രതിസന്ധികൾ പരിഹരിക്കാനും മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ പരിഹരിച്ച് വാർത്താ സംപ്രേഷണം പുനരാരംഭിക്കാനും ശ്രമങ്ങളുണ്ടാവുമെന്ന് പ്രത്യാശിക്കാം. (Note: ഇന്ത്യാവിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഞാനെഴുതിയ കുറിപ്പിൽ നിന്നുള്ള ഭാഗങ്ങളാണ് ഈ പോസ്റ്റിൽ കൂടുതലും ഉപയോഗിച്ചിട്ടുള്ളത്)

Related Posts
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്? 
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ?
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?