ആം ആദ്മി കേരള ഘടകത്തിന് അഞ്ച് ഉപദേശങ്ങൾ

പതിയെ പതിയെ ആം ആദ്മി ഡൽഹിയിൽ നിന്നും പുറത്ത് കടക്കുകയാണ്. നമ്മുടെ കേരളത്തിലും അവർ തരംഗം സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ അവരുടെ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവർത്തിച്ചു തുടങ്ങി. നിരവധി സാധാരണക്കാർ ആം ആദ്മിയിൽ അംഗത്വം എടുത്തു തുടങ്ങിയിരിക്കുന്നു. ആം ആദ്മി എന്നത് ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയുടെ ലെവലിൽ കണ്ടിരുന്ന വലതു പക്ഷവും ഇടതുപക്ഷവും ഇപ്പോൾ അതിനെ നോക്കിക്കാണുന്നത് ഒരു ധൂം ത്രീ  ലെവലിലാണ്. ഡൽഹിയിൽ കാണിച്ചത് പോലെ ഈ പഹയന്മാർ ഇവിടെയും വല്ല ഗ്രേറ്റ്‌ ഇന്ത്യാ സർക്കസും കാണിക്കുമോ എന്ന് അവർ ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുകയുമാണ്‌. ചിക്കാഗോ പാലം എടുത്തു ചാടി കിടിലൻ ബൈക്കിൽ ആമിർ ഖാൻ വന്നത് പോലെയാണ് ഡൽഹിയിൽ കേജരിവാളിന്റെ വരവുണ്ടായത്‌. മോഡിയും രാഹുലും കട്ടിയുള്ള ജാക്കറ്റ് ധരിക്കുന്നത് കൊണ്ടാണ് അവരുടെ നെഞ്ചിടിപ്പിന്റെ തോത് പുറത്തേക്ക് അറിയാത്തത്. അതിനേക്കാൾ വലിയ മിടിപ്പ് ഇവിടെ കേരളത്തിലെ ചില നേതാക്കൾക്കും ഉണ്ടായിക്കൂടെന്നില്ല. സംഗതിയുടെ പോക്ക് അങ്ങോട്ടാണ്.

അമേഥിയിലും ചണ്ടീഗഡിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആം ആദ്മി റാലികളിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചില രാഷ്ട്രീയ ന്യൂനമർദ്ദങ്ങൾ ബംഗാൾ ഉൾക്കടലിലും അറേബ്യൻ ഉൾക്കടലിലും രൂപപ്പെട്ടു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ന്യൂനമർദ്ദങ്ങളാണ് പലപ്പോഴും സുനാമിയും കത്രീനയുമൊക്കെയായി പരിണമിക്കാറുള്ളത്.  ചെറിയ തോതിലുള്ള ന്യൂനമർദ്ദവും തെക്ക് വടക്കൻ കാറ്റും  ഇപ്പോൾ കേരള തീരത്തും കാണുന്നുണ്ട്. എനിക്കത് നേരിട്ട് ബോധ്യപ്പെട്ടതാണ്. സാറ ജോസഫ്‌ അടക്കമുള്ള പലരും ആം ആദ്മിയാകാൻ തീരുമാനിച്ചതിന് പിന്നിലുള്ളത് ആ ന്യൂനമർദ്ദങ്ങൾ തന്നെയാണ്. കേരളത്തിൽ അത്രയധികം പോപ്പുലർ അല്ലാതിരുന്ന സാറ ജോസഫ് ഒറ്റ രാത്രി കൊണ്ടാണ് അഖിലേന്ത്യാതാരമായത്. അത് സാറയുടെ മിടുക്കായിരുന്നില്ല. ആം ആദ്മിയുടെ ന്യൂനമർദ്ദമായിരുന്നു. (Off Topic: കേജരിവാളിനെക്കാൾ മുന്നേ ചൂലെടുത്തത് ഞാനാണ് തുടങ്ങിയ അല്പത്തരങ്ങൾ ടീച്ചർ ഇപ്പോൾ തന്നെ വിളിച്ചു പറയാൻ തുടങ്ങിയിട്ടുണ്ട്. നാല് ചാനൽ അഭിമുഖങ്ങൾ കിട്ടിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ അവരുടെ ഭാവി എന്താകുമെന്നു കണ്ടറിയണം).

വർത്തമാനം 14 ജനുവരി

അതിരിക്കട്ടെ, രണ്ട്  കോടി രൂപയുടെ കാറിൽ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന ആം ആദ്മികളുടെ നാടാണ് കേരളം. ഇവിടെ കളിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. മോദിയുടെ പ്രചാരണം പരസ്യമായി ഏറ്റെടുത്ത നിർഭയം നിരന്തരം മാധ്യമങ്ങളും ഇവിടെയുണ്ട്. മർമ്മം നോക്കി അടിക്കാൻ പറ്റിയ ഒരവസരം കാത്തു നില്ക്കുകയാണ് എല്ലാവരും. ഒരൊറ്റ ചുവട് പിഴച്ചാൽ എല്ലാം തീരും. അതുകൊണ്ട് തന്നെ വിലപ്പെട്ട അഞ്ച് നിർദേശങ്ങൾ ആം ആദ്മി കേരള ഘടകത്തിന് നല്കാൻ ഞാൻ ഉദ്ദേശിക്കുകയാണ്. കൊല്ലുകയോ തല്ലുകയോ കൊള്ളുകയോ തള്ളുകയോ ചെയ്യാം.

1) ആ തൊപ്പി ഒഴിവാക്കിക്കിട്ടാൻ വല്ലതും ചെയ്യാൻ പറ്റുമോ എന്ന് നോക്കുക. അത് തലയിൽ കാണുമ്പോൾ തന്നെ ഒരു കള്ളലക്ഷണം വരുന്നുണ്ട്. നാരിയൽ പാനി ചോദിച്ചു വന്ന ഇന്നസെന്റിന്റെ ലുക്ക്. ഡൽഹിയിൽ അവർ വെച്ചോട്ടെ. പൈജാമയും കുർത്തയും ധരിക്കുന്നവർ തൊപ്പി വെച്ചാൽ സഹിക്കാൻ പറ്റും. പക്ഷെ കള്ളിമുണ്ടും മുറിക്കയ്യൻ ഷർട്ടുമിട്ട് തൊപ്പി തലയിൽ വെച്ചവരെ കാണുമ്പോൾ താനേ ചിരി വരും.  നമ്മൾ കേരളീയർക്ക് ഒരു എക്സ്ക്യൂസ് കിട്ടുമോ എന്ന് നോക്കുക.

2) കണ്ട അലവലാതികളെയൊക്കെ മെമ്പറായിച്ചേർക്കാതിരിക്കുക. അത്തരക്കാരെ കൂടെ ചേർത്ത് തലപ്പത്തിരുത്തിയാൽ കേരളത്തിലെ ആം ആദ്മിയുടെ ആപ്പീസ് എന്ന് പൂട്ടി എന്ന് ചോദിച്ചാൽ മതി. വളരെ ശ്രദ്ധിച്ചു വേണം നേതൃനിരയെ പ്രഖ്യാപിക്കാൻ. പൊതുമുതൽ കട്ടുമുടിച്ച് തിന്ന് പാരമ്പര്യമില്ലാത്ത, നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ നേതൃസ്ഥാനങ്ങൾ അലങ്കരിക്കാത്ത, പൊതുരംഗത്ത്‌ പ്രവർത്തന പരിചയമുള്ള സുസമ്മതരെ വേണം നേതാക്കളായി എഴുന്നള്ളിക്കാൻ. ഒരു അദ്രുമാൻ മതി മുറ്റം നിറയെ തൂറി നാറിക്കാൻ എന്ന് പറഞ്ഞ പോലെ ഒരെണ്ണം മതി ചീത്തപ്പേര് ഉണ്ടാക്കാൻ. കുമാർ ബിശ്വാസിനെപ്പോലുള്ള മോദി ഭക്തർ നേതൃനിരയിൽ ഉള്ളതിന്റെ പൊല്ലാപ്പ് ഉത്തരേന്ത്യയിൽ എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അലവലാതികളെ നാലയലത്തേക്ക് അടുപ്പിക്കരുത്‌. (എം എൽ എ ആയാലും കൊള്ളാം, എം പി ആയാലും കൊള്ളാം. ഇന്നലെ ഒരെണ്ണം സീറ്റ് തേടി തെക്ക് വടക്ക് നടക്കുന്നത് കണ്ടു)  

3) കേരളത്തിന്റെ വികസന പ്രശ്നങ്ങളിൽ കാഴ്ചപ്പാടുകൾ വ്യക്തമാക്കി ഒരു കരട് രേഖ പുറത്തിറക്കുക. ഇ ശ്രീധരൻ, സുരേഷ് ഗോപി, സി ആർ നീലകണ്ഠൻ, ബി ആർ പി ഭാസ്കർ തുടങ്ങി സർവ സമ്മതരായ ആളുകൾ നേതൃനിരയിൽ വന്നാൽ പ്രായോഗികമായ ചില കാഴ്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റിയേക്കും. ചാനലുകളിൽ കയറിയിരുന്ന് എന്തെങ്കിലും അബദ്ധങ്ങൾ എഴുന്നള്ളിക്കുന്നതിനു മുമ്പ് അത്തരക്കാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുക.

4) ഹോൾസെയിലായും റീട്ടെയിലായും പിന്തുണയുമായി ഓടി നടക്കുന്ന പാർട്ടികളെയും സംഘടനകളെയും ഒരു വാര അകലെ നിർത്തുക. ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചു എന്ന് കേട്ടു. പണ്ട് കൊണ്ടോട്ടിയിൽ സീതി ഹാജി അവരോട് പറഞ്ഞ പോലെ 'നിങ്ങളുടെ പിന്തുണ വേണ്ട മക്കളേ.. കൂടെക്കൂടി എടങ്ങേറാക്കരുത്' എന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കുക. ജമാഅത്തെ ഇസ്ലാമി മാത്രമല്ല, അത് പോലെ പലരും വരും. മൈത്രാന്മാരും ഇടയന്മാരും ദേവസ്വംകാരുമൊക്കെ കാണും. എല്ലാവരും വോട്ട് ചെയ്തോളൂ.. പക്ഷേ മുൻ ബെഞ്ചിൽ കയറിയിരിക്കേണ്ട എന്ന് തുറന്നങ്ങ് പറയുക.

5) അവസാനത്തേത്. ഋഷിരാജ് സിംഗിനെ ജോലി രാജി വെപ്പിച്ച് സംസ്ഥാന പ്രസിഡന്റ്‌ ആക്കാൻ പറ്റുമോന്ന് നോക്കുക. പുള്ളിയെ കിട്ടിയാൽ അതൊരു ബ്രേക്കായിരിക്കും. മാത്രമല്ല  തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ ഒരു സീറ്റും ഉറപ്പ്. അയാളെ കിട്ടിയില്ലെങ്കിൽ സുരേഷ് ഗോപിയെ പ്രസിഡന്റ്‌ ആക്കിയാലും തത്ക്കാലം ഒപ്പിക്കാം.

ഫ്രീയായി നല്കിയ ഈ അഞ്ച് നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ കേരളത്തിലും സംഗതി ക്ലിക്കാകും. സംശയം വേണ്ട.

Related Posts
FB Poll: കേജരിവാളിന് തകർപ്പൻ ലീഡ്. മോദി മൂന്നാം സ്ഥാനത്ത് 
തള്ളേ, ഇന്ത്യൻ മുജാഹിദീൻ ഫയങ്കരം തന്നെ!!
സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല