ഒബാമയുടെ 'നിറം' കറുപ്പ് തന്നെ!

സമാധാനത്തിന്റെ നോബല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചു. മൂന്നു വനിതകള്‍ക്ക് അത് ലഭിച്ചു. സന്തോഷം. ഇതിനു മുമ്പ് നോബല്‍ സമ്മാനം കിട്ടിയ മറ്റൊരാളുണ്ട്. മിസ്റ്റര്‍ ഒബാമ. വീറ്റോയുടെ ചാട്ടവാറുമായി ഫലസ്തീന് പിറകെ ഓടുകയാണ് അദ്ദേഹം. അധിനിവേശത്തിന്റെ ദുരിതങ്ങളില്‍ ആറ് പതിറ്റാണ്ട് പിന്നിട്ട ഒരു ജനതയുടെ വാരിയെല്ലിന് നൊബേല്‍ പീസ്‌ ജേതാവിന്റെ ചാട്ടവാറടി. "സാര്‍ , അപകടം വരുന്നു. രൂക്ഷമായ വരള്‍ച്ചയെക്കുറിച്ച വാര്‍ത്തയുണ്ട് ". മുന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രിയായിരുന്ന ലെവി എഷ്കോളിന്റെ അടുത്തു വന്നു അദ്ദേഹത്തിന്‍റെ സെക്രട്ടറി ആശങ്കകളോടെ ഉണര്‍ത്തി. "എവിടെ ? ടെക്സസിലോ?" പ്രധാനമന്ത്രിയുടെ ചോദ്യം.
"അല്ല സാര്‍ , ഇവിടെ ഇസ്രാഈലില്‍ തന്നെ".  ഉടനെ ദീര്‍ഘനിശ്വാസത്തോടെയുള്ള ലെവിയുടെ മറുപടി   "ഓ എങ്കില്‍ പേടിക്കാനില്ല". അമേരിക്കയില്‍ കുഴപ്പങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഇസ്രാഈലിനെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങള്‍ ഒന്നും ഇല്ല. അമേരിക്കയില്‍ വരള്‍ച്ചയോ ദുരന്തമോ ഇല്ലാതെയിരുന്നാല്‍ ഇസ്രാഈലിന് മുടങ്ങാതെ കഞ്ഞി കുടിച്ചു പോകാം എന്ന് പറയുന്നത് അത് കൊണ്ടാണ്. "If America sneezes, Israel catches cold" (അമേരിക്ക തുമ്മിയാല്‍ ഇസ്രാഈലിന് ജലദോഷം പിടിക്കും) എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. എന്നാല്‍ മാറിയ ലോക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ചൊല്ലിനെ അല്പമൊന്നു ചെത്തി മിനുക്കേണ്ട അവസ്ഥയാണുള്ളത്. "ഇസ്രാഈല്‍ തുമ്മിയാല്‍ അമേരിക്കയുടെ മൂക്ക് തെറിക്കുമെന്ന്" പറയുന്നതാവും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശരി.

 Nobel Peace Prize Winners - 2011

ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തീന് ഒരു സ്വതന്ത്ര അംഗത്വം ലഭിക്കുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര രംഗത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയം. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഫലസ്തീന്‍ പ്രസിഡണ്ട്‌ മഹ്മുദ് അബ്ബാസ്‌ അംഗത്വത്തിനു വേണ്ട ഔപചാരികമായ അപേക്ഷ കൊടുത്തു കഴിഞ്ഞു.  മിസ്റ്റര്‍ ഒബാമയുടെ വിരല്‍ തുമ്പിലാണ് ഇനി അതിന്റെ തീരുമാനം കിടക്കുന്നത്. സമാധാനത്തിന്റെ നോബല്‍ സമ്മാനം വാങ്ങി കീശയിലിട്ട പ്രസിഡണ്ട്‌ ലോക സമാധാനത്തിന്റെ അന്തകന്‍ ആകുമോ എന്ന് അധികം വൈകാതെ നമുക്കറിയാന്‍ പറ്റും. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇത് സംബന്ധമായ വോട്ടെടുപ്പ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടന്നേക്കും. കൌണ്‍സിലില്‍ പതിനഞ്ചു അംഗങ്ങള്‍ ആണുള്ളത്. അതില്‍ അഞ്ചു പേര്‍ക്ക് കൊമ്പുണ്ട്. അതായത് ഏത് തീരുമാനത്തെയും അരച്ച് കലക്കി മുറുക്കിത്തുപ്പാനുള്ള അവകാശം. ഇംഗ്ലീഷില്‍ അതിനു വീറ്റോ എന്ന് പറയും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ അഞ്ചു പേര്‍ക്കാണ് ഇങ്ങനെ മുറുക്കിത്തുപ്പാന്‍ കഴിയുക. അവര്‍ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരം താമസക്കാര്‍ ആണ്. ബാക്കിയുള്ള പത്തു പേര്‍ ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ മാറിപ്പോകേണ്ട അധ:കൃത പിന്നാക്കവിഭാഗങ്ങള്‍ ആണ്. അതിലാണ് ഇപ്പോള്‍ ഇന്ത്യയുള്ളത്.

ഫലസ്തീന് യു എന്നില്‍ ഇപ്പോഴുള്ളത് നിരീക്ഷകന്റെ പദവി മാത്രമാണ്. ഒരു രാഷ്ട്രം എന്ന നിലക്കുള്ള പ്രാഥമിക അംഗത്വം ഇതുവരെ ലഭിച്ചിട്ടില്ല. സെക്യൂരിറ്റി കൌണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്‌താല്‍ അവരുടെ അംഗത്വ അപേക്ഷ ജനറല്‍ അസ്സംബ്ലിയുടെ തീരുമാനത്തിന് വിടാന്‍ പറ്റും. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്. കൊമ്പുള്ള ആരും കുത്തരുത്. അതായത് വീറ്റോ പ്രയോഗിക്കരുത്. ഒരാള്‍ വീറ്റോ പ്രയോഗിച്ചാല്‍ അപേക്ഷ ബാന്‍ കി മൂണിന്റെ ചവറ്റുകുട്ടയില്‍ എത്തും. സ്വന്തം മണ്ണില്‍ നിന്നും പറിച്ചെറിയപ്പെട്ട ആ ജനതയുടെ യു എന്‍ അംഗത്വ സ്വപ്നം കരിഞ്ഞുണങ്ങും. ഐക്യരാഷ്ട്ര സഭയുടെ കാര്‍മികത്വത്തില്‍ ആറര പതിറ്റാണ്ട് കാലമായി തുടരുന്ന ചര്‍ച്ചകളിലേക്കും അനീതിയുടെ ഗീര്‍വാണങ്ങളിലേക്കും അവര്‍ക്ക് മടങ്ങിപ്പോകാം.


സെക്യൂരിറ്റി കൌണ്‍സിലില്‍ ഫലസ്തീന് വേണ്ടി ശക്തമായി വാദിച്ചു കൊണ്ട് ഇന്ത്യ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു നിലപാടാണ് ഇന്ത്യ എടുത്തിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ഒരു നിലപാടല്ല. പതിറ്റാണ്ടുകളായി നാം തുടര്‍ന്ന് വരുന്ന നയനിലപാടുകളുടെ ഒരു തുടര്‍ച്ച മാത്രമാണിത്. "ജൂതന്മാര്‍ക്ക് സ്വതന്ത്രമായ ഒരു രാജ്യം വേണം, പക്ഷെ അത് ഫലസ്തീനികളുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ടാവരുത്" എന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഫലസ്തീന്‍ ഇസ്രാഈല്‍ പ്രശ്നത്തില്‍ ഇന്ത്യ എന്ത് നിലപാടെടുക്കണം എന്നതിന് ഈ വാക്കുകളേക്കാള്‍ ശക്തിയുള്ള ഒരു ഭരണഘടനയും ഇല്ല എന്നതാണ് സത്യം. നിലവിലെ സെക്യൂരിറ്റി കൌണ്‍സില്‍ അംഗങ്ങളില്‍ കൊളംബിയ മാത്രമാണ് ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്ര പദവിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാത്ത രാജ്യം. ബാക്കിയുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഉണ്ടാകാത്ത പക്ഷം ഫലസ്തീന് അനുകൂലമായി വോട്ടു ലഭിക്കുമെന്ന് ചുരുക്കം. ഒബാമയുടെ വിരല്‍ തുമ്പിലാണ് തീരുമാനം കിടക്കുന്നത് എന്ന് പറയുന്നത് അത് കൊണ്ടാണ്.

സെക്യൂരിറ്റി കൌണ്‍സിലിന്റെ കടമ്പകള്‍ കടന്ന് അപേക്ഷ യു എന്‍ ജനറല്‍ അസ്സംബ്ലിയുടെ മുന്നില്‍ എത്തിയാല്‍ കാര്യങ്ങള്‍ ഫലസ്തീന് അനുകൂലമാണ്. ഇവിടെ നടക്കുന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് അംഗത്വം ലഭിക്കുവാന്‍ വേണ്ടത്. ഇപ്പോഴത്തെ ക്യാന്‍വാസിംഗ് ട്രെന്‍ഡ് അനുസരിച്ച് 193 അംഗങ്ങളില്‍ 129 പേരും ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്യാനുള്ള സാധ്യതയുണ്ട്.  പക്ഷേ സെക്യൂരിറ്റി കൌണ്‍സിലിന്റെ കടമ്പ കടന്നു കിട്ടണം. അമേരിക്ക യെസ് മൂളിയാല്‍ കൊളംബിയ അടക്കം എതിര്‍ത്തു വോട്ടു ചെയ്യുവാന്‍ തയ്യാറായി എന്ന് വരില്ല.  എന്നാല്‍ അവര്‍ അതിനെ എതിര്‍ക്കുവാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ള മെമ്പര്‍മാരില്‍ ചിലരെ സ്വാധീനിക്കുവാന്‍ അവര്‍ക്ക് കഴിയും. ഏറ്റവും ചുരുങ്ങിയത് വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്പിക്കാനെങ്കിലും. വീറ്റോ പ്രയോഗിച്ചു എന്ന ചീത്തപ്പേര് ഒഴിവാക്കുക, എന്നാല്‍ പ്രമേയം പരാജയപ്പെടുത്തുക എന്ന ഒരു നിലപാടാണ് ഇപ്പോള്‍ ഒബാമ തുടരുന്നത്. വോട്ടിങ്ങില്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ വൈറ്റ് ഹൌസില്‍ തകൃതിയായി നടക്കുന്നു. ഫലസ്തീന് എതിരെ വീറ്റോ പ്രയോഗിക്കേണ്ടി വന്നാല്‍ ഒബാമ അറബ് ലോകത്ത് കരിങ്കാലിയായി മാറപ്പെടും. ഏതാണ്ട് ഇപ്പോള്‍ തന്നെ ആ പ്രതിച്ഛായ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അധികാരം ഏറ്റ ഉടനെ അറബ് ലോകത്തോടായി കൈറോയിലെത്തി ചെയ്ത തട്ടുപൊളിപ്പന്‍ പ്രസംഗത്തിന്റെ വാക്കുകളില്‍ തരിമ്പെങ്കിലും ആത്മാര്‍ത്ഥത  ഉണ്ടെങ്കില്‍ ഒബാമ ഈ കടുംകൈക്കു മുതിരില്ല. വീറ്റോ പ്രയോഗിച്ച് ഫലസ്തീന്‍ ജനതയുടെയും പശ്ചിമേഷ്യയില്‍ സമാധാനം ആഗ്രഹിക്കുന്ന ലോക സമൂഹത്തിന്റെയും മുഖത്തടിക്കാന്‍ അമേരിക്ക തീരുമാനിക്കുന്ന പക്ഷം അറബ് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട മാറ്റത്തിന്റെ കാറ്റ് ഗതി മാറി വീശാനും സാധ്യതയുണ്ട്. കൂടുതല്‍ തീവ്രവാദ പ്രവണതകള്‍ക്ക് അത് വഴി മരുന്നിട്ടേക്കും എന്ന ആശങ്കകളും അസ്ഥാനത്തല്ല.

പ്രസ്താവനകളോ യു എന്‍ പ്രമേയങ്ങളോ പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരില്ല എന്ന് പ്രസംഗിച്ച ഒബാമ ഇത്തരമൊരു യു എന്‍ പ്രമേയമാണ് ഫലസ്തീനെ കീറിമുറിച്ചു ഇസ്രാഈലിനെ സൃഷ്ടിച്ചത് എന്ന സത്യം വിസ്മരിക്കുകയാണ്. ഫലസ്തീന് അംഗത്വം കൊടുക്കുന്നതില്‍ മുട്ടുന്യായങ്ങള്‍ പ്രസംഗിച്ച പ്രസിഡണ്ട്‌ അതേ പ്രസംഗത്തില്‍ തന്നെ ദക്ഷിണ സുഡാനെ ഐക്യരാഷ്ട്ര സഭയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുകയും ചെയ്തു. കൈ ഞൊടിക്കുന്ന വേഗതയിലാണ് ദക്ഷിണ സുഡാന്‍ യു എന്നില്‍ എത്തിയത്. ഐക്യ രാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ കഷണം മുറിക്കപ്പെട്ട ഫലസ്തീന്‍ ആകട്ടെ പതിറ്റാണ്ടുകളായി പടിക്ക് പുറത്തും. ഫലസ്തീന്റെ യു എന്‍ അംഗത്വത്തേക്കാള്‍ ഒബാമയുടെ പ്രിയോറിറ്റി അടുത്ത പ്രസിഡന്റ്‌ തിരഞെടുപ്പിലെ രണ്ടാം ഊഴമാണ്. ശക്തമായ ജൂത ലോബിയെ പിണക്കിക്കൊണ്ട് മുന്നോട്ടു പോവുക പ്രയാസകരമായിരിക്കും എന്ന കണക്കുകൂട്ടലാവണം തന്റെ മുന്‍ പ്രസ്താവനകളില്‍ നിന്നുള്ള ഇത്തരമൊരു മലക്കം മറിച്ചിലിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചിരിക്കുക.

യു എന്‍ അംഗത്വം തേടുവാന്‍ ഫലസ്തീന്‍ അപേക്ഷ കൊടുത്തതിന്റെ പേരില്‍ അവരെ ശിക്ഷിക്കാനായി ഇരുനൂറു മില്യണ്‍ ഡോളറിന്റെ സഹായ ഫണ്ട് മരവിപ്പിച്ചിരിക്കുകയാണ് യു എസ് കോണ്‍ഗ്രസ്‌. കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഫലസ്തീന്‍ ഒരു സ്വതന്ത്ര രാജ്യമായി മാറുന്ന വിഷയത്തില്‍  മുന്‍ പ്രസിഡന്റ്‌മാരുടെ നയനിലപാടുകളില്‍ നിന്ന് തരിമ്പും വ്യത്യസ്തമല്ല ഒബാമയുടെ നിലപാടും.
ഒബാമ അധികാരത്തിലേറിയപ്പോള്‍ ഏറെ പ്രതീക്ഷകളോടെയാണ് ആ വാര്‍ത്തയെ ലോകം എതിരേറ്റത്‌. അധിനിവേശങ്ങളുടെ കാലം കഴിഞ്ഞു എന്നും ഫലസ്തീനില്‍ ഒരു പുതിയ പ്രഭാതം പുലരുമെന്നും ചിലരെങ്കിലും പ്രതീക്ഷിച്ചു. പ്രതീക്ഷയുടെ വെളുപ്പില്‍ നിന്ന് അധിനിവേശത്തിന്റെ കറുപ്പിലേക്ക് ഒബാമയുടെ പ്രതിച്ഛായ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. പ്രസിഡണ്ടിന്റെ തൊലിയുടെ നിറം കറുപ്പോ വെളുപ്പോ ആകട്ടെ സാമ്രാജ്യത്വത്തിന്റെ നിറത്തിന് മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് ഒബാമയുടെ വൈറ്റ്ഹൗസ് വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Update:  01 Nov 2011 - UNESCO യില്‍ ഫലസ്തീന് മെമ്പര്‍ഷിപ്പ്!. അടുത്ത കടമ്പ UN ജനറല്‍ കൌണ്‍സില്‍. ഇന്നലെ നടന്ന UNESCO വോട്ടെടുപ്പില്‍ ഫ്രാന്‍സ്, ചൈന, ഇന്ത്യ തുടങ്ങി 107 രാജ്യങ്ങള്‍ ഫലസ്തീന് പിന്തുണ നല്‍കി. അമേരിക്ക അടക്കം 14 രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ 52 രാജ്യങ്ങള്‍ വിട്ടു നിന്നു. ഫലസ്തീന് മെമ്പര്‍ഷിപ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചു UNESCO ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് സമാധാനത്തിന്റെ നോബല്‍ സമ്മാന ജേതാവ് പ്രഖ്യാപിച്ചു! A man of double standards! ഈ പ്രഖ്യാപനത്തിന് ഒരു നോബല്‍ കൂടി കൊടുക്കണം!!!.


Related Posts
കശാപ്പുകാരന്‍ കോമയിലാണ്
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും
ബിന്‍ലാദിന്‍ : മിത്തും യാഥാര്‍ത്ഥ്യവും