ദി കിംഗ്‌ വരുന്നു !!!

മഞ്ഞളാംകുഴി അലിയുടെ ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ വരുന്ന ഒരു രംഗമുണ്ട്. നിരന്നു നില്‍ക്കുന്ന പോലീസ് ഓഫീസര്‍മാരോട് മുണ്ട് മടക്കിക്കുത്തി നാല് ആര്‍ ഡി എക്സ്  ഡയലോഗ് കാച്ചിയ ശേഷം ഇടതു വശത്തെ മുടി പിറകിലേക്ക് തട്ടിക്കൊണ്ടുള്ള ആ കിടിലന്‍ വരവില്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ വരെ വിസില്‍ അടിച്ചു പോയിട്ടുണ്ട്.  മന്ത്രിസ്ഥാനം ഉറപ്പാക്കിയ മഞ്ഞളാംകുഴി അലി അങ്ങിനെ ഒരു വരവാണ് ഇപ്പോള്‍ വരുന്നത്. അലിയെ കീടം എന്ന് വിളിച്ച സഖാവ് പിണറായി പോലും വിസിലടിച്ചു പോകുന്ന ഒരു വരവ്. ഫലസ്തീന്‍ പ്രശ്നം പരിഹരിച്ചു കഴിഞ്ഞാലും ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം പരിഹരിക്കപ്പെടില്ല എന്ന് കരുതി  പാണക്കാട്ടെ തരിക്കഞ്ഞിയും കുടിച്ചു എല്ലാവരും പിരിഞ്ഞു പോയതായിരുന്നു.

പക്ഷെ അലി മാത്രം പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ബഹളങ്ങള്‍ ഉണ്ടാക്കാതെ, ആരോടും പരാതി പറയാതെ എല്ലാം നിശ്ചയിച്ചുറപ്പിച്ചുള്ള ഒരു കാത്തിരുപ്പ്. കെ പി എ മജീദ്‌ പറഞ്ഞത് ശരിയാണെങ്കില്‍ അലി ഉടന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ലോ മോഷനില്‍ വരും. സി പി എമ്മുകാരുടെ ആട്ടും തുപ്പും സഹിച്ചു മടുത്തു എന്ന് പറഞ്ഞാണ് അലി ഇടതുപക്ഷ എം എല്‍ എ സ്ഥാനം രാജി വെച്ചത്. ഉടനെ തന്നെ പിണറായി സഖാവ് 'കീടം' തെളിച്ചു. അതിന്റെ ഡോസ് കുറഞ്ഞു പോയോ എന്ന സംശയം ഉള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ എച്ചില്‍ തിന്നുന്നവനാണ് അലിയെന്ന് പറഞ്ഞു വിജയരാഘവന്‍ തന്റെ സ്വന്തം വകയില്‍ എന്‍ഡോസള്‍ഫാനും അടിച്ചു. അലി പിന്നെ മുന്നും പിന്നും നോക്കിയില്ല. നേരെ പാണക്കാട്ടേക്ക് ബസ് കയറി. ബാക്കി ഭാഗങ്ങള്‍ ഒക്കെ ഫസ്റ്റ് ഹാഫില്‍ നമ്മള്‍ കണ്ടതാണ്. ഇനി ഇടവേളയ്ക്കു ശേഷം കര്‍ട്ടന്‍ ഉയരുമ്പോള്‍ സ്റ്റേറ്റ് കാറില്‍ കൊടി പറത്തി അലിയുടെ വരവാണ് കാണിക്കേണ്ടത്. കാറില്‍ നിന്നും വലതു കാല്‍ വെച്ചു അലി ഇറങ്ങുമ്പോള്‍ സ്ലോ മോഷന്റെ ഫൂട്ടേജ് തുടങ്ങും.

അലി മന്ത്രിയാവുന്നതോടെ ശരിക്കും ശ്വാസം അയക്കുന്നത് കുഞ്ഞാലിക്കുട്ടി ആയിരിക്കും. പാണക്കാട് തങ്ങളെക്കൊണ്ട് അഞ്ചാം മന്ത്രിയുടെ പ്രസ്താവന എഴുതി വായിപ്പിച്ചത് മൂപ്പര്‍ ആയിരുന്നല്ലോ. പാര്‍ട്ടിയിലും മുന്നണിയിലും അതിനു ഏറെ പഴി കേള്‍ക്കുകയും ചെയ്തു. അലി വരുന്നതോടെ ഇന്ത്യാവിഷന്‍ മന്ത്രി ഒന്ന് കൂടെ ഒതുങ്ങാനുള്ള സാധ്യതും തള്ളിക്കളയാനാവില്ല.
 
പണ്ടൊക്കെ സി പി എം പാളയത്തില്‍ നിന്ന് ആരെങ്കിലും പോയാല്‍ പിന്നെ അവന്റെ കാര്യം പോക്കായിരുന്നു. ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവില്ല. കുലം കുത്തിയായി കാലം കഴിച്ചു പണ്ടാരമടങ്ങുക. അതായിരുന്നു അവസ്ഥ. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറി. സി പി എം പാളയം വിട്ടവര്‍ക്കൊക്കെ വെച്ചടി വെച്ചടി കേറ്റമാണ്. ഒടുവിലത്തെ (അവസാനത്തേതല്ല) ഉദാഹരണമാണ് മഞ്ഞളാംകുഴി. ഇടതു പാളയത്തില്‍ നിന്നും  'ലൂസ് മോഷന്‍' ആയി പുറത്തു പോയ മഞ്ഞളാം കുഴി വലതു പക്ഷത്തു 'സ്ലോ മോഷനില്‍ ' പൊങ്ങുന്നത് വരേയ്ക്കും എല്ലാവര്‍ക്കും ലാല്‍ സലാം.

മ്യാവൂ : - മഞ്ഞളാംകുഴി അലിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ഞാനാണ് - പി സി ജോര്‍ജ്!. ഹോ.. ഇയ്യാള് സന്തോഷ്‌ പണ്ഡിറ്റിനെയും കടത്തി വെട്ടും കെട്ടോ.

Related Posts
അഞ്ചാം മന്ത്രി ഊരാക്കുടുക്കിലേക്ക്!!
തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി