എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍

വെറുതെ ഒരു ഹരത്തിനു ഷെയര്‍ മാര്‍ക്കറ്റില്‍ അല്പം കളിക്കാമെന്ന് ഞാന്‍ വിചാരിച്ചു. കയ്യില്‍ പൂത്ത കാശുണ്ടായിട്ടല്ല. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നത് എന്നറിയാനുള്ള ഒരു താല്പര്യം. കാര്‍വിയില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട്‌ തുടങ്ങി ലൈവായി തന്നെ കുറച്ച് ഷെയറുകള്‍ വാങ്ങി. ലാഭം കിട്ടിയോ നഷ്ടം വന്നോ എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അത് ഓരോരുത്തരുടെയും തലവര പോലെ സംഭവിക്കുന്നതാണ്. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല. 

ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് ചെയ്യണം എന്നാണു പറയാറ്. അതുകൊണ്ട് തന്നെ ഓരോ ഷെയര്‍ എടുക്കുന്നതിനു മുമ്പും ആ കമ്പനിയെക്കുറിച്ച് ഞാനൊരു പഠനം നടത്തും. അവരുടെ ഷെയറുകളുടെ ഇപ്പോഴത്തെ വാല്യൂ എങ്ങിനെ?, , ആരെക്കെയാണ് പ്രമോട്ടേഴ്സ്, മാര്‍ക്കറ്റില്‍ എങ്ങിനെ പെര്‍ഫോം ചെയ്യുന്നു, കമ്പനിയുടെ ത്രൈമാസ - അര്‍ദ്ധ വാര്‍ഷിക – വാര്‍ഷിക റിപ്പോര്‍ട്ടുകള്‍,  ഇ പി എസ് എന്ന് പറയുന്ന ഏണിങ്ങ്സ്‌ പെര്‍ ഷെയര്‍ തുടങ്ങി എല്ലാ പണ്ടാരങ്ങളും നോക്കിയാണ് ഞാനും ഷെയറുകള്‍ വാങ്ങാറുള്ളത്.

സുസ്ലോണ്‍ എനര്‍ജി കത്തി നില്‍ക്കുന്ന സമയം. (അതെ, നമ്മുടെ അട്ടപ്പാടിയില്‍ വന്നു ആദിവാസികളുടെ ഭുമി ചുളുവിലക്ക് അടിച്ചെടുത്ത സുസ്ലോണ്‍ തന്നെ) കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പേര് കേട്ട കമ്പനി. പല പ്രൊജക്റ്റുകളും അവര്‍ക്ക് കിട്ടുന്നു. വന്‍ വിജയമാകുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ അവരുടെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു.. ഞാന്‍ ആ കമ്പനിയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില എണ്‍പത് രൂപയോ മറ്റോ ആണ്. എന്റെ പഠനം അവസാനിച്ചപ്പോഴോക്ക് അതിന്റെ വില നൂറ്റി മുപ്പത്തിയെട്ട് രൂപയിലെത്തി!!!!. എന്റെ ബുദ്ധിയിലും പഠനത്തിലും ഉള്ള തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉടനെ ഞാന്‍ അവരുടെ ഇരുനൂറു ഷെയറുകള്‍ വാങ്ങി. വില കുതിച്ചുയരുന്നതും നോക്കി കാല്‍കുലേറ്റര്‍ കയ്യില്‍ കരുതി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ ഞാന്‍ നോക്കി നില്‍ക്കെ (പോസ്റ്റ് ഇട്ട് കമന്റിനു കാത്തു നില്‍ക്കുന്ന ബ്ലോഗ്ഗറെപ്പോലെ ) അത് സംഭവിച്ചു. ഷെയറിന്റെ വില കുത്തനെ ഇടിയുന്നു. ഞാന്‍ ഷെയര്‍ വാങ്ങിയ ആ നിമിഷം തന്നെ വിലയിടിയാന്‍ തുടങ്ങി. ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഒരു ഷെയറിന് ഇരുപതു രൂപ കുറഞ്ഞു!!!. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നത് ഒരു പഴമൊഴി മാത്രമല്ല. അതൊരു സത്യം കൂടിയാണ്. സുസ്ലോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ദിവസമായിരുന്നു അത്. ഇത് എഴുതുമ്പോള്‍ അവരുടെ ഒരു ഷെയറിന്റെ വില നാല്പത്തി നാല് രൂപയാണ്!!.

ടാറ്റ മോട്ടോര്‍സ് നല്ല ഫണ്ടമെന്റല്‍സ് ഉള്ള കമ്പനിയാണ്. ഇവരെക്കുറിച്ച് ഞാന്‍ പഠനം തുടങ്ങുമ്പോള്‍ ഒരു ഷെയറിന് വില ഇരുനൂറ് രൂപ. പഠനം അവസാനിച്ചപ്പോഴേക്ക് വില ഷെയറിന് എണ്ണൂറ് രൂപയെത്തി. ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്‍റെ കണ്ട്രോള് പോയി. ബൂര്‍ഷ്വാസികളെ വിശ്വസിക്കരുത് എന്ന് മാര്‍ക്സും ഇ പി ജയരാജനും പറഞ്ഞത് എനിക്ക് ഓര്മ വന്നു. ടാറ്റയുടെ വാങ്ങിയ ഷെയറുകളെല്ലാം ഒറ്റയടിക്ക് ഞാന്‍ വിറ്റു!!. വിറ്റ് കയ്യെടുക്കേണ്ട താമസം ടാറ്റ യൂറോപ്പില്‍ ഒരു കമ്പനി വാങ്ങിയ വാര്‍ത്ത വന്നു. ഷെയര്‍ വില കുത്തനെ കൂടാന്‍ തുടങ്ങി. ഇപ്പോള്‍ ആയിരത്തി ഒരുനൂറിനു മുകളിലാണ് അവരുടെ ഒരു ഷെയറിന്റെ വില!!.

‘തന്റെ ഷെയര്‍ മാര്‍ക്കറ്റ് സാഹസങ്ങള്‍ നാട്ടുകാരെയൊക്കെ അറിയിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?’ എന്ന് ഇത് വായിക്കുന്ന ചിലരെങ്കിലും ചോദിക്കും. ഞാന്‍ അങ്ങനെയാണ്. വല്ലാതെ സന്തോഷം വരുന്ന എന്ത് സംഭവിച്ചാലും അത് നാലാളോട് പറഞ്ഞാലേ ഉറക്കം വരൂ.. ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് ഇപ്പോള്‍ ഏതാണ്ടൊരു ധാരണ എനിക്കുണ്ട്.     

ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരം നേടിയ ഒരു ഷെയര്‍ മാര്‍ക്കറ്റ്‌ കഥയുണ്ട്. നിറയെ കുരങ്ങന്മാരുള്ള ഒരു ഗ്രാമത്തില്‍ ഒരപരിചിതന്‍ വന്നു പ്രഖ്യാപിക്കുന്നു “ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം”. ഗ്രാമവാസികള്‍ ഒന്നടങ്കം കുരങ്ങന്മാരുടെ പിറകെയോടി. അവയെ പിടിച്ച് വിറ്റ് കാശാക്കി. വാനരന്മാരുടെ എണ്ണം കുറഞ്ഞു വന്നപ്പോള്‍ പര്‍ച്ചേസര്‍ തന്റെ ഓഫര്‍ അല്പം കൂട്ടി.  കുരങ്ങൊന്നിന് ഇരുപത് രൂപയാക്കി. ഗ്രാമീണര്‍ അവശേഷിക്കുന്ന കുരങ്ങന്മാരെയും പിടിച്ച് കാശ് കീശയിലാക്കി. എവിടെയും കുരങ്ങമാരെ കാണാതായിത്തുടങ്ങിയപ്പോള്‍ മങ്കി മുതലാളി തന്റെ ഓഫര്‍ ഇരുപത്തഞ്ചു രൂപയാക്കി. അപൂര്‍വം ചില ഭാഗ്യവാന്മാര്‍ക്ക് മാത്രം ഒന്നോ രണ്ടോ കുരങ്ങന്മാരെ പിടിക്കാന്‍ പറ്റി. മങ്കി മുതലാളിയുടെ കൂടുകളില്‍ അല്ലാതെ മരുന്നിന് പോലും ഒരു കുരങ്ങനെ പുറത്ത്‌ കാണാതായപ്പോള്‍ മുതലാളി ഓഫര്‍ അന്‍പത് രൂപയാക്കി ഉയര്‍ത്തി. ഒരത്യാവശ്യ കാര്യത്തിന് തനിക്ക് പോകേണ്ടതുണ്ടെന്നും തിരിച്ചു വന്നാലുടന്‍ അന്‍പത് രൂപയ്ക്കു കുരങ്ങുകളെ വാങ്ങുമെന്നും അത് വരെ തന്റെ അസിസ്റ്റന്റ്‌ കാര്യങ്ങള്‍ നോക്കുമെന്നും പറഞ്ഞ് ഒരു ദിവസം മങ്കി മുതലാളി പോയി. 

മുതലാളി പോയതോടെ അസിസ്റ്റന്റ്‌ നാട്ടുകാരോട് പറഞ്ഞു. “ നോക്കൂ.. ഈ കൂടുകളില്‍ നിറയെ കുരങ്ങമാര്‍ ഉണ്ട്. കുരങ്ങൊന്നിന് മുപ്പത്തഞ്ച് രൂപ തന്നാല്‍ ഞാനിത് നിങ്ങള്ക്ക് തരാം. മുതലാളി വന്നാല്‍ നിങ്ങള്‍ക്കിവയെ അന്‍പത് രൂപയ്ക്കു വില്‍ക്കാം”. ചുളുവില്‍ പണം കിട്ടാനുള്ള മാര്‍ഗം തുറന്ന് കിട്ടിയ ഗ്രാമീണരില്‍ ചിലര്‍ വീടും പറമ്പും കുബേര്‍ കുഞ്ചിയും വരെ വിറ്റ് കുരങ്ങന്മാരെ വാങ്ങി. മുപ്പത്തഞ്ച്  രൂപക്ക്‌ കുരങ്ങമാരെയെല്ലാം വിറ്റ് തീര്‍ന്നതോടെ അസിസ്റന്റ് തടിതപ്പി. മങ്കി മുതലാളി വരുന്നത് കാത്ത് കുരങ്ങന്മാരെ കൂടുകളിലാക്കി കാത്തിരുന്ന ഗ്രാമീണര്‍ വിഡ്ഢികളായി. തുടക്കത്തില്‍ കുരങ്ങമാരെ പിടിച്ച് കാശ് വാങ്ങി കീശയിലിട്ടവര്‍ക്ക് അത് കിട്ടി. കിട്ടിയ കാശ് ഇരട്ടിപ്പിക്കാന്‍ നോക്കിയവര്‍ വെട്ടിലായി. അഞ്ച് കാശിന് കൊള്ളാത്ത കുരങ്ങമാരെ മുപ്പത്തഞ്ച് രൂപ കൊടുത്ത് വാങ്ങേണ്ടി വന്ന ഗ്രാമീണരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. പൊട്ടിയ കമ്പനികളുടെയും പൊട്ടാന്‍ പോകുന്നവരുടെയും ഷെയര്‍ വാങ്ങിക്കൂട്ടി മങ്കി മുതലാളി വരുന്നതും കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരുടെ സമാനതകളിലേക്കാണ് സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ കഥ അവസാനിക്കുന്നത്.

കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. സ്റ്റോക്ക് മാര്‍ക്കറ്റ്‌ തുറക്കാനുള്ള സമയമായി. നാലഞ്ച് കമ്പനികളെക്കുറിച്ച എന്റെ പഠനം പൂര്‍ത്തിയായിട്ടുണ്ട്. കുറച്ച് ഷെയര്‍ ഇന്ന് വാങ്ങണം. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം.

Related Posts
ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും