അരിയാണ് താരം!!!

ഒരു രൂപയ്ക്കു അരി കൊടുക്കുന്നതിലും നല്ലത് അത് വെറുതെ കൊടുക്കുന്നതാണ് എന്നാണ് ഉമ്മന്‍ ചാണ്ടിയോട് എനിക്ക് പറയാനുള്ളത്. കാശ് വാങ്ങി എന്ന് വെറുതെ ആളെക്കൊണ്ടു പറയിപ്പിക്കേണ്ടല്ലോ. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു രൂപയ്ക്കു അരി കൊടുത്തു. ഇപ്പോള്‍ ഭരിക്കുന്നവര്‍  അത് രണ്ടു രൂപക്കാക്കി. അടുത്തു വരാന്‍ പോകുന്നവര്‍ അത് ഒരു രൂപയ്ക്കു കൊടുക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്!!. അരിയാണ് താരം!!!


ഇക്കണക്കിനു പോയാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞു വരുന്ന എല്‍ ഡി എഫിന് അരി ഫ്രീയായി കൊടുക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടാകില്ല. ആ ക്രെഡിറ്റ്‌ അവര്‍ കൊണ്ട് പോകേണ്ടെങ്കില്‍ ഇപ്പോഴേ ഒരു മുഴം നീട്ടി എറിയുന്നതാണ് ഉമ്മന്‍ ചാണ്ടിക്ക് നല്ലത്. ഇപ്പോള്‍ തന്നെ അരിയുടെ മാങ്ങ എറിഞ്ഞു വീഴ്ത്തിയത് ഇടതുപക്ഷമാണ്. അതിനുള്ള മിടുക്കും തന്ത്രവും അവര്‍ കാണിച്ചു. ഒരു കിലോ അരിക്ക് പതിനാറു രൂപ സബ്സിഡി കൊടുത്ത കേന്ദ്രം ഔട്ടായി. ഒരു രൂപ സബ്സിഡി കൊടുത്ത അച്ചുമാമന്‍ ഹീറോ ആയി. അതാണ്‌ ഞാന്‍ പറയുന്നത്. വേണ്ടത് വേണ്ടപ്പോള്‍ ചെയ്യണമെന്ന്.  ഉപദേശിക്കാനേ എനിക്ക് കഴിയൂ. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടവും തലവരയുമാണ്‌.  

ശരാശരി ഇരുപതു രൂപ വില വരുന്ന അരിയാണ് സര്‍ക്കാരിന്റെ സബ്സിഡി കൊണ്ട് രണ്ടു രൂപയ്ക്കു കൊടുക്കുന്നത്. അതായത് രണ്ടു രൂപയ്ക്കു ഒരു കിലോ അരി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പതിനെട്ടു രൂപ ചിലവാകും. വെറുതെ കൊടുക്കാന്‍ തീരുമാനിച്ചാല്‍ ആ പതിനെട്ട് എന്നത് ഇരുപതാകും. ദാറ്റ്സ് ഓള്‍ .. പതിനെട്ട് ചിലവാക്കിയിട്ടു ഖജനാവ് പൊളിയുന്നില്ലെങ്കില്‍ ഇരുപതു ചിലവാക്കിയാലും പൊളിയില്ല. (ഇനി പൊളിഞ്ഞാലും നമുക്കെന്താ.. ഇത് പുതുപ്പള്ളീലെ തറവാട്ടീന്നൊന്നും കൊണ്ട് വരുന്നതല്ലല്ലോ.) 


ഇരുമുന്നണികളും പ്രകടന പത്രികയില്‍ എന്തോരം കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്!. തിരഞ്ഞെടുപ്പിന് മുമ്പ് ഇറക്കുന്ന ഈ സാധനത്തിനു 'പ്രകടന പത്രിക' എന്ന് പേരിട്ടത് ആരായാലും അതയാള്‍ അറിഞ്ഞു കൊണ്ട് തന്നെ ഇട്ടതാണ്. പ്രകടനം എന്ന പദത്തിന് തന്നെ ഒരു കള്ള ലക്ഷണമുണ്ട്. പ്രകടനം നടത്തുമ്പോള്‍ അതില്‍ എന്തും വിളിക്കാം. ആവേശം കൂടുന്നതിന് അനുസരിച്ച് വിളിയുടെ സ്ട്രോങ്ങ്‌ കൂടും. ഭാഷയും മാറും. 'ഒന്നും കെട്ടും രണ്ടും കെട്ടും ഇ എം എസ്സിന്റെ മോളേം കെട്ടും' എന്ന് പണ്ട് ലീഗുകാര്‍ വിളിച്ചു. ഇ എം എസ്സിന് മോളുണ്ടോ, അവള്‍ക്കു കല്യാണ പ്രായമായോ എന്നൊന്നും നോക്കിയല്ല ഈ വിളി. പ്രാസമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. വിളിക്കാന്‍ ഒരു ഗുമ്മു വേണം. പ്രകടനം കഴിഞ്ഞു ഒരു ചായയും പഴംപൊരിയും കഴിക്കുന്നതോടെ വിളിച്ചതും പറഞ്ഞതുമെല്ലാം എല്ലാവരും മറക്കും.  


കഴിഞ്ഞ തവണ ഭരണത്തില്‍ വരുന്നതിനു മുമ്പ് ഇടതു പക്ഷം എന്തൊക്കെ പറഞ്ഞിരുന്നുവെന്നു ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ.. ഒരു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ .. ഹ..ഹ.. (അഞ്ചു ലക്ഷം പേര്‍ക്ക് 'തൊഴി' എന്നായിരുന്നു വേണ്ടിയിരുന്നത്!!!) കവല തോറും ബോര്‍ഡ്‌ സ്ഥാപിച്ചിരുന്ന കിളിരൂരിലെ ശാരിയെ മറന്നു. വി ഐ പിയെയും മറന്നു.. അതിനിടയില്‍ എന്തോന്ന് അഞ്ചു ലക്ഷം!! ഈ പത്രികകളൊക്കെ ശരിയായിരുന്നെങ്കില്‍ തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരനെ കാണണമെങ്കില്‍ ഉഗാണ്ടയില്‍ പോകേണ്ടി വരുമായിരുന്നു. "ദാ.. ഇപ്പൊ ശരിയാക്കിത്തരാം" എന്ന് കുതിരവട്ടം പപ്പു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ചിരിച്ച ചിരിയില്ലേ.. ആ ചിരിയാണ് ഈ പ്രകടന പത്രികകള്‍ വായിക്കുമ്പോള്‍ ചിരിക്കേണ്ടത്. ഈ തിരെഞ്ഞെടുപ്പ് കാലത്ത് ഇത്തരം ചിരികള്‍ നിരന്തരം ചിരിച്ചു ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ് അപേക്ഷിക്കുകയാണ്. പോളിംഗ് ബൂത്തില്‍ കാണാം. നന്ദി നമസ്കാരം.

മ്യാവൂ:  'സൗജന്യമായി ഒരു കിലോ അരി വാങ്ങുന്നവര്‍ക്ക് ഒരു പാവാട ഫ്രീ'  (UDF പ്രകടന പത്രിക - 2016)

Update Post : സാറേ, ആ അരിയുടെ കാര്യം എന്തായി?