അഴീക്കോടും ഇന്നസെന്റിന്റെ ചക്കക്കൂട്ടാനും

“പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു” എന്നൊരു ചൊല്ലുണ്ട്. തിലകന്‍ പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്ന അഴീക്കോട് മാഷ്‌ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്മ വന്നത്. തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നം വെറുമൊരു സിനിമ പ്രശ്നം ആയിരുന്നു തുടക്കത്തില്‍. അതൊരു സാംസ്കാരിക പ്രശ്നമായി മാറിയത് അഴീക്കോട് മാഷ്‌ രംഗത്ത് വന്നതോട് കൂടിയാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് ഇന്നസെന്റിന്റെ ആ ഒരു വാചകം ആണ്. പുള്ളി ഇത്രയും വലിയ തമാശക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. “പട്ടിണികിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലാണ് അഴീക്കോട് മാഷ്‌ക്ക് ഈ വിവാദം കിട്ടിയത്, അയാള്‍ അടുത്തൊന്നും ഇതീന്ന് പിടി വിടില്ല” എന്നാണ് ഇന്നസെന്റ് പത്ര സമ്മേളനം വിളിച്ച് പറഞ്ഞത്.



ഒരു മാതിരിപ്പെട്ട കേരളീയര്‍ക്കൊക്കെ ചക്കക്കൂട്ടാനോട് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് കാണും . കൌമാര പ്രായക്കാര്‍ക്ക് ഒരു പക്ഷെ കാണില്ലായിരിക്കാം. ഉള്ളത് പറയണമല്ലോ, പണ്ട് കഴിച്ച ചക്കക്കൂട്ടാന്‍ ആണ് എന്‍റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പ്രയോഗം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അഴീക്കോട് മാഷ്‌ക്ക് ആരെയും വിമര്‍ശിക്കാം. മാഷെ ആരും വിമര്‍ശിക്കരുത് എന്നത് കേരളത്തില്‍ സര്‍ സി പി യുടെ കാലം മുതല്‍ക്കെയുള്ള ഒരു അലിഖിത നിയമമാണ്. ഇത് തെറ്റിച്ചവര്‍ക്കൊക്കെ കഴിഞ്ഞ കാലങ്ങളില്‍ വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഇന്നസെന്റിന് ഇതൊക്കെ അറിയുമോ എന്ന് എനിക്ക് സംശയമാണ്.


ചെറുപ്പകാലത്ത്‌ കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ കുറേക്കാലം ഞാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ഉപ്പക്ക് അവിടെ കച്ചവടം ഉണ്ടായിരുന്നു. അന്ന് അവിടെ ഒരു തീപ്പെട്ടിക്കമ്പനി നടത്തിയ ആളാണ്‌ ഇന്നസെന്റ്. പുള്ളി സിനിമയില്‍ വരുന്നതിന് മുമ്പാണത്. അതുകൊണ്ട് തന്നെ അവിടെ അന്നാരും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ല. അന്നൊക്കെ ഒരു സാധാരണക്കാരന്‍ തീപ്പെട്ടിയല്ല ആറ്റംബോംബ്‌ ഉണ്ടാക്കുന്ന കമ്പനി തുടങ്ങിയാലും ആരും തിരിഞ്ഞു നോക്കുമായിരുന്നില്ല. ആ കമ്പനി പൊട്ടിയ ശേഷമാണ് പുള്ളി സിനിമയില്‍ എത്തിയത്. പഴയ പോലെയല്ല ഇപ്പോള്‍ എന്നര്‍ത്ഥം. നാലാള്‍ അറിയുന്ന ഒരു നടനാണ്. ‘അമ്മ’യുടെ പ്രസിഡന്റ്‌ ആണ്. ചെയ്യുന്നതും പറയുന്നതുമൊക്കെ സൂക്ഷിച്ച് വേണം.

വിവാദം വിറ്റ് കഞ്ഞി കുടിക്കുന്ന ആളാണ്‌ അഴീക്കോട് മാഷ്‌. കെ. കരുണാകരന്‍ അല്പം ഒതുങ്ങിയ ശേഷം പുള്ളിക്ക് വേണ്ടത്ര വിവാദങ്ങള്‍ കിട്ടാറില്ല. മാത്രമല്ല പിണറായി സഖാവിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചതിനാല്‍ സി പീ എമ്മിനെ വിമര്‍ശിക്കാനും വയ്യ. കോണ്ഗ്രസ്സ്കാരാണെങ്കില്‍ പണ്ടത്തെപ്പോലെയല്ല. മുരളി , ഉണ്ണിത്താന്‍ തുടങ്ങിയ ഫയര്‍ ബ്രാന്‍ഡ്‌ ഐറ്റങ്ങളെയൊക്കെ കോള്‍ഡ്‌ സ്റ്റോറേജില്‍ വെച്ചതിനാല്‍ അഴീക്കോട് മാഷെപ്പോലുള്ളവര്‍ക്ക് അവര്‍ തീരെ പണികൊടുക്കുന്നില്ല. ആകെക്കൂടി പട്ടിണി കിടക്കേണ്ട അവസ്ഥ. അതിനിടയില്‍ വീണ് കിട്ടുന്ന ഈ ചക്കക്കൂട്ടാനില്‍ തൊടരുത് എന്ന് പറയുന്നത് കടും കയ്യല്ലേ.. അതുകൊണ്ട് മാഷ്‌ പറയാനുള്ളത് അങ്ങ് പറഞ്ഞു പൊയ്ക്കോട്ടേ, മൂപ്പര്‍ക്കും വേണ്ടേ കഞ്ഞി കുടിക്കുക എന്നൊരു ലൈന്‍ സ്വീകരിക്കുകയായിരുന്നു ഇന്നസെന്റിനും മോഹന്‍ലാലിനുമൊക്കെ നന്നായിരുന്നത്.

പറഞ്ഞു വരുമ്പോള്‍ അഴീക്കോട് മാഷിന്റെ അളിയനായി വരും നടന്‍ തിലകന്‍. ഞാനല്ലാതെ മലയാളത്തില്‍ എല്ലാം തികഞ്ഞ മറ്റൊരു കലാകാരനില്ല എന്നാണ് പുള്ളിയുടെ മനസ്സിരുപ്പ്. ഇങ്ങനെ ഒരു തോന്നല്‍ ഏതു കലാകാരന് ഉണ്ടായാലും അതയാളുടെ അവസാനത്തിന്റെ ആരംഭമാണ്. ഇറങ്ങുന്ന എല്ലാ സിനിമയിലും റോള്‍ കിട്ടണം. അത് കിട്ടിയില്ലെങ്കില്‍ കാണുന്നവരുടെയൊക്കെ മെക്കട്ട് കയറും എന്ന ലൈന്‍ എത്രത്തോളം ശരിയാണ്? അഴീക്കോട് മാഷും തിലകനും വേണ്ടത്ര സര്‍ഗപ്രതിഭ ഉള്ളവരാണ്. തങ്ങള്‍ക്ക് ശേഷം പ്രളയം എന്ന് കരുതിന്നിടത്താണ് രണ്ടു പേരും സാംസ്കാരിക കോമാളികളായി മാറുന്നത്. 

ഈ വിഴുപ്പലക്കളില്‍ ഒന്നാം പ്രതിയായി വരേണ്ടിയിരുന്നത് നടന്‍ മമ്മൂട്ടി യായിരുന്നു. കാര്യമെന്തായാലും അദ്ദേഹം തികഞ്ഞ മൗനം പാലിച്ച് അന്തസ്സ് കാട്ടി. അദ്ദേഹത്തിന് എന്റെ വക ഒരു ലാല്‍ സലാം കൊടുത്ത് കൊണ്ട് ഞാന്‍ ഈ സാംസ്കാരിക പ്രഭാഷണം അവസാനിപ്പിക്കുകയാണ്. നന്ദി. നമസ്കാരം.

Latest Story: താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ