അയോധ്യയിലെ ചാഞ്ചാട്ടം കോൺഗ്രസ്സിന്റെ അടിത്തറയിളക്കും

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്സ് പങ്കെടുക്കുമോ ഇല്ലയോ എന്നത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ക്ഷണം ലഭിച്ചിട്ടുണ്ട്, പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ അവർ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്.

കൃത്യമായ ഒരു തീരുമാനമെടുക്കാൻ ആശങ്കിച്ചു നിൽക്കേണ്ട ഒന്നാണോ ഈ വിഷയം?.
ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെ തകർക്കുകയും ഇന്ന് കാണുന്ന രൂപത്തിലേക്ക് ധ്രുവീകരണ രാഷ്ട്രീയത്തെ കൊണ്ട് പോവുകയും ചെയ്തത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഒന്നാണ് ബാബരി മസ്ജിദ് വിഷയം. അത് തകർത്ത് കൊണ്ട് തുടങ്ങിയ ജൈത്രയാത്രയാണ് ബി ജെ പിയുടെത്.. അന്ന് തകർന്നത് മസ്ജിദായിരുന്നില്ല, ഇന്ത്യയുടെ മതേതര പൈതൃകമായിരുന്നു. നാം തലയുയർത്തിപ്പിടിച്ച നമ്മുടെ പാരമ്പര്യമായിരുന്നു. നരസിംഹ റാവുവെന്ന പ്രാധാനമന്ത്രി ഒരു നോക്കുകുത്തിയായി നിന്ന് ഒരു പാർട്ടിയുടേയും ആ പാർട്ടി നയിച്ച ആൾക്കൂട്ടത്തിന്റെയും ഭ്രമാത്മക ആസുരതക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം നൽകിയ ദിനം.
ആ പള്ളി തകർത്തിടത്ത് ഉയരുന്ന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ്സ് പങ്കെടുക്കുമ്പോൾ ഗാന്ധിയുടേയും നെഹ്‌റുവിന്റെയും പാരമ്പര്യത്തിൽ നിന്ന് നരസിംഹ റാവുവെന്ന പാതി സംഘിയുടെ പാരമ്പര്യത്തിലേക്ക് പരിപൂർണ്ണമായി കോൺഗ്രസ്സ് ലയിക്കപ്പെടും. അതാ പാർട്ടിയുടെ ജീവൻ തന്നെ ഇല്ലാതാക്കും.


ആ ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ ബിജെപി അത് പ്രചാരണായുധമാക്കുമെന്നാണ് കോൺഗ്രസ്സ് ഭയപ്പെടുന്നതത്രെ.. പങ്കെടുത്താൽ അവർ അത് അതിനേക്കാൾ വലിയ പ്രചാരണായുധമാക്കുമെന്നതാണ് സത്യം. ബിജെപി മുന്നോട്ട് വെച്ച ഹിന്ദുത്വയിലേക്ക് കോൺഗ്രസ്സും എത്തിച്ചേർന്നു എന്ന വീരവാദവും പരിഹാസവുമായിരിക്കും നേരിടാൻ പോകുന്നത്. ഒരു മറുവാക്കില്ലാത്ത വിധം, ഒരു മറുശബ്ദം ഉയരാത്ത വിധം രാജ്യം അതിന് കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാവുക. സമ്പൂർണ്ണ വിജയായിയായി മോദി അതിന്റെ മുഴുവൻ ഫലവും കൊയ്തെടുക്കും. കോൺഗ്രസ്സ് ഇപ്പോഴുള്ളതിനേക്കാൾ ദുർബലമാകും.
ആ ചടങ്ങ് കോൺഗ്രസ്സ് ബഹിഷ്കരിച്ചാൽ രാജ്യത്തെ ഹൈന്ദവ ജനത കോൺഗ്രസ്സിനെതിരെ തിരിയുമെന്ന് കരുതുന്നത് ആ മതസമൂഹത്തെ അങ്ങേയറ്റം അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നതിന് തുല്യമാണ്. ഒരു പള്ളി തകർത്ത് അവിടെ അമ്പലം പണിതാൽ ഇന്ത്യയിലെ മുഴുവൻ ഹൈന്ദവ വിശ്വാസികളും അതിൽ ആനന്ദം കൊള്ളുമെന്ന് കരുതുന്നത് ആ സമൂഹത്തിന്റെ മതേതര പാരമ്പര്യത്തേയും അവർ പതിറ്റാണ്ടുകളായി ഉയർത്തിപ്പിടിക്കുന്ന ബഹുസ്വര സംസ്കൃതിയേയും ഇകഴ്ത്തലാണ്, അങ്ങേയറ്റം അവമതിക്കലാണ്.

കഴിഞ്ഞ രണ്ട് പൊതുതിരഞ്ഞെടുപ്പുകളിലും ബി ജെ പി അധികാരത്തിലെത്തിയത് നാല്പത് ശതമാനത്തിൽ താഴെ മാത്രം വോട്ട് വാങ്ങിയാണ്. രണ്ടായിരത്തി പതിനാലിൽ 31 ശതമാനം, രണ്ടായിരത്തി പത്തൊമ്പതിൽ 37 ശതമാനം. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത അവർക്കെതിരായാണ് വോട്ട് ചെയ്തത്. പക്ഷേ പ്രതിപക്ഷ നിര പരസ്പരം പൊരുതി അവർക്കവസരം താലത്തിൽ വെച്ച് നൽകി. അത് തന്നെയാണ് ഇനിയും ആവർത്തിക്കാൻ പോകുന്നത്. ഇന്ത്യൻ ജനത തീവ്ര ഹിന്ദുത്വയിലേക്ക് പോയതല്ല പ്രശ്നം, അത്തരം ആശയധാരയിലേക്ക് രാജ്യത്തെ ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്ത് കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ, ഒരുമിച്ച് നിന്ന് അതിനെ സധൈര്യം നേരിടേണ്ടതിന് പകരം, ഒരു ബഹുസ്വര സംസ്കാരത്തിന്റെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടി അതിനെ കൗണ്ടർ ചെയ്യേണ്ടതിന് പകരം ഭയപ്പെട്ട് നിലപാടുകളിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്നതാണ് പ്രശ്നം.


കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിലെ കർണാടകയിലെ വിജയം കോൺഗ്രസ്സിന്റെ ഒരു ഗോൾഡൻ വിജയമായിരുന്നു, സംഘപരിവാരത്തോടും അവരുടെ ഐഡിയോജിയോളും നേർക്കുനേർ പൊരുതിയാണ് കോൺഗ്രസ്സ് അവിടെ ജയിച്ചത്. അവിടെയുള്ള ഹൈന്ദവ സമൂഹം മുഴുവൻ സംഘപരിവാരത്തിന്റെ പാളയത്തിലാണെന്ന് ഭയപ്പെട്ട് നിലപാടുകളിൽ അഴകൊഴമ്പൻ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ബിജെപി അവിടെ ജയിച്ചു കയറുമായിരുന്നു. ഒരേ ആശയത്തിന്റെ അടിത്തറയിൽ എ ടീമും ബി ടീമും ഉണ്ടാകുമ്പോൾ ബി ടീമിനെ തെരഞ്ഞെടുക്കാൻ മാത്രം വിഡ്ഢികളാകില്ല ഒരു ജനതയും. കോൺഗ്രസ്സ് മതേതര രാഷ്ട്രീയം ഉറക്കെ പറഞ്ഞു പൊരുതിയപ്പോൾ അതിന്റെ റിസൾട്ട് ഉണ്ടായി. അതേ സമയം രാജസ്ഥാനിലും മധ്യപ്രദേശിലും ഞങ്ങളാണ് രാമക്ഷേത്ര നിർമ്മാണം സാധ്യമാക്കിയത് എന്ന ലൈനിൽ ബിജെപിയുടെ ബി ടീം ആകാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ പുറംകാല് കൊണ്ട് അടിച്ചോടിച്ചു.
ഏത് പക്ഷത്ത് നിൽക്കണമെന്നത് ക്രിസ്റ്റൽ ക്ലിയറായ ഒരു വിഷയത്തിൽ പോലും തീരുമാനമെടുക്കാൻ കഴിയാതെ ആ പാർട്ടി ചാഞ്ചാടുന്നത് കാണുമ്പോൾ വിഷമമുണ്ട്, ഹൃദയ വേദനയുണ്ട്, കാരണം നിലപാടുകളിലും സമീപനങ്ങളിലും ഉറച്ച് നിന്ന് പൊരുതിയാൽ ബിജെപിക്ക് ബദലാകാൻ കെല്പുള്ള ഒരേയൊരു പ്രതിപക്ഷ പാർട്ടിയാണത്. അവരാണ് ക്ഷണം ലഭിച്ചിട്ടിട്ടുണ്ട്, പോകണമോ വേണ്ടയോ എന്നത് തീരുമാനിച്ചിട്ടില്ല എന്ന് പറയുന്നത്.
ഒരു കാര്യം മാത്രം പറയുന്നു, കോൺഗ്രസ്സ് ഉയർത്തിപ്പിടിക്കേണ്ടത് സംഘപരിവാരത്തിന്റെ മുദ്രാവാക്യമല്ല, നരസിംഹറാവുവിന്റെ ലെഗസിയല്ല. ഗാന്ധിയുടേയും നെഹ്രുവിന്റേയും അബുൽ കലാം ആസാദിന്റെയും ലെഗസിയാണ്. ഇന്ത്യയെ ഇന്ത്യയാക്കിയ ആ ലെഗസിയിൽ നിന്ന്, ആ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്ന ഓരോ സ്റ്റെപ്പും ആ പാർട്ടിയുടെ അന്ത്യത്തിലേക്കുള്ളതാണ്.