ഏഷ്യാനെറ്റിന് വയറ് നിറച്ച് കൊടുത്ത് സ്വരാജ്


മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിഎകെഎഫ് വേദിയിലെ സ്വരാജിന്റെ പ്രസംഗം കേട്ടു. കേൾക്കാത്തവർ കേൾക്കണം. കേരളത്തിലെ മാധ്യമങ്ങൾക്ക് കണക്കിന് കൊടുത്തിട്ടുണ്ട്.. പ്രത്യേകിച്ച് ഏഷ്യാനെറ്റിന്.

സ്വരാജ് പറഞ്ഞ കുറച്ച് പോയിന്റുകൾ മാത്രം ഇവിടെ ചുരുക്കിയെഴുതാം.
o o o
ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും എതിരായി സംപ്രേഷണത്തിന് നിരോധന ഉത്തരവ് ഉണ്ടായി. മീഡിയ വൺ സുപ്രിം കോടതിയിൽ പോയിട്ടാണ് ആ കേസ് ജയിച്ചത്. പക്ഷേ ഏഷ്യാനെറ്റിന് സംപ്രേഷണാവകാശം എങ്ങിനെയാണ് തിരിച്ചു കിട്ടിയത് എന്നറിയുമോ ആർക്കെങ്കിലും.. "അൺകണ്ടീഷണൽ അപ്പോളജി" (നിരുപാധികമായ മാപ്പ്) എന്ന് കേന്ദ്രത്തിന് എഴുതിക്കൊടുത്തിട്ടാണ് അവർ സംപ്രേഷണം തുടർന്നത്. അങ്ങനെ മാപ്പെഴുതിക്കൊടുത്തവരാണ് ഇപ്പോൾ പറയുന്നത് "മിണ്ടാൻ തന്നെയാണ് തീരുമാനം" എന്ന്.
കേന്ദ്ര ഭരണത്തിനെതിരായി നിങ്ങൾ എന്താണ് മിണ്ടുന്നത്?. "തെമ്മാടി ഭരണം" എന്ന് കേരളത്തിലെ ഭരണത്തെ നിങ്ങൾ വിളിച്ചു. വിളിച്ചയാൾക്ക് ഒരു കുഴപ്പവുമുണ്ടായില്ല. അയാളിപ്പോഴും ആരോഗ്യത്തോടെ ജീവിക്കുന്നു. അതുപോലെ തെമ്മാടി ഭരണമെന്ന് മോദിയെ നോക്കി ഒന്ന് പറയാൻ സാധിക്കുമോ?.. "എളമരം കരീമിനെ പിടിച്ചു നിർത്തി ചെകിട്ടത്തടിക്കണമായിരുന്നു, മൂക്കിൽ നിന്ന് ചോര വീഴ്ത്തണമായിരുന്നു" എന്ന് നിങ്ങൾ പറഞ്ഞു, അമിത് ഷായെക്കുറിച്ച് അങ്ങനെയൊരു വാചകം പറയാനുള്ള ധൈര്യമുണ്ടോ?. പറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട് നിങ്ങൾ വായ തുറക്കില്ല, മിണ്ടില്ല.
ഭരണകൂടം വേട്ടയാടിക്കൊന്ന സ്റ്റാൻ സ്വാമിയുടെ വാർത്ത അദ്ദേഹം "ആശുപത്രിയിൽ മരിച്ചു" എന്ന് റിപ്പോർട്ട് ചെയ്യുന്ന ലജ്‌ജാകരമായ അവസ്ഥയിലേക്ക് കേരളത്തിലെ മാധ്യമങ്ങൾ മാറി. അത്രത്തോളമെത്തി വിധേയത്വം.



നസീം ഖുറേഷി, ജുനൈദ്, സലിം, ഇദ്‌രീസ് പാഷ. പശുവിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണ്. എന്ത് നിലപാടെടുത്തു നിങ്ങൾ?.. എന്ത് റിപ്പോർട്ട് ചെയ്തു നിങ്ങൾ?.. കേരളത്തിലെ ചെറിയ വിഷയങ്ങളെ കേന്ദ്രത്തോട് സമീകരിച്ച് രാജ്യം നേരിടുന്ന ഗുരുതരമായ ജനാധിപത്യ മതേതരത്വ വെല്ലുവിളികളെ മറച്ചു പിടിക്കുകയാണ് നിങ്ങൾ. കൊടിയ പാതകമാണ് നിങ്ങളീ ചെയ്യുന്നത്.
ബാലസോർ തീവണ്ടി അപകടം നടന്നപ്പോൾ മനോരമ ഓൺലൈനിൽ ഒരു തലക്കെട്ട് വന്നു. "വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിനിടയിൽ സുരക്ഷ മറന്ന് മോദി" എന്ന്. ആ തലക്കെട്ട് കണ്ട ഞാൻ അത്ഭുതപ്പെട്ടു. മനോരമക്ക് ഇതെന്ത് പറ്റി എന്ന് . പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ഒറ്റ മണിക്കൂറേ ആ തലക്കെട്ടിന് ആയുസ്സുണ്ടായുള്ളൂ. "വന്ദേഭാരത് ഓടിക്കാനുള്ള തിരക്കിനിടയിൽ സുരക്ഷ മറന്നത് ആര്?" എന്നായി തലക്കെട്ട് രൂപം മാറി. എവിടെ മിണ്ടണമെന്നും എവിടെ മിണ്ടരുതെന്നും നിങ്ങൾക്കറിയാം. എവിടെ തിരുത്തണമെന്നും എവിടെ മുക്കണമെന്നും നിങ്ങൾക്കറിയാം.
പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു പുതിയ എസ് യുവി (പ്രധാനമന്ത്രിക്കല്ല, കൂടെയുള്ള സുരക്ഷാ സേനക്ക്) വാങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് "ഒരു കിടിലൻ" എസ് യു വി എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്.. തലക്കെട്ട് ശ്രദ്ധിക്കണം. കിടിലൻ എന്ന് പറഞ്ഞു അത് ആഘോഷമാക്കുകയാണ്. ആഹ്ളാദിച്ചാട്ടെ എന്നാണ് തലക്കെട്ടിന്റെ ധ്വനി. അത് കഴിഞ്ഞു കേരളത്തിലെ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഒരു കിയ കാറ് വാങ്ങിച്ച വാർത്ത വന്നു. കോടികളുടെ ആഡംബര വാഹനമൊന്നുമില്ല, പാളയത്ത് ഇറങ്ങി നിന്നാൽ ഒരു മിനുട്ടിൽ പത്ത് കിയ പോകുന്നത് കാണാം. അന്ന് വൈകിട്ടത്തെ ഏഷ്യാനെറ്റിന്റെ ചർച്ചയുടെ തലക്കെട്ട് എന്തായിരുന്നു എന്നറിയുമോ " ധൂർത്തിന്റെ കാർണിവൽ". അവിടെ വാങ്ങിയാൽ "കിടിലൻ". ഇവിടെ വാങ്ങിയാൽ ധൂർത്തിന്റെ കാർണിവൽ".
o o o
ഒട്ടും ആനുപാതികമല്ലാത്ത സമീകരണങ്ങളിലൂടെ നിങ്ങൾ ചെയ്യുന്നത് കൊടിയ ദ്രോഹമാണെന്ന് പറഞ്ഞു കൊണ്ടാണ് സ്വരാജ് അവസാനിപ്പിക്കുന്നത്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒരു തവണയെങ്കിലും ആ പ്രസംഗമൊന്ന് കേൾക്കണം. നന്നാവാനോ വിധേയത്വം മാറാനോ വേണ്ടിയല്ല, 'മാപ്ര'യെന്ന് നാട്ടുകാർ നിങ്ങളെ എന്ത് കൊണ്ട് വിളിക്കുന്നു എന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും.
ബഷീർ വള്ളിക്കുന്ന്