ഹമാസ് ചോദിച്ചു വാങ്ങിയ യുദ്ധമാണോ?

ഒരു രാജ്യത്തെ മനുഷ്യരുടെ വീടും ഭൂമിയും ആകാശവും കയ്യേറി,
അവർക്കുള്ള വെള്ളവും വെളിച്ചവും വഴിയും തടഞ്ഞു വെച്ച്
പിഞ്ചു കുഞ്ഞുങ്ങളെപ്പോലും
പുറത്തിറങ്ങാൻ കഴിയാത്ത വിധം ബന്ദികളാക്കിവെച്ചിരിക്കുന്ന
ഒരു അധിനിവേശ ശക്തിയെ
ഭീകരർ എന്ന് വിളിക്കാൻ
നിങ്ങളുടെ നാക്ക് വഴങ്ങുന്നില്ല എങ്കിൽ
പകരം,
പതിറ്റാണ്ടുകളുടെ അധിനിവേശത്തിന്റെ ദുരിതങ്ങളിൽ
പുഴുക്കളെപ്പോലെ ജീവിക്കുന്ന മനുഷ്യരെ
ആ പേര് വിളിച്ച് അഭിസംബോധന ചെയ്യാനാണ് നിങ്ങൾക്ക് ആവേശമെങ്കിൽ
നിങ്ങൾക്കുള്ളിൽ ഒരു ഫാസിസ്റ്റുണ്ട്,
ഒരു മനുഷ്യ വിരുദ്ധനുണ്ട്.

ഹമാസിനെ നമുക്ക് വിമർശിക്കാം. അവരെ ഭീകരരെന്ന് വിളിക്കാം. ഫലസ്തീനികളിൽ നിന്ന് അവരുടെ മണ്ണും മരങ്ങളും ആകാശവും കവർന്നെടുക്കപ്പെട്ട് നീണ്ട നാല്പത് വർഷങ്ങൾക്ക് ശേഷമാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. നീതിനിഷേധത്തിന്റെ നാല് പതിറ്റാണ്ടുകളാണ് അവരെ സൃഷ്ടിച്ചത്. നാല്പത് വർഷത്തെ ലോകത്തിന്റെ മൗനമാണ് അവരെ മുളപ്പിച്ചത്. ഐക്യരാഷ്‌ട്ര സഭയുടെ എണ്ണമറ്റ പ്രമേയങ്ങളേയും രാജ്യാന്തര ഉടമ്പടികളേയും കാറ്റിൽ പറത്തിയാണ് ഇസ്രായേൽ അവരുടെ അധിനിവേശം തുടരുന്നത്. അധിനിവേശ ശക്തികളാൽ കൊല്ലപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം നിരവധി മൃതദേഹങ്ങൾ ദിവസേന മണ്ണിലേക്ക് വെക്കുന്നവരാണ് അവർ. അവ വാർത്തകളാകാറില്ല. അവർക്ക് വേണ്ടി ബ്രേക്കിംഗ് ന്യൂസുകൾ ഉണ്ടാകാറില്ല. "ദിവസവും അഞ്ചല്ല, ഞങ്ങൾക്ക് ആറ് നമസ്കാരമുണ്ട്" എന്ന് ഒരു പലസ്തീൻ കുട്ടി പറഞ്ഞിട്ടുണ്ട്, അതിലൊന്ന് മയ്യത്ത് നമസ്‌കാരമാണ്.
പ്രതീക്ഷകൾ നഷ്ടപ്പെടുന്ന ഒരു ജനത, പതിറ്റാണ്ടുകളായി വെള്ളവും വെളിച്ചവും ചികിത്സയും വിദ്യാഭ്യാസവും ജോലിയും ഇല്ലാതെ ശ്വാസം മുട്ടി ജീവിക്കുന്ന ഒരു സമൂഹം, അവർ എങ്ങിനെ പ്രതികരിക്കണമെന്ന് ക്ലാസ്സെടുക്കാൻ എളുപ്പമാണ്. പക്ഷേ ആ ജീവിതം ജീവിക്കാൻ അത്ര എളുപ്പമല്ല.

ഇസ്രാഈലിന് നേരെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടർന്നുണ്ടായ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ചെറിയ സംഭാഷണമാണ് താഴെ. ചോദിച്ചു വാങ്ങിയ യുദ്ധമല്ലേ ഇതിനൊരു പരിഹാരമുണ്ടാകുമോ തുടങ്ങി പുതിയ പ്രതിസന്ധികളുടെ സാഹചര്യത്തിൽ ഉയരുന്ന ചില ചോദ്യങ്ങളോടുള്ള പ്രതികരണം.