ബിക്കിനിയുടെ നിറം നോക്കുന്ന കാലത്ത് ഷാരൂഖ് കാണിച്ച ധൈര്യമാണ് ജവാൻ


ഷാറൂഖിനെ അഭിനന്ദിച്ചേ തീരൂ..ഈ കാലത്ത് ഇതുപോലൊരു പടം എടുക്കാനുള്ള ധൈര്യം കാണിച്ചതിന്.. 

അടി, ഇടി, പാട്ട് നിറഞ്ഞു നിൽക്കുന്ന ഒരു പക്കാ എന്റർടൈനർ എന്നതല്ല, തൊട്ടാൽ പൊള്ളുന്ന ചില വിഷയങ്ങൾ അതീവ ധൈര്യപൂർവ്വം അവതരിപ്പിച്ചു എന്നതാണ് ജവാനെ വേറിട്ട് നിർത്തുന്നത്. 

ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് ഡോ. കഫീൽ ഖാനിലൂടെ വിവാദമായ ഓക്സിജൻ ഷോർട്ടേജിന്റെ (Gorakhpur Tragedy) വിഷയമാണ്. സർക്കാർ സംവിധാനങ്ങൾ മുഖം തിരിച്ചപ്പോൾ കുട്ടികൾക്ക് ഓക്സിജൻ ലഭ്യമാക്കാൻ വേണ്ടി മുന്നിട്ടിറങ്ങിയ ഒരു ഡോക്ടറെ ജയിലഴിക്കുള്ളിലാക്കിയ സംഭവം അതിന്റെ മുഴുവൻ വൈകാരികതയും ചോർന്ന് പോകാതെ ജവാൻ അവതരിപ്പിച്ചു. 

സർക്കാർ ആശുപത്രിയുടെ ദുരവസ്ഥ. ഓക്സിജൻ സപ്ലൈക്ക് വേണ്ടി അധികൃതരെ നിരന്തരം സമീപിക്കുന്ന ഡോക്ടർ. കുട്ടികളുടെ മരണം മുന്നിൽ കാണുമ്പോൾ സ്വന്തം നിലയിൽ ഓക്സിജൻ എത്തിക്കുവാനുള്ള ഡോക്ടറുടെ ശ്രമം. അവസാനം കുട്ടികളുടെ മരണത്തിന്റെ സകല ഉത്തരവാദിത്വങ്ങളും ഡോക്ടറിൽ ചുമത്തി കള്ളക്കേസിലൂടെ ജയിലിലടക്കുന്നത്. കഫീൽ ഖാൻ സ്‌ക്രീനിൽ നേരിട്ട് വന്നില്ല എന്നേയുള്ളൂ, പക്ഷേ ആ സംഭവ പരമ്പരകളിലെ ഓരോ ദൃശ്യങ്ങളും ഒട്ടും മയപ്പെടുത്താതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.  

കർഷക ആത്മഹത്യ, ആയുധ ഇടപാടുകളിലെ അഴിമതി, ഇവിഎം, ചങ്ങാത്ത മുതലാളിത്തം എന്നിങ്ങനെ വർത്തമാന ഇന്ത്യയുടെ ജീവത്പ്രശ്നങ്ങളുടെ രാഷ്ട്രീയവും സിനിമ കൃത്യമായി പറയുന്നുണ്ട്. നയൻ താര, ദീപിക, പ്രിയാമണി തുടങ്ങി ജവാന്റെ പോരാട്ടങ്ങളിൽ, നായകന്റെ നിഴലിലല്ലാതെ, നായകനോടൊപ്പം കട്ടക്ക് കട്ടക്ക് നിന്ന പെൺകരുത്തിന്റെ ആഘോഷവുമുണ്ട്. 


'ദേശദ്രോഹി' വിളിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഇത്ര പച്ചയായി പറയുന്ന മറ്റൊരു ചിത്രവും സമീപകാലത്ത് ഇറങ്ങിയിട്ടില്ല. ഈ രാജ്യത്തെ രക്ഷിക്കാൻ നിങ്ങളുടെ കൈവിരലുകളിലുള്ള വോട്ടവകാശം ബുദ്ധിപൂർവം വിനിയോഗിച്ചാൽ മാത്രമേ സാധിക്കൂ എന്ന സന്ദേശം ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഒരു ഷാരൂഖ് സിനിമയുടെ എല്ലാ എന്റെർറ്റൈന്മെന്റുകളും നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇത്രയൊക്കെ രാഷ്ട്രീയം ഈ സിനിമ പറയുന്നത്.   

പാട്ട് സീനിലെ ബിക്കിനിയുടെ നിറം നോക്കി തിയേറ്റർ തീ ഇടുന്ന ഒരു കാലത്ത് ഇതുപോലൊരു സിനിമയെടുക്കാൻ അപാര ധൈര്യം വേണം. 

ഷാരൂഖ് ആ ധൈര്യം കാണിച്ചിരിക്കുന്നു. എ റിയൽ കിംഗ് ഖാൻ ❤


Note: പൊതുവിഷയങ്ങളിലുള്ള പ്രതികരണങ്ങൾ ഈ ബ്ലോഗിൽ പങ്ക് വെക്കുന്നത് വളരെ കുറവാണ്. ദൈനംദിന പ്രതികരണങ്ങൾ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഉണ്ടാവാറുളളത്. താത്പര്യമുള്ളവർക്ക് പ്രൊഫൈൽ സന്ദർശിക്കാം. https://www.facebook.com/vallikkunnu