മരുഭൂമിയിലെ കുക്കിങ്, പിന്നെ മർവാനി ഡാമും മാമ്പഴത്തോട്ടവും.

മരുഭൂമിയിലൂടെയുള്ള പുലർ കാല യാത്രകൾ ഏറെ ആനന്ദകരമാണ്.. പുലർകാലം, അതല്ലെങ്കിൽ സന്ധ്യാനേരം.. മരുഭൂമി അതിസുന്ദരിയായി  നമ്മോട് ചങ്ങാത്തം കൂടുക ഈ രണ്ട് സമയങ്ങളിലാണ്.. അതിവെയിലിന്റെ ഉച്ചയും തണുത്ത കാറ്റ് വീശുന്ന രാത്രിയും ആ ചങ്ങാത്തത്തിന് ഭംഗം വരുത്തിയേക്കും.. പുലർകാലത്ത് പല തവണ മരുഭൂ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയ്ക്ക് ചില പ്രത്യേകതകളുണ്ട്.. മരുഭൂമിയിൽ വെച്ച് ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം.. അത് കഴിഞ്ഞു മർവാനി ഡാം സന്ദർശിക്കണം.. അതിന് ശേഷം ഡാമിന് സമീപത്തുള്ള കൃഷിത്തോട്ടങ്ങളിൽ കറങ്ങണം. ജിദ്ദയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങി..

എട്ട് പേരടങ്ങിയ സംഘം.. രണ്ട് വണ്ടികൾ.. ഹിജാസ് കൊച്ചിയും ഷബീറുമാണ് വളയം പിടിക്കുന്നത്.. ജിദ്ദ അസ്ഫാൻ റോഡിൽ ഖുലൈസ് താഴ്വരയിലാണ് മർവാനി ഡാമുള്ളത്.. ഏതാണ്ട് നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരം.. മരുഭൂമിയെ കീറിമുറിച്ചുള്ള റോഡാണ്.. വെള്ളത്തിൽ കഴുകി മിനുക്കിയെടുത്തത് പോലുള്ള പാറക്കൂട്ടങ്ങൾ ഈ റോഡിന്റെ ഇരുവശത്തും ധാരളാമായി കാണാം. ഖുലൈസ് താഴ്വരയിലേക്കുള്ള മരുഭൂപാത ഏത് യാത്രികനേയും മത്ത് പിടിപ്പിക്കും.. 


ഏതാണ്ട് ഒരു മണിക്കൂർ ഓടിക്കഴിഞ്ഞപ്പോൾ മരുഭൂമിയിൽ അല്പം പച്ചപ്പുള്ള ഒരിടത്ത് ഞങ്ങൾ വണ്ടി നിർത്തി.. കുരുമുളകിട്ട് വരട്ടിയ ആടും കുത്തരിയുടെ പുട്ടും. അതാണ് മെനു.. സ്റ്റവ്, പാത്രങ്ങൾ, ഇറച്ചി, പുട്ട് പൊടി തുടങ്ങി എല്ലാം കൊണ്ട് വന്നിട്ടുണ്ട്.. ജംഷിയാണ് പ്രധാന കുക്ക്.. ജംഷിയുടെ കൈപ്പുണ്യം പല യാത്രകളിലും അനുഭവിച്ചിട്ടുണ്ട്.. ഒരിക്കൽ ഒരു ഫിഷിങ് ട്രിപ്പിൽ കുഞ്ഞൻ മത്തി മുളകിട്ട് കൊണ്ട് വന്നത് മുതലാണ് കുക്കിങ്ങിന്റെ ചുമതല ജംഷിയിൽ എത്തുന്നത്.. അസാധ്യ രുചിയായിരുന്നു അതിന്..


 




മരുഭൂമിയിൽ വെച്ച് ഭക്ഷണമുണ്ടാക്കുമ്പോൾ കാര്യമായി ശ്രദ്ധിക്കേണ്ടതും പേടിക്കേണ്ടതും കാറ്റിനെയാണ്.. വലിയ കാറ്റില്ലാത്ത സമയത്തേ പരിപാടി നടക്കൂ. കാറ്റുണ്ടെങ്കിൽ എല്ലാം സ്വാഹയാകും.. പുലർകാലമായതിനാൽ മരുഭൂമി ശാന്തമാണ്.. ഇക്‌ബാൽ മാഷാണ് പുട്ടിന്റെ കുഞ്ചാക്കോ.. ജംഷിയും ഇക്‌ബാൽ മാഷും അതിന്റെ പണിയിൽ മുഴുകിയപ്പോൾ ഷബീർ ക്യാമറയുമായി ഇറങ്ങി.. പ്രൊഫഷണൽ ക്യാമറയാണ്. പറഞ്ഞു വെച്ചത് പോലെ കൃത്യസമയത്ത് തന്നെ വെളുത്ത ചെമ്മരിയാടുകളേയും തെളിച്ചു കൊണ്ട് ഒരിടയനെത്തി.. ഫോട്ടോകൾക്ക് പറ്റിയ പ്ലോട്ടും സിറ്റുവേഷനും. സുഡാനിയാണ് ആട്ടിടയൻ . അയാളോട് ഇത്തിരി സല്ലാപം. വിജനമായ മരുഭൂമിയിൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് ആടുകളെയും തെളിച്ചു കൊണ്ടുള്ള ഇത്തരം ഇടയന്മാർ..

വെയിൽ മൂക്കുന്നതിന് മുമ്പ് ആടുകളേയും കൊണ്ട് ഇറങ്ങിയതാണ്.. ക്യാമറയും ആടുകളും കണ്ടതോടെ ജബ്ബാർ വട്ടപ്പൊയിൽ ഉഷാറായി.. പല പോസിൽ പല ക്ലിക്കുകൾ.. ഫൈസൽ ഒരു മരത്തിൽ കയറി തലകുത്തി മറിയുന്നു. ഷബീറിനും അവന്റെ ക്യാമറക്കും പിടിപ്പത് പണി.. ആട്ടിടയൻ പോയിക്കഴിഞ്ഞപ്പോൾ കറുത്ത ആടുകളുടെ വേറൊരു കൂട്ടമെത്തി. അവരുടെ കൂടെ ഇടയനില്ല. ദൂരെ എവിടെയെങ്കിലും കാണുമായിരിക്കും. ഇടയന്മാരില്ലാത്ത ആട്ടിൻകൂട്ടങ്ങൾ ഇതുപോലെ പലയിടത്തും കാണും. ചിലപ്പോൾ പിറകിൽ ഒരു നായ ഉണ്ടാകും. അവനായിരിക്കും അതിന്റെ ഇൻചാർജ്.. അത്തരം നായകൾ ഉണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം.. ആടിന്റെ പരിസരത്തേക്കെങ്ങാനും വന്നാൽ അവൻ നമ്മുടെ പണി കഴിക്കും. അത്ര ജാഗ്രതയായിരിക്കും..




 








വലിയ താമസമൊന്നും വന്നില്ല, കുരുമുളകിട്ട് വരട്ടിയ ജംഷിയുടെ ആട് കറിയുടെ മണം തണുത്ത കാറ്റിലൂടെ ഒഴുകിയെത്തിയപ്പോൾ ക്യാമറയും ഷൂട്ടിങുമൊക്കെ സഡൻ ബ്രേക്കിട്ട പോലെ നിന്നു. ആവി പാറുന്ന പുട്ടും റെഡി.. മരുഭൂമിയിൽ വെച്ച് പല തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്.. പക്ഷേ പൂർണമായി പാകം ചെയ്ത് കഴിക്കുന്നത് ആദ്യമായാണ്.. അതിന്റെ ഒരു ത്രില്ല് അനുഭവിക്കാൻ കഴിഞ്ഞു.. ചായയും ഓംലെറ്റുമൊക്കെ പദ്ധതിയിൽ ഉണ്ടായിരുന്നു. പക്ഷേ സ്റ്റവ് ഇത്തിരി കുഴപ്പം കാണിച്ചു തുടങ്ങിയപ്പോൾ അത് വേണ്ടെന്ന് വെച്ചു..











 

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു നേരെ മർവാനി ഡാമിലേക്ക്.. അര മണിക്കൂർ ഓടിക്കാണും. പ്രകൃതിയിൽ പ്രകടമായ മാറ്റങ്ങൾ.. പച്ചപ്പുകൾ കൂടി വന്നു.. മലനിരകളും തോട്ടങ്ങളും കാണാറായി.. ഖുലൈസ് താഴ്വരയാണ്.. ഡാം സൈറ്റിൽ പെട്ടെന്നെത്തി. രണ്ടായിരത്തി നാലിലാണ് ഈ ഡാമിന്റെ നിർമാണം ആരംഭിച്ചത്.. 262 മില്യൺ ഡോളർ ചിലവഴിച്ച് ആറ് വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ ഡാമിൽ 183 മില്യൺ കുബിക്ക് ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയും..

കുത്തിയൊലിച്ചുള്ള വെള്ളപ്പൊക്കം തടയാനാണ് പ്രധാനമായും ഈ ഡാം നിർമിച്ചത്. കനത്ത മഴയിൽ മലകളിൽ നിന്ന് ഒലിച്ചു വരുന്ന വെള്ളം ഈ പ്രദേശത്തിനും ഇവിടുത്തെ കൃഷികൾക്കും വിനാശം വിതച്ചതിനെത്തുടർന്നാണ് ഡാം നിർമ്മിക്കാൻ സഊദി അധികൃതർ തീരുമാനിച്ചത്. സൗദിയിൽ ചെറുതും വലുതുമായി (നിർമാണത്തിൽ ഉള്ളവയടക്കം) ഏതാണ്ട് നൂറോളം ഡാമുകൾ ഉണ്ടെന്നാണ് കണക്ക്.  മരുഭൂമിയിൽ ഇത്രയധികം ഡാമുകളുണ്ടോ എന്ന് അത്ഭുതം തോന്നാം.  കഴിഞ്ഞ മാസം ബൽജുറശിക്കടുത്തുള്ള  ഒരു ഡാം ഞാൻ സന്ദർശിച്ചിരുന്നു. സദ്ദുൽ ജനാബൈൻ എന്നാണ് അതിന്റെ പേര്..  ധാരാളം സന്ദർശകർ എത്തുന്ന ഒരു ഡാമാണത്. സന്ദർശകർക്കായി പാർക്കുകളും പൂത്തോട്ടങ്ങളും നന്നായി സജ്ജീകരിച്ചിട്ടുള്ള ഒരിടം.

പക്ഷേ ഈ ഡാമിൽ സന്ദർശകർക്കായി പ്രത്യേക സംവിധാനങ്ങളൊന്നും തന്നെ കണ്ടില്ല. ഡാമിൽ ഇറങ്ങരുതെന്നും നീന്താൻ ശ്രമിക്കരുതെന്നുമുള്ള ഒരു മുന്നറിയിപ്പ് ബോർഡ് മാത്രമാണ് അവിടെ കണ്ടത്. കുളിക്കാൻ തയ്യാറായി മുണ്ടും ബർമുഡയുമൊക്കെ കൊണ്ട് വന്നിരുന്ന ഞങ്ങൾ ആ ബോർഡ് കണ്ടതോടെ കുളി പദ്ധതി വേണ്ടെന്ന് വെച്ചു.




















ഡാം സൈറ്റിലെത്തിയപ്പോഴേക്ക് വെയില് മൂത്ത് തുടങ്ങിയിട്ടുണ്ട്.. ഈ പൊരിവെയിലിൽ ഡാമിലെ കറക്കം നടക്കില്ല.. വണ്ടിയിൽ ഒന്ന് ചുറ്റിയടിച്ച് നേരെ മാമ്പഴത്തോട്ടത്തിലേക്ക്.. ഡാമിന് സമീപത്തായി നിരവധി തോട്ടങ്ങളുണ്ട്.. കൂടെയുള്ള അരീക്കോട് സ്വദേശി സമീർ ഇവിടെ പല തവണ വന്നിട്ടുണ്ട്.. ഇവിടെയുള്ള തോട്ടങ്ങളും അവിടെയുള്ള ജോലിക്കാരെയുമെല്ലാം സമീറിന് നല്ല പരിചയം.. അതിലൊരു യമനിയെ ഫോണിൽ വിളിച്ചു. കിട്ടിയില്ല. നമുക്ക് പോയി നോക്കാമെന്ന് സമീർ.. ഉൾവഴികളിലൂടെ ഇത്തിരി സഞ്ചരിച്ചപ്പോഴേക്ക് തോട്ടമെത്തി.. തോട്ടത്തിന്റെ അല്പം ദൂരത്തായി രണ്ട് മൂന്ന് വണ്ടികൾ നിർത്തിയിട്ടുണ്ട്. തോട്ടം കാണാൻ വന്ന മലയാളികളാണ്.. കോട്ടയം സ്വദേശികൾ.. ഉള്ളിലേക്ക് പ്രവേശിപ്പിക്കുമോ എന്ന് ശങ്കിച്ച് പുറത്ത് നിൽക്കുകയാണ്‌.. സമീർ ഉള്ളിൽ കടന്ന് എല്ലാവരെയും അങ്ങോട്ട് വിളിച്ചതോടെ അവരും ഞങ്ങളുടെ പിറകെ കൂടി..

ഉള്ളിലോട്ട് കടന്നപ്പോൾ ആലീസിന്റെ അത്ഭുത ലോകത്തിലെത്തിയ പോലെ.. കണ്ണഞ്ചിക്കുന്ന കാഴ്ചകൾ. കുലച്ചു നിൽക്കുന്ന വാഴകൾ, പഴുത്ത് നില്ക്കുന്ന മാമ്പഴക്കൂട്ടം, തുരുതുരാ കായ്ച്ചു നിൽക്കുന്ന ചക്കകൾ.. ചെറുനാരങ്ങ, ഓറഞ്ച്.. നാട്ടിലെത്തിയ പ്രതീതി..

തോട്ടക്കാരൻ പറഞ്ഞു, ചുറ്റിനടന്ന് കണ്ടോളൂ, ഇരിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലമുണ്ട്.. കൊണ്ട് പോകാൻ പഴങ്ങൾ വേണമെങ്കിൽ പറയണം. നിങ്ങൾ പോവുമ്പോഴേക്ക് ഞാൻ റെഡിയാക്കി വെക്കാം.. മൂന്ന് പെട്ടി മാങ്ങക്ക് ഞങ്ങൾ ഓർഡർ കൊടുത്തു.. മരുന്ന് തളിക്കാത്തതും കൃത്രിമമായി പഴുപ്പിക്കാത്തതുമായ മാങ്ങ.. 










 



കോട്ടയത്തുകാരുടെ സംഘം ഫുൾ സെറ്റപ്പോടു കൂടിയാണ് വന്നിട്ടുള്ളത്.. സ്ത്രീകളും കുട്ടികളുമടക്കം പത്തു പതിനഞ്ച് പേരുണ്ട്.. ഓല മേഞ്ഞ ഒരു മജ്ലിസിലിരുന്ന് അവർ ഭക്ഷണം കഴിച്ചു.. ഞങ്ങൾക്ക് വേണ്ടി മാങ്ങ പറിക്കാൻ ആ തോട്ടത്തിലെ ജോലിക്കാരിലൊരാൾ തോട്ടിയുമെടുത്ത് മാവിൽ കയറി.. അയാൾ തുരുതുരാ മാങ്ങകൾ തള്ളിയിട്ടു.. പെറുക്കി കൂട്ടാൻ തന്നെ എന്ത് രസം..

ഒരുപാട് കാലത്തിന് ശേഷമാണ് ഇങ്ങനെ മാങ്ങ പെറുക്കിക്കൂട്ടുന്നത്.. കുട്ടിക്കാലത്തെ ഓർമകളിലേക്ക് മനസ്സ് പോയി.. ഒരു മാങ്ങയും ഞങ്ങൾ തിന്നില്ല. അവരോട് പാക്ക് ചെയ്യാൻ പറഞ്ഞു വിലക്ക് വാങ്ങിയ ശേഷമാണ് തീറ്റ തുടങ്ങിയത്.. അതാണല്ലോ അതിന്റെ മര്യാദ.. പാവങ്ങളാണ്.. ആരെങ്കിലുമൊക്കെ ഇതുപോലെ വന്ന് വാങ്ങിക്കൊണ്ട് പോവുമ്പോഴായിരിക്കണം അവർക്ക് കാശ് നേരിട്ട് കിട്ടുന്നത്.. കച്ചവടക്കാർ വന്ന് മൊത്തത്തിൽ വാങ്ങിക്കൊണ്ട് പോവുമ്പോൾ ഒരുപേക്ഷ തോട്ടത്തിന്റെ ഉടമയായ അറബിക്കായിരിക്കും പണം ലഭിക്കുക.. പഴുത്ത മാങ്ങ ഒരു പെട്ടിക്ക് നാല്പത്  റിയാൽ. പഴുപ്പ് കുറഞ്ഞത് മുപ്പത് റിയാൽ.. രണ്ട് പെട്ടി പഴുത്തതും ഒരു പെട്ടി പഴുക്കാത്തതും മൊത്തം നൂറ്റിപ്പത്ത് റിയാൽ.. ഒരു പെട്ടി മാങ്ങ ഏകദേശം പത്ത് കിലോ തൂക്കം കാണും.

ചുട്ടു പൊള്ളുന്ന മരുഭൂമിക്ക് നടുവിലുള്ള ഇത്തരം തോട്ടങ്ങളിലേക്കുള്ള യാത്രകൾ എന്നും ആഹ്ലാദകരമാണ്.. ഓർമകളിൽ അതെന്നും പച്ച പുതച്ചു നിൽക്കും.. സൊറ പറഞ്ഞു  മാങ്ങയും തിന്ന് തിരിച്ചു ജിദ്ദയിലേക്ക് മടങ്ങുമ്പോൾ ജംഷി പറഞ്ഞു..

അടുത്ത ട്രിപ്പിൽ നമുക്ക് മരുഭൂമിയിൽ വെച്ച് ഒരു ബിരിയാണി ഉണ്ടാക്കണം.. രാത്രിയിൽ.. നല്ല ആട് ബിരിയാണി..

മറുത്തൊന്ന് ആലോചിക്കാതെ ഞങ്ങൾ ജംഷിക്ക് പച്ചക്കൊടി കാട്ടി..

നെക്സ്റ്റ് ട്രിപ്പ് ഫിക്‌സഡ്..
മരുഭൂമി, രാത്രി, ടെന്റ്, ആട് ബിരിയാണി..

കൂടുതൽ യാത്രകളിലേക്ക് ഇത് വഴി പോകാം..