January 24, 2012

മാഷേ, നിങ്ങള്‍ മരിക്കുന്നില്ല

മാഷ്‌ ഇനിയില്ല. രോഗം അതീവ ഗുരുതരമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാല്‍ വേദനിപ്പിക്കുന്ന ഈ വാര്‍ത്ത ഏതു നിമിഷവും വരാം എന്ന് അറിയാമായിരുന്നു.  എന്നാലും മരിച്ചു എന്ന് കേട്ടപ്പോള്‍ വല്ലാത്ത ഒരു നടുക്കമുണ്ട്. ശരീരം വിറയ്ക്കുന്ന പോലെ. വല്ലാത്ത ഒരു നിരാശ ചുറ്റും വന്നു പൊതിയുന്ന പോലെ. ആറ് പതിറ്റാണ്ടിലെറെക്കാലമായി നമ്മുടെ മണ്ണിന്റെ പ്രതികരണ സംസ്കാരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരേ ഒരു മാഷ്‌.. ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്.

ആര് യോജിച്ചാലും വിയോജിച്ചാലും മാഷ്‌ പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കും. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും കലയും.. അഴീക്കോട് മാഷ്‌ ഇടപെടാത്ത മേഖലകള്‍ ഇല്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചലനങ്ങളുയര്‍ത്താത്ത പൊതുവിഷയങ്ങള്‍ ഇല്ല. ഇനി ഇതുമോലൊരു മാഷ്‌ നമുക്കുണ്ടാവുകയില്ല. ഒരു സാഹിത്യകാരനോ രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ മരിച്ചാല്‍ പകരം നില്‍ക്കാന്‍ പലരുമുണ്ടായി എന്ന് വരും. പക്ഷെ ഒരഴീക്കോട് മാഷിനു പകരം നില്‍ക്കാന്‍ ഇനി ഈ നൂറ്റാണ്ടില്‍ മറ്റൊരു മാഷുണ്ടാവില്ല എന്നതുറപ്പ്‌.


എന്റെ ഹോം ലൈബ്രറിയിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് അഴീക്കോട് മാഷിനു പ്രമുഖര്‍ അയച്ച കത്തുകളുടെ സമാഹാരമാണ്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട അഴീക്കോടിന്' എന്ന പുസ്തകം. ആ പുസ്തകം ഞാന്‍ പല തവണ വായിച്ചിട്ടുണ്ട്. വായിച്ച് അത്ഭുതം കൂറിയിട്ടുണ്ട്. മാഷ്‌ ഇരുപതു വയസ്സുള്ള ഒരു പയ്യനായിരുന്നപ്പോള്‍  മഹാകവി ഉള്ളൂരും വള്ളത്തോളും ശങ്കരക്കുറുപ്പും അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ഒരു കൊച്ചു പ്രതിഭയെ തിരിച്ചറിഞ്ഞ് ആ പ്രതിഭയുമായി സൗഹൃദം കൊതിച്ച മഹാ കവികള്‍. അഴീക്കോട് മാഷ്‌ ആരായിരുന്നു എന്നറിയാന്‍ ആ പുസ്തകമൊന്നു വായിച്ച് നോക്കണം.

മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അഴീക്കോട് മാഷിനു എഴുതിയ രസകരമായ ഒരു എഴുത്ത് ഇവിടെ ചേര്‍ക്കട്ടെ.

പ്രിയപ്പെട്ട അഴീക്കോട്,
താങ്കള്‍ക്ക് സുഖവും സമാധാനവും ദീര്‍ഘായുസ്സും നേരുന്നു. ബേപ്പൂര്‍ നവാബ് എന്ന നിലക്ക് താങ്കള്‍ക്ക് ഒരു ബിരുദം തരാന്‍ സന്തോഷമുണ്ട്. 'പ്രസംഗ ചക്രവര്‍ത്തി സുകുമാര്‍ അഴീക്കോട്‌' എന്നാണ്. താങ്കള്‍ സന്തോഷത്തോടെ ആചന്ദ്രതാരം വാഴുക. 


ഒരു താഴ്മയായ അപേക്ഷയുണ്ട്. ശ്രീമതി ഇന്ദിര ഗാന്ധിക്കുള്ള കത്ത് ഞാന്‍ എഴുതിയിട്ടുള്ളത് പോലെ തര്‍ജ്ജമ ചെയ്തു തരാന്‍ അപേക്ഷ. എഡിറ്റ്‌ ചെയ്തു കുറക്കേണ്ട എന്ന് സാരം. അത് പോലെ തന്നെ വേണം.

താങ്കള്‍ സദയം കൊണ്ടുവന്നു തന്നു കുഴമ്പ് പുരട്ടി തിരുമ്മി കുളിക്കുന്നുണ്ട്. കുളി കഴിയുമ്പോള്‍ സുഖം തോന്നും പിന്നീട് നടക്കുമ്പോള്‍ വേദന വരും. വരട്ടെ. പ്രായമാകുമ്പോള്‍ ഇങ്ങനെയൊക്കെയാണ്.

താങ്കളെ ക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണമെന്ന് എന്റെ ഭാര്യ പറഞ്ഞു. ഞാന്‍ പറഞ്ഞു, ആ മനുഷ്യന്‍ സമാധാനമായി ജീവിച്ചോട്ടെ. അപ്പോള്‍ ഭാര്യ പിണങ്ങി. കുറെക്കഴിഞ്ഞു പറഞ്ഞു. വയസ്സാകുമ്പോള്‍ സുകുമാറിനെ
ആര് നോക്കും. ഒരു ഭാര്യ അത്യാവശ്യമാണ്. ഞാന്‍ പറഞ്ഞു. എന്നെ നോക്കാന്‍ ആരുണ്ട്‌? നീ കയ്യും ഒടിച്ചു നടക്കുകയല്ലേ? അതുകൊണ്ട് ഒരു പെണ്ണ് കൂടി കെട്ടിക്കളയാം! 

അപ്പോഴും പിണക്കം.

ഞാന്‍ എന്നാണ് വരേണ്ടത്? വിവരം അറിയിച്ചാല്‍ കൂനിക്കൂടി അവിടെ വരാം. 


ക്ഷേമാശംസകളോടെ
വൈക്കം മുഹമ്മദ്‌ ബഷീര്‍

കോഴിക്കോട്
19-12-1980


തത്ത്വമസി ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും മാഷുടെ നിരവധി പ്രഭാഷണങ്ങള്‍ നേരിട്ട് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തിന് കീഴില്‍  കുറച്ചു കാലം പ്രവര്‍ത്തിക്കാനുള്ള (വര്‍ത്തമാനം പത്രത്തില്‍) ഭാഗ്യം ഉണ്ടായിട്ടുണ്ട്.  തത്ത്വമസി വായിച്ച് മനസ്സിലാക്കാന്‍ വേണ്ട വകതിരിവ് എനിക്കില്ലാത്തത് കൊണ്ടാണ് ആ മഹാപുസ്തകം വായിക്കാതിരിക്കുന്നത്. അഴീക്കോട് മാഷിന്റെ ഓര്‍മ്മകള്‍ ലോകമുള്ളിടത്തോളം കാലം ജീവത്തായി നിലനിര്‍ത്താന്‍ ആ ഒരൊറ്റ പുസ്തകം മതി എന്ന് അത് വായിച്ചവര്‍ പറഞ്ഞിട്ടുണ്ട്.  തത്ത്വമസി വായിച്ച് കൊണ്ടിരുന്ന ഒരു ആസ്വാദകന്‍ ഒരിക്കല്‍ മാഷിനു എഴുതി. "സാര്‍, ഞാന്‍ തത്ത്വമസി വായിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങേക്ക് ഭാര്യ യില്ലാത്തത് കാരണം ഞങ്ങള്‍ക്ക് ഈ പുസ്തകം ലഭിച്ചു. എന്റെ ഭാര്യ പിരിഞ്ഞു പോയത് കാരണം ഞാനിത് വായിക്കുന്നു. നന്ദി"

അഴീക്കോട് മാഷിനെ പറ്റി കുഞ്ഞുണ്ണി മാഷ്‌ എഴുതിയ ഒരു കവിതയുണ്ട്. വായിക്കാന്‍ അല്പം ബുദ്ധിമുട്ടുമെങ്കിലും ആ രണ്ടു വരിയില്‍ എല്ലാമുണ്ട്.

അഴിയാക്കോടിഴയാക്കോ
ടുഴിയാക്കോടൊഴിയാക്കോടഴീക്കോട്

അതെ, കുഞ്ഞുണ്ണി മാഷ്‌ എഴുതിയ പോലെ അഴിയുകയും ഇഴയുകയും ഒഴിയുകയും ഉഴിയുകയും ചെയ്യാത്ത മാഷാണ് അഴീക്കോട് മാഷ്‌. മാഷുടെ വാദഗതികളോട് എല്ലാവരും യോജിച്ചു കൊള്ളണമെന്നില്ല. ഈ ബ്ലോഗിലും അദ്ദേഹത്തെ വിമര്‍ശിച്ചു നിരവധി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. എന്നാലും ആ വ്യക്തി പ്രഭാവത്തെ, നിലപാടുകളിലെ ആര്‍ജ്ജവത്തെ, അത് തുറന്നു പറയുന്നതിലെ ചങ്കൂറ്റത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയാറില്ല.

മാഷിന്റെ ഭൗതിക ശരീരം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മണ്ണായി മാറുമെങ്കിലും അദ്ദേഹം വിട്ടേച്ചു പോയ ധിഷണയുടെ സൗരഭ്യം ഒരിക്കലും മരിക്കില്ല. മരിക്കാത്ത  ആ  ഓര്‍മയ്ക്ക് മുന്നില്‍ ഒരായിരം കണ്ണീര്‍പൂക്കള്‍..

61 comments:

  1. മലയാളത്തിന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷിന് ആദരാഞ്ജലികൾ...!!

    ReplyDelete
  2. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് പ്രണാമം...

    ReplyDelete
  3. വിമര്‍ശന കലയിലെ ചക്രവര്‍ത്തി !!!!. ബഹു ഭാഷ ജ്ഞാനി !!!! അങ്ങനെ പലതുമായിരുന്നു മാഷ് .ആരെയും കൂസാത്ത മാഷിന്റെ
    വാക്കുകള്‍ കുതിര ശക്തിയായിരുന്നു ...

    ReplyDelete
  4. പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് മാഷിന്റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്...
    മന്ദമാരുതനെ പോലെ തുടങ്ങി വാക്കുകളുടെ ധോരണി ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു...ഇടക്ക് സ്വതസിദ്ധമായ നര്‍മ്മത്തിന്റെ മേമ്പൊടിയും.

    എതിര്‍പ്പുകളും എതിരാളികളും മുട്ടുമടക്കുന്ന ആ ഒറ്റയാന്റെ ശക്ത സാന്നിദ്ധ്യം സാംസ്കാരിക കേരളത്തിനിനി ഓര്‍മ്മകള്‍ മാത്രം....

    മാഷേ..........അങ്ങേക്ക് പ്രണാമം!

    ReplyDelete
  5. ബഷീര്‍ക്ക ഞാനും എഴുതി ഒന്ന്


    http://malayalam.oneindia.in/news/2012/01/24/kerala-azhikode-death-editor-busy-life-aid0178.html

    ReplyDelete
  6. എണ്ണമറ്റ വേദികളില്‍ അഴീക്കോടിനെ കേട്ടിട്ടുണ്ട്. വാഗ്പ്രവാഹത്തില്‍ നിന്ന് വിദ്യുച്ഛക്തി ഉണ്ടാകുന്നത് എങ്ങനെയെന്ന് അന്തം വിട്ട് നിന്നിട്ടുണ്ട്. നമ്മുടെയൊക്കെ ഫോര്‍മേറ്റീവ് കാലമായ എണ്‍പതുകളും തൊണ്ണൂറുകളും അഴീക്കോടിന്‍റെ വാഗ്ധാടിയും ഇടപെടലും കൊണ്ട് നിറഞ്ഞു നിന്നു. അടുത്തെവിടെ അഴീക്കോട്‌ പ്രസംഗിക്കുന്നുണ്ടോ അവിടെ അവിടെ എത്തുമായിരുന്നു. വാക്കുകളുടെ മലവെള്ളപ്പാച്ചില്‍. കണ്ണും കാതും മനസ്സും ശരീരവും പിടിച്ചു കെട്ടി. ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരിറ്റു കണ്ണീരോടെ... വിട.നന്നായി ബഷീര്‍.

    ReplyDelete
  7. അതെ, അടങ്ങാത്ത ആവേശത്തിന്റെ നിലക്കാത്ത ആ ശബ്ദം ഇനി ഓര്‍മകളില്‍ മാത്രം മുഴങ്ങും....

    ReplyDelete
  8. എന്നും ആ പാടത്ത് കൊയ്ത്തയിരുന്നു!....മലയാള ഭാഷയുടെ കൊയ്തുത്സവം!..
    അവിടെ ഇനി വിതക്കലുമില്ല കൊയ്ത്തുമില്ല..
    വിളഞ്ഞ പാടത്തു കൊത്തിപ്പൊറുക്കാന്‍ ഇനിയും കിളികള്‍ വരില്ല!....
    ഏഴ് പതിറ്റാണ്ട് കാലം മലയാള മണ്ണില്‍ നന്മയുടെ പൂക്കള്‍ വിരിയിച്ച ആ സാഗരഗര്‍ജ്ജനം നിലച്ചു!.കുറുമ്പ് കാണിക്കുന്ന കൊച്ചുമക്കളെ ശാസിക്കുന്ന ആ കാരണവര്‍ നമ്മെ വിട്ടുപോയി....നന്മയുടെ ആള്‍രൂപം അതായിരുന്നു സുകുമാര്‍ അഴീക്കോട്...
    അദ്ദേഹത്തിന് എന്‍റെ കണ്ണീര്‍ പൂക്കള്‍...

    ReplyDelete
  9. "അഴീക്കോട് മാഷിനെ പറ്റി കുഞ്ഞുണ്ണി മാഷ്‌ എഴുതിയ ഒരു കവിതയുണ്ട്. വായിക്കാന്‍ അല്പം ബുദ്ധിമുട്ടുമെങ്കിലും ആ രണ്ടു വരിയില്‍ എല്ലാമുണ്ട്.

    അഴിയാക്കോടിഴയാക്കോ
    ടുഴിയാക്കോടൊഴിയാക്കോടഴീക്കോട്

    അതെ, കുഞ്ഞുണ്ണി മാഷ്‌ എഴുതിയ പോലെ അഴിയുകയും ഇഴയുകയും ഒഴിയുകയും ഉഴിയുകയും ചെയ്യാത്ത മാഷാണ് അഴീക്കോട് മാഷ്‌"

    ReplyDelete
  10. "ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്. ആര് യോജിച്ചാലും വിയോജിച്ചാലും മാഷ്‌ പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കും."

    ReplyDelete
  11. ജംശീര്Jan 23, 2012 11:58 PM

    എല്ലാം എന്റ്റെ മൌനത്തിലുണ്ട്

    ReplyDelete
  12. ഇക്കാ , നന്നായി പറഞ്ഞിരിക്കുന്നു

    ReplyDelete
  13. ജംശീര്Jan 24, 2012 12:00 AM

    കടല് പരപ്പിലെ അലമാലകള് പോലെ ഉയറ്ന്ന് താഴ്ന്ന് തന്റ്റെ തീക്ഷ്ണമായ ചിന്തകള് കൈരളിക്ക് സമ്മാനിച്ച മാഷേ......അങ്ങുയറ്ത്തിയ അലയൊലികള് ഞങ്ങള് നെഞ്ചേറ്റും.തീര്ച്ച.

    ReplyDelete
  14. http://www.youtube.com/watch?v=o85eIjPpWfk

    പ്രിയപ്പെട്ട മാഷിനു ആദരാഞ്ജലികള്‍....!!!...!!!

    ReplyDelete
  15. ആ സാഗര ഗര്‍ജ്ജനം നിന്ന് പോയെങ്കിലും അതുനര്‍ത്തി വിട്ട അലകള്‍ അടങ്ങില്ലോരിക്കലും..നമുക്ക് നഷ്ടപ്പെട്ടത് മലയാളക്കരയുടെ കാരണവരെ ആണ്..ആദരാഞ്ജലികള്‍.

    ReplyDelete
  16. Mujeeb rahman chenathJan 24, 2012 03:07 AM

    "ജീവിതമാകുന്ന മധുരഗാനം ഇനി കേട്ടന്നും ഇല്ലന്നും വരാം""പാവനമായ ഇന്ത്യയില്‍ വലിയ പ്രാസംഗികര്‍ ഉണ്ടന്നും ഇല്ലന്നും വരാം" എന്നാല്‍ കേരളത്തിന്‍റെ പ്രിയപ്പെട്ട സുകുമാര്‍അഴികോട് തിരിച്ചു വരാത്ത വണ്ണം നമ്മോട്‌ വിടപറഞ്ഞിരികുന്നു..

    ReplyDelete
  17. ഒരാഴ്ചയിലധികമായി കേരളത്തില്‍ കത്തി നില്‍ക്കുന്ന ഒരു ഇഷ്യൂ ഉണ്ട്. ബഷീര്‍ സാഹിബ്‌ അറിയാതെ പോയോ? അല്ലെങ്കില്‍ താങ്കളുടെ പോസ്റ്റ്‌ ഞാന്‍ അറിയാതെ പോയോ?

    ReplyDelete
  18. ഒരാഴ്ചയായി ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ കത്തി നില്‍ക്കുന്ന ഒരു ഇഷ്യൂ ആണ് ഇമെയില്‍ ചോര്‍ത്തല്‍. എന്തിനും ചാടിയിറങ്ങി പ്രതികരിക്കുന്ന താങ്കളുടെ മൌനത്തിന്റെ അര്‍ത്ഥമെന്താണ് ബഷീര്‍ സാഹിബ്?

    ReplyDelete
  19. എന്ത് ഇഷ്യൂ ഉണ്ടായാലും ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗ്‌ ഒന്ന് തുറന്നു നോക്കുന്ന സ്വഭാവം ഉണ്ട്. എന്നാല്‍ ഒരാഴ്ചയായി ദൃശ്യശ്രാവ്യ മാധ്യമങ്ങളില്‍ കത്തി നില്ക്കു ന്ന ഒരു ഇഷ്യൂ ആയ ഇമെയില്‍ ചോര്ത്തിലിനെ സംബന്ധിച്ച താങ്കളുടെ മൌനം എന്നെ പോലെ പലരെയും അത്ഭുതപ്പെടുത്തുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  20. എഴുത്തിനെക്കാള്‍ വാക്കുകള്‍ നേരിട്ട് സംവദിക്കുന്നത് ഏറെ പ്രിയമെന്ന് കരുതിയ ഒരു വിമര്‍ശകന്‍ മാത്രമല്ല അഴീക്കോട് മാഷ്‌........, വിമര്‍ശനകലയുടെയും പ്രഭാഷണകലയുടെയും നിത്യ മുഖശ്രീയായിരുന്നു എന്നും മാഷ്‌..!..,..! കേരള സമൂഹത്തിനു എന്നും അഗാധ പാണ്ടിത്യത്തിന്റെയും, ഗാഢപരിജ്ഞാനത്തിന്റെയും തേജോമയമായ ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും നിരീക്ഷണത്തിന്റെയും മഹാ വിസ്ഫോടനം സമ്മാനിക്കുവാന്‍ ഇനി ആര്..? പ്രഭാഷണത്തിലൂടെയും എഴുത്തിലൂടെയും നിരന്തരമായി നമ്മോടു സംവദിക്കുവാന്‍ ഇനി ആര്..? മൂര്‍ച്ചയുള്ള വാക്കുകള്‍ , കടഞ്ഞെടുത്ത ഭാഷ ശൈലി, ഗാന്ധിയന്‍ ചിന്തകളുടെ മഹനീയമായ ഉള്‍കാഴ്ചകള്‍ , കീറിമുറിച്ചു അടിമുടി കുടഞ്ഞുള്ള വിമര്‍ശനം.... അതാണ്‌ മലയാളിക്ക് നഷ്ടമായത്. പ്രഭാഷണ കലയുടെ മുഖശ്രീ നമുക്ക് സമ്മാനിച്ച ആ വലിയ സാഹിത്യകാരന് മുന്നില്‍ വാക്കുകളില്‍ ഒതുങ്ങാത്ത എന്റെ പ്രണാമം.
    http://www.thattakam.com/?p=2796

    ReplyDelete
  21. സങ്കടമില്ല...
    പറയാത്ത ഒരു വാക്കും അദ്ദേഹം ബാക്കിവെച്ചില്ല...
    ആകസ്മിക നിര്യാണം വഴി "ആരേയും" ഞെട്ടിച്ചില്ല...
    സാര്‍ത്ഥകമായൊരു പുരുഷായുസ്സ്....ആദരാഞ്ജലികള്‍....

    ReplyDelete
  22. simha garjjanam awasanichu


    good Basheer

    ReplyDelete
  23. ആദരാഞ്ജലികള്‍.........

    ReplyDelete
  24. മഹാനായ അഴീകോട് മാഷിന് എല്ലാ പ്രാര്‍ത്ഥനയും; പടച്ചവന്‍ എല്ലാവരെയും മടക്കി വിളിക്കും, എല്ലാവര്ക്കും വെളിച്ചമേകി മാഷിന്റെ നിയോഗം ഈ ഭൂമിയില്‍ കഴിഞ്ഞു; എത്ര വര്ഷം പിന്നിട്ടാലും, ആ ദീപം എന്നും തലമുറകളായി നില കൊള്ളും; മാഷിന്റെ വിടവാങ്ങല്‍ ഈ കേരള ഭൂമിക്കു നികത്താനാവാത്ത നഷ്ടമാണ്; ഇനിയൊരു ആഴീകൊടിനെ ദൈവം ശ്രിട്ടിക്കില്ല, തിന്മക്കെതിരെ എന്നും ഉറച്ച നിന്ന ആ മഹാന്‍ ഏതു വമ്പന്റെ മുന്ബിലും, നേരെ ചൊവ്വ ഉള്ളത് വെട്ടി തുറന്നു പറയുന്ന മാഷ് എന്നും എപ്പോഴും നന്മയുടെ ദീപമായി മനസ്സില്‍ നില നില്‍ക്കും;

    ReplyDelete
  25. വിവാദങ്ങളുടെ നിത്യ ഹരിത നായകന്‍ യാത്രയായി.ശങ്കര കുറുപ്പ് കവിയല്ല എന്നു പറഞ്ഞാണ് തുടക്കം.പക്ഷേ മരണത്തിന് മുന്‍പ് പിണക്കങ്ങളെല്ലാം തീര്‍ത്താണ് അദ്ദേഹം യാത്രയായത്.ഒരേ ഒരിക്കല്‍,ഐസ് ക്രീം പാര്‍ലര്‍ കേസ്സിലെ പ്രോസിക്യൂട്ടര്‍ ജോസഫിന്‍റെ മുന്നിലെ അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞിട്ടുള്ളൂ.ഇനി ഏതെങ്കിലും ജന്മങ്ങളില്‍ എവിടെ എങ്കിലും വെച്ചു കാണാം.

    ReplyDelete
  26. ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന പ്രിയപ്പെട്ട അഴീക്കോട് മാഷിനു കണ്ണീരഞ്ജലികള്‍ ....!

    ReplyDelete
  27. @Shinod
    വായിച്ചു. വര്‍ത്തമാനത്തിലെ ഓര്‍മ്മകള്‍ നന്നായി പങ്കു വെച്ചു.

    @ Mohammad Ridwan
    ശരിയാണ്. ഞാന്‍ എഴുതേണ്ടിയിരുന്ന ഒരു വിഷയം തന്നെയായിരുന്നു അത്. ഇമെയില്‍ വഴിയും നേരിട്ടും പലരും അത് സൂചിപ്പിക്കുകയും ചെയ്തു. ഞാനിപ്പോള്‍ വെക്കേഷനില്‍ വള്ളിക്കുന്നില്‍ ആണ്. ബിരിയാണി തിന്നു നടക്കുകയാണ് പ്രധാന പണി. അതിനിടയില്‍ സ്വസ്ഥമായി കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കാന്‍ സമയം കിട്ടുന്നില്ല :)

    ReplyDelete
  28. ആദരാഞ്ജലികള്‍

    ReplyDelete
  29. നിറകണ്ണുകളോടെ ആദരാഞ്ജലികൾ...!

    ReplyDelete
  30. അഴിയാക്കോടിഴയാക്കോ
    ടുഴിയാക്കോടൊഴിയാക്കോടഴീക്കോട്

    മലയാളത്തിന്റെ പ്രിയപ്പെട്ട അഴീക്കോട് മാഷിന് ആദരാഞ്ജലികൾ...!!

    ReplyDelete
  31. ഏതാണ്ട് ഒന്നരമാസം മുമ്പാണ് മാതൃഭൂമി ഗൃഹലക്ഷ്മിയ്ക്കു വേണ്ടി അഴീക്കോട് സാറുമായി വി ആര്‍ കൃഷ്ണയ്യറുടെ സന്താനനിയന്ത്രണബില്ലും അവിവാഹിതനായി തുടരുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചുമുള്ള ഇന്റര്‍വ്യൂ നടത്തിയത്. അന്ന് വളരെ ഭംഗിയായി തന്റെ വാദങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുകയും സ്വതസിദ്ധമായ ചിരിയോടെയും മറ്റും സ്വീകരിക്കുകയും ചെയ്തു. ശബ്ദത്തിലോ ശരീരഭാഷയിലോ ഒരു രോഗിയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. പിന്നീടാണ് അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വാര്‍ത്ത അറിയുന്നത്.
    മരണം എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും ഈ മരണം എന്തൊക്കെയോ വല്ലാതെ നഷ്ടപ്പെടുത്തുന്നതു പോലൊരു തോന്നല്‍..

    read that interview in my blog,
    mhdshafeekh.blogspot.com

    ReplyDelete
  32. നമുക്ക്‌ സ്വകാര്യമായി അഹങ്കരിക്കാന്‍ മലയാളത്തില്‍ ഒരു അഴീക്കോട്‌ മാഷ്‌ ഉണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് പറയാം..

    ReplyDelete
  33. adharanjalikal....
    priyappetta mashinu aayiram kanneerpookkal arppikkunnu..

    ReplyDelete
  34. പലരുമായും കലഹിച്ച്ചുവെങ്കിലും,ഒടുക്കം,അവരുടെയും,പ്രാര്‍ഥനകളും,അനുഗ്രഹങ്ങളും,ഏറ്റുവാങ്ങികൊണ്ടാണ് മാഷ്‌ വിട പറഞ്ഞത്.........
    മാഷിന്റെ ഓരോ വിമര്‍ശനങ്ങളും,മലയാളിയുടെ പൊതുവായ ദിശാ-ബോധാങ്ങളിലെക്കുള്ള...ചൂണ്ടു പലകയായിരുന്നു...
    ആദരാഞ്ജലികള്‍........

    ReplyDelete
  35. ആ ഓര്‍മയ്ക്ക് മുന്നില്‍ ഒരായിരം കണ്ണീര്‍പൂക്കള്‍..

    ReplyDelete
  36. അഴീക്കോട് മാഷിന് ആദരാഞ്ജലികൾ...!!

    ReplyDelete
  37. മാഷിനു ആദരാഞ്ജലികള്‍!
    മാഷ്‌ മരിക്കുന്നതിനു മുന്പ് ബഷീറും കുഞ്ഞുണ്ണി മാഷും അക്കാലത്തെ പലരും പറഞ്ഞത് പോലോത്ത ഒരു വാക്ക് പറയാന്‍ ഇന്ന പലര്‍ക്കും അഴീക്കോട്‌ മരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
    ++
    OT: ജമായതിന്റെ ഗോള്‍ പോസ്റ്റില്‍ പന്ത് വീഴുമ്പോള്‍ ചാടി വീണു പോസ്റ്റ്‌ ഇടുന്ന ബഷീര്‍ക്ക, മാധ്യമം ഒരു ഗോള്‍ അടിച്ചപ്പോള്‍ പൊടി പോലുമില്ല കാണാന്‍

    ReplyDelete
  38. മാഷേ, മലയാളികളോട് ഷമിക്കുക ! കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല !!!
    മാഷെകുറിച്ച് കൂടുതല്‍ ഇന്നത്തെ പത്രങ്ങളിളുടെ ആണ് സാധാരണക്കാരനായ ആത്മാക്കള്‍ അറിയുന്നത് .
    അങ്ങേയുടെ അറിവിന്റെ മുന്നില്‍ ഈ ആത്മാവ് തലകുനിക്കുന്നു ! മാഷേ അങ്ങേയ്ക്ക് പ്രണാമം !!!

    ReplyDelete
  39. ആദരാഞ്ജലികള്‍

    ReplyDelete
  40. പ്രശസ്തരെ വിമര്‍ശിക്കുക , അതും ഒരു പ്രശസ്തി !

    ReplyDelete
  41. വളരെ ജനകീയരായ ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ ഇടയില്‍ ഉണ്ട് , അല്ലെങ്കില്‍ ഉണ്ടായിരുന്നു. അത് പോലെ ഏതാനും ചില മത നേതാക്കളും. പക്ഷെ രാഷ്ത്രീയത്തിനും മതത്തിനും വെളിയില്‍ ഇത്രയും ജനകീയനായ, ജനസമ്മതിയുള്ള ഒരു വ്യക്തി അഴീകോട് മാഷെ പോലെ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. എല്ലാവരുടെയും ആളായിരുന്നു മാഷ്‌. ആ സ്നേഹ ശാസനകള്‍ ഏവരും തലകുനിച്ചു സ്വീകരിച്ചു. ഇത് പോലെ മറ്റൊരു മാഷിനെ നമുക്ക് ഇനി എന്നെങ്കിലും കിട്ടുമോ എന്ന് സംശയമാണ്.

    എല്ലാ മലയാളികളും തങ്ങളെ ചീത്ത പറയാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ വ്യക്തികള്‍ കുറച്ചേ ഉള്ളൂ. അതില്‍ ഒരാള്‍ ആയിരുന്നു അഴീക്കോട്. മറ്റുള്ളവരില്‍ പ്രമുഖര്‍ ബഷീറും നായനാരും. തള്ള ചവിട്ടിയാല്‍ പിള്ളക്ക് നോവില്ല എന്ന് പറഞ്ഞത് പോലെ ഇവര്‍ ചീത്ത പറഞ്ഞപ്പോള്‍ മലയാളിക്ക് നൊന്തില്ല. ഇവരോട് അഭിപ്രായ വിത്യാസം ഉള്ളവര്‍ പോലും മറുത്തൊന്നും പറഞ്ഞില്ല. കാരണം ഇവരുടെ മനസ്സിന്റെ നൈര്‍മല്യവും വിശാലതയും മലയാളികള്‍ തിരിച്ചറിഞ്ഞു. ഇനി നമ്മളെ ചീത്ത പറയാനും ചെവിക്കു പിടിക്കാനും ആരാണുള്ളത്?

    ReplyDelete
  42. ബഷീറില്‍ നിന്നും നായനാരില്‍ നിന്നും അഴീക്കൊടില്‍ നിന്നും ചീത്ത കേള്‍ക്കാന്‍ മലയാളികള്‍ കൊതിച്ചു എന്നതാണ് സത്യം. ഈ ചീത്ത കേള്‍ക്കല്‍ പോലും ഒരു പുണ്യമായി ഒരു തലമുറ കണക്കാക്കി. ഏതാനും ചില അപവാദങ്ങളും ഇല്ലെന്നല്ല. അഴീകോട് സാറുമായി ചുള്ളികാടിന്റെയും , ടി പദ്മനാഭാന്റെയും, മോഹന്‍ ലാലിന്റെയും കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഓര്‍ക്കുക. അതൊക്കെ വെറും സൌന്ദര്യ പിണക്കങ്ങള്‍. സാംസ്കാരിക കലാ രംഗത്ത് ഇത്തരം പിണക്കങ്ങള്‍ പുതുമ ഉള്ള കാര്യമല്ല. ചട്ടിയും കലവുമാണെങ്കില്‍ തട്ടലും മുട്ടലും ഒക്കെ സ്വാഭാവികം.

    ReplyDelete
  43. ആദരാഞ്ജലികള്‍ ......

    ReplyDelete
  44. അഴീകോട് പത്രാതിപര്‍ ആയിരിക്കെ,അസ്സോഷ്യറ്റ് എഡിറ്റര്‍ ആയി കുറച്ചു കാലം വര്‍ത്തമാനം പത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായത് ഒരു സൌഭാഗ്യമാണ്.പക്ഷെ,ഈ പ്രതിഭയെ വേണ്ട നിലയില്‍ ഉപയോഗിക്കാന്‍ അന്ന് സാധിച്ചിരുന്നില്ല.എല്ലാ ബുധനാഴ്ചകളിലും അദ്ദേഹം തന്റെ കോളം മുടങ്ങാതെ തന്നിരുന്നു.അപൂര്‍വ്വം ചില മുഖപ്രസംഗങ്ങളും.അക്കാലത്തു ധാരാളം മുഖപ്രസംഗങ്ങള്‍ എഴുതേണ്ടി വന്നിരുന്നു.അദ്ദേഹത്തിന്റെ കോളം വരുന്ന ദിവസം ഞാന്‍ എഡിറ്റ്‌ പേജിന്റെ എല്ലാ പണികളും പൂര്‍ത്തിയാകാതെ മടങ്ങിയില്ല.ഫാക്സ് ചെയ്തു തരുന്ന ലേഖനം തെറ്റ് വരാതെ പ്രസിദ്ധീകരിക്കുക ഒരു സാഹസം ആയിരുന്നു.ഡി ടി പിയിലെ ദീപുവിനെ ആ കയ്യക്ഷരം വഴങ്ങൂ.ദീപു ടൈപ്പ് ചെയ്തു കഴിഞ്ഞു പ്രൂഫ്‌ വായിച്ച ശേഷം ഞാനും വായിക്കും.പിന്നീട് അന്നത്തെ ന്യൂസ്‌ എഡിറ്റര്‍ രാജീവ്‌ ശങ്കര്‍ വായിക്കും.സംശയമുള്ള വാക്കുകള്‍ ഉടനെ ഫോണില്‍ ചോദിക്കും.അദ്ദേഹത്തിന്റെ സംസ്കൃതം കലര്‍ന്ന ചില പദങ്ങള്‍ ചിലപ്പോള്‍ കുഴക്കാരുണ്ടായിരുന്നു.സംശയ നിവൃതിക്ക് വിളിക്കുമ്പോള്‍ അദ്ദേഹം സ്റ്റേജില്‍ ആകും.അദ്ദേഹത്തെ പോലെ നീണ്ടു വശം ചരിഞ്ഞ ആ കയ്യെഴുത്ത് വായിച്ചെടുക്കാന്‍ ഏറെ പണിപ്പെടും.കോളത്തില്‍ വല്ല അക്ഷര പിശാജും കയറിയാല്‍ പിറ്റേ ദിവസം ആദ്യഫോണ്‍ മാഷിന്റെ ശകാരം ആയിരിക്കും.അങ്ങനെ,ഒട്ടേറെ അക്ഷര തെറ്റുകള്‍ക്കിടയിലും വര്‍ത്തമാനത്തിലെ അഴീകൊടിന്റെ കോളം തെറ്റില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു!

    ReplyDelete
  45. മാഷിന്റെ നിലപാടുകളില്‍ വിയോജിക്കാന്‍ നമ്മള്‍ ആരുമല്ലെങ്കിലും, ആ വിമര്‍ശനങ്ങളുടെ ആര്‍ജ്ജവത്തെ അംഗീകരിക്കുകയല്ലാതെ നിവൃത്തിയുമില്ല..വാക്കുകളുടെ പെരുമഴയാണ് പെയ്തൊഴിഞ്ഞത്..മലയാളത്തിന്റെ സാംസ്കാരിക വിഹായസ്സില്‍ ഇരുട്ടും, മൌനവും പരക്കുന്നു..

    ReplyDelete
  46. It is really a loss to our Kerala.

    ReplyDelete
  47. ഒരു കാലത്ത് അദ്ദേഹത്തെ കേൾക്കാനും വായിക്കാനും വല്ലാത്ത താത്പര്യമായിരുന്നു. പിന്നീടത് കുറഞ്ഞ് വന്നു. നിലപാടുകളോട് വിയോജിപ്പ് തോന്നി ( ആ മഹാനോട് വിയീജിക്കാൻ ഞാനാര്). അദ്ദേഹത്തിന് പകരം വെക്കാൻ ഇനിയാരുമില്ലെന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ യോഗ്യത.

    ReplyDelete
  48. പ്രിയപ്പെട്ടവരേ...
    "എന്റെ കുഴിമാടത്തിനു മുന്നില്‍ നിന്ന് നിങ്ങളെന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആ ശവക്കല്ലറ തകര്‍ത്ത് കൊണ്ട് ഞാനിറങ്ങി വരും"

    (പ്രഭാഷണ കലയുടെ മര്‍മ്മങ്ങള്‍ നമുക്ക് പകര്‍ന്ന ആ മഹാത്ഭുതം കോഴിക്കോട് മലബാര്‍ കലോത്സവ വേദിയില്‍ പറഞ്ഞത്)

    ReplyDelete
  49. Marichalum vallikkunne aa Manushyane Veruthe Vidaruth.. jeevichirunnappo Azhikodine kurich athra post ittu ?...Leegukaru parayunna Pole Allam Thangalu parum...Pinee Subam..Aa Kalam Kazhinju...Vallikkunne..

    ReplyDelete
  50. അക്ഷരങ്ങള് രാകിയെടുത്ത് വാക്ശരങ്ങള് തൊടുക്കാന് സാഹിത്യലോകത്തെ അതിയായന് ഇനിയില്ല. എല്ലാ അര്ത്ഥത്തിലും ഭാഗ്യംചെയ്ത പുരുഷജന്മം മരണംവരെയും തന്നെ ഒരു വിഗ്രഹംപോലെ മനസ്സില് സൂക്ഷിക്കാന് കറയറ്റ ഒരു പ്രണയിനിയെ ലഭിക്കുക എന്നുള്ളത് മഹാഭാഗ്യംതന്നെയാണ്....ബാഷ്പാഞ്ജലികള്

    ReplyDelete
  51. നിങ്ങളുടെ ഭാഷയ്ക്ക്‌ മനസ്സിനെ ആര്ദ്രമാകാനുള്ള ഒരു കഴിവ് ഉണ്ട് ..
    ഒരു വായനക്കാരി

    ReplyDelete
  52. കേരളത്തിന്റെ ബൌദ്ധികമണ്ഡലത്തിലെ കേടാവിളക്കായിരുന്ന അഴീക്കോട് മാഷിനു ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍...., മലയാളിക്ക് ഒരിക്കലും നഷ്ട്ടപ്പെടാന്‍ പാടില്ലാത്ത ധീരതയുടെ പ്രതീകമായിരുന്നു അദ്ദേഹം, മരണശയ്യയില്‍ കിടന്നു പോലും രാഷ്ട്രീയ പ്രാധാന്യമുള്ള മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അദ്ദേഹം അഭിപ്പ്രായ പ്രകടനം നടത്തിയിരുന്നു.

    ReplyDelete
  53. മരിക്കില്ലൊരിക്കലും ഞങ്ങളുടെ മനസ്സില്‍
    പ്രിയപ്പെട്ട മാഷിനു ആദരാഞ്ജലികള്‍....!!!...!!!

    ReplyDelete
  54. @mujeeb kinalur
    അഴീക്കൊടുമൊത്തുള്ള എഡിറ്റോറിയല്‍ അനുഭവങ്ങള്‍ പങ്ക് വെച്ചതിനു നന്ദി.

    ReplyDelete
  55. അഴീക്കോട്‌ മാഷിനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞവരോട് ഒരു ചോദ്യം?കമല സുരയ്യ ഇസ്ലാമിലേക്ക് വന്നപ്പോള്‍ മാഷ് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?

    ReplyDelete
  56. This comment has been removed by the author.

    ReplyDelete

നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതാം. Sign in ചെയ്യുന്നതിന് പ്രയാസം നേരിടുന്നവര്‍ക്ക് Name/URL ഓപ്ഷനില്‍ പേര്‍ എഴുതി കമന്റ്‌ ചെയ്യാം.