വാലന്റൈന്‍ വരുന്നു, ഓടിക്കോ...

വാലന്റൈന്‍ എന്നാല്‍ എന്താണെന്ന് ഈ അടുത്ത കാലം വരെ എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു. വാലിന് ഇംഗ്ലീഷില്‍ ടെയില്‍ എന്ന് പറയും. വാലും ടെയിലും കൂട്ടിച്ചേര്‍ത്തുള്ള ഈ പരിപാടി വാലിന് തീ പിടിച്ച് ഓടുന്ന ആളുകളുടെത് ആയിരിക്കും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്‍റെയൊരു കാര്യം.. ഈ പദത്തിന് പിന്നില്‍ ‘മഹത്തായൊരു’ കഥയുണ്ടെന്ന് പിന്നീടറിഞ്ഞു.  പെണ്ണ് – കുടുംബം - പിടക്കോഴി എന്നിങ്ങനെ നാട്ടിലെ ആണുങ്ങളൊക്കെ ബിസിയായപ്പോള്‍ റോമിലെ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെകിട്ടിയില്ലത്രേ. ഹീ ഗോട്ട് വെരി ആന്ഗ്രി യു നോ,.. വിവാഹം എന്ന ഏര്‍പ്പാട് തന്നെ പുള്ളി നിരോധിച്ചു. നിരോധിച്ചിട്ടും വിവാഹങ്ങള്‍ നടത്തിക്കൊടുത്ത വാലന്റൈന്‍ അച്ഛനെ ജയിലിലും അടച്ചു. അച്ഛനുണ്ടോ വിടുന്നു?.. പുള്ളി കേറി ജയില്‍ വാര്‍ഡന്റെ മകളെ ലൈനടിച്ച് ശരിയാക്കി.

പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്‍ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്‍റൈന്‍ അച്ഛന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന്‍ ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം.. ദൈവമേ.. ഇത്തരമൊരു പൊന്ന് പോലുള്ള ആചാരത്തെയാണല്ലോ പല മൂരാച്ചികളും പിന്തിരിപ്പന്‍മാരും എതിര്‍ക്കുന്നത്.?..

ട്യൂബ് ലൈറ്റ് പോലെയാണ് എന്റെ കാര്യം. കത്താന്‍ കുറച്ചു സമയമെടുക്കും. അതുകൊണ്ട് തന്നെ വേണ്ടാത്ത ഓരോ സംശയങ്ങളും തലയില്‍ കേറും. തല വെട്ടാന്‍ പോകുന്ന സമയത്ത് കൊടുക്കുന്ന സന്ദേശമാണ് വാലന്റൈന്‍ അച്ഛന്‍റെത്. ആ കണക്ക് വെച്ച് ഇപ്പോള്‍ സന്ദേശം കൊടുക്കുന്ന ലവന്മാരുടെയും ലവളുമാരുടെയും കാര്യവും പോക്കാകുമോ?. ഇണക്കുരുവിയുടെ കയ്യില്‍ വാലന്റൈന്‍ കാര്‍ഡ് കിട്ടുന്നതോടെ അത് എഴുതിയവന്റെ തല പോകുമെങ്കില്‍, ഇതിലെന്തോന്ന് സ്നേഹമെടേയ്.. ശ്ശെ.. ശ്ശെ.. എന്‍റെയൊരു കാര്യം.. 

പിന്നെയും ഒരു സംശയം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച റോമിലെ ചക്രവര്‍ത്തിയുടെ കാലത്ത് നടന്ന ഈ പ്രേമകഥ നമ്മുടെ നാട്ടിലെത്താന്‍ ഇത്രയും താമസിച്ചതെന്തെടെയ്.... നമ്മുടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ജീവിതം നായനക്കിച്ചതിന് ആര് ഉത്തരം പറയും?.. വാലന്റൈന്‍ ദിനത്തില്‍ ഒരു ഗിഫ്റ്റ്‌ പോലും കൊടുക്കാനാവാതെയല്ലേ അവരൊക്കെ മരിച്ചു പോയത്. കൊല്ലത്തില്‍ ഒരു ലവ് ലെറ്റര്‍ കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് സ്നേഹം. വാലന്റൈന്‍ കാര്‍ഡ്‌ കൈമാറി ടാ. ലവ് യൂ ടാ.. കിസ്സ്‌ യൂ ടാ,, എന്നെകിലും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാവുന്നതല്ലേ നല്ലത്. വാലന്റൈന്‍ ദിനത്തെപ്പറ്റി മത്സരിച്ച്‌ എഴുതുന്ന നമ്മുടെ മാധ്യമങ്ങളൊക്കെ ഇത്രയും കാലം ഏത് അടുപ്പില്‍ ആയിരുന്നു?. എത്ര പേരുടെ ജീവിതമാണ് തുലച്ച് കളഞ്ഞത്.. സംശയങ്ങള്‍ പിന്നെയും നീളുകയാണ്.. എന്റെയൊരു കാര്യം.

ദേഷ്യം തോന്നരുത്.. എന്റെ ട്യൂബ് ഇനിയും കത്തിയിട്ടില്ല. പണ്ടത്തെ കാലത്ത്‌ ഒരു ശിശുദിനം മാത്രമായിരുന്നു വന്നിരുന്നത്. ഇന്ന് എന്തൊക്കെ ദിനങ്ങളാണപ്പാ.. പൂച്ചകള്‍ക്ക് ഒരു ദിനം, പട്ടികള്‍ക്ക് വേറൊരു ദിനം. പെരുച്ചാഴികള്‍ക്ക്  മറ്റൊന്ന്. എന്തിനേറെ അമ്മമാര്‍ക്ക് ഒരു ഡേ., അമ്മൂമ്മമാര്‍ക്ക് മറ്റൊരു ഡേ.. മുന്നൂറ്റി അറുപത്തി നാല് ദിവസം അമ്മൂമ്മയെ വൃദ്ധസദനത്തില്‍ നിര്‍ത്തിയിട്ട് മുന്നൂറ്റി അറുപത്തഞ്ചാം ദിവസം മക്കളും പേരമക്കളും കൂടെ ഒരു വരവുണ്ട്.. പൂമാല, അമ്മൂമ്മ ദിനത്തിന്‍റെ ഗ്രീറ്റിംഗ് കാര്‍ഡ്‌, ചോക്കലേറ്റ്‌, അവലോസുണ്ട.. പോരാത്തതിന് മാതൃഭൂമിയിലോ മനോരമയിലോ ഒരു കളര്‍ ഫോട്ടോ.. ഏഷ്യാനെറ്റില്‍ ഒരു വെടിക്കേഷന്‍.. എന്തൊരു ഹാപ്പി.. എന്തൊരു സായൂജ്യം.. ഇതൊന്നും മനസ്സിലാകാത്ത മൂരാച്ചികളെ വെടിവെച്ച് കൊല്ലണം. മുന്നൂറ്റി അറുപത്തഞ്ച് ദിവസവും വീട്ടില്‍ കഴിഞ്ഞ്, കപ്പയും പുഴുക്കും വിഴുങ്ങി, കണ്ടവരെ തന്നെ വീണ്ടും കണ്ട് ചടഞ്ഞു കൂടിയിരുന്ന പഴയ അമ്മൂമ്മമാര്‍ എന്തോരം ബോറടിച്ചിട്ടുണ്ട്ടാവും.? ആലോചിച്ചിട്ട് എനിക്ക് തല കറക്കം വരുന്നു.. കണ്ണില്‍ ഇരുട്ട് കേറുന്നു... എന്റെയൊരു കാര്യം.

ഒരു വര്‍ഷത്തില്‍ ആര്‍ക്കും വേണ്ടാത്ത അനാഥ ദിനങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ആരെങ്കിലും മുന്‍കയ്യെടുത്ത് അവറ്റകള്‍ക്കും ഓരോ അവകാശികളെ ഉണ്ടാക്കി കൊടുക്കണം. കാമുകന്‍ ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം, അണ്ടി പോയ അണ്ണാന് വേണ്ടി ഒരു ദിനം, ഭാര്യമാരുടെ തല്ല് സ്ഥിരമായി കൊള്ളുന്ന വീര കേസരികള്‍ക്ക് ഒരു ദിനം. ഈ ദിനങ്ങളൊക്കെയുണ്ടായിട്ടും ഒരു ഗ്രീറ്റിംഗ് കാര്‍ഡ്‌ പോലും വാങ്ങിക്കാത്ത എന്നെപ്പോലുള്ള പൊട്ടന്മാര്‍ക്കും വേണം ഒരു ദിനം. പെട്ടെന്ന് ബുക്ക് ചെയ്തോളണം. നമ്മുടെ ജ്വല്ലറിക്കാര് ഒന്ന് രണ്ടു വര്‍ഷമായി ഒരു ദിവസം അടിച്ചെടുത്തിട്ടുണ്ട്. അക്ഷയ തൃതീയ. ഇനിയും നോക്കി നിന്നാല്‍ ബാക്കിയുള്ള ദിനങ്ങളും കാക്ക കൊത്തും.

നിങ്ങള്‍ എന്ത് പറഞ്ഞാലും ശരി, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ആരേലും കാര്‍ഡ്‌ തരാന്‍ ഒരുങ്ങിയാല്‍ - അതെന്റെ ഭാര്യയായാല്‍ പോലും - ഞാന്‍ ഓടും. വാലന്റൈന്‍ അച്ഛന്‍റെ ഗതി എന്റെ തലയില്‍ കിടന്ന് കറങ്ങുന്നുണ്ട്. എന്റെയൊരു കാര്യം..