അല്പം ഫിലോസഫി

പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ബ്ലോഗാന്‍ മറന്നു. നെയ്ച്ചോറും ബിരിയാണിയും വെട്ടിവിഴുങ്ങി ഒരു തരം ആലസ്യത്തില്‍ കഴിയുമ്പോള്‍ ബ്ലോഗെന്നല്ല, ഒരു മാതിരി അലമ്പ് കേസുകളൊന്നും മനസ്സില്‍ കയറില്ല. മുപ്പതു ദിവസം നോമ്പ് നോറ്റ് തികഞ്ഞ സാത്വികനായി കഴിഞ്ഞ ശേഷം മുപ്പത്തിഒന്നാം ദിവസം തീറ്റിപ്പണ്ടാരമായി മാറുന്ന പതിവാണ് എനിക്കുള്ളത്. ഒരു മാസക്കാലം പട്ടിണി കിടന്നു എന്നല്ലാതെ വ്രതം നല്‍കേണ്ട എന്തെങ്കിലും സന്ദേശം എന്റെ ശരീരം ഉള്‍കൊണ്ടുവോ എന്ന് സംശയമാണ്.

മുപ്പതു ദിവസം ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നദി മുപ്പത്തൊന്നാം ദിവസം തരിശായി മാറുന്ന പോലത്തെ ഒരു അടിമേല്‍മറിച്ചിലാണ് വ്രതപ്പിറ്റേന്ന് സംഭവിക്കുന്നത് എങ്കില്‍ നോറ്റ വ്രതങ്ങള്‍ക്കൊക്കെ എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാന്‍.

അറബ് സാഹിത്യകാരനായ മുസ്തഫ ലുത്ഫി മന്ഫലൂതിയുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. പാവപ്പെട്ടവന്റെ വയറൊട്ടുമ്പോഴാണ് പണക്കാരന് വയര്‍ സ്തംഭനം വരുന്നത് എന്ന്. പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ വയറൊട്ടുന്ന റംസാനിന്റെ പകലുകള്‍ക്ക്‌ പട്ടിണിയുടെ സാമൂഹ്യശാസ്ത്രം തിരുത്താന്‍ കഴിയുന്ന ഒരു മാന്ത്രിക ശക്തി ഉണ്ടാവേണ്ടതായിരുന്നില്ലേ.. ഒരു മാസക്കാലത്തെ വ്രതത്തിനു ശേഷവും കാര്യങ്ങളൊക്കെ പഴയ പടി തന്നെയാണെങ്കില്‍ എവിടെയൊക്കെയോ പിഴച്ചു പോവുന്നു എന്നത് ഉറപ്പ്. 

തികച്ചും ഫിലോസഫിക്കല്‍ ആയി എന്റെ മനസ്സ് ഒരു ബുദ്ധിജീവി തലത്തിലേക്ക് ഉയര്‍ന്നുകളയുമോ എന്ന ഭയം ഉള്ളതിനാല്‍ ഇത് ഇവിടെ നിര്‍ത്തുകയാണ്. മറ്റൊരു വിഷയവുമായി കാണും വരെ അയാം സൈനിംഗ് ഓഫ്‌.