ലേഡീസ്‌ ഓണ്‍ലി പഞ്ചായത്ത്

തദ്ദേശ സ്വയം ഭരണ സ്ഥാപനങളില്‍ സ്ത്രീകള്‍ക്ക് അമ്പത്‌ ശതമാനം സംവരണം ഏര്‍പെടുത്താനുള്ള മുടിഞ്ഞ ശ്രമത്തിലാണ് കേരളത്തിലെ സഖാക്കള്‍. അതായത് അടുത്ത വര്ഷം മുതല്‍ പഞ്ചായത്ത്, മുനിസിപാലിറ്റി, കോര്‍പറേഷനുകളില്‍ ഏറ്റവും ചുരുങ്ങിയത് അമ്പത്‌ ശതമാനം മഹിളാ മണികള്‍ ഭരിച്ചു കസര്‍ത്തും. (വിട്ട ഭാഗം പൂരിപ്പിക്കുകയാണെങ്കില്‍ ..അടുക്കളകളില്‍ പുരുഷന്മാര്‍ കിടന്നു നരങ്ങും). വളരെ നല്ല കാര്യം തന്നെ . സ്ത്രീകള്‍ അധികാരത്തില്‍ വന്നാല്‍ നാട് നന്നാവുമെങ്കില്‍ നമ്മളായിട്ട് എതിര്‍ക്കുന്നതെന്തിനാ?. എതിര്‍ക്കാന്‍ നിന്നാല്‍ സ്ത്രീ വിരോധികള്‍, മൂരാച്ചികള്‍, മത മൗലിക വാദികള്‍, പിന്തിരിപ്പന്മാര്‍ എന്നിങ്ങനെ പല പേരിലുള്ള വിളി കേള്‍ക്കേണ്ടി വരും. അതുകൊണ്ട് പരസ്യമായി എതിര്‍ക്കാതിരിക്കുന്നതാണ് ബുദ്ധി. എന്നാല്‍ ഉള്ളത് പറയാമല്ലോ, എനിക്കിതങ്ങോട്ട് ദഹിക്കുന്നില്ല. കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ കുഴഞ്ഞു മറിഞ്ഞു നീങ്ങുന്ന ഈ സ്ഥാപനങ്ങള്‍ അടുത്ത വര്ഷം മുതല്‍ കുളം തോണ്ടാന്‍ പോവുകയാണെന്ന് ആരോ വിളിച്ചു പറയുന്ന പോലെ..

സഖാക്കളെ, അറിയാഞ്ഞിട്ട്‌ ചോദിക്കുവാ, ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.. ഇന്നത്തെ നിലക്ക് പോയാല്‍ ആണും പെണ്ണും യൂ ഡീ എഫിനേ വോട്ടു ചെയ്യൂ എന്നത് ശരി തന്നെ.. പക്ഷെ നാല് വോട്ടു കിട്ടാന്‍ ഇതല്ലാതെ വേറെ വഴിയൊന്നും ഇല്ലേ.. സംവരണമാണത്രേ, സംവരണം!!!.. ഞങ്ങള്‍ ആണുങ്ങളെയിട്ട് കുരങ്ങു കളിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്. ഇപ്പോള്‍ തന്നെ മുപ്പത്തഞ്ച് ശതമാനം സംവരണം മഹിളാമണികള്‍ക്ക് ഉണ്ടല്ലോ. അതിന്റെ എടാകൂടങ്ങള്‍ തന്നെ എത്രയുണ്ടെന്ന് ഓരോ പഞ്ചായത്തിലും പോയി നോക്കിയാലറിയാം. അവയൊക്കെ എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ വല്ല സിന്ധു ജോയിയും എന്നെ അടിച്ചു കൊല്ലും. ഉള്ളത് പറഞ്ഞാല്‍ കഞ്ഞിയില്ലാതാവുന്ന കാലമാണ്. പുരുഷന്മാര്‍ക്ക് ഒരു സംഘടന ഇല്ലാത്തതിന്റെ ദോഷം ഇപ്പോഴാണ് ശരിക്കും അറിയുന്നത്.. എല്ലാ രാഷ്ട്രീയക്കാര്‍ക്കും വനിതാ വിഭാഗമുണ്ട്. ഒരെണ്ണത്തിന് പുരുഷ വിഭാഗമുണ്ടോ?. ഇത് അനീതിയല്ലേ.


ഈ സംവരണത്തിന്റെ ലോജിക്കെന്താ കുട്ടി സഖാക്കളെ..? അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ക്ക് മാത്രമേ മത്സരിക്കാന്‍ പറ്റൂ.. സമ്മതിച്ചു. ബാക്കി അമ്പതു ശതമാനം സീറ്റിലോ. അവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മത്സരിക്കാം. ഇതേതു കോത്താഴത്തെ നീതിയാണ് ?. പുരുഷന്മാര്‍ എന്ന വര്‍ഗത്തെ മൊത്തം അപമാനിച്ച് അരിവാള്‍ ചുറ്റിക വീശിയെറിയാമെന്നാണ് വിചാരമെന്കില്‍ നിങ്ങള്‍ പാഠം പഠിക്കാന്‍ പോകുന്നത്തെയുള്ളൂ. അമ്പതു ശതമാനം സീറ്റില്‍ സ്ത്രീകള്‍ ഏതായാലും ജയിച്ചു വരും. ബാക്കിയുള്ള അമ്പതു ശതമാനം ജനറല്‍ സീറ്റില്‍ എവിടെയെങ്കിലുമൊക്കെ സ്ത്രീകള്‍ ജയിച്ചു വന്നാല്‍ പുരുഷന്മാരുടെ ഗതിയെന്താവും. അവര്‍ ന്യൂനപക്ഷമാവും. പിന്നെ ഞങ്ങള്‍ ആണുങ്ങളാണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം. പഞ്ചായത്ത് ഭരണമെന്നാല്‍ ഫാഷന്‍ പരെഡോന്നുമല്ലല്ലോ സ്ത്രീ രത്നങ്ങളെ പിടിച്ചു എഴുന്നള്ളിക്കാന്‍.? ഉവ്വോ ? സ്ത്രീകളോട് ഇത്ര വലിയ സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ പോളിറ്റ് കൂറോയില്‍ അവരെയങ്ങ് തിരുകി കേറ്റ്. അവിടെ കുളം തോണ്ടിയിട്ട് മതി പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും തോണ്ടാന്‍.. കോണ്ഗ്രസ്സ്കാരന്‍ ഇതിനെ എതിര്‍ക്കില്ല. അതിനുള്ള നട്ടെല്ല് ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്നേ നന്നായേനേ. സ്ത്രീകള്‍ക്ക് നൂറു ശതമാനം സംവരണം എന്ന് പറഞ്ഞാലും അവര്‍ ഇളിച്ചോണ്ടിരിക്കും. സോണിയാജിയുടെ കാല്‍ കഴുകിയ വെള്ളമാണല്ലോ അവരുടെ ഗംഗാ ജലം..

ഇനി മഹിളാ മണികളോട് രണ്ടു വാക്ക്. നാണമില്ലേ ഈ സംവരണം ചോദിച്ചു വാങ്ങാന്‍?. "സമത്വം വേണം, തുല്യത വേണം, ഞങ്ങള്‍ പുരുഷന്മാരെപ്പോലെ എന്തിനും ഏതിനും കഴിവുള്ളവരാണ് , തേങ്ങാക്കുല .." എന്നൊക്കെ വിളിച്ചു കൂവാന്‍ ആയിരം നാവാണല്ലോ നിങ്ങള്ക്ക്. പുരുഷന്മാരെപ്പോലെ തുല്യരാണ് എന്ന് ഉറച്ചു വിശ്വാസം ഉണ്ടെങ്കില്‍ സംവരണം വാങ്ങാതെ ജനറല്‍ സീറ്റില്‍ മത്സരിച്ചു ജയിക്കുന്നതല്ലേ അതിന്റെയൊരു ആണത്വം. (സോറി, പെണ്ണത്വം?) ഒന്നുകില്‍ ഞങ്ങള്‍ ദുര്‍ബ്ബലരാണ്, ഞങ്ങള്‍ക്ക് സംവരണം വേണം എന്ന് പറയുക (പട്ടിക ജാതി, ഓ ബി സി സംവരണം എന്നിവ പോലെ) അല്ലെങ്കില്‍ ഞങ്ങള്‍ തുല്യരാണ് നിങ്ങടെ സംവരണം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുക. രണ്ടാലൊന്ന് വേണം . ഇലക്ഷന്‍ വരുമ്പോള്‍ സംവരണവും ഇലക്ഷന് ശേഷം സമത്വവും പറയുന്നത് അസംബന്ധമാണ്.

ലോകത്തെവിടെയും ഇങ്ങനെയൊരു സംവരണം ഇല്ലാത്തതിനാല്‍ കേരളത്തിലെ എല്ലാ പുരുഷന്മാര്‍ക്കും വേണ്ടി ഞാനിതാ പ്രതിഷേധിക്കുന്നു.. സര്‍വകേരള പുരുഷന്മാരേ സംഘടിക്കുവിന്‍.. , എന്റെ പിറകെ അണി ചേരുവിന്‍.. നഷ്ടപ്പെടാന്‍ അടുക്കള ഭക്ഷണം മാത്രം , തിരിച്ചു പിടിക്കാനുള്ളതോ നമ്മുടെയൊക്കെ ആണത്വവും..