ഇന്ത്യാവിഷൻ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു

നികേഷ്‌ കുമാറിന്റെ വാര്‍ത്ത വായന എനിക്ക് വളരെ ഇഷ്ടമാണ്. വളരെ ചടുലവും ആവേശകരവുമാണ് നികേഷിന്റെ വായനാ രീതി. മലയാള വാര്‍ത്ത വായനക്കാര്‍ക്കിടയില്‍ നികേഷ്‌ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കുഞ്ഞുകുട്ടി പരാധീനതകള്‍ ഏറെയുള്ള ഇന്ത്യാവിഷനെ അതിന്റെ തലപ്പത്തിരുന്നു ഒറ്റയാള്‍ പട്ടാളം കണക്കെ നയിക്കുന്നത് നികേഷ്‌ തന്നെ. മനോരമ, ഏഷ്യാനെറ്റ്‌ പോലുള്ള വന്‍ കുത്തകള്‍കിടയിലും ഈ കൊച്ചു ചാനല്‍ റേറ്റിംഗ് ഇടിയാതെ മുന്നോട്ടു പോവുന്നുണ്ട്. നികേഷ്‌ ചാടിയാല്‍ ഇന്ത്യവിഷന്റെ അപ്പീസ് പൂട്ടും എന്നായിരുന്നു എന്റെയൊരു കണക്കു കൂട്ടല്‍. എന്നാല്‍ ആ തോന്നല്‍ പൂര്‍ണമായും ശരിയല്ല എന്ന് ഇപ്പോള്‍ മനസ്സിലായി. വേറെയും ചില ആണ്‍ കുട്ടികള്‍ ഇന്ത്യാവിഷനിലുണ്ട്. ഇത് പറയാന്‍ കാരണമുണ്ട്. ഇന്നലെ മുതല്‍ ഏഷ്യാനെറ്റിന്റെ തലമണ്ടക്ക് ഇന്ത്യാവിഷന്‍ അടി തുടങ്ങിയിരിക്കുന്നു. വീ കെ സി സ്ട്രീറ്റ് ലൈറ്റ് ഒരൊന്നാന്തരം ചുറ്റികയാണ്. ഇത് കൊണ്ടുള്ള ഒന്ന് രണ്ടു അടി കിട്ടിയാല്‍ പെട്ടെന്നൊന്നും ബോധം തെളിയില്ല.


റിയാലിറ്റി ഷോ എന്നാല്‍ സ്റ്റുഡിയോക്കുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന സെറ്റും ശരത്-ശ്രീകുമാര്‍ അണ്ണാച്ചികളുടെ സംഗതി ക്ലാസ്സുമാനെന്നു കേരളീയരെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ്‌. ചാവി കൊടുത്താല്‍ ആടുന്ന പാവകളെപ്പോലെ എപ്പോള്‍ കരയണം എപ്പോള്‍ ചിരിക്കണം എന്ന് പഠിപ്പിച്ചു വിട്ട ഒരു കൂട്ടം ലഗോണ്‍ പുള്ളാരും നാല് മിനുട്ടില്‍ പതിനാറു തവണ കയ്യടിച്ചോളാമെന്ന് കരാറെടുത്തു വന്ന മുപ്പത്തിരണ്ടു പേരും ഉണ്ടെങ്കില്‍ ഇവിടെ എന്തും നടക്കും. 'മലയാലം കുരച്ചു കുരച്ചു' സംസാരിക്കാന്‍ ഒരു രണ്ജിനി, അച്ഛന്‍ ചത്താല്‍ പോലും കരയാത്ത്തവര്‍ ഉണ്ടെങ്കില്‍ അവരെ കരയിപ്പിക്കാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ എലിവിഷേഷന്‍ (എലിവിഷം കൂട്ടത്തോടെ കുത്തിവെക്കുന്ന പ്രത്യേക കലാ പരിപാടി) ഇത്രയുമായാല്‍ കൃത്യം എട്ടര മണിക്ക് റിയാലിറ്റി പാല്‍ പായസം റെഡി. ഇതൊക്കെ കണ്ട് കുമ്പളം വിഴുങ്ങിയ കുറുക്കനെ പോലെ ടീവിക്ക് മുന്നില്‍ മിഴിച്ചിരിക്കാന്‍ ഞാനും നിങ്ങളും ഉള്ളത് കൊണ്ട് റേറ്റിംഗ് വാണം വിട്ട പോലെ മേലോട്ട്.

ഇതൊക്കെയാണ് കേരളത്തിന്റെ റിയാലിറ്റി എന്ന് സ്വയം വിശ്വസിച്ചും വിശ്വസിപ്പിച്ചും ഇരിക്കുന്നതിനിടയിലാണ് തെരുവിലെ റിയാലിറ്റിയിലേക്ക് ക്യാമറയുമായി ഇന്ത്യവിഷന്‍ ഇറങ്ങിയിരിക്കുന്നത്. പാട്ട് പാടി ജീവിക്കുന്ന തെരുവിലെ പതിനേഴ്‌ കുടുംബങ്ങളെ പങ്കെടിപ്പിച്ചു കൊണ്ട് ഒരു റിയല്‍ ഷോ. ഷോയുടെ അവസാനം എല്ലാ കുടുംബങ്ങള്‍ക്കും ഓരോ വീട്. ആരും എലിവിഷം കുടിക്കില്ല. ആരും എസ്സെമ്മേസ്സില്‍ മുങ്ങി ചാവില്ല. ഒരു കോടിയുടെ ഫ്ലാറ്റ്‌ കണ്ടു ആരും ബോധം കെടില്ല. സംഗതി കലക്കി. ഇതാണ് യഥാര്‍ത്ഥ സംഗതി.

ട്രെയിനിലും ബസ്സിലും തെരുവിലും ഒരു ചാണ്‍ വയറിനു വേണ്ടി തൊണ്ട പൊട്ടി പാടുന്ന പതിനേഴു കുടുംബങ്ങളെ ടെലിവിഷന്‍ സ്ക്രീനില്‍ താരങ്ങളാക്കുക വഴി ഒരു പുതിയ റിയാലിറ്റി ജനിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ഫ്ലോറസന്റ്റ്‌ റിയാലിറ്റിയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്ന തെരുവ് റിയാലിറ്റി. ശനി ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടര മണിക്ക് തെരുവിലെ ഗായകരും
ഇനി താരങ്ങളാവും . വീ കെ സി സ്ട്രീറ്റ് ലൈറ്റ് മൂര്‍ച്ചയുള്ള ഒരു കത്തിയാണ്. എവിടെ കൊണ്ടാലും ചോര പൊടിയും.

ഈ പ്രോഗ്രാം സ്പോന്‍സര്‍ ചെയ്തിരിക്കുന്ന വീ കെ സീ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വീ കെ സീ മമ്മദ് കോയ, പതിനേഴു വീടുകളുടെ നിര്‍മാണം നടത്തുന്ന കാലിക്കറ്റ്‌ ലാന്‍ഡ്‌ മാര്‍ക്ക്‌ ബില്‍ഡഴ്സ്‌, അവതാരക (ടെലിവിഷന്‍ പണ്ഡിതന്‍മാരുടെ ഭാഷയില്‍ അവതാരിക) ചിത്ര അയ്യര്‍, ആമുഖ ഗാനം പാടിയ ശങ്കര്‍ മഹാദേവ്, സംഗീതം നല്‍കിയ ജാസി ഗിഫ്റ്റ്, ഇവര്‍ക്കെല്ലാം പുറമേ ഈ ആശയം നാട്ടു മുളപ്പിച്ചു യാഥാര്‍ത്ഥ്യം ആക്കിയ സംവിധായകന്‍ സുധീര്‍ അമ്പലക്കാട് .. ഇവെരല്ലാം ഒരു പുതിയ ടെലിവിഷന്‍ ചരിത്രത്തിന്റെ ഭാഗം ആവുകയാണ്.

തെരുവിലെ പാട്ടിനു വിശപ്പിന്റെ ചുവയുണ്ടാവും . അതിനു ലിപ്സ്ടിക്കിന്റെ മണമുണ്ടാകില്ല. ചുറ്റിലുമുള്ള കണ്ണുകളില്‍ ദയനീയമായ ഒരു നോട്ടം പായിച്ച് അവര്‍ പാടുമ്പോള്‍ ശ്രുതി കൊടുക്കാന്‍ നാദബ്രഹ്മം ഓര്‍ക്കസ്ട്രയില്ല. തെരുവില്‍ നിന്ന് ലഭിക്കുന്ന ഒരു കഷണം കുപ്പിചില്ലില്‍ നിന്ന് അവരുടെ സംഗീതം ജനിക്കുന്നു. ഈ റിയാലിറ്റിയില്‍ ആരും തമ്മില്‍ മത്സരിക്കുന്നില്ല. സ്റ്റേജില്‍ ചിരിക്കുകയും സ്റ്റേജിന് പുറത്തു കൊഞ്ഞണം കാണിക്കുകയുമില്ല. എല്ലാ കുടുംബങ്ങള്‍ക്കും കേരളത്തില്‍ അവരിഷ്ടപ്പെടുന്ന ഒരു പ്രദേശത്ത് ഒരു കൊച്ചു കൂര ലഭിക്കും. ഇനി മേല്‍ അവര്‍ക്ക് തെരുവില്‍ ഉറങ്ങേണ്ടി വരില്ല. ഒരൊറ്റ എപ്പിസോഡ് കണ്ട ധൈര്യത്തില്‍ ആണ് ഇത്രയും എഴുതിയത്.
. . കണ്ടത് അപ്പോള്‍ പറയുക, ബാക്കി പിന്നെ നോക്കുക എന്നതാണ് എന്റെ ലൈന്‍. നാളെ എന്താകും എന്ന് പറഞ്ഞു കൂട. റേറ്റിംഗിന്റെ ചക്കരക്കട്ട നുണഞ്ഞ് സ്ട്രീറ്റ്ലൈറ്റ് സ്റ്റാര്‍സിംഗര്‍ ആയി രൂപാന്തരം പ്രാപിച്ചാല്‍ എന്നെ കുതിര കയറാന്‍ വരരുത്.