തിലകന് വട്ടുണ്ടോ ?

തെറ്റിദ്ധരിക്കരുത്, തെറ്റായ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമല്ല ഇത്. തലയില്‍ വട്ട് വെക്കുന്ന ഒരു പരിപാടി അറബികള്‍ക്കിടയില്‍ ഉണ്ട്. അതവരുടെ പരമ്പരാഗത വസ്ത്ര ധാരണരീതിയുടെ ഭാഗമാണ്. തൂവെള്ള പ്രതലത്തില്‍ കറുത്ത കള്ളികളുള്ള ശിരോവസ്ത്രത്തിന് ‘ശിമാഗ്’ എന്നാണ് അറബിയില്‍ പറയുക. ശിമാഗിന് മേല്‍ ‘ഇഗാല്‍’ എന്ന കറുത്ത വട്ട് കൊണ്ട് രണ്ട് തവണ ചുറ്റും. ഈ ശിരോവസ്ത്രവും വട്ടും അറബികളുടെ ട്രേഡ് മാര്‍ക്കാണ്. ഇത് ധരിക്കാതെ ഒരു അറബി വന്നാല്‍ അയാള്‍ വള്ളിക്കുന്നുകാരനാണോ എന്ന് പോലും നിങ്ങള്‍ സംശയിക്കും. ഇന്ത്യക്കാരടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ ഉള്ള പല ഗള്‍ഫ്‌ നാടുകളിലും അറബികളെക്കാള്‍ കൂടുതല്‍ വിദേശികളാണുള്ളത്. അത് കൊണ്ട് തന്നെ ശിമാഗും വട്ടും ധരിക്കുന്ന സ്വദേശികളായ അറബികള്‍ക്ക് പലപ്പോഴും പ്രത്യേക പരിഗണന ലഭിക്കും. അതില്‍ വിദേശികള്‍ ആരും പ്രത്യേകിച്ച് എതിര്‍പ്പോ മുറുമുറുപ്പോ കാണിക്കാറില്ല. കാരണം അതവരുടെ നാടാണ്. വഴറ്റുപ്പിഴപ്പിന് ജോലി തേടി വന്നവരാണ് വിദേശികള്‍ .

തിലകന് വട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ നിങ്ങള്ക്ക് പിടി കിട്ടിയിരിക്കും. ഗള്‍ഫ്‌ നാടുകളില്‍ അറബികള്‍ക്ക് ലഭിക്കുന്നത് പോലെ ഒരു പ്രത്യേക പരിഗണന സില്‍മാ താരങ്ങള്‍ക്കിടയില്‍ തിലകനുണ്ടോ? അദ്ദേഹം കുറെ ദിവസമായി അട്ടഹാസം മുഴക്കി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സില്‍മാ കാര്യങ്ങളില്‍ ഒട്ടും താല്പര്യമുള്ള ആളല്ല ഞാന്‍. ടീ വി തുറന്നാലും പത്രം തുറന്നാലും ഇദ്ദേഹവുമായി ബന്ധപ്പെട്ട വിവാദം ആണ് ദിവസവും കാണുന്നത്. അഴീക്കോട് മാഷ്‌ വരെയുള്ള പലരും ഇടപെട്ട ഒരു സാംസ്കാരിക പ്രശ്നമായി തിലകന്‍ മാറിയിരിക്കുന്നു . മാത്രമല്ല ഇന്നലെ അദ്ദേഹം ഒരു ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോയി കച്ചറയുണ്ടാക്കി. തന്നെ ആ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന് പ്രതിഷേധം പ്രകടിപ്പിക്കാനാണ് അദ്ദേഹം അവിടെ പോയതത്രേ. അതെന്തോ ആകട്ടെ. അതിനു ശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോഴാണ് വട്ടുണ്ടോ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയത്.

“എന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചക്ക് പോകില്ല. ഒന്നും എഴുതിക്കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. എല്ലാവരുടെയും മനസ്സിലിരുപ്പ് എനിക്കറിയാം. പദ്മശ്രീ കിട്ടിയ ആളാണ്‌ ഞാന്‍. മോഹന്‍ലാലും മമ്മൂട്ടിയും എന്നെ ഉപദേശിക്കേണ്ട. വാക്കിന് സ്ഥിരതയില്ലാത്തവരാണ് അവരൊക്കെ. എനിക്കെല്ലാം അറിയാം. ആരെയും ഞാന്‍ വെറുതെ വിടില്ല” ഇങ്ങനെ തുടങ്ങി ഒരു തരം ‘തറ’ വര്‍ത്തമാനമാണ് മഹാ കലാകാരന്‍ എന്ന് പറയുന്ന ഇദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. മാധ്യമങ്ങള്‍ അത് ലൈവ് ആയി കാണിക്കുകയും ചെയ്യുന്നു. സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി അത് തന്നെ വീണ്ടും വീണ്ടും പറയിക്കുന്നു.

പ്രശ്നങ്ങള്‍ രേഖാമൂലം എഴുതിക്കൊടുക്കുകയും സംഘടന ഭാരവാഹികളെക്കണ്ട് ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നതിന് പകരം ടീ വിയില്‍ വന്നിരുന്നു വിഴുപ്പലക്കിയാല്‍ പ്രശ്നങ്ങള്‍ തീരുമോ?. അദ്ദേഹത്തിന്‍റെ വിഴുപ്പലക്ക് കഴിഞ്ഞ ഉടനെ താരങ്ങള്‍ പത്ര സമ്മേളനം നടത്തി മറ്റൊരു വിഴുപ്പലക്ക്. ഇവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും മാധ്യമങ്ങളുടെ മുന്നില്‍ വന്നു ഈ തെരുവ് നാടകം കളിക്കുന്നതിന് പകരം ഏതേലും ആല്‍ത്തറയില്‍ പോയിരുന്നു പരസ്പരം ഒന്ന് സംസാരിച്ചൂടെ?. ഇവരുടെ തമ്മിലടി ലൈവായി കണ്ടില്ലെങ്കില്‍ മലയാളികള്‍ക്ക് വല്ല കുഴപ്പവും വരുമോ? ഇവര്‍ക്ക് പിറകെ മൈക്കുമായി ഓടുന്ന മാധ്യമങ്ങള്‍ക്കും വേറെ പണിയൊന്നുമില്ലേ?. പൊതു ജനത്തിന്റെ ക്ഷമ ഇങ്ങനെ പരീക്ഷിക്കണോ?.. എന്റെ ഉള്ളിലെ സാംസ്കാരിക രോഷം തിളച്ചു മറിയുകയാണ്. (അടുത്തു തന്നെ ഞാനും ഒരു സാംസ്കാരിക നായകന്‍ ആവാനുള്ള സാധ്യത തെളിയുന്നുണ്ട്). ആ രോഷം കൂടുതല്‍ തിളച്ചു വഷളാവുന്നതിന് മുമ്പ് മൈക്ക് നിങ്ങള്ക്ക് കൈ മാറുകയാണ്. നന്ദി,നമസ്കാരം..  

മ്യാവൂ:- ഈ പോസ്റ്റ് വായിച്ച് കഴിഞ്ഞ് എന്നോട് നിങ്ങള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. “ഇതൊക്കെ ബ്ലോഗിന് വിഷയമാക്കുന്ന തനിക്ക് വട്ടുണ്ടോ?”.