എക്സ്ക്യൂസ് മീ..

സുഹൃത്തുക്കളേ,
ബ്ലോഗെഴുത്ത് ഇപ്പോൾ കുറവാണ്. എഴുതാൻ വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, അലസതയും മടിയും തന്നെയാണ് പ്രധാന വില്ലൻ. ആനുകാലിക വിഷയങ്ങളിൽ ചുരുങ്ങിയ വാക്കുകളിൽ എഫ് ബിയിൽ സ്റ്റാറ്റസുകൾ ഇടുക എന്നതാണ് ഇപ്പോൾ പതിവ്. 

https://www.facebook.com/vallikkunnu/

ആനുകാലിക വിഷയങ്ങളിലുള്ള എന്റെ പ്രതികരണങ്ങൾ വായിക്കുവാൻ ഫെയ്സ്ബുക്ക്‌ പേജിലേക്ക് ഈ ലിങ്ക് വഴി പോകാം. ഇവിടെ കണ്ടില്ലെങ്കിലും കണ്ടിപ്പാ അവിടെ കാണാം.. 


17 December 2013 ന് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പ്
=============================================

പ്രിയ വായനക്കാരോട്
എന്റെ എല്ലാ ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും പ്രത്യേക നന്ദി പറയാനാണ് ഈ കുറിപ്പ്. ചില സവിശേഷ അവസരങ്ങളിലാണല്ലോ നാം പ്രത്യേകമായി നന്ദി പറയുക. ഗൂഗിള്‍ കണക്കുകള്‍ പ്രകാരം വള്ളിക്കുന്ന് ഡോട്ട് കോമിലെ ഹിറ്റുകളുടെ എണ്ണം ഈ ആഴ്ച ഇരുപത്തിയഞ്ച് ലക്ഷം കടന്നു. മറ്റൊരു പ്രത്യേകതയുള്ളത് എന്റെ ബ്ലോഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയതും കഴിഞ്ഞ ദിവസങ്ങളിലാണ് എന്നതാണ്. ഞായറാഴ്ച ബ്ലോഗ്‌ സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം പേരാണ്. അന്ന് 118,652 പേര്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചുവെന്നാണ് ബ്ലോഗർ ഡാഷ്ബോര്‍ഡില്‍ കാണുന്നത്. ഇന്നലെ സന്ദര്‍ശകരുടെ എണ്ണം 96,706. ഫേസ്ബുക്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയിട്ടുള്ളത്. 'സന്ധ്യയേയും കൊച്ചൌസേപ്പിനേയും ചൊറിയുന്നവരോട്' എന്ന പോസ്റ്റില്‍ ഈ രണ്ടു ദിവസത്തിനകം രണ്ട് ലക്ഷത്തോളം പേജ് വ്യൂസ് ഉണ്ടായി. (ഈ പോസ്റ്റ്‌ മോഷ്ടിച്ച് എന്റെ പേര് പോലും പരാമര്‍ശിക്കാതെ സ്വന്തം ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലിട്ട കെ. സുധാകരന്‍ എം പി യ്ക്കും നന്ദി. വീക്ഷണം പത്രം ഈ പോസ്റ്റ്‌ - എന്റെ അനുവാദത്തോടെ - ഞായറാഴ്ച പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഒരു കോണ്‍ഗ്രസ്‌ നേതാവിന് അത് പൊക്കാന്‍ തോന്നിയല്ലോ എന്നതിലാണ് അത്ഭുതമുള്ളത്. ആയിരത്തിലധികം ലൈക്കുകളും എണ്ണൂറിലേറെ ഷെയറുകളും അദ്ദേഹത്തിന് ലഭിച്ചു. ധീരമായി നെഞ്ച് വിരിച്ച് അഭിപ്രായം പറയാന്‍ കഴിവുള്ള ഏക നേതാവ് എന്ന അനുയായികളുടെ എണ്ണമറ്റ കമന്റുകളും കിട്ടി. ഈ വിവരം എന്നെ അറിയിച്ച സുഹൃത്ത്‌ ഇത് മോഷണമാണെന്ന് സൂചിപ്പിച്ചെഴുതിയ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.. താങ്ക്യു സാര്‍..)

ഞാന്‍ ബ്ലോഗിങ് തുടങ്ങിയിട്ട് ഏതാണ്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. 415 കുറിപ്പുകളാണ് ഇക്കാലയളവിനുള്ളില്‍ പോസ്റ്റ് ചെയ്തത്. ബ്ലോഗര്‍ ടെമ്പ്ലേറ്റിലൂടെ ലഭിച്ച പ്രതികരണങ്ങളുടെ എണ്ണം 28,759. ബ്ലോഗിനുള്ളില്‍ തന്നെ ഫേസ്ബുക്ക്‌ ഐ ഡി യിലൂടെ കമന്റ് ചെയ്യാനുള്ള ഓപ്ഷന്‍ വെച്ച ശേഷം അവയിലൂടെ വരുന്ന കമന്റുകള്‍ വേറെയുണ്ട്. കമന്റുകളില്‍ ഏറിയ പങ്കും വിമർശനാത്മകമായവയാണ് പറയുന്ന വിഷയങ്ങളില്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകും. തികച്ചും സ്വാഭാവികമാണത്. എന്റെ തലവിധിയാണോ എന്നറിയില്ല വിയോജിപ്പുള്ളവരാണ് പലപ്പോഴും കൂടുതല്‍ ഉണ്ടാവാറുള്ളത്. ഒരു പക്ഷേ ഞാനുപയോഗിക്കുന്ന ഭാഷയും ശൈലിയും വിയോജിപ്പ് ക്ഷണിച്ചു വരുത്തുന്നതാകാം. അതുകൊണ്ട് തന്നെ കടുത്ത വിമര്‍ശനങ്ങളും പുളിച്ച തെറികളും എനിക്ക് കിട്ടാറുണ്ട്. അതില്‍ വ്യക്തിപരമായി ഒട്ടും വിഷമമില്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ. പക്ഷേ പോസ്റ്റുകളില്‍ കടുത്ത പദപ്രയോഗങ്ങള്‍ നടത്തിയാലും വിമര്‍ശിക്കുന്നവരോട് വളരെ മാന്യമായ ശൈലിയിലാണ് ഞാന്‍ പ്രതികരിക്കാന്‍ ശ്രമിക്കാറുള്ളത്. എത്ര കടുത്ത വിമര്‍ശകരോടും വ്യക്തിപരമായി വിദ്വേഷം വെച്ച് പുലര്‍ത്താറില്ല. അവരുമായൊക്കെ സൗഹൃദം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ബ്ലോഗ്‌ ശില്പശാല നടത്താന്‍ ദുബായിയില്‍ ചെന്നപ്പോള്‍ കാണണമെന്നാഗ്രഹിച്ച് ഞാന്‍ മുന്‍കൂട്ടി വിവരമറിയിച്ചത് എന്നെ അതിരൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റുകള്‍ എഴുതിയ ഒരു ബ്ലോഗറെ മാത്രമാണ്. സത്യമായിട്ടും. (വേണേല്‍ വിശ്വസിച്ചാല്‍ മതി)

ഫേസ്ബുക്കിലെ രണ്ട് പ്രൊഫൈലുകളിലായി പതിനായിരത്തോളം സുഹൃത്തുക്കളും അത്ര തന്നെ ഫോളോവേഴ്സും ഉണ്ടെങ്കിലും ഇത്രയും വര്‍ഷത്തിനിടക്ക് മൂന്നോ നാലോ പേരെ മാത്രമാണ് ബ്ലോക്ക്‌ ചെയ്തിട്ടുള്ളത്. അതുതന്നെ ആഗ്രഹമുണ്ടായിട്ട് ചെയ്തതല്ല. നിവൃത്തികേട് കൊണ്ട് ചെയ്യേണ്ടി വന്നതാണ്. എന്തൊക്കെ പരസ്പരം തര്‍ക്കിച്ചാലും കടുത്ത ആശയ സംഘട്ടനങ്ങള്‍ നടത്തിയാലും ആത്യന്തികമായി നമ്മളൊക്കെ സുഹൃത്തുക്കളാണ്. സോഷ്യല്‍ മീഡിയയുടെ ഗുണം തന്നെ ഇതാണ്. എത്ര കടുത്ത വിദ്വേഷവും ഒരു ലൈക്‌ കൊണ്ട് തീര്‍ക്കാന്‍ പറ്റും. എത്ര കടുത്ത തര്‍ക്കങ്ങളും ഒരു സ്മൈലി കൊണ്ട് അവസാനിപ്പിക്കാനും പറ്റും. ഓരോരുത്തരും അവനവന്റെ വിശ്വാസവും ചിന്തയും അനുസരിച്ചുള്ള നിലപാടുകള്‍ എടുക്കുന്നു. അതിലൊരു തെറ്റുമില്ല. അവയൊക്കെ പറയാനും പരസ്പരം പങ്ക് വെക്കാനും കലഹിക്കാനും കലഹങ്ങള്‍ക്കൊടുവില്‍ കെട്ടിപ്പിടിക്കാനും സോഷ്യല്‍ മീഡിയയില്‍ നമുക്ക് കഴിയാറുണ്ട്, കഴിയേണ്ടതുമുണ്ട്.

വ്യക്തിപരമായി പറയുകയാണെങ്കിൽ പലരെയും പിണക്കാന്‍ പറ്റി എന്നതല്ലാതെ ബ്ലോഗു കൊണ്ട് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. സൗഹൃദ വലയത്തിലുണ്ടായിരുന്ന പലരും കണ്ടാല്‍ മുഖം തിരിക്കുന്ന പരുവത്തിലായി. പ്രൊഫസറുടെ കൈവെട്ടിനെ വിമര്‍ശിച്ചപ്പോള്‍ 'തീവ്ര'സുഹൃത്തുക്കളും മഅദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് എഴുതിയപ്പോള്‍ സംഘപരിവാര സുഹൃത്തുക്കളും പിണങ്ങി. വിമാനയാത്രാ വിഷയത്തില്‍ വയലാര്‍ജിയുടെ പോസ്റ്റോടെ കോണ്‍ഗ്രസുകാരും ടി പി വിഷയത്തിലെ പോസ്റ്റുകളിലൂടെ സഖാക്കളും പിണങ്ങി. ജമാഅത്തെ ഇസ്ലാമിക്കാരുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതുമില്ലല്ലൊ. തിരുകേശപള്ളിക്കെതിരെ എഴുതിയപ്പോള്‍ കാന്തപുരം സുന്നികളും കാന്തപുരത്തിന്റെ പ്രവര്‍ത്തന മികവിനെക്കുറിച്ചെഴുതിയപ്പോള്‍ ഇ കെ സുന്നികളും പിണങ്ങി. വിവാഹപ്രായ വിഷയത്തിലെ പോസ്റ്റോടെ പിണങ്ങാന്‍ ബാക്കിയുണ്ടായിരുന്ന മറ്റു മുസ്ലിം സംഘടനകളിലെ എന്റെ സുഹൃത്തുക്കളേറെയും പിണങ്ങി. രസകരമായ മറ്റൊരു സംഭവമുള്ളത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഒരു പോസ്റ്റിട്ടപ്പോഴാണ്. ജിദ്ദയിലെ KMCC യുടെ ഒരു സെമിനാറിലേക്ക് എന്നെ നേരത്തെ ക്ഷണിച്ചിരുന്നു. പോസ്റ്റ്‌ വന്നതോടെ സംഘാടകൻ വിളിച്ചു പറഞ്ഞു. 'ഇനി നിങ്ങൾ വരേണ്ടതില്ല' ചുരുക്കത്തില്‍ ഇനി പിണങ്ങാന്‍ ബാക്കിയായി ആരെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്.

അതിനാല്‍ ഈ ആറു വര്‍ഷക്കാലത്തെ ബ്ലോഗിങ്ങിനും സോഷ്യല്‍ മീഡിയയിലെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കുമിടയില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായി വിഷമമുണ്ടാക്കിയ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെകില്‍ അതിന് ക്ഷമ ചോദിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.. സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ്‌. അവ ഒരിക്കലും നഷ്ടപ്പെട്ടു കൂട. ഒരു ക്ഷമ ചോദിക്കുന്നത് കൊണ്ട് അവ തിരിച്ചു കിട്ടുമെങ്കില്‍ നല്ലതല്ലേ. ഇനിയെങ്കിലും ഞാന്‍ മര്യാദക്കാരനാവാന്‍ വേണ്ടിയും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ തലയിടാതിരിക്കാന്‍ വേണ്ടിയും നിങ്ങളും പ്രാര്‍ത്ഥിക്കുമല്ലോ.