ജീവിതത്തിന്റെ അവസാന സ്റ്റോപ്പിലാണ് പ്രവാസികള്‍, അവര്‍ക്ക് വേണ്ടത് പ്രസ്താവനകളല്ല

കേരളത്തിലെ ജനങ്ങളിൽ കോവിഡ് സൃഷ്‌ടിച്ച ഭീതിയുടേയും ദുരിതത്തിന്റെയും പതിന്മടങ്ങാണ് ഈ മഹാമാരി  ഗൾഫ് മേഖലയിൽ ജോലിയെടുക്കുന്ന മലയാളികൾക്കിടയിൽ സൃഷ്ടിച്ചിട്ടുള്ളത്. അനുദിനം വർദ്ദിച്ചു വരുന്ന മരണങ്ങൾ, മതിയായ ചികിത്സ കിട്ടാതെ വിഷമിക്കുന്നവർ, ജോലിയില്ലാതെ താമസസ്ഥലങ്ങളിൽ പുറത്തിറങ്ങാതെ കഴിയുന്നവർ, മാസങ്ങളായി ശമ്പളം കിട്ടാത്തവർ, സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന സഹായങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ, സന്ദർശക വിസകളിലെത്തി തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന രോഗികൾ, പ്രായമാവയവർ, ഗർഭിണികൾ. നാട്ടിൽ നിന്ന് എത്തേണ്ട അവശ്യ മരുന്നുകൾ കിട്ടാതെ വിഷമിക്കുന്നവർ.. ഗൾഫിൽ പ്രയാസപ്പെടുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കിയാൽ അതിനിയും നീണ്ടു പോകും.

എല്ലാ നേതാക്കന്മാരും സമയം കിട്ടുമ്പോഴൊക്കെ പ്രവാസികളുടെ കാര്യം പറയുന്നുണ്ട്, അവരോടുള്ള സ്നേഹവും ഇഷ്ടവും പങ്ക് വെക്കുന്നുണ്ട്. അവരോടുള്ള കടപ്പാടുകൾ ഊന്നിയൂന്നി പറയുന്നുണ്ട്. പ്രവാസികൾ നാട്ടിലേക്കയക്കുന്ന വിദേശപണം കൊണ്ട് നാട് മെച്ചപ്പെട്ട കഥകൾ അയവിറക്കുന്നുണ്ട്, പ്രധാനമന്ത്രി മോദി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ അതിൽ ഏകാഭിപ്രായക്കാരാണ്. ഇടത് പക്ഷത്തും വലതു പക്ഷത്തും  അതിൽ എതിരഭിപ്രായക്കാരില്ല.. പ്രവാസികൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന കാര്യത്തിൽ രാഷ്ട്രീയ കക്ഷികളുടെ നേതാക്കന്മാർക്കിടയിലെല്ലാം വാശിയേറിയ ഒരു മത്സരം തന്നെയുണ്ട്, പക്ഷെ പ്രവൃത്തി പഥത്തിൽ പ്രവാസികൾക്ക് മുന്നിൽ തെളിയുന്നത് ഒരേയൊരു കാൻവാസാണ്, അവഗണനയുടെ കാൻവാസ്‌.

കേരളം കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ലോകത്തിന് തന്നെ മാതൃക തീർത്ത് വലിയ വാർത്തകൾ സൃഷ്ടിച്ചപ്പോൾ അതിൽ അഭിമാനം കൊണ്ടവരാണ് പ്രവാസികൾ. ടെസ്റ്റിംഗ്, ട്രേസിങ്, റൂട്ട് മാപ്പിംഗ്, ക്വാറന്റൈൻ എന്നിങ്ങനെ നാട്ടിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ഒരു കേരളീയനായതിൽ അഭിമാനിച്ചിരിക്കുമ്പോഴും നാട്ടിൽ നിന്നൊരു മരണവാർത്ത എത്തിയാൽ ഉറക്കം നഷ്ടപ്പെടുന്നവരാണവർ . വീട്ടുകാരെ വിളിച്ച്  ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് ആകുലപ്പെടുന്നവർ, അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും കൂടുതൽ സൗകര്യങ്ങളൊരുക്കാനും  പാട് പെടുന്നവർ, പട്ടിണിക്കിടയിലും കടം വാങ്ങിച്ച് നാട്ടിലേക്ക് പണമയക്കാൻ മണി എക്‌സ്‌ചേഞ്ചുകളിലേക്ക് ഓടുന്നവർ.. എന്നാൽ പ്രവാസിയുടെ മരണവാർത്തകൾ കേൾക്കുമ്പോൾ നാട്ടിലങ്ങിനെയൊരു ആകുലതയുണ്ടോ?.. വാർത്തയുണ്ടോ?. ചാനൽ ചർച്ചകളുണ്ടോ?, തലക്കെട്ടുകളുണ്ടോ.. ഒന്നും കാണാറില്ല.. ഗൾഫിൽ ഇന്ന് പത്ത് മലയാളികൾ മരിച്ചു എന്നൊരു സ്ക്രോൾ ന്യൂസ് കാണാം. മൊത്തം വിദേശത്ത് മരിച്ച ആളുകളുടെ എണ്ണത്തിൽ ആ പത്തും കൂട്ടിച്ചേർത്തുള്ള ഒരു സംഖ്യ പറയുന്നത് കേൾക്കാം. തീർന്നു.. പ്രവാസികളുടെ കാര്യം അത്രയേ ഉള്ളൂ..


അത്യത്ഭുതമാണ് അവരുടെ കാര്യം.. കുബ്ബൂസും ഒരാഴ്ച പഴക്കമുള്ള ചൂടാക്കിയ കറിയും കഴിച്ച് ദിവസം തള്ളി നീക്കുന്നവർ. പത്തും പതിനഞ്ചും പേര് ഒന്നിച്ചുറങ്ങുന്ന ലേബർ ക്യാമ്പുകളിലെ ഇടുങ്ങിയ റൂമുകളിൽ പകലും രാത്രിയും കഴിച്ചു കൂട്ടുന്നവർ. ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്.. കുടുംബവും ഫ്‌ളാറ്റും കാറും ഉയർന്ന ജോലിയും ശമ്പളവും ബിസിനസ്സും ഉള്ളവരുണ്ട്. പക്ഷെ അവരുടെ ശതമാനം കുറവാണ്. ഈ പറഞ്ഞ ഏത്  വിഭാഗത്തിൽ പെട്ടവർ ആണെങ്കിലും അവർക്കൊക്കെയും പ്രവാസികൾ എന്ന നിലക്ക് ചില പൊതുരീതികളും സ്വഭാവങ്ങളുമുണ്ട്.. പ്രവാസം സൃഷ്‌ടിച്ച ചില രീതിശാസ്ത്രങ്ങളുണ്ട്.. അതിലൊന്നാണ് നാട്ടിലേക്കുള്ള വിളികളും ക്ഷേമാന്വേഷണങ്ങളും. പ്രവാസിയുടെ മാത്രം ഉത്തരവാദിത്വമാണത്. നാട്ടിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, വാർത്തകൾ കേട്ടാൽ പ്രവാസികളുടെ വിളികളുടെ കുത്തൊഴുക്കാണ് നാട്ടിലേക്ക്.. അന്വേഷണങ്ങൾ, ആകുലതകൾ, സഹായങ്ങൾ. ആ വിളികൾക്ക് പിറകെ അതൊക്കെയും പ്രവഹിക്കും.. എന്നാൽ ഗൾഫിൽ ഒരു പ്രശ്നമുണ്ടായാൽ, പ്രവാസികളുടെ ദുരിത വാർത്തകൾ കേട്ടാൽ തിരിച്ചിങ്ങോട്ടൊരു വിളി, അതാരും പ്രതീക്ഷിക്കരുത്. വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണത്. അപ്പോഴും പ്രവാസി അങ്ങോട്ട് വിളിച്ചു പറയണം, എനിക്കിവിടെ കുഴപ്പമൊന്നുമില്ല കെട്ടോ, ഞാനിവിടെ സുരക്ഷിതനാണ് കെട്ടോ.. വാർത്തകൾ കേട്ട് വിഷമിക്കേണ്ട കെട്ടോ.. ഈ കോവിഡ് കാലത്തും സംഭവിക്കുന്നത് മറിച്ചല്ല, പ്രവാസലോകത്ത് നിന്നുള്ള മരണത്തിന്റെ കണക്കുകൾ അന്തരീക്ഷത്തിൽ പാറി നടക്കുമ്പോഴും  ഇവിടെ നിന്ന് അങ്ങോട്ട് വിളിച്ചു പറയണം എനിക്കിവിടെ കുഴപ്പമൊന്നുമില്ല എന്ന്,  ഞാനിപ്പോഴും മരിച്ചിട്ടില്ല എന്ന്..

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരാണ് നാട്ടിലെത്താനായി പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എത്രയിടങ്ങളിൽ പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അവർക്ക് മാത്രമേ അറിയൂ.. ദിവസേന ഫ്‌ളൈറ്റുകൾ പറന്നാൽ പോലും അവരെയൊക്കെയും നാട്ടിലെത്തിക്കുവാൻ  മാസങ്ങളെടുക്കും എന്നത് ഉറപ്പാണ്. ആഴ്ചയിലൊരു ചെറിയ ഫ്‌ളൈറ്റ്. പേരിനൊരു വന്ദേ ഭാരത് മിഷൻ. ലക്ഷക്കണക്കിന് മലയാളികൾ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ഗൾഫ് നഗരങ്ങളിൽ നിന്നുള്ള അവസ്ഥയാണിത്. ഇങ്ങനെയാണ് ഇവാക്ക്വേഷൻ മിഷനെങ്കിൽ രണ്ടായിരത്തി ഇരുപത് പിന്നിട്ടാലും നാട്ടിൽ പോകാൻ കാത്തിരിക്കുന്നവർ ഗൾഫിൽ തന്നെ തുടരേണ്ടി വരും. അതുകൊണ്ടാണ് വില കൂടിയ ചാർട്ടേർഡ്  ഫ്‌ളൈറ്റുകൾ പോലും ബുക്ക് ചെയ്ത് അടിയന്തര അവസ്ഥകളുള്ളവരെ നാട്ടിലെത്തിക്കാൻ കെഎംസിസി യെ പ്പോലുള്ള സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നത്. അതിനിടയിലാണ് ചാർട്ടേർഡ് ഫ്ലൈറ്റുകൾക്ക് വന്ദേ ഭാരത് ഫ്ലൈറ്റുകളുടെ ടിക്കറ്റ് നിരക്കിനേക്കാൾ  വിലയിടാക്കരുതെന്ന വിചിത്ര നിർദ്ദേശവുമായി കേരള സർക്കാർ രംഗത്ത് വന്നിട്ടുള്ളത്.. ഫലത്തിൽ ഇത് ആ സംവിധാനത്തേയും ഇല്ലാതാക്കും. 


വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ, തൊഴിൽ കരാറുകളും ഉടമ്പടികളും, വിസ  ചട്ടങ്ങൾ,വിമാനത്താവളങ്ങളുടെയും വിമാന സർവീസുകളുടെയും ചുമതല, എംബസ്സി കോൺസുലേറ്റ് സർവീസുകൾ തുടങ്ങി പ്രവാസികളുമായി  ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടേയും അതോറിറ്റി കേന്ദ്രസർക്കാർ ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഈ വിഷയങ്ങളിൽ ഇടപെടാനും സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ടു തന്നെ ഈ കോവിഡ് കാലത്ത് ഇന്ത്യൻ പ്രവാസി സമൂഹം വിദേശ രാജ്യങ്ങളിൽ അനുഭവിക്കുന്ന മുഴുവൻ പ്രയാസങ്ങളുടെയും പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരിക കേന്ദ്ര സർക്കാർ തന്നെയാണ്. അതിൽ നിന്ന് കൈ കഴുകാൻ അവർക്കാവില്ല.

ആഴ്ചയിലൊരിക്കൽ പോകുന്ന വിമാനങ്ങളിൽ പോകാനുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കുന്ന പണി മാത്രമാണ് ഇപ്പോൾ പ്രവാസ ലോകത്ത് എംബസ്സികളും കോൺസുലേറ്റുകളും ചെയ്യുന്നതായി പ്രത്യക്ഷത്തിൽ  കാണാൻ സാധിക്കുന്നത്. മറ്റെവിടേയും അവരുടെ സാന്നിധ്യം കാണുന്നില്ല. എന്നാൽ ഈ കൊടിയ പ്രയാസങ്ങളുടെ കാലത്തും സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി സന്നദ്ധ സേവനം നടത്തുന്ന സംഘടനകളുടെ പ്രവർത്തകരെ എവിടേയും കാണാൻ പറ്റും. കെ എം സി സിയുടെ പേര് ഇവിടെ പരാമർശിക്കാതെ പോകുന്നത് അത് കൊണ്ട് തന്നെ വലിയൊരു പാതകമാകും. ഈ കോവിഡ് കാലത്ത് ഗൾഫ് മേഖലയിൽ ഏതെങ്കിലും ഒരു സന്നദ്ധ സംഘടനയെ മനസ്സ് തുറന്ന് അഭിനന്ദിക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് കെ എം സി സിയെ ആണ്.. ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന തൊഴിലാളികൾക്ക് അതെത്തിച്ചു കൊടുക്കുന്നതിൽ, അവശ്യ മരുന്നുകൾ എത്തിക്കുന്നതിൽ, മരിച്ച മനുഷ്യരുടെ മയ്യത്തുകൾ കബറടക്കുന്നതിൽ, എല്ലായിടത്തും കാണുന്നത് അവരുടെ സാന്നിധ്യമാണ്. ആ സാന്നിധ്യത്തെ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ പിന്നെയെപ്പോൾ അഭിനന്ദിക്കും.. അവർ മാത്രമാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തെറ്റിദ്ധരിക്കരുത്, മറ്റ് സന്നദ്ധ സംഘടനകളും അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ചെയ്യാവുന്നത് ചെയ്യുന്നുണ്ട്, എടുത്തു പറയേണ്ടതുണ്ടെന്ന് തോന്നിയതിനാൽ കെ എം സി സിയുടെ പേര് പറഞ്ഞു എന്ന് മാത്രം.  


അതാതിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് ഇടപെടാൻ സാധിക്കുന്ന നിരവധി മേഖലകളുണ്ട്, ഒരു പ്രവാസി കോവിഡ് മൂലം മരിച്ചു കഴിഞ്ഞാൽ ഒരു കടലാസിൽ ഒപ്പിട്ടു കൊടുക്കുക മാത്രമല്ല അവരുടെ ഉത്തരവാദിത്വം. മരിച്ച മനുഷ്യന്റെ തൊഴിലുടമയുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട ആനുകൂല്യങ്ങൾ  കുടുംബങ്ങൾക്ക് നേടിക്കൊടുക്കുന്നതിലും, മരിച്ചവരുടെ കൂടെ കഴിഞ്ഞിരുന്ന തൊഴിലാളികളുടെ ചികിത്സ ഉറപ്പ് വരുത്തുന്നതിലും അവർക്ക് ഇടപെടാൻ കഴിയും. വൈദ്യസഹായം കിട്ടാതെ വിഷമിക്കുന്ന ലേബർ ക്യാമ്പുകൾ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കാനും ഇടപെടാനും കഴിയും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ സർക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കാൻ വേണ്ട ഡോക്യൂമെന്റുകൾ തയ്യാറാക്കി നൽകാൻ സാധിക്കും.  പ്രവാസികളെ പ്രതിനിധീകരിക്കുന്ന സർക്കാർ ഏജൻസി എന്ന നിലയിൽ അവർക്ക് ഇത്തരമൊരു ദുരിതകാലത്ത് പ്രവർത്തിക്കാൻ വേണ്ടത്ര മേഖലകളുണ്ട്, എന്നാൽ എത്ര പ്രവാസികൾ കോവിഡ് മൂലം മരിച്ചു വീണിരിക്കുന്നു എന്ന പ്രാഥമിക കണക്ക് പോലും അവരുടെ കൈവശമുണ്ടോ എന്നത് സംശയകരമാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഏഴ് മലയാളികൾ സൗദിയിൽ മരിച്ചു എന്ന സ്ക്രോൾ ന്യൂസാണ് ഇതെഴുതുമ്പോൾ കാണുന്നത്. ഇരുന്നൂറിലധികം മലയാളികൾ ഇതിനകം ഗൾഫിൽ കോവിഡ് മൂലം മരിച്ചു വീണു എന്ന് ഒരു ഏകദേശ കണക്ക് പറയാമെന്നല്ലാതെ റിപ്പോർട്ട് ചെയ്യപ്പെട്ടതും പെടാത്തതുമായി എത്ര മലയാളി മരണങ്ങൾ നടന്നിട്ടുണ്ടെന്ന് ഇപ്പോൾ പറയുക വയ്യ. മരിച്ച വ്യക്തിയുടെ സുഹൃത്തുക്കളോ ബന്ധുക്കളോ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവാസ ലോകത്തെ മരണത്തിന്റെ കണക്കുകൾ പുറത്തു വരുന്നത്. അതല്ലെങ്കിൽ മാധ്യമ പ്രവർത്തകർ ശേഖരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ. അതൊന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവര ശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന ഒന്നല്ല. രേഖകളുടെ പിൻബലമുള്ള ഒന്നല്ല, അതുകൊണ്ട് തന്നെ മരിച്ച കുടുംബങ്ങൾക്കുള്ള സഹായങ്ങൾ, അവരുടെ അതിജീവനത്തിന് വേണ്ട പദ്ധതികൾ, ഇവയിലൊന്നും പ്രവാസികൾ പെടുന്നില്ല.. അവർ എവിടെയൊക്കെയോ മരിച്ചു വീഴുന്നു, അവരുടെ മയ്യത്തുകൾ എവിടെയൊക്കെയോ സംസ്കരിക്കപ്പെടുന്നു,  സംസ്കരിക്കപ്പെടാത്തവ ഏതൊക്കെയോ മോർച്ചറികളിൽ സൂക്ഷിപ്പെടുന്നു. ഭീതി വേണ്ട, ജാഗ്രത മതി എന്ന് എത്ര തവണ നിങ്ങൾ പറഞ്ഞാലും ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെയാണ് ഓരോ പ്രവാസിയും കടന്നു പോകുന്നത് എന്ന് ചുരുക്കം.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന ബസ്സ് കാത്ത് കഴിയുന്ന മനുഷ്യരാണ് ഇവിടെ വിഷയം. അതുകൊണ്ടു തന്നെ അവരെക്കുറിച്ചുള്ള പുകഴ്ത്തലുകൾ ഇപ്പോൾ വേണ്ട, അവർ നേടിത്തന്ന വിദേശ നാണയത്തെക്കുറിച്ചുള്ള കണക്കുകൾ വേണ്ട, കേരളത്തെ മാറ്റിമറിക്കുന്നതിൽ അവർ വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രബന്ധങ്ങൾ വേണ്ട, ഈ ദുരിത കാലത്ത് അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ കാണാനുള്ള ഒരു കണ്ണ് മാത്രം മതി, അതിനെന്തെങ്കിലും പരിഹാരം കാണാനുള്ള മനസ്സുണ്ടായാൽ മാത്രം മതി.. അതുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് പ്രവാസികൾ ഇപ്പോൾ ചോദിക്കുന്ന ഒരേയൊരു ചോദ്യം.