ജെസിന്‍ഡ ആര്‍ഡന്‍: ലോകത്തിന് ഒരു പാഠപുസ്തകം


ഈ ആഴ്ചയിൽ ലോകത്തിന് ഒരു പാഠപുസ്തകം കിട്ടി. ലോകത്തുള്ള മുഴുവൻ ഭരണാധികാരികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകം. ജെസിന്‍ഡ ആര്‍ഡന്‍.

ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മുസ്‌ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ നടന്നത്. അമ്പത് പേർ കൊല്ലപ്പെട്ടു. ഇസ്‌ലാമിനോടും മുസ്‌ലിം കുടിയേറ്റക്കാരോടുമുള്ള പകയും വിദ്വേഷവുമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്ന് തുറന്നു പറഞ്ഞു ആക്രമണം നടത്തിയ  ഭീകരൻ.. ആക്രമണത്തിന്റെ ഓരോ നിമിഷങ്ങളും അയാൾ ക്യാമറയിൽ പകർത്തി ലോകത്തെ ലൈവായി കാണിച്ചു.. പ്രാർത്ഥനക്കെത്തിയ മനുഷ്യരെ പള്ളിയിലേക്ക് ഓടിക്കയറി തന്റെ അത്യാധുനിക മെഷിൻ ഗണ്ണുപയോഗിച്ച് അയാൾ വെടിവെച്ചു കൊല്ലുകയായിരുന്നു.  സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരുടെ ചോരക്കളമായി മാറി ആ പള്ളി. വാർത്തയുടെ ഷോക്കിൽ ലോകം പകച്ചു നിന്ന ആ നിമിഷങ്ങളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ആക്രമണ വാർത്ത പുറത്തെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനം.

"ഞാൻ ഞെട്ടിത്തെറിച്ചു, അന്വേഷിക്കും, നടപടി സ്വീകരിക്കും" തുടങ്ങിയ പതിവ് പദപ്രയോഗങ്ങളിൽ നിന്ന് മാറി അവർ തുറന്നു പറഞ്ഞു.. "ഇതൊരു ഭീകരാക്രമണമാണ്, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്.. ന്യൂസിലാൻഡ് അവരുടെ വീടാണ്, അവർ നമ്മൾ തന്നെയാണ്, എന്നാൽ കൊലയാളി നമ്മളിൽ പെടുന്നവനല്ല". ആദ്യ പ്രതികരണത്തിൽ നിന്ന് തന്നെ അവരുടെ വ്യത്യസ്തത ലോകം തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള നാളുകളിൽ ജെസിന്‍ഡ ഒരു ലോകനേതാവായി ഉയരുകയായിരുന്നു. അവരുടെ നിലപാടുകൾ, സമീപനങ്ങൾ, കൈക്കൊണ്ട നടപടികൾ, നിയമ നിർമാണങ്ങൾ, എല്ലാത്തിലും തെളിഞ്ഞു നിന്നത് അനിതര സാധാരണമായ സ്റ്റേറ്റ്സ്മാൻഷിപ്പായിരുന്നു.

ഇതുപോലുള്ള ആക്രമണങ്ങളോ ദുരന്തങ്ങളോ എപ്പോഴും സംഭവിക്കാം, അവ ഇല്ലാതാക്കാൻ ഒരു ഭരണാധികാരിക്ക് സാധിച്ചു കൊള്ളണമെന്നില്ല.. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അതിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്നതും ആ സിറ്റുവേഷനെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതും പ്രധാനമാണ്.  അവിടെയാണ് ജെസിന്‍ഡ വേറിട്ട് നിന്നത്. ലോകത്തെ പല നേതാക്കൾക്കും പഠിക്കാനുള്ള ഒരു പാഠപുസ്തകമായി മാറിയത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ജെസിന്‍ഡ പോയത് പർദ്ദ ധരിച്ചു കൊണ്ടാണ്.. ദുഃഖം മഞ്ഞുകട്ട പോലെ തണുത്തുറഞ്ഞു മരവിച്ച് നിൽക്കുന്ന നിരാലംബരായ ആ മനുഷ്യരെ പർദ്ദയും സ്കാർഫും ധരിച്ചെത്തി അവർ കെട്ടിപ്പിടിച്ചപ്പോൾ, മാറോട് ചേർത്ത് വിതുമ്പിയപ്പോൾ സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു കടൽ വെളിച്ചം അവിടെ നിറയുകയായിരുന്നു. ആ കുടുംബങ്ങളിൽ മാത്രമല്ല, ലോകം മുഴുക്കെ നിമിഷങ്ങൾക്കുള്ളിൽ ആ ചിത്രവും വെളിച്ചവും  നിറയുന്നതാണ് നാം കണ്ടത്.


ജസിന്റ ഒരു പർദ്ദ ധരിച്ചു എന്നതല്ല, കൊല്ലപ്പെട്ടവരുടെ കൂടപ്പിറപ്പുകൾക്ക്, ഭീതിയോടെ കഴിയുന്ന അഭയാർത്ഥി കുടുംബങ്ങൾക്ക്, ഈ രാജ്യം ഭരിക്കുന്ന ഭരണാധികാരി ഞങ്ങളിലൊരാളാണ് എന്ന തോന്നലുയർത്താൻ ഒരൊറ്റ ആലിംഗനം കൊണ്ട് അവർക്ക് കഴിഞ്ഞു എന്നതാണ്.. അത്തരമൊരു മുഹൂർത്തത്തിൽ ആയിരം പ്രഭാഷണങ്ങൾക്കും പ്രസ്താവനകൾക്കും നിർവഹിക്കാൻ കഴിയാത്ത ഒരു ദൗത്യമായിരുന്നു അത്.

ജെസിന്‍ഡ ഒരു മതവിശ്വാസിയല്ല, ഒരു സോഷ്യൽ ഡെമോക്രാറ്റ്‌ എന്നാണ് അവർ സ്വയം വിളിക്കുവാൻ ഇഷ്ടപ്പെടുന്നത്. ഒരു നിരീശ്വരവാദി ആയിരിക്കുമ്പോഴും ഈശ്വര വിശ്വാസികളായ മനുഷ്യരുടെ വികാരങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ, അവരിൽ ഒരാളാണെന്ന് ഉറച്ച വിശ്വാസം അവരിലേക്ക് ഒഴുകിയിറങ്ങുന്ന രൂപത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ അവരോട് ഐക്യപ്പെടാൻ ജെസിന്‍ഡ കാണിച്ച നേതൃപാടവമുണ്ടല്ലോ, അത്‌ അനിതര സാധാരണമാണ്.


ഭീകര വാർത്ത അറിഞ്ഞ ശേഷം അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് ജെസിന്‍ഡയെ ഫോണിൽ വിളിച്ചു. എന്ത് സഹായമാണ് അമേരിക്ക ചെയ്യേണ്ടത് എന്ന് ചോദിച്ചു.. ജെസിന്‍ഡയുടെ ഒറ്റവാക്കിലുള്ള മറുപടി ഇതായിരുന്നു. “Sympathy and love for all Muslim communities.” മുസ്‌ലിം സമൂഹത്തോട് സ്നേഹവും അനുകമ്പയും കാണിക്കൂ എന്ന്.. ആ ഒരു വാചകത്തിൽ ജെസിന്‍ഡയുടെ രാഷ്ട്രീയമുണ്ട്, ട്രമ്പിന്റെ രാഷ്ട്രീയമുണ്ട്.. അപരവത്കരണവും അനാവശ്യഭീതിയും സമൂഹത്തിൽ വളർത്തിക്കൊണ്ടുവരുന്ന വിദ്വേഷരാഷ്ട്രീയത്തിന്റെ ആഗോള വക്താവിനോട് ഇതിനേക്കാൾ മനോഹരമായി, ഇതിനേക്കാൾ ആറ്റിക്കുറുക്കി ആർക്ക് പ്രതികരിക്കാൻ സാധിക്കും.

ലോകത്തിപ്പോൾ ഒരു തീവ്രവലതുപക്ഷ സമീപനത്തിന്റെ കാറ്റാണ് വീശുന്നത്.. മാനവിക വിചാരങ്ങളോടും വികാരങ്ങളോടും ഒട്ടും ദയയോ സഹാനുഭൂതിയോ ഇല്ലാതെ വംശീയതയുടെയും വിദ്വേഷരാഷ്ട്രീയത്തിന്റേയും വിളവെടുപ്പ് നടത്തി അധികാരത്തിൽ വന്ന ട്രമ്പ്, നെതന്യാഹു, മോദി 
ത്രയങ്ങൾ, ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിർത്തി അപരവത്കരണവും ഫോബിയയും സൃഷ്ടിച്ചെടുക്കുന്ന നവരാഷ്ട്രീയം മറ്റിടങ്ങളിലേക്കും കാറ്റ് പിടിച്ചു തുടങ്ങുന്ന കാലം. അത്തരമൊരു കാലത്ത് നിന്ന് കൊണ്ട് ജെസിന്‍ഡക്ക് കളിക്കാവുന്ന ഒരു ഈസി ഗെയിം ഉണ്ടായിരുന്നു. അമേരിക്കയുടേയും റഷ്യയുടെയും ഇസ്രാഈലിനെയും പിന്തുണ ഉറപ്പ് വരുത്താവുന്ന ഗെയിം, ഒരുവേള യൂറോപ്പും കൂട്ട് ചേർന്നാക്കാവുന്ന ഒരു ഗെയിം. അത് കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ തീവ്ര വലതുപക്ഷ ഗെയിമായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രമ്പ് വിജയിപ്പിച്ചു കാണിച്ചു കൊടുത്ത ഗെയിം..

"ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മുസ്‌ലിം അഭയാർത്ഥികൾ എത്തിത്തുടങ്ങിയതോടെ ഞങ്ങളുടെ സൈര്യജീവിതം ഇല്ലാതായിരിക്കുന്നു, അവർ പാകിയ തീവ്രവാദത്തിന്റെ വിത്തുകൾ മറ്റ് സമൂഹങ്ങൾക്കിടയിൽ ഭീതി ജനിപ്പിച്ചിരിക്കുന്നു, അത്തരമൊരു ഭീതിയിൽ നിന്ന് ഉടലെടുത്ത വൈകാരിക  പ്രതികരണമാണ് ക്രൈസ്റ്റ് ചർച്ച് പള്ളിയിലുണ്ടായത്. ഇത്തരം ആക്രമണങ്ങളോടും ആളുകൾ നിയമം കയ്യിലെടുക്കുന്നതിനോടും ഒട്ടും യോജിപ്പ് ഇല്ലെങ്കിലും ഇതിലേക്ക് ഇടയാക്കിയ സാഹചര്യം പരിശോധിക്കുകയും പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം" 


ഇത്തരമൊരു പ്രസ്താവന നടത്തുകയായിരുന്നു ജെസിന്‍ഡക്ക് കളിക്കാവുന്ന ഈസി ഗെയിമിൽ ഉണ്ടായിരുന്നത്.. ട്രമ്പോ മോദിയോ പോലുള്ള ഏതൊരു തീവ്രവലതു നേതാവും ഇത്തരമൊരു സന്ദർഭത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന ഗെയിം.. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മരണം മുന്നിൽ കണ്ടപ്പോൾ ഇഹ്‌സാൻ ജാഫ്രി വിളിച്ചിരുന്നുവല്ലോ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ.. 'നീ ഇനിയും ചത്തില്ലേ'  എന്നായിരുന്നു അന്നയാൾക്ക് കിട്ടിയ മറുപടി. കലാപം കത്തിയെരിയുന്ന നാളുകളിൽ, ന്യൂനപക്ഷങ്ങൾ തെരുവിൽ കൂട്ടക്കൊല ചെയ്യപ്പെടുന്ന നാളുകളിൽ, "ജനങ്ങൾ അവരുടെ രോഷം പ്രകടിപ്പിച്ചു തീർക്കട്ടെ, അതിനിടയിൽ ഇടപെടേണ്ട" എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ഉത്തരവ് കൊടുത്ത ഗെയിം.. ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ നടന്ന 'രോഷപ്രകടനത്തിന്' ലെജിറ്റമസി ചാർത്തിക്കൊടുക്കാവുന്ന വളരെ ഈസിയായ ഗെയിം.

പക്ഷേ,  ആ ഗെയിം ജെസിന്‍ഡ കളിച്ചില്ല. പകരം കളിച്ചത് മനുഷ്യ രക്തത്തിന്റെ വില തിരിച്ചറിയുന്ന സ്നേഹത്തിന്റെ ഒരു കൗണ്ടർ ഗെയിമാണ്.. ആ ഗെയിമിലാണ് അവർ വിജയിച്ചത്.. അവരെന്നെ ഒരു വ്യക്തി മാത്രമല്ല, ന്യൂസിലാൻഡ് എന്ന ഒരു രാജ്യം ഒന്നാകെ വിജയിച്ചത് അവിടെയാണ്.



ജെസിന്‍ഡ സ്കാർഫ് ധരിച്ചതോടെ ന്യൂസിലാൻഡിലെ ആയിരക്കണക്കിന് സ്ത്രീകൾ സ്കാർഫ് ധരിച്ചു. അതൊരു ഐക്യദാർഢ്യ പ്രഖ്യാപനമായിരുന്നു. സ്കാർഫും തട്ടവുമിട്ട മുസ്‌ലിം സ്ത്രീകളെ കാണുമ്പോൾ അപരിചിതത്വത്തോടെയും പേടിയോടെയും നോക്കിയിരുന്ന ആളുകൾ പോലും അവരുടെ വേഷം ധരിച്ച് ഒരു സമുദായത്തോട് ഐക്യപ്പെടുന്ന കാഴ്ചയാണ് ന്യൂസിലാൻഡിലും ന്യൂസിലൻഡിന് പുറത്തും കണ്ടത്. 'ഹെഡ് സ്കാർഫ് ഫോർ ഹാർമണി' എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടു. തട്ടവും സ്കാർഫും നിരോധിക്കണം എന്ന ചർച്ചകൾ വരെ പടിഞ്ഞാറൻ ലോകത്ത്  നിന്ന് അതൊരു മനോഹര കാഴ്ച തന്നെയായിരുന്നു.

ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാൻഡ് പാർലിമെന്റ് ആദ്യമായി സമ്മേളിച്ചപ്പോഴും ജെസിന്‍ഡയുടെ കരുതലിന്റെയും ആലിംഗനത്തിന്റെയും മറ്റൊരു വേർഷനും കണ്ടു.. പാർലമെന്റ് സമ്മേളനം തുടങ്ങിയത് ഖുർആൻ പാരായണത്തോടെ.. സ്പീക്കറും പ്രധാനമന്ത്രിയും അവരുടെ സംസാരം ആരംഭിച്ചത് "അസ്സലാമു അലൈക്കും" എന്ന അഭിസംബോധനയോടെ.. "പലരൂപത്തിലുള്ള പരീക്ഷണങ്ങളും നിങ്ങൾക്ക് ഉണ്ടായേക്കും, അത്തരം സന്ദർഭങ്ങളിൽ ക്ഷമയും സഹനവും കൈക്കൊള്ളുന്നവരുടെ കൂടെ അല്ലാഹു ഉണ്ടാകും" എന്ന ആശയം വരുന്ന ഖുർആൻ സൂക്തമാണ് പാരായണം ചെയ്തത്.. പിന്നീട് അതിന്റെ ഇംഗ്ളീഷിലുള്ള പരിഭാഷയും പറഞ്ഞു. ന്യൂസിലൻഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു പാർലിമെന്റിൽ അങ്ങനെയൊരു ഖുർആൻ പാരായണവും അനുബന്ധ ചടങ്ങുകളും. ആക്രമണത്തിന് ഇരയായ ഒരു സമൂഹത്തോട്, അവരുടെ വൈകാരികതകളോട് ഇതിനേക്കാൾ കാവ്യാത്മകമായി ലോക ചരിത്രത്തിൽ ഏതൊരു നേതാവ് ഇടപഴകിയിട്ടുണ്ട്?


പാർലിമെന്റിൽ സംസാരിക്കുമ്പോൾ ജെസിന്‍ഡ മറ്റൊരു കാര്യം കൂടെ സൂചിപ്പിച്ചു.. അമ്പത് പേരെ കൊന്ന ആ ഭീകരന്റെ പേര് ഒരിക്കലും ഉച്ചരിക്കില്ല എന്ന്.. മരിച്ചവരുടെ പേരാണ് പറയേണ്ടത്, അവരാണ് നമ്മുടെ ഹീറോകൾ, അവരെ കൊന്ന ഭീകരനല്ല. അവനെ ഒരു ഹീറോയാകാൻ അനുവദിക്കരുത് എന്ന്.. ഗാന്ധിയെ കൊന്ന ഗോഡ്സെയേയും ആ ഗോഡ്‌സേയുടെ ഉപദേശകൻ സവർക്കറേയും വീരപുരുഷന്മാരായി കൊണ്ടാടുന്ന സംഘപരിവാർ രാഷ്ട്രീയത്തിന്റെ പരിസരത്ത് നിന്ന് ജെസിന്‍ഡയെ വായിക്കുവാനും അവരുടെ ഉൾക്കാഴ്ചയെ തിരിച്ചറിയാനും വളരെ എളുപ്പമുണ്ട്..

പർദ്ദയിലും പ്രസ്താവനകളിലും ഇത്തരം ചടങ്ങുകളിലും മാത്രം ഒതുങ്ങിയില്ല ജെസിന്‍ഡയുടെ നടപടികൾ.. ഭീതിയോടെ നില്ക്കുന്ന ആ കുടിയേറ്റ സമൂഹത്തിന് ആശ്വാസവും വിശ്വാസവും പകർന്ന് നല്കിയ ശേഷം അവർ സമൂലമായ നിയമ പരിഷ്കാരങ്ങളിലേക്ക് കടന്നു. സൈന്യം ഉപയോഗിക്കുന്ന സെമി ഓട്ടോമാറ്റിക്ക്, അസോൾട്ട് റൈഫിളുകൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം കൊണ്ട് വന്നു. ഉയർന്നശേഷിയുള്ള മാഗസിനുകളും വേഗത്തിൽ വെടിയുതിർക്കുന്നതിന് തോക്കുകളിൽ മാറ്റം വരുത്താൻ സഹായിക്കുന്ന ബംപ് സ്റ്റോക്കുകളടക്കമുള്ള മറ്റുത്പന്നങ്ങളും നിരോധിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി.

ഭീകരാക്രമണത്തിന്റെ ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയുടെ ബാങ്ക് വിളി നാഷണൽ ടെലിവിഷനിലും റേഡിയോയിലും ലൈവായി സംപ്രേഷണം ചെയ്തു. വെള്ളിയാഴ്ച ഖുതുബ കേൾക്കാൻ പ്രധാനമന്ത്രി ജെസിന്‍ഡയും ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ തട്ടമിട്ടെത്തി. ആയിരക്കണക്കിന് വരുന്ന മറ്റ് മതവിശ്വാസികൾ  പള്ളിക്ക് ചുറ്റും തടിച്ചു കൂടി പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  ലോകം നാളിത് വരെ കണ്ടിട്ടില്ലാത്ത സ്നേഹപ്രകടനങ്ങളായിരുന്നു അത്, മതവിശ്വാസങ്ങൾക്കപ്പുറത്തുള്ള മാനുഷികതയുടെ ആലിംഗനനങ്ങൾ.. ജെസിന്‍ഡ കത്തിച്ച വെളിച്ചത്തിന്റെ ചെറിയ കൈത്തിരികൾ ഒരു ജനത ഒന്നടങ്കം  ഏറ്റെടുക്കുന്നതിന്റെ നേർചിത്രങ്ങൾ.

ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്, അത് കൂടി പറയുമ്പോഴേ ഈ കുറിപ്പിന്റെ ദൗത്യം പൂർത്തിയാകൂ.. ന്യൂസിലാൻഡ് ജനതയും ജെസിന്‍ഡയും കാണിച്ച ഈ ഐക്യദാർഢ്യത്തോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കേണ്ടത് ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ കൊടുക്കുന്ന ആരെങ്കിലും ആ സമൂഹത്തിലുണ്ടെങ്കിൽ ന്യൂസിലാൻഡ് അവർക്കൊരു പാഠമാകണം.. തിരിച്ചറിവിന്റെയും വിവേകത്തിന്റെയും പാഠം. ജെസിന്‍ഡ കൊളുത്തിയ ദീപം കെടാതെ സൂക്ഷിക്കാൻ മുസ്‌ലിം സമൂഹത്തിന് കൂടി സാധിക്കണം. ഇസ്‌ലാം മതത്തിന്റെ പേരിലുള്ള തീവ്രാവാദത്തിന്റെ കൊടിയ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് മുസ്ലിംകൾ തന്നെയാണ്, മുസ്‌ലിം രാഷ്ട്രങ്ങൾ തന്നെയാണ്. അത് കൊണ്ട് തന്നെ അതിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടാകേണ്ടതും അവർ തന്നെയാണ്. നേരെ തിരിച്ചാകരുത് സംഭവിക്കുന്നത്.



സ്കാർഫും പർദ്ദയും ധരിച്ച് ന്യൂസിലാൻഡുകാർ മുസ്ലിംകളോട് ഐക്യപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ചില പ്രതികരണങ്ങൾ കണ്ടിരുന്നു. 'പതിനായിരക്കണക്കിന് ആളുകൾ കൂട്ടത്തോടെ ഇസ്‌ലാം വിശ്വസിക്കുന്നതായി'. ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ വിശ്വാസികളാകുമെന്ന്.. എന്തൊരു അസംബന്ധമാണെന്ന് നോക്കൂ.. മനുഷ്യർ മനുഷ്യരെ തിരിച്ചറിയുമ്പോൾ, അവരുടെ വേദനകളിൽ അവരോട് ഐക്യപ്പെടുമ്പോൾ അതിനെ സ്നേഹത്തിന്റെ ഭാഷയിൽ പ്രത്യഭിവാദം ചെയ്യുന്നതിന് പകരം ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കരുത്. മതം പ്രബോധനം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും എല്ലാവർക്കും  അവകാശമുണ്ട്, പക്ഷേ മാനുഷികതയുടെ കിരണങ്ങളെ തച്ചു കെടുത്തിക്കൊണ്ടാകരുത് അവ നിർവഹിക്കുന്നത്. അനവസരത്തിലുള്ള ഇത്തരം പ്രതികരണങ്ങൾ ദുർബലപ്പെടുത്തുക മനുഷ്യപക്ഷത്ത് നിലനില്ക്കുന്ന ജെസിന്‍ഡയെപ്പോലുള്ള ലോക നേതാക്കളെയും മതം നോക്കാതെ അവർക്ക് പിന്തുണ കൊടുക്കുന്ന മനുഷ്യരേയുമാണ്, ഓർമ്മ വേണം..

ജെസിന്‍ഡയെപ്പോലുള്ള രാഷ്ട്ര നായകർ ലോകത്തെല്ലായിടത്തും ഉണ്ടാകട്ടെ, അത്തരം മനുഷ്യർക്കും അവരുടെ രാഷ്ട്രീയത്തിനും കരുത്ത് പകരുക എന്നതാണ് മനുഷ്യനെ സ്നേഹിക്കുന്ന, അതിർവരമ്പുകളില്ലാതെ മാനവികതയെ പുൽകുന്ന എല്ലാവർക്കും ചെയ്യാനുള്ളത്.

Related Posts
പോടാ, പോയി ചാകെടാ !
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?