ജിദ്ദയിലെ പ്രകാശനം. ഫോട്ടോകളും വിശേഷങ്ങളും

മറ്റൊരു പുസ്തക പ്രകാശന ചടങ്ങ് കൂടി നടന്നു, ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ. അതിന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കു വെക്കാനാണ് ഈ പോസ്റ്റ്‌. 'നിനക്ക് തട്ടമിട്ടൂടേ പെണ്ണേ' ഔപചാരികമായി പ്രകാശനം ചെയ്തത് ഷാർജ പുസ്തക മേളയിൽ വെച്ചാണ്. ജിദ്ദയിൽ ഒരു പ്രകാശന പരിപാടി സംഘടിപ്പിക്കുവാൻ ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ഊർജ്ജസ്വലരായ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അതിത്രയും മനോഹരമായ ഒരു ചടങ്ങായി പര്യവസാനിക്കുമെന്ന് കരുതിയതല്ല. ഒരു പുസ്തക പ്രകാശന ചടങ്ങിന് ജിദ്ദ നഗരത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും പ്രൌഡമായ സദസ്സ്. അർത്ഥഗർഭമായ ചർച്ചകൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, വിശകലനങ്ങൾ. എന്ത് കൊണ്ടും വേറിട്ട ഒരു പരിപാടി. മലയാളത്തിന്റെ പ്രിയ കഥാകാരൻ അബു ഇരിങ്ങാട്ടിരിയുടെ  'ഇരിങ്ങാട്ടിരിയും ചില ചെറിയ കഥകളും' എന്ന ചെറുകഥാ സമാഹാരവും അതേ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'ദൃഷ്ടാന്തങ്ങ'ളുടെ കഥാകാരനൊപ്പം പുതുവർഷത്തലേന്ന് രാത്രിയിൽ ഒരു സാംസ്കാരിക സദസ്സ്.

പരിപാടിയിൽ പങ്ക് ചേർന്ന സുഹൃത്തുക്കളോടും  ആശംസകൾ അർപ്പിച്ച ജിദ്ദയിലെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരോടുമുള്ള ഇഷ്ടവും സ്നേഹവും ഇവിടെ കുറിച്ചിടട്ടെ. ഈ പരിപാടിയുടെ വിജയത്തിന്റെ മുഖ്യ സൂത്രധാരകനായ ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന്റെ ഊർജ്ജസ്വലനായ പ്രസിഡന്റ്‌ അരുവി മോങ്ങം, സജീവ പിന്തുണയുമായി നിറഞ്ഞു നിന്ന ജനറൽ സെക്രട്ടറി ലത്തീഫ് നെല്ലിച്ചോട്, പോസ്റ്ററുകളും ബാനറുകളും മനോഹരമായി ഡിസൈൻ ചെയ്ത ഷറഫ് പാണായി തുടങ്ങി നിരവധി പേരോട് വാക്കുകളിലൊതുങ്ങാത്ത നന്ദിയുണ്ട്. പുസ്തകം പ്രകാശനം ചെയ്തത് എഴുത്തുകാരനും പത്രപ്രവർത്തകനുമായ മുസാഫിറാണ്, ഏറ്റുവാങ്ങിയത് പ്രിയപ്പെട്ട എഴുത്തുകാരി റുബീന നിവാസ്. ഉജ്ജ്വലമായ ഒരു പ്രഭാഷണത്തിലൂടെ പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തിയത് ഡോ. ഇസ്മാഈൽ മരിതേരി.



അബു ഇരിങ്ങാട്ടിരിയുടെ പുസ്തകം പ്രകാശനം ചെയ്തത് ജിദ്ദയിലെ സാംസ്കാരിക സദസ്സുകളുടെ പ്രിയങ്കരനായ ഗോപി നെടുങ്ങാടിയാണ്. പുസ്തകം ഏറ്റു വാങ്ങിയത് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശരീഫ് സാഗർ. പുസ്തകം പരിചയപ്പെടുത്തിയത് മറ്റൊരു പത്രപ്രവർത്തകനായ ഹംസ ആലുങ്ങൽ. മാധ്യമ രംഗത്ത് തിളക്കമാർന്ന സംഭാവനകൾ നല്കിയ രണ്ട് പേരും ഈയടുത്താണ് ജിദ്ദ നഗരത്തിൽ എത്തിയത്. അവരെ രണ്ടു പേരെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്.

കവിത തുളുമ്പുന്ന വാക്കുകളിലൂടെ ചടങ്ങ് മനോഹരമായി നിയന്ത്രിച്ചത് ഹൈക്കു കവിതകളിലൂടെ ശ്രദ്ധേയനായ അരുവി മോങ്ങമാണ്. പ്രകാശനം ചെയ്ത പുസ്തകങ്ങളുമായി ബന്ധപ്പെട്ട് സദസ്സിന് ഗ്രന്ഥകർത്താക്കളുമായി സംവദിക്കാനുള്ള അവസരവും സോഷ്യൽ മീഡിയ ഫോറം ഒരുക്കിയിരുന്നു. ലത്തീഫ് നെല്ലിച്ചോട് നിയന്ത്രിച്ച ആ സെഷൻ വളരെ രസകരമായിരുന്നു. ശരങ്ങൾ പോലെയെത്തിയ ചില ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞാനല്പം വിഷമിച്ചെങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു എന്ന് പറയാം.














മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ സി കെ ഹസ്സൻ കോയ, മാധ്യമം റെസിഡന്റ് എഡിറ്റർ വി എം ഇബ്രാഹിം, രായിൻ കുട്ടി നീരാട്, അബൂബക്കർ അരിമ്പ്ര, അലി അക്ബർ ചാലിയാർ, നസീർ വാവക്കുഞ്ഞ്, ബഷീർ തൊട്ടിയൻ, കെ സി അബ്ദുറഹിമാൻ, അബ്ദുൽ ഹഖ് തിരൂരങ്ങാടി, ശറഫുദ്ധീൻ കായംകുളം, നാസർ വെളിയങ്കോട്, മുഹ്സിൻ കബീർ കാളികാവ്, നസീം സലാഹ് കാരാടൻ, സിറാജ് കരുമാടി, ഹാരിസ് വെളിയം തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു. യാമ്പു നഗരത്തിൽ നിന്ന് മണിക്കൂറുകൾ ഡ്രൈവ് ചെയ്ത് പ്രോഗ്രാമിനെത്തി മനോഹരമായ ഒരു പ്രസംഗം നടത്തിയ ബ്ലോഗർ അക്ബറിനെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. 














മനോഹരമായ ഈ ചടങ്ങ് സംഘടിപ്പിച്ച ജിദ്ദ സോഷ്യൽ മീഡിയ ഫോറത്തിന് ഒരിക്കൽ കൂടി നന്ദി പറയുന്നു.


Note:
കൈരളി ബുക്സിന്റെ ഔട്ട്‌ ലെറ്റുകളിൽ 'നിനക്ക് തട്ടമിട്ടുകൂടേ പെണ്ണേ' ലഭിക്കും. കേരളത്തിലെ വിവിധ നഗരങ്ങളിലായി എണ്‍പതിലധികം ഏജൻസികളിലും പുസ്തകം ലഭിക്കും. അവയിൽ പ്രധാന നഗരങ്ങളിലെ ചിലത് താഴെ കൊടുക്കുന്നു.

Athira Books (Stadium Road, Calicut)
Athira Books (Gandhi Road, Calicut)
Big Mart (Vytila, Kochi) Big Mart (Nettoor, Ernakulam) 
December Books (Payyannur)
Kairali Books (kottayam)
Kairali Book House (kodungallur)
Prabhus (Trivandrum)
Pusthakashala (Pathanamthitta)
Azad Book Centre (Thodupuzha)
Kairali Books (Trichur)
Divya Books (Kollam)
Syndicate Books (Chemmad)
Thirurangadi Books (Manjeri)


നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് കൈരളിയുടെ വെബ്‌സൈറ്റിലൂടെ  ഓർഡർ നല്കുകയുമാവാം (kairalibooksonline.com).  ആമസോണിലും പുസ്തകം ലഭ്യമാണ്. 200 പേജുകളുള്ള പുസ്തകത്തിന്റെ വില 200 രൂപയാണ്   വി പി പി ആയി പുസ്തകം ആവശ്യമുള്ളവർ പൂർണമായ വിലാസവും കോണ്ടാക്റ്റ് നമ്പറും അയച്ചു തന്നാൽ (എന്റെ ഇമെയിൽ  vallikkunnu@gmail.com വിലാസത്തിലോ എഫ് ബി വഴിയോ മെസ്സേജ് അയച്ചാൽ മതി) തപാലിൽ അയക്കാനുള്ള ഏർപ്പാടുകൾ ഞാൻ ചെയ്യാം. വി പി പി ചാർജ് അടക്കം 220 രൂപ പുസ്തകം ലഭിക്കുമ്പോൾ നൽകിയാൽ മതി.