മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ

വാട്സ്ആപ്പ് പോലൊരു കിടിലൻ സാങ്കേതിക വിനിമയ സൗകര്യം ഈ അടുത്ത കാലത്തൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഇതുപോലൊരു പാരയും ഈ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. അപാര ഉപകാരിയാണ്,  എന്നാൽ അതിലേറെ മുടിഞ്ഞ ശല്യവുമാണ്‌. ഉപകാരം കാരണം വലിച്ചെറിയാൻ വയ്യ,  ഉപദ്രവം കാരണം അടുപ്പിക്കാനും വയ്യ. അഞ്ച് കാശിന്റെ ചിലവില്ലാതെ വീഡിയോയും ഫോട്ടോകളും ഓഡിയോകളും ഷെയർ ചെയ്യാം. ചാറ്റാം, ചീറ്റാം, ടെക്സ്റ്റാം, പ്രസംഗിക്കാം.. അങ്ങനെ എന്തും ചെയ്യാം.  നെറ്റ് കണക്ഷൻ ഉണ്ടായാൽ മതി.  ആരുടെയെങ്കിലും വൈഫൈയിൽ ചുളുവിൽ കൊത്താൻ പറ്റിയാൽ സംഗതി കമ്പ്ലീറ്റ് ഫ്രീ.. ഫ്രീയായി കിട്ടുന്നത് ഉപയോഗിക്കുമ്പോഴാണല്ലോ എപ്പോഴും ഓവറായി പോകാൻ സാധ്യതയുള്ളത്. കയ്യീന്ന് കാശ് പോകുന്ന സംഗതിയാണെങ്കിൽ അംബാനിയേട്ടനാണെങ്കിൽ പോലും ശ്രദ്ധിച്ചേ കൈകാര്യം ചെയ്യൂ. കാശ് ചിലവാക്കി ഫോണ്‍ വിളിക്കുമ്പോൾ അത്യാവശ്യ സംഗതികൾ ചോദിച്ച് പെട്ടെന്ന് ഫോണ്‍ വെക്കും. നെറ്റിൽ നിന്ന് ഫ്രീ വിളിക്കുമ്പോൾ വെറുപ്പിച്ച് കയ്യിൽ തരും. അത് അതിന്റെ ഒരു ആഗോള നിയമമാണ്. വാട്സ് ആപ്പിന്റെ കാര്യത്തിലും സംഭവിക്കുന്നത്‌ മറിച്ചല്ല.

ഈയിടെ ഞങ്ങളൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഒരു ചെറുകിട നിക്ഷേപ സംരഭത്തിന്റെ സാധ്യതകൾ ആരായുന്നതിന് വേണ്ടി ഏതാണ്ട് ഇരുപത്തിയഞ്ചോളം പേർ ചേർന്ന് കൊണ്ട് ഒരു ഗ്രൂപ്പ്.  ഗ്രൂപ്പ് മുതലാളി (അതായത് അഡ്മിൻ) ആദ്യ പോസ്റ്റിൽ തന്നെ നയം വ്യക്തമാക്കി. 'നിക്ഷേപ സാധ്യതയുമായി  ബന്ധപ്പെട്ട വിവരങ്ങൾ മാത്രം ഷെയർ ചെയ്യാനുള്ള ഗ്രൂപ്പാണിത്. മറ്റൊന്നും ഷെയർ ചെയ്യരുത്'. ആളുകളെയെല്ലാം ചേർത്ത് പത്ത് മിനിട്ട് കഴിഞ്ഞിട്ടില്ല. ആദ്യത്തെ വീഡിയോ എത്തി. ഏതോ ഒരു മത നേതാവിന്റെ പ്രഭാഷണമാണ്. നിക്ഷേപം എങ്ങിനെ നടത്തണം എന്നതിന്റെ മതവിധികൾ വല്ലതുമാകും എന്ന് കരുതി തുറന്ന് നോക്കിയപ്പോൾ മറ്റൊരു മതഗ്രൂപ്പിന്റെ നേതാവിനെ പുളിച്ച തെറിയിൽ അഭിഷേകം ചെയ്യുന്നതാണ്. കൊടുങ്ങല്ലൂർ ഭരണിയുടെ ഭാഷയിൽ കരഘോഷങ്ങൾ ഏറ്റുവാങ്ങിയുള്ള പ്രഭാഷണം. അത് ഡിലീറ്റ് ചെയ്യുമ്പോഴേക്ക് അടുത്തത്‌ എത്തി. അന്റാർട്ടിക്കയിൽ ഒരു ഹിമക്കരടി ചാടാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നു. അടിയന്തിരമായി വല്ലതും ചെയ്തിട്ടില്ലെങ്കിൽ നിക്ഷേപം വെള്ളത്തിലാകുമെന്നർത്ഥം... പിന്നീടെത്തിയത്  കേന്ദ്ര മന്ത്രിമാരുടെ പേരും അവരുടെ വിലാസവും ടെലിഫോണ്‍ നമ്പറും. ദോഷം പറയരുതല്ലോ, പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നെയാണ്. മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നാലാമതെത്തിയത് ഒരു പ്രസവ വാർത്തയാണ്. 'നാജു പ്രസവിച്ചു. പെണ്‍കുട്ടി. അൽ ഹംദുലില്ലാ'.. ആരാണ് നാജു എന്ന് ചോദിക്കരുത്.. ഏതോ ഒരു നാജു. എവിടെയോ പ്രസവിച്ചു.  ആ  വിവരം ഉടനെ ഈ ഗ്രൂപ്പിൽ ഒന്ന് അറിയിച്ചേക്കാമെന്ന് ഒരുത്തന് തോന്നി. അത്ര തന്നെ.  ഹാലിയുടെ കോമറ്റ് പോലെ നൂറ്റാണ്ടിൽ വല്ലപ്പോഴും വരുന്ന അപൂർവ പ്രതിഭാസമാണല്ലോ ഈ പ്രസവം എന്ന് പറയുന്നത്. ഇങ്ങനെ ഒരു ദിവസത്തിനുള്ളിൽ ഏതാണ്ട് അമ്പതിലധികം മെസ്സേജുകൾ.. പടച്ചോന്റെ കൃപ കൊണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ഒരൊറ്റ മെസ്സേജും ആ ഗ്രൂപ്പിൽ ഇതുവരെ വന്നിട്ടില്ല. അഡ്മിനെ ഒരു ദിവസം വഴിയിൽ വെച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു.. എങ്ങനുണ്ട്.. എങ്ങനുണ്ട്.. കിട്ടിയ മറുപടി ഞാനിവിടെ എഴുതുന്നില്ല. ഇതാണവസ്ഥ. മിക്കവാറും വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ സ്ഥിതിയിതാണ്. ജോയിൻ ചെയ്‌താൽ ചെയ്തവൻ പെട്ടു...

ആരും ഒന്നും വായിക്കുകയോ കാണുകയോ ചെയ്യുന്നില്ല. എന്നാൽ എല്ലാവരും കയ്യിൽ കിട്ടുന്നതെന്തും   എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുന്നു. ഞാൻ നിങ്ങൾക്ക് ഇന്നലെ അയച്ചത് നിങ്ങൾ എനിക്ക് ഇന്ന് ഇങ്ങോട്ട് അയച്ചു തരും. നിങ്ങൾക്ക് എന്താണ് അയച്ചു തന്നതെന്ന് എനിക്കോ എനിക്ക് എന്താണ് അയച്ചതെന്ന് നിങ്ങൾക്കോ ഓർമയില്ല. പക്ഷേ ദിവസം ചുരുങ്ങിയത് പത്തെണ്ണം വീതം പരസ്പരം ഷെയർ ചെയ്യുന്നുണ്ട്. ഒരുതരം ഷെയർ മാനിയ. അറ്റ കൈക്ക് ഉപ്പ് തേക്കാത്ത വേന്ദ്രന്മാർ പോലും ഷെയറിംഗിന്റെ കാര്യത്തിൽ ഉദാരമനസ്കരാണ്‌. സരിതയുടെ ഐറ്റമാണ് കിട്ടിയതെങ്കിൽ അതും വെച്ച് ചാമ്പും.. മുന്നും പിന്നും നോട്ടമില്ല. ഷെയർ ചെയ്യണം. അത്ര തന്നെ. തന്റെ കയ്യിൽ കിട്ടിയ സാധനം മറ്റുള്ളവർക്ക് കൊടുക്കാൻ പറ്റുന്നതാണോ, അത് ഷെയർ ചെയ്തിട്ട് അവന് വല്ല ഉപകാരവുമുണ്ടോ എന്നൊന്നും നോട്ടമില്ല. ദിവസം പത്തു വീഡിയോ എങ്കിലും ഷെയർ ചെയ്ത് കിട്ടുന്നവരുടെ മെമ്മറി ഫുള്ളാക്കണം. ദാറ്റ്സ് ഓൾ.. "ഈ മെസ്സേജ് പത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌താൽ നിങ്ങൾക്ക് ജോലിയിൽ കയറ്റം കിട്ടും. നാളെ ലോട്ടറി അടിക്കും. മറ്റന്നാൾ ഭാര്യ ഗർഭിണിയാകും. ഷെയർ ചെയ്തില്ലെങ്കിൽ രണ്ട് ദിവസത്തിനകം നിങ്ങളെ പാമ്പ് കടിക്കും. ഇത് ഷെയർ ചെയ്യാതെ പരിഹസിച്ച ഒരാൾ കോഴിക്കോട് നീർക്കോലി കടിച്ചു മരിച്ചു. കാസർക്കോട് വേറൊരാൾ ചാണകക്കുഴിയിൽ വീണു" ഇങ്ങനെ പല വിധ പ്രലോഭനങ്ങളുമായാണ് മെസ്സേജുകൾ വരിക. തലയ്ക്കകത്ത്‌ ചാണകക്കുഴിയുള്ള വട്ടന്മാർ ഉടനേ അതങ്ങ് ഷെയർ ചെയ്യും.

പൊട്ടന്മാരെ പറ്റിക്കാൻ ചില വിരുതന്മാർ തയ്യാറാക്കി വിടുന്ന ഹോക്സ് മെയിലുകൾ ചൂടോടെ ഷെയർ ചെയ്യുന്നവരാണ് പലരും. ഉദാഹരണമായി കഴിഞ്ഞ ദിവസം  എനിക്കൊരാൾ അയച്ചു തന്ന മെസ്സേജ് നോക്കാം. എ ടി എമ്മിൽ നിന്ന് കാശെടുക്കുമ്പോൾ കള്ളൻ പിടിച്ചാൽ പിൻ നമ്പർ തലതിരിച്ച് അടിച്ചാൽ മതി. ഉടനെ  പോലീസിൽ വിവരമെത്തും. മാത്രമല്ല, കാശ് എ ടി എമ്മിൽ നിന്ന് പുറത്ത് വരാതെ കുടുങ്ങിക്കിടക്കുകയും ചെയ്യും. ചിത്രസഹിതമാണ് മെസ്സേജ്. കൂടെ, ഉടനെ ഷെയർ ചെയ്യൂ, സുഹൃത്തുക്കളെ രക്ഷിക്കൂ എന്നൊരു കല്പനയും. നാലഞ്ചു വർഷമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു എമണ്ടൻ വങ്കത്തമാണിത്. പണ്ട് അമേരിക്കയിൽ ഏതോ ഒരു ചങ്ങാതി ഇത്തരത്തിൽ ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയിട്ടുണ്ട് എന്നതൊഴിച്ചാൽ ഈ സംവിധാനം ഇന്ത്യയിലെന്നല്ല, എവിടെയും എ ടി എമ്മുകളിൽ നിലവിലില്ല. പിൻനമ്പർ തലതിരിച്ച് അടിക്കുന്ന സമയം കൊണ്ട് തലതിരിച്ച് കള്ളന്റെ തലമണ്ടക്ക്  അടിക്കാൻ പറ്റിയാൽ രക്ഷപ്പെടാൻ സാധ്യതയുണ്ട്, അതൊന്ന് പരീക്ഷിച്ചോളൂ എന്ന് അയാൾക്ക് ഞാൻ മറുപടി നല്കി. പിന്നീടയാൾ എനിക്ക് മെസ്സേജുകൾ അയച്ചിട്ടില്ല.

അനാവശ്യ വീഡിയോകളും ചിത്രങ്ങളും കൊണ്ട് മെമ്മറി നിറയുമെന്നത് മാത്രമല്ല, ചിലപ്പോൾ കാശും പോയിക്കിട്ടും. എന്റെ സുഹൃത്ത് നൂറ് റിയാൽ മൊബൈലിൽ ചാർജ് ചെയ്ത ശേഷം സുഖമായി കിടന്നുറങ്ങിയതാണ്. രാവിലെ നാട്ടിലേക്ക് വിളിക്കാൻ നോക്കുമ്പോൾ ബാലൻസ് ഇരുപത്തിരണ്ട് റിയാൽ.. ബാക്കി പൈസയൊക്കെ വാട്സ് ആപ്പ് വിഴുങ്ങിയതാണ്. വൈഫും വൈഫൈയും കൂടെയില്ലാത്തയാളാണ്. പക്ഷേ മൊബൈൽ ഡാറ്റ ഓണ്‍ ആയിരുന്നു. പുള്ളി മെമ്പറായ അറുപതിനായിരത്തി പതിനാറ് ഗ്രൂപ്പുകളിൽ നിന്നുള്ള മെസ്സേജുകളും വീഡിയോകളും നേരം വെളുക്കുന്നതിനു മുമ്പ് തന്നെ ലോഡായി റെഡിയായിട്ടുണ്ട്. ഏതോ മുജ്ജന്മ ഭാഗ്യം കൊണ്ടാണ് ഇരുപത്തിരണ്ട് റിയാൽ ബാക്കിയായത്.

മിംസ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്ന കുഞ്ഞിന് ഒ നെഗറ്റീവ് രക്തം വേണം. ലേഡി ഡോക്ടറുടെ നമ്പറും വിലാസവും അടക്കമാണ് മെസ്സേജ് പറപറക്കുന്നത്. "ഇതുവരെ കണ്ടുപിടിക്കപ്പെടാത്ത പ്രത്യേക രോഗമാണ്. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ രക്തം കിട്ടിയില്ലെങ്കിൽ കുട്ടി മരിക്കും". കണ്ണീരൊലിച്ച് വീഴുന്ന തരത്തിലാണ് എഴുത്ത്. പക്ഷേ ഈ പന്ത്രണ്ട് മണിക്കൂർ എന്നത് കഴിഞ്ഞ കൊല്ലം ഓപ്പറേഷൻ നടക്കുന്നതിന്റെ തലേന്ന് രാത്രിയിലെ പന്ത്രണ്ട് മണിക്കൂറാണ്.. കൊല്ലം ഒന്ന് കഴിഞ്ഞിട്ടും വാട്സ് ആപ്പിലെ പന്ത്രണ്ട് മണിക്കൂർ തീർന്നിട്ടില്ല. പന്ത്രണ്ട് കൊല്ലം കഴിഞ്ഞാലും ഈ മെസ്സേജ് ചൂടോടെ ഓടും.  ഇപ്പറയുന്ന കുട്ടി മരിച്ചിട്ട് തന്നെ ആറു മാസം കഴിഞ്ഞു. എന്നിട്ടും ഡോക്ടറുടെ മൊബൈലിലേക്ക് വിളിയോട് വിളിയാണ്. കാരണം 'ഷെയർ ബിസിനസ്സ്' മുറക്ക് നടന്നു കൊണ്ടിരിക്കുകയാണ്. രക്തം കൊടുക്കാൻ തയ്യാറായി വിളിക്കുന്നവരാണെന്ന് കരുതരുത്. കുട്ടിയുടെ അസുഖമെന്താണ്?, അവർ എവിടുത്തുകാരാണ് എന്നൊക്കെ അറിയാനുള്ള 'ജിജ്ഞാസ' കൊണ്ട് വിളിക്കുന്നവരാണ്!!.. കൂട്ടത്തിൽ ലേഡി ഡോക്ടറെ പരിചയപ്പെടലും നടക്കും!!!.  ഗതിയില്ലാതെ ഡോക്ടർ മൊബൈൽ നമ്പർ മാറ്റി. ഇനി മേലാൽ രോഗി ചത്താലും വാട്സ്ആപ്പിലേക്ക് നമ്പർ കൊടുക്കില്ല എന്ന് ശപഥവും ചെയ്തു.

സിനിമാ നടി ഭാവനയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം വെച്ച് ഈ കുട്ടിയെ അറിയുന്നവർ ഉടൻ ബന്ധപ്പെടുക എന്നൊരു പോസ്റ്റ്‌ കഴിഞ്ഞ ദിവസം കണ്ടു. കാസർക്കോട് നാടോടികളുടെ കയ്യിലാണത്രേ 'ഭാവന'യുള്ളത്. ഉടൻ ഷെയർ ചെയ്യൂ, നിങ്ങളുടെ ഒരു ഷെയർ ഒരമ്മക്ക് മകളെ തിരിച്ചു കിട്ടാൻ കാരണമായേക്കും എന്ന് തേനൊലിപ്പിക്കുന്ന ഒരടിക്കുറിപ്പുമുണ്ട് താഴെ. കയ്യിൽ കിട്ടേണ്ട താമസം ഇത്തരം അസംബന്ധങ്ങൾ ഷെയർ ചെയ്യാനും കുറെ പൊട്ടന്മാർ. ഞങ്ങളുടെ നാട്ടിൽ  നിന്ന് ആറു മാസം മുമ്പ് ചാടിപ്പോയ പെണ്ണിന്റെ കഥ ഈയിടെയാണ് വൈറലായത്. ഒരു 'പരോപകാരി' ആ പഴയ വാർത്തയെടുത്ത് വാട്സ്ആപിൽ തേച്ച് പിടിപ്പിച്ചതാണ്. കൂട്ടത്തിൽ ഏതോ ഒരു വിദ്വാൻ ആ വാർത്തയോടൊപ്പം നെറ്റിൽ നിന്ന് കിട്ടിയ പല ചൂടൻ രംഗങ്ങളും കൂട്ടിച്ചേർത്ത് ഒരു കീച്ചങ്ങ് കീച്ചി.. ഞരമ്പുകൾക്ക് പ്രിയപ്പെട്ട വാർത്ത.. മാത്രമല്ല കഥാപാത്രം ഗൾഫ്കാരന്റെ ഭാര്യയും. . പോരേ പൂരം. സംഗതി വൈറലോട്‌ വൈറൽ..  ഇത്തരം ഇക്കിളി പീസുകളാണ് കേരളത്തിൽ പെട്ടെന്ന് വൈറലാകുന്നത്. സരിതയുടെ ക്ലിപ്പുകൾ മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പറന്ന വേഗത കണക്ക് കൂട്ടിയാൽ ലോകത്ത് ഏറ്റവും കൂടുതൽ ഞരമ്പ്‌ രോഗികൾ തിങ്ങിപ്പാർക്കുന്നത് കേരളത്തിലാണെന്ന് ഉറപ്പിച്ച് പറയാൻ പറ്റും. സുനാമി പോലെയെത്തിയ സരിതയുടെ വാട്സ് ആപ്പിന്റെ കാര്യം മുമ്പ് ഈ ബ്ലോഗിൽ എഴുതിയിട്ടുണ്ട്.

ഒരു ലേഖനത്തോടോ കുറിപ്പിനോടോ ചെയ്യുന്ന സാമാന്യ മര്യാദയാണ് അത് ഷെയർ ചെയ്യുമ്പോൾ എഴുതിയ വ്യക്തിയുടെ പേരോ പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ പേരോ അതിനൊപ്പം ചേർക്കുക എന്നത്. അത് ഒഴിവാക്കി ഷെയർ ചെയ്യുക എന്നത് എഴുത്തിന്റെ സംസ്കാരത്തോട്‌ ചെയ്യുന്ന വലിയ ക്രൂരതയാണ്. എന്നാൽ ഇന്ന് നടക്കുന്ന വാട്സ്ആപ്പ് ഷെയറുകളിൽ ഭൂരിഭാഗവും അങ്ങിനെയുള്ളതാണ്. ആരെഴുതി, എവിടെയെഴുതി, എപ്പോൾ എഴുതി?  ഒരു  വിവരവും കാണില്ല. അതുകൊണ്ട് തന്നെ ഒന്നിന്റെയും നിജസ്ഥിതി പരിശോധിക്കാനും കഴിയില്ല. ഈ ബ്ലോഗിൽ എഴുതിയ പല പോസ്റ്റുകളും തിരിഞ്ഞ് മറിഞ്ഞ് എനിക്ക് തന്നെ കിട്ടാറുണ്ട്. 'പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷെ മനുഷ്യരെ കൊല്ലരുത്' എന്ന പോസ്റ്റാണ് അവസാനമായി ഇങ്ങനെ കിട്ടിയത്. അയച്ചത് മറ്റാരുമല്ല, എന്റെ അളിയൻ തന്നെ. അതിന്റെ താഴെ ഒരു കമന്റും. "നല്ല ചിന്ത. എഴുതിയത് ആരാണെന്ന് അറിയില്ല". ഞാൻ പറഞ്ഞു. ന്റെ പൊന്ന് ചങ്ങായീ, ഇത് ഞാൻ തന്നെ എഴുതിയതാണ്..അളിയനാണെന്ന് കരുതി ഇമ്മാതിരി ആപ്പ് വെക്കരുത് :) .

വാട്സ്ആപ്പിൽ മിനിമം പാലിക്കേണ്ട ചില മര്യാദകൾ ചുരുക്കിപ്പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ്. എന്ത് ഷെയർ ചെയ്യുന്നതിന് മുമ്പും അതിന്റെ സത്യാവസ്ഥ കഴിയുന്നത്ര ഉറപ്പ് വരുത്താൻ ശ്രമിക്കുക. രണ്ട് വർഷം പഴക്കമുള്ള 'ജോലി ഒഴിവുണ്ട്'   'രക്തം ആവശ്യമുണ്ട്' 'വിവാഹാലോചനകൾ ക്ഷണിക്കുന്നു' തുടങ്ങിയ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക. ഇതൊക്കെ കണ്ട് ഏതെങ്കിലും പാവങ്ങൾ  പെണ്ണ് ആലോചിച്ചു ചെല്ലുമ്പോൾ നായിക ആറു മാസം ഗർഭിണിയായിരിക്കും, ഒക്കത്ത് വേറൊരു കുഞ്ഞുമുണ്ടാകും. വെറുതേ ആളുകളെ വട്ടം കറക്കാതിരിക്കുക. ഒരു ലേഖനമോ കുറിപ്പോ ഷെയർ ചെയ്യുമ്പോൾ അതെഴുതിയ ആളുടെ പേര് ചേർക്കുക. അടിയന്തിര സന്ദേശങ്ങൾ ഷെയർ ചെയ്യുമ്പോൾ എഴുതുന്ന തിയ്യതി വെക്കുക. ഏതെങ്കിലും ഗ്രൂപ്പിലേക്ക് ഒരു മെസ്സേജ് അയക്കുന്നതിന് മുമ്പ് ആ ഗ്രൂപ്പിന്റെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മനസ്സിലാക്കി അതിനു അനുഗുണമായത് മാത്രം അങ്ങോട്ട്‌ അയക്കുക. ബസറയിലേക്ക് കാരക്ക കയറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  ഒരു ഫോട്ടോയോ വാർത്തയോ ഷെയർ ചെയ്യുമ്പോൾ അതാരെയെങ്കിലും വ്യക്തിപരമായി അപഹസിക്കുന്നതോ പരിഹസിക്കുന്നതോ അല്ലെന്ന് ഉറപ്പ് വരുത്തുക. ആരുടേയും സ്വകാര്യതയെ ആഘോഷിക്കുവാൻ അവരെത്ര  മോശക്കാരായാലും ശരി, നമുക്കവകാശമില്ലെന്ന് ഓർക്കുക, വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ ഒരിക്കലും കൈമാറാതിരിക്കുക. ഒരു സന്ദേശത്തിന്റെ കൂടെയും ഇത് പത്ത് പേർക്ക് നിർബന്ധമായും ഷെയർ ചെയ്യണം എന്നെഴുതാതിരിക്കുക. ഷെയർ ചെയ്യേണ്ട ഉരുപ്പടിയാണ് എന്ന് വായിക്കുന്നവർക്ക് തോന്നിയാൽ നിങ്ങൾ പറയാതെ തന്നെ അവരത് ഷെയർ ചെയ്തോളും. ഇപ്പറഞ്ഞതിനെയെല്ലാം ഒറ്റവാചകത്തിൽ ഒതുക്കിപ്പറഞ്ഞാൽ അതിതാണ്, ഒന്നും ഓവറാക്കാതിരിക്കുക, ആരെയും ബെർപ്പിക്കാതിരിക്കുക.

Related Posts
വാട്സ് ആപ്പിലെ സരിത

Recent Posts
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം
ഉർവശിയെന്ന 'പ്രമുഖ'യും പത്രങ്ങളുടെ റിപ്പോർട്ടിംഗ് രീതിയും
മാറേണ്ടത് നമ്മളാണ്, ബി ബി സി യല്ല