പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്

കുട്ടിക്കാലത്തെ ഒരു സംഭവമാണ്.

കർണാടകയിലെ ദാവണ്‍ഗരെയിൽ.. അവധിക്കാലത്ത് ഞങ്ങൾ അവിടെയായിരിക്കും.

ഉപ്പക്ക് അവിടെ കച്ചവടമാണ്. ഒരു ഹോട്ടലും രണ്ട് കടകളുമുണ്ട്. അങ്ങിനെ ഒരവധിക്കാലത്താണ് സംഭവം.

ഒരു ദിവസം കാലത്ത് ഉപ്പയുടെ എളാപ്പയുടെ മകൻ ബഷീർക്കയും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഹസ്സൻക്കയും സൈക്കിളുമായി വന്നു.

"വാ നമുക്ക് പുഴയിൽ കുളിക്കാൻ പോകാം.."
ബഷീർക്ക പറഞ്ഞു.

പുഴ, കുളി രണ്ടും അന്നേ വീക്ക്നെസ്സാണ്. ഞാൻ ചാടിപ്പുറപ്പെട്ടു. ബഷീർക്ക പിറകിൽ.. ഞാൻ മുന്നിലെ കുട്ടികൾ ഇരിക്കുന്ന ചെറിയ സീറ്റിൽ. ഹസ്സൻക്ക സൈക്കിൾ ചവിട്ടുന്നു.

'ഹോട്ടലിന് മുന്നിലെത്തിയാൽ സ്പീഡിൽ വിട്ടോ. ഉപ്പ കാണണ്ട'.
ഞാൻ ഹസ്സൻക്കയോട് പറഞ്ഞു.

പറഞ്ഞ പോലെ ഹസ്സൻക്ക അടിച്ചു മിന്നിച്ചു വിടുകയാണ്. പക്ഷേ ഞങ്ങൾ സൈക്കിളിൽ വരുന്ന  കാഴ്ച  ഹോട്ടലിന് മുന്നിൽ ബീഡി വലിച്ചു നില്ക്കുന്ന ഉപ്പ ദൂരെ നിന്നേ കണ്ടു. ഉപ്പയെ കണ്ടതും ഹസ്സൻക്കയുടെ ചവിട്ടിന്റെ സ്പീഡ് താനേ കുറഞ്ഞു.

"സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്".. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു കൊണ്ടേയിരുന്നു.

പക്ഷേ സ്പീഡ് കൂടിയില്ല. ഹസ്സൻക്ക ആഞ്ഞ് ചവിട്ടിയിട്ടും നാലഞ്ച് ചെകുത്താന്മാർ ഒരുമിച്ച് സൈക്കിൾ പിറകോട്ട് പിടിച്ചു വലിക്കുന്ന പോലെ..

ചുരുക്കിപ്പറഞ്ഞാൽ സൈക്കിൾ ഉപ്പയുടെ മുന്നിൽ കൃത്യമായി വന്നു നിന്നു.

"ഇവനേയും കൊണ്ട് എങ്ങോട്ടാ?"

ഉപ്പയുടെ ചോദ്യം.. ഞാൻ ബഷീർക്കയോട് കണ്ണിറുക്കി കാണിച്ചു. പക്ഷേ പാവം ബഷീർക്ക ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.

"പുഴയിലേക്ക് കുളിക്കാനാ.. വേഗം മടങ്ങി വരും".

"ഇവനെ ഇവിടെ ഇറക്കി നിങ്ങൾ പൊയ്ക്കോ.. ഇവൻ പുഴയിൽ കുളിക്കാനൊന്നും ആയിട്ടില്ല".

ഉപ്പയുടെ ഹൃദയ ഭേദകമായ കല്പന.

ബഷീർക്ക തല ചൊറിഞ്ഞു.  ഉപ്പയുടെ വാക്കല്ലേ. തെറ്റിക്കാൻ പറ്റില്ല. ഹസ്സൻക്ക എന്നെ പിടിച്ച് താഴെയിറക്കി.

ഞാൻ കരച്ചിലിന്റെ വക്കിലെത്തി. എന്നെ സമാധാനിപ്പിക്കാൻ ഹോട്ടലിലെ ഭരണിയിൽ നിന്നും ഒരു ദിൽഖുഷ് (പ്രത്യേക തരം കട്ടിയുള്ള കേക്ക്) എടുത്ത് ഉപ്പ എനിക്ക് തന്നു. അത് വാങ്ങി ഞാൻ നേരെ ഒരേറ്.

അന്തരീക്ഷം പന്തിയല്ല എന്ന് കണ്ട സപ്ലയർ ഭാസ്കരേട്ടൻ എന്നെ പിടിച്ച് ഹോട്ടലിന് പിറകിലെ റൂമിലേക്ക്‌ കൊണ്ട് പോയി.

സല്യൂട്ട് അടിച്ച് നിൽക്കുന്നത് ഞാൻ.. ഇരിക്കുന്നവരിൽ വലത്ത് നിന്ന് രണ്ടാമത് ഉപ്പ. 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണും. ഹോട്ടലിനുള്ളിൽ ഒരു ബഹളം.. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. മുഖങ്ങളിൽ പരിഭ്രാന്തി. ഹോട്ടലിന്റെ ഡോറുകൾ ധൃതിയിൽ അടക്കുന്നു. അപ്പുറത്തെ ഞങ്ങളുടെ പായക്കടയും അടക്കാൻ പറയുന്നു.

ഞാൻ ചായക്കാരൻ അബ്ദുവിനോട് ചോദിച്ചു.

എന്താ സംഭവം?..

തേങ്ങിത്തേങ്ങി അബ്ദു പറഞ്ഞു

'ബഷീർക്ക മരിച്ചു. ആക്സിഡന്റാ"

പുഴയിലേക്കുള്ള വഴിയിൽ പൂന-ബാംഗ്ലൂർ റോഡിലെ തിരക്ക് പിടിച്ച ഇറക്കത്തിൽ ബാലൻസ് തെറ്റി എതിരെ വന്ന ലോറിക്കടിയിലേക്ക് സൈക്കിൾ മറിഞ്ഞു. ബഷീർക്കയുടെ വയറ്റിന് മുകളിലൂടെ ലോറി കയറിയിറങ്ങി. ശരീരം പല കഷണങ്ങളായി ചതഞ്ഞരഞ്ഞു.

വീഴ്ചയിൽ മറുഭാഗത്തേക്ക് മറിഞ്ഞതിനാൽ ഹസ്സൻക്ക തലനാരിഴക്ക് രക്ഷപ്പെട്ടു. പക്ഷേ ആ അപകടദൃശ്യം അയാളുടെ മാനസിക നില തെറ്റിച്ചു. ആദ്യം വന്ന ഏതോ ഒരു ബസ്സിൽ കയറി അദ്ദേഹം എങ്ങോട്ടോ പോയി. പിന്നെ ഒരിക്കലും തിരിച്ചു വന്നിട്ടില്ല. പല കഷണങ്ങായി മുറിഞ്ഞ സൈക്കിളിന്റെ ഒരു ഭാഗത്ത് ഹോട്ടലിന്റെ നമ്പർ കണ്ട ആരോ ആണ് ഉപ്പയെ വിവരം അറിയിച്ചത്.

അപകടത്തിന്റെ വിവരം അബ്ദു പറഞ്ഞപ്പോൾ ഒരു നിമിഷം മരവിച്ചു പോയി.. ശ്വാസം കിട്ടാത്ത പോലെ.. വലിച്ചെറിഞ്ഞ ദിൽഖുഷിലേക്കാണ് ആദ്യം എന്റെ കണ്ണ് പോയത്.. അതെവിടെത്തന്നെ കിടക്കുന്നുണ്ട്.. ചുമരിന്റെ മൂലയിൽ..

ഞാനത് കയ്യിലെടുത്തു പിടിച്ചു.

വാർത്തയുടെ ഷോക്കിൽ തലയ്ക്ക് കൈ കൊടുത്ത് എന്ത് ചെയ്യണമെന്നറിയാതെ ഉപ്പ ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ പരിഭ്രമിച്ചു നില്ക്കുകയാണ്.

ഞാൻ ഉപ്പയുടെ അടുത്തെത്തി മെല്ലെ തുണിയിൽ പിടിച്ചു. പിന്നെ ആ കൈകളിൽ തൊട്ടു.

ദിൽഖുഷ് വലിച്ചെറിഞ്ഞതിന് ചീത്ത പറയുമോ എന്ന പേടിയോടെ ഉപ്പയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് ഉപ്പ എന്നെ വാരിപ്പുണർന്നു. വിറയ്ക്കുന്ന കൈകളോടെ എന്നെ തലോടി.

ആ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നിമിഷമാണ്. നിരാശകളും മോഹ ഭംഗങ്ങളും കടന്നു വരുന്ന നിരവധി അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അപ്പോഴെക്കെ എന്നെ സൈക്കിളിൽ നിന്ന് പിടിച്ചിറക്കിയ ഉപ്പയുടെ മുഖം ഓർമയിലെത്തും. ചില അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ, ചില പ്രതീക്ഷകൾ അവസാന നിമിഷം തകർന്നടിയുമ്പോൾ ദിൽഖുഷ് വലിച്ചെറിഞ്ഞ പോലെ പ്രതികരിക്കരുതെന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്‌.

എല്ലാം നല്ലതിനാകും. പ്രത്യക്ഷത്തിൽ  പരാജയപ്പെടുകയാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ദൈവം മറ്റൊന്നാകാം നമുക്ക് വേണ്ടി കരുതിയിട്ടുണ്ടാകുക. നടക്കാതെ പോയ ആ കുളിയും സൈക്കിൾ യാത്രയും എന്നെ പഠിപ്പിച്ച പാഠമതാണ്.