ഇനി പ്രാർത്ഥിക്കാം. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ..

കത്രീന ചുഴലിക്കാറ്റിന്റെ പതിന്മടങ്ങ്‌ ശക്തിയിലാണ് ഇന്ത്യയിൽ മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശിയിരിക്കുന്നത്. തകർപ്പൻ വിജയമെന്ന് പറഞ്ഞാൽ പോര..  'അതിഭീകര' വിജയമെന്ന് തന്നെ പറയണം. ഈ കൊടുങ്കാറ്റിൽ   കോണ്‍ഗ്രസ്സും സഖ്യകക്ഷികളും തകർന്നടിഞ്ഞു. മതേതര മുന്നണികൾ നിലം പൊത്തി. മോഡി അധികാരത്തിൽ വരാതിരിക്കാൻ ഇന്ത്യയിലെ മതേതര  വിശ്വാസികൾ പരമാവധി ശ്രമിച്ചതാണ്. കോണ്‍ഗ്രസും മൂന്നാം മുന്നണിയും നൂറായിരം ചെറുകക്ഷികളും പല കൂട്ടുകെട്ടുകളിൽ ഏർപെട്ടു. പലവിധ പ്രചാരണങ്ങൾ നടത്തി. ഊണും ഉറക്കവുമില്ലാതെ മോഡിക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. പക്ഷേ അവയെയെല്ലാം പുഷ്പം പോലെ അതിജയിച്ച്‌ മോഡി ഇന്ത്യയുടെ ഭരണചക്രം കയ്യിലെടുത്തിരിക്കുകയാണ്. ജനവിധി തനിക്കലുകൂലമാക്കി മാറ്റിയിരിക്കുകയാണ്. മോഡി ഇനി ബി ജെ പിയുടെ പ്രധാനമന്ത്രിയല്ല, നമ്മുടെ എല്ലാവരുടെയും പ്രധാന മന്ത്രിയാണ്. ഇന്ത്യൻ ജനാധിപത്യവും മതേതര വ്യവസ്ഥകളും ഇപ്പോഴുള്ളത് പോലെ തന്നെ കോട്ടമൊന്നും തട്ടാതെ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇനി ചെയ്യാനുള്ളത് ഒരേയൊരു കാര്യമാണ്. മുട്ടിപ്പായി പ്രാർത്ഥിക്കുക. പടച്ചോനെ.. മോഡിക്ക് നല്ല ബുദ്ധി കൊടുക്കണമേ.

ഇന്ത്യയുടെ മതേതര പൈതൃകവും അതിന്റെ അടിസ്ഥാന ശിലകളും ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയേയും നിയമ സംവിധാനങ്ങളേയും അതിജയിച്ച് നില്ക്കാവുന്ന രൂപത്തിൽ കുറ്റമറ്റതും അതുല്യവുമാണ്. മത ന്യൂനപക്ഷങ്ങൾക്കും മുഖ്യധാരയിൽ നിന്നും പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങൾക്കും സമ്പൂർണ സുരക്ഷയും സ്വൈര്യജീവിതവും ഉറപ്പ് വരുത്തുന ഒരു ഭരണഘടനയും നിയമവ്യവസ്ഥയുമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കുന്നത്. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലമായി ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി പിടിച്ചു നില്ക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഈ മതേതര ചട്ടക്കൂടിന്റെ കൂടി പിൻബലത്തിലാണ്. 

ഇന്ത്യന്‍ മതേതരത്വം അതിന്റെ അടിസ്ഥാന തത്വങ്ങള്‍ കരുപ്പിടിച്ചു കൊണ്ടിരുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ശ്രദ്ധേയമായ ഒരു വാചകമുണ്ട്. അതിങ്ങനെയാണ് . "A Muslim minority who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on non-Muslims there, we have got to deal with this minority in a civilized manner. We must give them security and the rights of citizens in a democratic state". ("ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്‌. അവര്‍ ആഗ്രഹിച്ചാല്‍ ‍പോലും മറ്റെവിടെയും പോകാന്‍ അവര്‍ക്ക്‌ സാധിക്കില്ല. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത  ഒരടിസ്ഥാന യാഥാര്‍ഥ്യമാണത്‌. പാക്കിസ്ഥാനില്‍ നിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും   ഈ മത ന്യൂനപക്ഷത്തോട്‌ ഒരു  പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക്‌ നാം നല്‌കണം") 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്.

മോഡിയെ നേതാവായി അംഗീകരിക്കാത്തവർ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് ഒരു ബി ജെ പി നേതാവ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. അതിരുകടന്ന ഒരു ഭ്രാന്തൻ പ്രസ്താവനയായിട്ടാണ് അതിനെ ബി ജെ പി നേതാക്കൾ പോലും  കണ്ടതും പ്രതികരിച്ചതും. എന്നിരുന്നാലും അത്തരമൊരു ചിന്തയുടെ വിത്ത്‌ ചില അതിതീവ്ര മനസ്സുകളിലെങ്കിലും ഉണ്ടായിക്കൂടെന്നില്ല. അത്തരമാളുകൾ വിഭജന കാലത്ത് കലാപം കത്തിനിന്ന നാളുകളിൽ നെഹ്‌റു കുറിച്ചിട്ട ഈ വരികൾ ഒരാവർത്തി വായിക്കുന്നത് നന്നായിരിക്കും. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇവിടെ രക്ഷയില്ല എന്ന് വിലപിച്ച് ഇന്ത്യക്കെതിരെ പടനയിക്കാൻ തീവ്രവാദ പാതയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന 'ജിഹാദി' ഗ്രൂപ്പുകൾക്കും ഇന്ത്യയുടെ മതേതര മനസ്സ് എന്തെന്ന് തിരിച്ചറിയാൻ ഈ വരികൾ ഉപകരിക്കും.

മോഡിയിൽ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു വലിയ ജനവിഭാഗം ഇന്ത്യയിലുണ്ട്. തൂവാലയിൽ നിന്ന് വെള്ളരിപ്രാവുകളെ സൃഷ്ടിക്കുന്ന മാന്ത്രികനെ പ്പോലെ ഇന്ത്യയുടെ വർത്തമാന കാല ദുരിതങ്ങളെ മോഡി തന്റെ മാന്ത്രികത്തൂവാല കൊണ്ട് ഇല്ലായ്മ ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷകൾ.. അത്തരം പ്രതീക്ഷകളെ സാക്ഷാത്കരിക്കാൻ മോഡിക്കെന്നല്ല സാക്ഷാൽ മോഹൻ ദാസ്‌ കരംചന്ദ്‌ ഗാന്ധിക്ക് പോലും ഇന്നത്തെ അവസ്ഥയിൽ സാധിക്കില്ല. പക്ഷെ മോഡിക്ക് മറ്റൊന്ന് ചെയ്യാൻ സാധിക്കും. മോഡിയെ പേടിച്ചു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ഭയപ്പാടും ആകുലതകളും ബുദ്ധിപരമായ ചില നീക്കങ്ങളിലൂടെ ഇല്ലായ്മ ചെയ്യാൻ സാധിക്കും. മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിശ്വാസവും പിന്തുണയും നേടിയെടുക്കുക എളുപ്പമല്ലെങ്കിലും അവരുടെ ഭയപ്പാടും ആകുലതകളും ഇല്ലാതാക്കാൻ ചില നടപടികൾക്കും സമീപനങ്ങൾക്കും സാധിക്കും. സാധിക്കേണ്ടതുണ്ട്‌.

മോഡിയെ ഒരു ഭീകരനും  വംശഹത്യയുടെ നായകനുമായി മാത്രം അവതരിപ്പിക്കുന്ന സമീപനങ്ങൾക്കും ഇനി ചില മാറ്റങ്ങൾ ആവശ്യമുണ്ട്. ചുറ്റുപാടുകളെ മനസ്സിലാക്കി പ്രായോഗികമായ ചില നീക്കുപോക്കുകൾക്കും നിലപാടുകൾക്കും  ന്യൂനപക്ഷ സംഘടനകളും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധമാകണം. ഗുജറാത്ത് കൂട്ടക്കൊല ഒരു ചരിത്രമാണ്. അതിന്റെ പാപഭാരത്തിൽ നിന്നും മോഡിക്കും സംഘ പരിവാർ ശക്തികൾക്കും ചരിത്രം അവശേഷിക്കുവോളം കൈ കഴുകാനാവില്ല എന്നത് സത്യം തന്നെ. എന്നാൽ ആ കൂട്ടക്കൊലയുടെ വിധിതീർപ്പും നിയമപോരാട്ടങ്ങളും ഇന്ത്യൻ നീതിപീഠത്തിനും കോടതികൾക്കും വിട്ടു കൊടുത്ത് കൊണ്ട് മുന്നോട്ട് പോവുകയല്ലാതെ ഈ രാജ്യത്തിനു മുന്നിൽ മറ്റു വഴികളില്ല. മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കഴിഞ്ഞു.  അദ്ദേഹം അധികാരത്തിൽ വന്നിരിക്കുന്നത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യ രീതിയിലാണ്. ചില തന്ത്രങ്ങളും കുറുക്കുവഴികളും അതിനു അദ്ദേഹം അവലംബിച്ചിരിക്കാം. എന്നാൽ അത്തരം തന്ത്രങ്ങൾ അദ്ദേഹം മാത്രമല്ല പയറ്റിയിട്ടുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറിയും കുറഞ്ഞും പല തന്ത്രങ്ങളും കുതന്ത്രങ്ങളും കാലാകാലങ്ങളിൽ പ്രയോഗിച്ചിട്ടുണ്ട്. ജനവിധിയെ മാനിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. മോഡി ഇന്ത്യൻ പ്രധാന മന്ത്രി പദത്തിൽ എത്തി എന്നത് ഒരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടുള്ള ചില സമീപനങ്ങളാണ് രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമായിട്ടുള്ളത്‌. പഴയ കാല ചെയ്തികളുടെ പോസ്റ്റ്‌മോർട്ടവും അനുബന്ധ അസ്വസ്ഥതകളും നമ്മുടെ നാടിനെ എവിടെയുമെത്തിക്കില്ല. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി നമുക്ക് ഭാവിയിലേക്ക് നോക്കാം.

മോഡിക്കും ഒരു മാറ്റം ആവശ്യമുണ്ട്. ജനവിധിയുടെ കരുത്തിൽ ഏകാധിപത്യ പ്രവണതകളിലേക്ക് സ്വയം നീങ്ങിപ്പോകുന്നതിനു പകരം ആ കരുത്തു പകർന്ന് നല്കുന്ന ഉത്തരവാദിത്വ ബോധത്തിലേക്ക്‌ അദ്ദേഹം വളർന്ന് വരേണ്ടതുണ്ട്. ഒരു വ്യാഴവട്ടക്കാലമായി തന്നെ പൊതിഞ്ഞു നില്ക്കുന്ന പ്രതിച്ഛായ മാറ്റിയെടുക്കേണ്ടതുണ്ട്. മത ജാതി ഭേദമന്യേ ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസം ആർജിക്കേണ്ടതുണ്ട്. അത്തരം ചില മാറ്റങ്ങൾക്ക് മോഡിയും ബി ജെ പിയും തയ്യാറാണ് എങ്കിൽ അതിനുള്ള അവസരം അവർക്ക് ലഭിക്കണം.  ഇന്ത്യൻ ജനതയിൽ നിന്ന് അതിനുള്ള പിന്തുണ അവർക്ക്  കിട്ടുകയും വേണം. വിമർശനങ്ങളും പ്രതിഷേധങ്ങളും ആവശ്യമുള്ളിടത്ത് അതാവാം. പക്ഷെ അത് മാത്രമാവരുത് ലക്ഷ്യവും താത്പര്യങ്ങളും.    രാജ്യതാത്പര്യങ്ങൾക്കാണ്  മറ്റെല്ലാ താത്പര്യങ്ങളെക്കാളും മുൻഗണന ലഭിക്കേണ്ടത്.  ബി ജെ പി യെയും അതിന്റെ തലപ്പത്തുള്ള മോഡിയേയും കൂടുതൽ തീവ്രമായ ഹിന്ദുത്വ നിലപാടുകളിലേക്ക്‌ തള്ളിവിടുന്നതിനു പകരം മതേതരത്വ നിലപാടുകളോട് അനുഭാവം പുലർത്തുന്ന ഒരു സമീപനത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളാണ് മീഡിയയുടെയും വിവിധ രാഷ്ട്രീയ ന്യൂനപക്ഷ കക്ഷികളുടെയും ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്. അതിനു വേണ്ടത് ഈ സർക്കാരിനോടും അതിന്റെ നയങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനു പകരം കുറേക്കൂടി ബുദ്ധിപൂർവകമായ ഒരു ക്രിയാത്മക സമീപനം വളർത്തിക്കൊണ്ട് വരിക എന്നതാണ്.

വർഗീയതയുടെ പാതയിലേക്ക് പോകുന്നതിൽ നിന്ന് എത്ര പേരെ തടയാൻ സാധിക്കുന്നുവോ അത്രയും പേരെ തടയുക എന്നതാണ് ഇന്ത്യയുടെ ഭാവിക്ക് ആവശ്യമായിട്ടുള്ളത്. മോഡി സർക്കാരിന് ഒരു ക്ലീൻ ചിറ്റ് നല്കുക എന്നതല്ല ഇപ്പറഞ്ഞതിനു അർത്ഥം. അങ്ങനെ തെറ്റിദ്ധരിക്കേണ്ടതില്ല. മതേതര ചട്ടക്കൂടിനും നിലവിലുള്ള നിയമ സംവിധാനങ്ങൾക്കും പോറലേൽക്കാതെ നോക്കാൻ ജാഗ്രതയോടെ കാത്തിരിക്കണം. അതിനു വേണ്ടി മതേതര സമൂഹത്തിന്റെ കൂട്ടായ്മക്ക് വേണ്ട ശ്രമങ്ങളുണ്ടാവണം. അവ അപകടപ്പെടുമ്പോൾ സമരമുഖങ്ങളിൽ കരുത്തു കാട്ടണം. എന്നാൽ മോഡി അധികാരത്തിലെത്തി എന്നതിന്റെ പേരിൽ മാത്രം രാജ്യത്തെ ജനങ്ങളിലും പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹങ്ങളിലും അരക്ഷിതത്വ ബോധം സൃഷ്ടിക്കുവാനും അതുവഴി വർഗീയ തീവ്രവാദ മുതലെടുപ്പിന് ശ്രമിക്കുവാനും ആരെയും അനുവദിക്കുകയുമരുത്. ഇന്ത്യൻ ജനാധിപത്യത്തെയും മതേതര വ്യവസ്ഥകളെയും ശക്തമായി മുന്നോട്ടു നയിക്കാൻ വേണ്ട പാകതയും പക്വതയും മോഡിക്കുണ്ടാവാൻ വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണമെന്ന് പറയുന്നത് മോഡിയോടുള്ള സ്നേഹം കൊണ്ടല്ല. ഇന്ത്യൻ ജനത കൂടുതൽ വർഗീയ ധ്രുവീകരണത്തിലേക്കും സാമുദായിക സംഘർഷങ്ങളിലേക്കും നീങ്ങിപ്പോകരുത് എന്ന് അതിയായി ആഗ്രഹിക്കുന്നത് കൊണ്ടാണ്. ഈ മണ്ണിനോടും ഈ മണ്ണിന്റെ പാരമ്പര്യത്തോടുമുള്ള സ്നേഹം കൊണ്ടാണ്. ഈ രാജ്യം ഇത് പോലെ നിലനിന്നു കാണണമെന്ന ആഗ്രഹം കൊണ്ടാണ്. ജനവിധിയെ മാനിക്കുക. അതിനെ ഗുണപരമായി ഉപയോഗപ്പെടുത്താൻ വേണ്ട ശ്രമങ്ങൾക്ക് പിന്തുണ നല്കുക. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പ്രഥമവും പ്രധാനവുമായ കടമ അതാണ്‌.

Recent Posts
വാഗാ അതിർത്തിയിലെ കാഴ്ചകൾ
സുരാജിന് ദേശീയ അവാർഡ്, ന്റെ പടച്ചോനെ !
ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !