ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി

മാധ്യമ പ്രവർത്തകരെ അഭിനന്ദിക്കേണ്ട സമയത്ത് അഭിനന്ദിക്കണം. വിമർശിക്കേണ്ട സമയത്ത് വിമർശിക്കണം. ഒരിക്കൽ പോലും അഭിനന്ദിക്കാതെ എപ്പോഴും വിമർശിച്ചു കൊണ്ടേയിരുന്നാൽ അതൊരു വണ്‍വേ ട്രാഫിക്കായിപ്പോകും. മാത്രമല്ല, ആളുകൾ തെറ്റിദ്ധരിക്കുകയും ചെയ്യും. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിലെ സീനിയർ സബ് എഡിറ്ററായ അനുപമ ഒരിക്കലെന്നോട് ചോദിച്ചത് ഇങ്ങനെയാണ്. "മാധ്യമ പ്രവർത്തകരോട് നിങ്ങൾക്ക് എന്താണിത്ര കലിപ്പ്?. അവരെന്തെങ്കിലും പണി തന്നോ?". സത്യത്തിൽ ഒരു പണിയും ആരും തന്നിട്ടില്ല. ആരോടും ഒരു കലിപ്പുമില്ല. അവരിൽ പലരുമായും സൗഹൃദം കാത്തു കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അഭിനന്ദിക്കേണ്ട സന്ദർഭങ്ങൾ വളരെ അപൂർവമായാണ് ലഭിക്കാറുള്ളത് എന്ന് മാത്രം. ഇപ്പോൾ അങ്ങനെ ഒരു സന്ദർഭമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഒട്ടും താമസിപ്പിക്കാതെ അതങ്ങ് പറയാമെന്ന് തീരുമാനിച്ചത്. ബ്രിട്ടാസേ, കൊട് കൈ.. ഇജ്ജാണെടാ ആണ്‍കുട്ടി

ബ്രിട്ടാസിനെ അഭിനന്ദിക്കുന്നത് ഗെയിൽ ട്രെഡ് വെല്ലിന്റെ പുസ്തകം ഉയർത്തിയ വിവാദങ്ങളുടെ പാശ്ചാത്തലത്തിൽ പുതിയ എന്തെങ്കിലും കണ്ടെത്തലുകൾ നടത്തിയതിനല്ല. കൈരളി ടി വി പുറത്തു വിട്ട വിവരങ്ങളിൽ 'വിശുദ്ധ നരക'ത്തിൽ പറഞ്ഞതിനപ്പുറമുള്ള എന്തെങ്കിലും വന്നിട്ടുമില്ല. എന്നിരുന്നാലും ന്യൂയോർക്കിൽ പോയി വിവാദമുയർത്തിയ എഴുത്തുകാരിയെ മുഖാമുഖം കണ്ട് കേരളീയ സമൂഹം ചോദിക്കാനാഗ്രഹിച്ച ചില ചോദ്യങ്ങൾ നേരിട്ട് ചോദിച്ചതിന് ഒരഭിനന്ദനം കൊടുത്തേ തീരൂ. 'ഹോളി ഹെൽ' പുറത്ത് വന്നതിനെത്തുടർന്ന് ഗെയിൽ ട്രെഡ് വെല്ലിനെതിരെ ഉയർന്ന് വന്ന നിരവധി ചോദ്യങ്ങളുണ്ട്. എന്ത് കൊണ്ട് ഈ വിവരങ്ങൾ ഇത്രകാലവും മറച്ചു വെച്ചു. മഠത്തിൽ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞ ശേഷവും ഒന്നര പതിറ്റാണ്ട് കാലം എന്തുകൊണ്ട് ഈ കാര്യങ്ങളൊന്നും പുറത്തു പറഞ്ഞില്ല. ഇത്ര ധീരയും സ്വതന്ത്ര ചിന്താഗതികളുമുള്ള വ്യക്തിയായിരുന്നിട്ടും എന്തുകൊണ്ടാണ് രണ്ടു പതിറ്റാണ്ട് കാലം ഈ പീഡനങ്ങളൊക്കെ സഹിച്ചു നിന്നത്? അമ്മയെ പല തവണ കൊല്ലാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ വസ്തുതയെന്ത്?. ഇന്ത്യൻ ആധ്യാത്മിക രംഗത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള അന്താരാഷ്‌ട്ര കൃസ്തീയ ലോബിയുടെ ഉപകരണമാകുകയായിരുന്നില്ലേ നിങ്ങൾ?. പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഉയർന്നു കേട്ട ചില ചോദ്യങ്ങളാണ് ഇവ. അവ ചോദിക്കേണ്ടത്‌ മറ്റാരോടുമല്ല. ഗ്രന്ഥ കർത്താവിനോടു തന്നെയാണ്. ആ ദൗത്യം ബ്രിട്ടാസ് നിർവഹിച്ചിരിക്കുന്നു. വളരെ മാന്യമായി. വളരെ പക്വതയോടെ. ഒരു പത്രപ്രവർത്തകനിൽ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്ന ജാഗ്രതയോടെ.

കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങൾ സമർത്ഥമായി മുക്കിയ (ഇപ്പോഴും മുക്കിക്കൊണ്ടിരിക്കുന്ന) വാർത്തയെ വീണ്ടും ചർച്ചയാക്കുവാൻ ബ്രിട്ടാസിന്റെ ഈ ശ്രമത്തിന് കഴിഞ്ഞിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതുണ്ട്. ഒരു ആരോപണമുയർന്നാൽ അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി അതിൽ ബന്ധപ്പെട്ട കക്ഷികൾക്ക് പറയാനുള്ളത് പൊതുജന മധ്യത്തിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം മാധ്യമ പ്രവർത്തകർക്കാണുള്ളത്. ദൗർഭാഗ്യകരമെന്നു പറയട്ടെ കേരളത്തിലെ മാധ്യമങ്ങൾ (ബ്രിട്ടാസിന്റെ കൈരളിയടക്കം) അവ പാതാളത്തിലേക്ക് താഴ്ത്താനാണ് തുടക്കത്തിൽ ശ്രമിച്ചത്. സോഷ്യൽ മീഡിയയുടെ ജാഗ്രത്തായ കണ്ണുകളും ചുരുക്കം ചില മാധ്യമങ്ങളുടെ ഇടപെടലുകളുമാണ് ഈ വാർത്തയെ വെള്ളവും വായുവും നല്കി നിലനിർത്തിയത്.


ഇപ്പോൾ ആർക്കും പൂഴ്ത്തി വെക്കാൻ സാധിക്കാത്ത വിധം ഈ വാർത്തക്ക് പുതിയ തലങ്ങൾ വന്നു ചേർന്നിരിക്കുന്നു. സത്യമെന്തെന്ന് അറിയാൻ പൊതുജനങ്ങൾക്ക്‌  താത്പര്യമുണ്ട്. മാധ്യമങ്ങൾ ആരുടേയും പക്ഷം പിടിക്കണമെന്നില്ല. ഗ്രന്ഥകർത്താവിനെ കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. അമൃതാനന്ദമയിക്ക് പറയാനുള്ളതും മഠത്തിന്റെ വക്താക്കൾക്ക് വിശദീകരിക്കാനുള്ളതും സൌമ്യതയോടെ കേൾക്കാനും സമൂഹത്തെ കേൾപ്പിക്കാനും അവർക്ക് സാധിക്കണം. വാർത്തകൾ വാർത്തകളായി തന്നെ പുറത്തു വരണം. ഗെയിലിനെ അഭിമുഖം നടത്തിയത് പോലെ മഠത്തിലെ ഉത്തരവാദിത്വപ്പെട്ട ആരെയെങ്കിലും കിട്ടുമെങ്കിൽ (രാഹുൽ ഈശ്വറിപ്പോലെയുള്ള തമാശാക്കാരെയല്ല ഉദ്ദേശിക്കുന്നത്) അവരെയും ഇതുപോലെ അഭിമുഖം നടത്തി പൊതുജനത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്. വിധിയെഴുതേണ്ടത്‌ മാധ്യമങ്ങളല്ല, പൊതുജനത്തിന്റെ സാമാന്യബോധമാണ്. അതവർ ചെയ്തു കൊള്ളും.

ഈ അഭിമുഖം നടത്താൻ ബ്രിട്ടാസ് ഏറെ പാടുപെട്ടിരിക്കും എന്നതുറപ്പാണ്. ഗെയിലിനെ ഒരു തുറന്ന ടെലിവിഷൻ അഭിമുഖത്തിനു സമ്മതിപ്പിക്കാനും അവരെ ഹവായ് ദ്വീപിൽ നിന്ന് ന്യൂയോർക്കിൽ എത്തിക്കാനും അവിടെ പറന്നെത്തി അഭിമുഖം ഷൂട്ട്‌ ചെയ്തു സംപ്രേഷണം ചെയ്യാനും ബ്രിട്ടാസ് ഏറെ കടമ്പകൾ കടന്നു പോയിട്ടുണ്ടാകും. പക്ഷെ അവയൊന്നും വൃഥാവിലാവില്ല. ബ്രിട്ടാസിന്റെ മാധ്യമ ജീവിതത്തിൽ ഈ അഭിമുഖം തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെടും. കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ആവേശം പകരുന്ന ഒരു മാതൃകയായി ഇത് വിലയിരുത്തപ്പെടും. സരിതയുടെ ശരീര വടിവുകൾ വിവിധ ആംഗിളുകളിൽ പകർത്താൻ ഓ ബി വാനുകളുമായി നിർഭയം നിരന്തരം പിറകേയോടുന്ന കിഴങ്ങന്മാർക്ക് മാധ്യമ പ്രവർത്തനം എന്തെന്ന് മനസ്സിലാക്കി കൊടുക്കുവാനും ഈ ഇന്റർവ്യൂ ഉപകരിച്ചേക്കും. ബ്രിട്ടാസിനെ വിഷയമാക്കി ഈ ബ്ലോഗിൽ പല പോസ്റ്റുകളും വന്നിട്ടുണ്ട്. ഒരു 'ജനതയുടെ ആത്മാവിഷ്കാരത്തെ' മർഡോക്കിന്റെ ചാനലിനു വേണ്ടി ബലി കഴിച്ചപ്പോഴും അവിടെ ഗതി കിട്ടാതെ അലഞ്ഞപ്പോഴും തിരിച്ചു കൈരളിയിൽ മടങ്ങി വന്നപ്പോഴും വിമർശനാത്മകമായ കുറിപ്പുകൾ ധാരളം എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം മാറ്റിവെച്ച് മനസ്സ് തുറന്ന് അഭിനന്ദിക്കേണ്ട സമയമാണ്. ഇത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ ഞങ്ങളുടെ നാട്ടുമ്പുറത്തെ ഭാഷയിൽ ഹൃദയം തുറന്ന് പറയുന്ന ഒരു വാക്കുണ്ട്. ബ്രിട്ടാസിനോടും അത് തന്നെ പറയട്ടെ. ഇജ്ജാണെടാ ആണ്‍കുട്ടി.


Related Posts
പത്രമുത്തശ്ശിമാരും ഏഷ്യാനെറ്റും നവകേരളത്തിന്റെ ശാപങ്ങളോ? 
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
മെഹർ തരാർ ഹീ ഹോ ഹൂം.. ക്യാ..
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു

10.03.2014 Note: "മമ്മൂട്ടിയുടെ കൈരളിയും മുനീറിന്റെ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും" ചേർന്ന് വർഗീയത വളർത്തുകയാണ് എന്ന രൂപത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുയർന്ന അപകടകരമായ ആരോപണങ്ങളെക്കുറിച്ച് ബ്രിട്ടാസിന്റെ പ്രതികരണം.

"അഭയ കേസിൽ നാർക്കോ അനാലിസിസ് സി ഡി പുറത്ത് വിട്ടപ്പോൾ ഞാൻ കത്തോലിക്കാ സഭക്കെതിരെ നീങ്ങുകയാണെന്ന് ആരും പറഞ്ഞില്ല. തിരുകേശ വിവാദമുണ്ടായപ്പോൾ എത്രയോ ദിവസം ഞങ്ങളത് ചർച്ച ചെയ്തു. അന്നാരും മമ്മൂട്ടിയുടെ ജാതി ചോദിച്ചില്ല. അമൃതാനന്ദമയി മഠത്തെക്കുറിച്ച ഒരു വാർത്ത‍ റിപ്പോർട്ട്‌ ചെയ്യുമ്പോൾ എന്ത് കൊണ്ട് അതിനെ വർഗീയമായി ചിത്രീകരിക്കുന്നു എന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഗൗരവത്തോടെ ചിന്തിക്കണം - ('മറുനാടൻ മലയാളി'ക്ക് നല്കിയ അഭിമുഖം).