62 ബൂമറാങ്ങ്, പി ഒ പൂഞ്ഞാര്‍

ബൂമറാങ്ങ് കണ്ടു പിടിച്ചിട്ടു കാലം എത്രയായി എന്നറിയില്ല. പക്ഷെ പൂഞ്ഞാറിലെ ബൂമറാങ്ങിനു ഏതാണ്ട് അറുപത്തിരണ്ടു വയസ്സായിട്ടുണ്ട്. പരസ്ത്രീ ഗമനം ആരോപിച്ചു മന്ത്രി ഗണേഷിന് നേരെ പൂഞ്ഞാറില്‍ നിന്നും തൊടുത്ത് വിട്ട അമ്പ് തിരിച്ചു പൂഞ്ഞാര്‍ ഭാഗത്തേക്ക് തന്നെ മടങ്ങി വന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എറിഞ്ഞത് മാങ്ങക്ക്, കൊണ്ടത്‌ തേങ്ങക്ക്, വീണത്‌ കുമ്പളങ്ങ എന്ന് പറഞ്ഞത് പോലെ സ്ത്രീ വിഷയത്തില്‍ ആരോപിതനായ വ്യക്തി പൊതുസമൂഹത്തില്‍ ഗ്ലാമറോടെ തിരിച്ചു വരുന്നതും ആരോപണം ഉന്നയിച്ച വ്യക്തി ചക്രശ്വാസം വലിക്കുന്നതുമായ വിചിത്ര കാഴ്ചയാണ് സ്ക്രീനില്‍ തെളിഞ്ഞു വരുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ബൂമറാങ്ങിന് ഉദാഹരണം പറഞ്ഞു കൊടുക്കാന്‍ ഇനി അദ്ധ്യാപകര്‍ക്ക് ഏറെ പ്രയാസമുണ്ടാകില്ല എന്ന് ചുരുക്കം.

ഗണേഷ് കുമാര്‍ ആത്യന്തികമായി ഒരു സിനിമക്കാരനാണ്. ബാലകൃഷ്ണപിള്ളയുടെ കഷ്ടകാലത്തിനാണ് അദ്ദേഹം മകനെ പിടിച്ചു രാഷ്ട്രീയത്തില്‍ ഇറക്കിയത്. സ്വത്തിലെന്ന പോലെ രാഷ്ട്രീയത്തിലും തന്റെ കാലശേഷം ഒരനന്തരാവകാശി ഉണ്ടായിക്കോട്ടെ എന്ന നല്ല ബുദ്ധിയാണ് അതിനു പിന്നില്‍ ഉണ്ടായിരുന്നത്. പക്ഷേ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്‍ അനന്തരാവകാശം ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് പിള്ള  ചൊറിഞ്ഞു തുടങ്ങിയത്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്ന ചൊല്ല് അതിനു ശേഷം രൂപപ്പെട്ടതാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്‌. പറഞ്ഞു വരുന്നത് ഗണേഷ് സിനിമക്കാരനാണ് എന്ന കാര്യമാണ്. അതിന്റേതായ എല്ലാ ഗുണങ്ങളും (അങ്ങിനെയൊന്നുണ്ടെങ്കില്‍ ) ദോഷങ്ങളും അയാളില്‍ കാണും. അതില്‍ അത്ര വലിയ പുതുമയൊന്നും ഇല്ല.

ഭാര്യ യാമിനി തങ്കച്ചിയുമായും അതുപോലെ വേറെ പല തങ്കച്ചിമാരുമായും ബന്ധപ്പെട്ട് ഗണേഷ് കുമാറിന്റെ പേരില്‍ പ്രശ്നങ്ങളും വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ കേട്ട് തുടങ്ങിയതല്ല. ഇത്തരം വാര്‍ത്തകള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുമ്പ് തന്നെ സിനിമ പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളുടെ ഗോസ്സിപ്പ് കോളങ്ങളിലും മുടങ്ങാതെ കണ്ടു വരാറുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ട്രാക്ക് റെക്കോര്‍ഡ് അത്ര ശരിയല്ല എന്ന് അച്ഛന്‍ പിള്ളക്കും നാട്ടുകാര്‍ക്കും സിനിമാക്കാര്‍ക്കും എല്ലാം അറിയാം. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് പിള്ള അദ്ദേഹത്തെ നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥി ആക്കിയതും ജനം ജയിപ്പിച്ചു വിട്ടതും.

പക്ഷെ അധികാരസ്ഥാനത്ത് എത്തിയ ശേഷം ഗണേഷ് മറ്റു മന്ത്രിമാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്തു എന്ന് പറയാതെ വയ്യ. കേരളത്തിന്റെ ചരിത്രത്തില്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഏറ്റവും നന്നായി ഭരിച്ച ഒരാള്‍ ഗണേഷാണ്. ഇപ്പോള്‍ ആ വകുപ്പ് ഭരിച്ചു കൊണ്ടിരിക്കുന്ന മന്ത്രിയുമായി തട്ടിച്ചു നോക്കിയാല്‍ അതിന്റെ വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പുതിയ മന്ത്രിസഭയില്‍ ഗണേഷിന്‌ ലഭിച്ച വനം, സ്പോര്‍ട്സ്, സിനിമാ വകുപ്പുകളും പേരുദോഷം വരുത്താതെ അദ്ദേഹം ഭരിക്കുന്നുണ്ട്. ഒരു മന്ത്രിയെ സംബന്ധിച്ചിടത്തോളം തനിക്കു കിട്ടിയ വകുപ്പ് എത്ര കാര്യക്ഷമമായി ഭരിക്കുന്നു എന്നതിനാണ് അയാളുടെ കിടപ്പറ രഹസ്യങ്ങളേക്കാള്‍ പൊതുസമൂഹം പ്രാധാന്യം കൊടുക്കേണ്ടത്. കട്ടുമുടിക്കാത്ത ഒരു മന്ത്രി എന്ന ഇമേജ് ഗണേഷ് ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല സ്വാധീനങ്ങള്‍ക്ക് വഴങ്ങി സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ ബലി കൊടുക്കുന്ന ടൈപ്പല്ല എന്ന ഒരു പൊതുധാരണയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും ചങ്കൂറ്റത്തോടെ പറയുന്ന സ്വഭാവവുമുണ്ട്. തെറ്റ് പറ്റിയാല്‍ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവവും കാണിക്കാറുണ്ട്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഭാര്യ യാമിനിയുമായുള്ള അദ്ദേഹത്തിന്‍റെ വീട്ടു പ്രശ്നങ്ങളേക്കാള്‍ പ്രധാന്യമര്‍ഹിക്കുന്നത് ഇവയൊക്കെയാണ്. അവര്‍ വിവാഹ മോചനം ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ജനങ്ങളുടെ വിഷയമല്ല, വിഷയമാകേണ്ടതുമില്ല.

പി സി ജോര്‍ജ്ജിനെ കേരളത്തിന്റെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇടപെട്ട് കുളമാക്കാത്ത പ്രശ്നങ്ങള്‍ ഇപ്പോള്‍ കുറവാണ്. കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ, നെല്ലിയാമ്പതി മുതല്‍ സൂര്യനെല്ലി വരെ. എല്ലാത്തിലും ഇയാളുടെ ഇടപെടലുകളുണ്ട്. ഏതൊക്കെ പ്രശ്നങ്ങളിലാണ് ഇടപെടലുകള്‍ ഇല്ലാത്തത് എന്ന് നോക്കുന്നതാവും ഭേദം. അവസാനം കേട്ടത് നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞതാണ്. തന്റെ അച്ഛനെ കാണാന്‍ പി സി ജോര്‍ജ്ജ് സമ്മതിക്കുന്നില്ല എന്ന്!!! നട്ടെല്ലില്ലാത്ത യു ഡി എഫ് നേതൃത്വമാണ് ഇദ്ദേഹത്തെ  ഇങ്ങനെ കയറൂരി വിട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇയാളെ പിണക്കിയാല്‍ മന്ത്രിസഭ മറിയുമോ എന്ന പേടിയാണ് കാര്യമായിട്ടുള്ളത്. ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയാല്‍ ആഭ്യന്തര മന്ത്രിയായി തിരിച്ചു വരുമോ എന്ന പേടി. ഇടതുപക്ഷവുമായി ചേര്‍ന്ന് മാണി മുഖ്യമന്ത്രിയാകാനും ഇദ്ദേഹം ആഭ്യന്തര മന്ത്രിയാകാനുമുളള സാധ്യതകള്‍ ഉരുത്തിരിഞ്ഞു വന്നാലോ എന്നൊരു ഉള്‍ഭയം. ഈ ഭയമാണ് യൂ ഡി എഫ് നേതൃത്വത്തെ ഇത്തരമൊരു പൊതുശല്യത്തെ പേറിക്കൊണ്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നത്. തുടരെത്തുടരെ വിവാദങ്ങളുയര്‍ത്തി കേരളീയ സാമൂഹ്യാന്തരീക്ഷം മലിനമാക്കുന്ന ഇത്തരം വിഴുപ്പുകളെ പേറിക്കൊണ്ടു നടക്കാനല്ല, മറിച്ച് ഈ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പു വരുത്താനാണ് തന്റെ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി മനസ്സിലാക്കിയാല്‍ അദ്ദേഹത്തിനു നന്ന് എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

Related Posts
വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!

Recent Posts
ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു
ലൈക്കരുത്, സൈബര്‍ പോലീസ് വരുന്നുണ്ട്!
ഖുല്‍ബൂഷന്‍ജി വള്ളിക്കുന്നില്‍
മീഡിയ വണ്‍ : തുടക്കം കസറി