മലാല തിരിച്ചു വരുമ്പോള്‍

Comment Box Closed
മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ  വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക്  തിരിച്ചെത്തുവാനും   പതിനായിരങ്ങള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.

യുദ്ധങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിധേയരായി ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ലോകത്തുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട.  പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ ,  ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍  ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം. എന്നിരുന്നാലും മലാലയില്‍ നിന്ന് ആധുനിക സമൂഹം പൊതുവിലും പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും മുസ്ലിം സമൂഹം പ്രത്യേകിച്ചും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.

മതബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്ര ചിന്താധാരകളെ എത്ര അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നതിനെക്കുറിച്ച ഒരു തിരിച്ചറിവാണ് മലാല മുസ്ലിം സമൂഹത്തിനു നല്‍കേണ്ടത്. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും ജനതയെ ആധുനിക ലോകത്തിന്റെ പുറംപോക്കിലേക്ക് മാറ്റിനിര്‍ത്തിയതില്‍ മതത്തിന്റെ തെറ്റായ വായനകള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരവസരം. ഒരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും അതിന്റെ ഭാവിയെയും ഇത്തരം ഭ്രാന്തമായ ചിന്താധാരകള്‍ എത്രകാതം പിറകോട്ടു വലിച്ചു എന്ന് ഞെട്ടലോടെ  കണ്ടെത്താനുള്ള ഒരു 'മലാലി'യന്‍ നിരീക്ഷണ മാപിനി.

 

സമൂഹത്തെ പിറകോട്ടു പിടിച്ചു വലിക്കുന്ന ശക്തികള്‍ ആഴത്തില്‍ വേരുറച്ചു തുടങ്ങുമ്പോഴാണ് ശൂന്യതയില്‍ നിന്നെന്ന പോലെ നവോത്ഥാനത്തിന്റെ നാമ്പുകള്‍ മുളപൊട്ടി വരാറുള്ളത്. ചരിത്രത്തിന്റെ ഒരനിവാര്യതയാണത്. മലാലയും അത്തരമൊരു നാമ്പ് പൊട്ടലിന്റെ തുടക്കമാവാം.  പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഘാനിസ്ഥാനിലും മാറ്റത്തിന്റെ കാറ്റ് വീശേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. ഒരു സമൂഹത്തിനും അതിന്റെ ഇരുണ്ട ഭൂതകാലത്തെ തിന്നു ജീവിക്കാനാവില്ല. ഭാസുരമായ ഒരു ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ് അവരുടെ അന്നവും വെള്ളവുമാകേണ്ടത്.

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ മാറ്റത്തിന്റെ വിചിത്രമായ വഴികളിലൂടെ നവോത്ഥാന പാതയിലേക്ക് എത്തിപ്പെടുന്നതിനു കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രം തന്നെ വലിയ ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു. എ കെ ഫോര്‍ട്ടി സെവന്‍ തോളിലിട്ടു നടക്കുന്ന താലിബാനികളെപ്പോലെ അവര്‍ അക്രമോത്സുകരായിരുന്നില്ല എന്ന് മാത്രം. വീട്ടിന്റെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നു അവര്‍ പാതിരാ പ്രഭാഷണങ്ങള്‍ നടത്തി. ദൈവത്തെ ആരാധിക്കാന്‍ പണിത പള്ളികളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'. അന്ധശാസനകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ തലമുറകള്‍ അവരുടെ ജീവിതം ഹോമിച്ചു. പതിനായിരക്കണക്കിനു മലാലമാര്‍ക്ക് സ്കൂളിന്റെ വരാന്ത പോലും കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചരിത്രം അതിന്റെ അനിവാര്യതയെന്നോണം  ചുരുക്കം ചില സാമുദായിക പരിഷ്കര്‍ത്താക്കളെ വിത്തിട്ടു മുളപ്പിച്ചു ഈ മണ്ണിനു നല്‍കി. അവരിലൂടെ ഒരു നവോത്ഥാനം പടികടന്നെത്തി. നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി!!. ചരിത്രം അതിന്റെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും താഴ്വാരങ്ങള്‍ മാത്രം അതിനൊരപവാദമായി നിലനില്‍ക്കില്ല.

വര്‍ത്തമാനം 22 Oct 2012

ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. "വായിക്കുക" എന്നാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ കല്പന. ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന പ്രവാചകന്റെ മുന്നില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ വചനവുമായി എത്തിയ ജിബ്രീല്‍ മാലാഖ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ആദ്യ സന്ദേശം നല്‍കിയത് ഇപ്രകാരമാണ്. ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.

മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും  തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.

Related Posts
പ്രവാചകനോ അതോ സിനിമയോ വലുത്? 
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി 
കൈ വെട്ടിയവരോട് രണ്ട് വാക്ക്