മീന കന്ദസ്വാമിയുടെ ആവിഷ്കാര സ്വാതന്ത്ര്യം

ഇന്നത്തെക്കാലത്ത് ഇച്ചിരി സൗന്ദര്യമില്ലെങ്കില്‍ സംഗതി പോക്കാണ്. ലതാ മങ്കേഷ്കറുടെ ശബ്ദത്തില്‍ പാടിയാലും ഒഡീഷന്‍ റൌണ്ടില്‍ ഔട്ടാവും. എന്നാല്‍ ഇത്തിരി കാണാന്‍ കൊള്ളാമെങ്കില്‍ തൊണ്ണൂറു മാര്‍ക്ക് ഫ്രീയായി കിട്ടും. ബാക്കി പത്തു മാര്‍ക്കിനു പാടിയാല്‍ മതി. ഇത് സ്റ്റാര്‍ സിംഗറിന്റെ മാത്രം നിയമമല്ല, ലോകാംഗീകൃതമായ ഒരു പൊതുതത്വമാണ്. സൗന്ദര്യമില്ലെങ്കിലും പിടിച്ചു നില്‍ക്കണമെങ്കില്‍ എം എം മണി ചെയ്തത് പോലുള്ള വല്ല പ്രസംഗവും നടത്തണം. അതല്ലെങ്കില്‍ പ്രശസ്തരായ ആരെയെങ്കിലും പുളിച്ച തെറി വിളിക്കണം. ലോകാംഗീകൃതമായ മറ്റൊരു തത്വമാണ് ഇതും. ഈ രണ്ടു വകുപ്പിലും പെടേണ്ട ആളല്ല മീന കന്ദസ്വാമി

അവര്‍ക്ക് സൗന്ദര്യമുണ്ട്, അതിലേറെ പ്രതിഭയുമുണ്ട്. മാത്രമല്ല ഒരു ദളിത്‌ എഴുത്തുകാരിയെന്ന നിലയില്‍ ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ ട്രെന്‍ഡ് അനുസരിച്ച് പുസ്തക വില്പനയ്ക്ക് തികച്ചും അനുകൂലമായ സാഹചര്യവുമുണ്ട്. ഇതിനൊക്കെപ്പുറമേ മറ്റൊരു ലോട്ടറിയും അവര്‍ക്ക് അടിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സുന്ദരികളായ ഇരുപതു എഴുത്തുകാരികളെ ഒരു വെബ്സൈറ്റ് തിരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍ മീനയായിരുന്നു!!. എന്തെഴുതിയാലും ഹായ് കൂയ് പൂയ് എന്ന് പറയാന്‍ ആയിരക്കണക്കിന് ആളുകളെ കിട്ടും എന്ന് ചുരുക്കം. പിന്നെ എന്തിനാണ് അവര്‍ മഹാത്മാഗാന്ധിയുടെ മെക്കിട്ട് കയറിയത് എന്നെനിക്കു മനസ്സിലാവുന്നില്ല. ഗാന്ധിജിയെ പുളിച്ച തെറി പറഞ്ഞു ഒരു കവിതയെഴുതി വിവാദം കത്തിച്ചിരിക്കുകയാണ് നമ്മുടെ കഥാപാത്രം. പതിനേഴാം വയസ്സില്‍ എഴുതിയ കവിതയാണെങ്കിലും അതിന്റെ മലയാള പരിഭാഷയടങ്ങുന്ന പുസ്തകം പുറത്തിറങ്ങുന്നത് ഇപ്പോഴാണ്. അതിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഈ കുറിപ്പിന് ആധാരം. 

Mohandas Karamchand എന്ന് ടൈറ്റില്‍ നല്‍കിയിട്ടുള്ള മീനയുടെ ഇംഗ്ലീഷ് കവിത ഇതാണ്.

Who? Who? Who?
Mahatma. Sorry no.
Truth. Non-violence.
Stop it. Enough taboo.

That trash is long overdue.
You need a thorough review.
Your tax-free salt stimulated our wounds
We gonna sue you, the Congress shoe.

Gone half-cuckoo, you called us names,
You dubbed us pariahs—“Harijans”
goody-goody guys of a bigot god
Ram Ram Hey Ram—boo.

Don’t ever act like a holy saint.
we can see through you, impure you.
Remember, how you dealt with your poor wife.
But, they wrote your books, they made your life.

They stuffed you up, the imposter true.
And sew you up—filled you with virtue
and gave you all that glossy deeds
enough reason we still lick you.

You knew, you bloody well knew,
Caste won’t go, they wouldn’t let it go.
It haunts us now, the way you do
with a spooky stick, a eerie laugh or two.

But they killed you, the naked you,
your blood with mud was gooey goo.
Sadist fool, you killed your body
many times before this too.

Bapu, bapu, you big fraud, we hate you.

ഗാന്ധിജിയെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരന്റെയും മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന വരികളാണ് മീന എഴുതിവിട്ടിരിക്കുന്നത്. പരിഭാഷപ്പെടുത്താന്‍ പോലും അറപ്പ് തോന്നിക്കുന്ന വരികള്‍ .. സാഡിസ്റ്റ് ഫൂള്‍ എന്നും കോണ്ഗ്രസ്സിന്റെ ചെരുപ്പെന്നും ഗാന്ധിജിയെ അഭിസംബോധന ചെയ്യുന്ന മീന ബാപ്പു, ബാപ്പു കൊടിയ വഞ്ചകാ, നിന്നെ ഞങ്ങള്‍ വെറുക്കുന്നു എന്ന് പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്. മീന ഗാന്ധിജിയെ വെറുക്കുന്നുണ്ടാകാം. പക്ഷെ അര്‍ദ്ധ നഗ്നായ ആ ഫക്കീറിന്റെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പുറപ്പെട്ട പ്രതിഷേധത്തിന്റെ അഗ്നിജ്വാലയാണ് സ്വതന്ത്ര ഇന്ത്യയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനു അടിത്തറ പാകിയതെന്ന സത്യം മീനയുടെ ഒരു പീറക്കവിത കൊണ്ട് മറച്ചു വെക്കാനാവില്ല. വ്രതമനുഷ്ടിച്ചും പട്ടിണി കിടന്നും വാരിയെല്ല് പൊന്തിയ ആ വയോവൃദ്ധന്റെ നിശ്ചയദാര്‍ഢ്യത്തിനു  മുന്നിലാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ മഹാറാണിമാര്‍ ശിരസ്സ്‌ നമിച്ചതെന്ന കാര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ജാഡകള്‍ക്കുമപ്പുറത്തെ സത്യമാണ്.

ഈ കവിതയടങ്ങിയ പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'സ്പര്‍ശം' കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു പ്രകാശനം ചെയ്യാന്‍ വിസമ്മതിച്ച സുഗതകുമാരി ടീച്ചറെ ഞാന്‍ അഭിനന്ദിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഉമ്മാക്കി കാട്ടി ടീച്ചറെ പുലഭ്യം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.. ഒരു രാഷ്ട്രത്തെ ജനങ്ങളുടെ വികാരത്തിനു പുല്ലുവില കല്പിക്കാതെ വായില്‍ തോന്നിയ അസംബന്ധങ്ങള്‍ എഴുതിവിടാനുള്ള അവകാശമല്ല ആവിഷ്കാര സ്വാതന്ത്ര്യം.  ഗാന്ധിജിയെ, അദ്ദേഹത്തിന്‍റെ സമീപന രീതികളെ, ജാതി സമ്പ്രദായത്തെക്കുറിച്ച നിലപാടുകളെ, വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്‌. പക്ഷെ അതിനു സഭ്യതയുടെ ഒരു അതിര്‍വരമ്പുണ്ടാകണം.

ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തികളെയും , പ്രവാചകന്മാരെയും പുലഭ്യം പറഞ്ഞു പ്രശസ്തരാവുകാന്‍ ശ്രമിക്കുന്ന തറ എഴുത്തുകാരുടെ നിലവാരത്തിലേക്ക് മീന കന്ദസ്വാമി താഴരുത്. പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത്‌ സമൂഹത്തിനു വേണ്ടി ധീരമായി ശബ്ദിക്കുന്ന ഈ ഇരുപത്തേഴുകാരിയുടെ കവിതകളോടും ആക്റ്റിവിസത്തോടും ഏറെ ബഹുമാനമുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട അവരുടെ സാമൂഹ്യ ഇടപെടലുകളുടെ ശക്തിയും തിരിച്ചറിയുന്നു. ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കുറിച്ച് പ്രതിലോമപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ നോബല്‍ സമ്മാന ജേതാവ് വി എസ് നയ്പാളിനെക്കുറിച്ച് ‘Casteist, Communalist, Racist- And Now a Nobel Laureate’എന്ന ലേഖനമെഴുതിക്കൊണ്ടാണ് മീന അരങ്ങേറ്റം കുറിച്ചത് തന്നെ.  നിരവധി വിദേശ സര്‍വകലാശാലകളില്‍ ഇതിനകം തന്നെ അവര്‍ക്ക് ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ഗാന്ധിജിയെ പുലഭ്യം പറയുന്നതിനുള്ള ലൈസന്‍സല്ല.  

സുഗതകുമാരി മാറിനിന്നപ്പോള്‍ ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'സ്പര്‍ശം' പ്രകാശനം ചെയ്തത് കെ ഇ എന്‍ കുഞ്ഞഹമ്മദാണ്. അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. കുഞ്ഞഹമ്മദിനിപ്പോള്‍ പഴയ പോലെ മാര്‍ക്കറ്റില്ല . കുറഞ്ഞ കാലത്തിനിടക്ക് ബുദ്ധിജീവി മാര്‍ക്കറ്റില്‍ ഏറെ വിലയിടിവ് അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉദ്ഘാടനത്തിനും പ്രഭാഷണത്തിനും കിട്ടുന്ന അപൂര്‍വ്വം അവസരങ്ങള്‍ കളഞ്ഞു കുളിക്കണമെന്നു അദ്ദേഹത്തോട് പറയുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ ഈ പുസ്തകം പ്രകാശനം ചെയ്യുവാന്‍ എനിക്കാവില്ല എന്ന് പറഞ്ഞ സുഗതകുമാരിയോടോപ്പമാണ് ഗാന്ധിജിയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഓരോ ഇന്ത്യക്കാരനും ഉണ്ടാവുക എന്ന കാര്യത്തില്‍ സംശയമില്ല. 

ഗാന്ധിയെ വായിക്കുന്നതും അദ്ദേഹത്തിന്‍റെ നിലപാടുകളെ ചര്‍ച്ച ചെയ്യുന്നതും ഗാന്ധി ജീവിച്ച കാലത്തെ സാമൂഹ്യാവസ്ഥകളെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം. ഓരോ നിലപാടുകള്‍ക്കും അതാതു കാലത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവുമായി ഒരു പൊക്കിള്‍കൊടി ബന്ധമുണ്ട്. ഒരു നൂറ്റാണ്ടു കാലത്തിനിടക്ക് ഇന്ത്യയില്‍ വന്ന സാമൂഹ്യ രാഷ്ട്രീയ ജാതീയ മാറ്റങ്ങളുടെ സുഖശീതളിമയില്‍ ഇരുന്നുകൊണ്ട് ഗാന്ധിയെ വായിക്കുമ്പോള്‍ സെലിബ്രിട്ടി കവിതകള്‍ ജനിക്കുമായിരിക്കും. അദ്ദേഹത്തെ സാഡിസ്റ്റ് ഫൂള്‍ എന്ന് വിളിക്കുമ്പോള്‍ ആത്മരതി ലഭിക്കുമായിരിക്കും. ഒരു ബുക്കര്‍ പ്രൈസ് എവിടെയോ കിലുങ്ങിത്തുടങ്ങുന്നുണ്ട്.

Related Posts
കെ ഇ എന്‍ എന്ന പെര്‍ഫെക്റ്റ് ബുദ്ധിജീവി