ലീഗിലെ ജയരാജന്‍ അഥവാ മലപ്പുറം മണി !.

ഫുട്ബോള്‍ കളിക്ക് ഏറെ പേര് കേട്ട അരീക്കോട് നിന്നാണ് കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഗോള്‍ പിറന്നിരിക്കുന്നത്. പി കെ ബഷീര്‍ എം എല്‍ എ യുടെ പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍കൊണ്ട ഗുണ്ടകള്‍ തെരുവില്‍ രണ്ടു പേരെ ക്ലീന്‍ ക്ലീനായി വെട്ടിക്കൊന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്‌. സാമുദായിക സമതുലനം എന്നൊക്കെ പറയുന്നത് പോലെ കൊലപാതകങ്ങളിലും ഒരു മുന്നണി സമതുലനം ഉണ്ടാകുന്നത് നല്ലതാണ്. എല്‍ ഡി എഫ് പത്തെണ്ണം കൊല്ലുമ്പോള്‍ യു ഡി എഫ് ഒരു അഞ്ചെണ്ണമെങ്കിലും കൊന്നില്ലെങ്കില്‍ സമതുലനം കുളമാകും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജയരാജത്രയങ്ങള്‍ക്ക് ബദലായി യു ഡി എഫിന് അഭിമാനപൂര്‍വം ഉയര്‍ത്തിക്കട്ടാവുന്ന ലേറ്റസ്റ്റ് ഹീറോയാണ് ലീഗിന്റെ ഫയര്‍ ബ്രാന്‍ഡ് എം എല്‍ എയായ പി കെ ബഷീര്‍.

കുനിയിലെ ഇരട്ടക്കൊലപാതകവുമായി പി കെ ബഷീറിനു പ്രത്യക്ഷത്തില്‍ ബന്ധമുണ്ടോ എന്നത് പോലീസാണ് കണ്ടെത്തേണ്ടത്‌. അദ്ദേഹം പ്രസംഗിച്ചതായി പറയപ്പെടുന്ന വീഡിയോ ഇതുവരെ ആരും പുറത്തു വിട്ടിട്ടില്ല. എം എം മണിയുടെ പ്രസംഗം പോലെ ഏതെങ്കിലും ഒരു ലോക്കല്‍ ചാനല്‍ അത് പുറത്തു വിട്ടിരുന്നുവെങ്കില്‍ സംഗതി കുറേക്കൂടി എളുപ്പമാകുമായിരുന്നു. ലേറ്റസ്റ്റ് പ്രസംഗം പുറത്തു വന്നിട്ടില്ലെങ്കിലും പി കെ ബഷീറിന്റെ മറ്റൊരു പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ മുടിഞ്ഞ ഹിറ്റായി ഓടുന്നുണ്ട്. ആ പ്രസംഗം ഒരു പ്രാവശ്യം കേട്ടാല്‍ അദ്ദേഹത്തെക്കുറിച്ച് ഒരേകദേശ ചിത്രം കിട്ടും.

പഴയ പ്രസംഗത്തിന്റെ വീഡിയോ

വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നത് ഒരു ആഗോള നിയമമാണ്. എം എം മണിക്കും ജയരാജത്രയങ്ങള്‍ക്കുമൊപ്പം  ഈ ഉപമയുടെ പ്രയോക്താവും ഗുണഭോക്താവുമാകാന്‍ പി കെ ബഷീറിനും എന്തുകൊണ്ടും യോഗ്യതയുണ്ട്. ഈ വീഡിയോക്കപ്പുറം മറ്റൊരു തെളിവ് അതിനു ആവശ്യമില്ല. കാണാത്ത സംഭവത്തിന് സാക്ഷി പറയാന്‍ പോയാല്‍ കാലു വെട്ടും എന്നാണ് തികഞ്ഞ റൌഡി ഭാഷയില്‍ ബഷീര്‍ പറഞ്ഞിട്ടുള്ളത്. സാക്ഷി പറഞ്ഞാല്‍ പിന്നെ അവന്‍ ജീവനോടെ തിരിച്ചു വരില്ല എന്നും പറഞ്ഞു. "ഇങ്ങള് ചെയ്തോണ്ടി, ബാക്കി ഞാനേറ്റു" എന്ന് പരസ്യമായി പ്രഖ്യാപിച്ചു!!.

ഇങ്ങനെ മുമ്പ് പ്രസംഗിച്ച ഒരാള്‍ ഇപ്പോഴത്തെ കൊലപാതകത്തിന് പ്രേരണ നല്‍കി പ്രസംഗിച്ചിട്ടുണ്ട് എന്ന് പരാതി ഉയര്‍ന്നാല്‍ അത് ഒറ്റയടിക്ക് അവിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. അങ്ങനെയൊരു പ്രസംഗത്തിനുള്ള സാധ്യതയുണ്ട്. സഖാവ് ടി പി വധത്തില്‍ നിന്ന് ഈ കൊലപാതകങ്ങള്‍ക്ക് അല്പം വ്യത്യസ്ഥതയുണ്ട് എന്നത് നിഷേധിക്കുന്നില്ല. ടി പി വധം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ  സ്പോന്‍സര്‍ഷിപ്പില്‍ നടത്തിയ പ്രതിയോഗി ഉന്മൂലനമാണ്. ഇവിടെ കൊലചെയ്യപ്പെട്ടത് മറ്റൊരു കൊലക്കേസിലെ പ്രതികളാണ്. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മുപ്പത്തഞ്ചു വയസ്സുള്ള അതീഖുറഹ്മാന്‍ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ഇപ്പോള്‍ കൊല ചെയ്യപ്പെട്ടവര്‍. അതിലൊരാള്‍ മറ്റൊരു കൊലക്കേസിലെ പ്രതി കൂടിയാണ്. ഇതൊക്കെ ശരി തന്നെ. എന്നിരുന്നാലും കൊല കൊലയല്ലാതാവുന്നില്ല. ഒരു കൊലക്കേസിലെ പ്രതികളെ കൊല ചെയ്യാന്‍ പി കെ ബഷീറിനോ അദ്ദേഹത്തിന്‍റെ ഗുണ്ടാപ്പടക്കോ ആരും അധികാരം കൊടുത്തിട്ടില്ല. അതിനിവിടെ നിയമവ്യവസ്ഥയും കോടതിയുമുണ്ട്. അതുകൊണ്ട് തന്നെ സഖാവ് ടി പി വധക്കേസില്‍ ചാണ്ടിയുടെ പോലീസ് കാണിക്കുന്ന ജാഗ്രത ഈ കൊലപാതക്കേസിലും കാണിക്കണം.

ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ജനവികാരം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ജൂണ്‍ മൂന്നിന് പി കെ ബഷീറിന്റെ പുതിയ പ്രസംഗം നടന്നിട്ടുള്ളതായി പറയപ്പെടുന്നത്‌. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ വീട്ടുകാര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് കൊലപാതക രാഷ്ട്രീയത്തിനും ഗുണ്ടാവിളയാട്ടത്തിനുമെതിരെ വ്യാപകമായി ഉയര്‍ന്നു വന്ന ജനവികാരം രാഷ്ട്രീയ നേതാക്കളെ ഒരു നല്ല പാഠം പഠിപ്പിക്കും എന്നായിരുന്നു നാം പ്രതീക്ഷിച്ചിരുന്നത്. എവടെ?.. എന്ത് പഠിക്കാന്‍?..ആരെങ്കിലും എന്തെങ്കിലും പഠിക്കുന്നുന്ടെങ്കില്‍ അത് ചോരയുടെയും വടിവാളിന്റെയും രാഷ്ട്രീയം മാത്രമാണ്. ഇതെവിടെച്ചെന്നു അവസാനിക്കുമെന്ന് പറയുക വയ്യ. ഒരു കാര്യം മാത്രം പറയാം.
കേരളം അതിന്റെ സാമൂഹ്യ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ഗുണ്ടാ സംസ്കാരത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്!. ടൂറിസം പരസ്യങ്ങളില്‍ ഒരു തിരുത്ത് അനിവാര്യമായിരിക്കുന്നു,  'കൊലക്കത്തികളുടെ സ്വന്തം നാട്'.

Related Posts
ക്വട്ടേഷന്‍ മണി സ്പീക്കിംഗ്
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)