ക്വട്ടേഷന്‍ മണി സ്പീക്കിംഗ്

സി പി എം ഇടുക്കി ജില്ല സെക്രട്ടറി എം എം മണിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ടി കെ ഹംസയുടെ ഏറനാടന്‍ ശൈലിയില്‍ 'ഇജ്ജാണെടാ ആങ്കുട്ടി' എന്ന് പറയേണ്ട ഡയലോഗാണ് മണിയണ്ണന്‍ പൊട്ടിച്ചിരിക്കുന്നത്. സ്വഭാവ ശാസ്ത്രത്തിന്റെ പാരമ്പര്യ മാനദണ്ഡം അനുസരിച്ച് പറയുന്നത് ചെയ്യുക എന്നതും ചെയ്യുന്നത് പറയുക എന്നതും തറവാട്ടില്‍ പിറന്നവരുടെ ഗുണഗണങ്ങളില്‍ പെട്ടതാണ്. അമ്പത്തൊന്നു വെട്ടു വെട്ടി സഖാവ് ടി പി യെ കൊന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്ന സി പി എം നേതാക്കള്‍ക്കിടയില്‍ തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയാണ് താനെന്ന് എം എം മണി തെളിയിച്ചിരിക്കുന്നു. ലാല്‍ സലാം സഖാവേ ലാല്‍ സലാം.

വെട്ടിയും കുത്തിയും വെടിവെച്ചും കൊന്നിട്ടുള്ളവരാണ് ഞങ്ങള്‍, ആ ഞങ്ങളെ പേടിപ്പിക്കാന്‍ ആരും നോക്കേണ്ട എന്നാണ് മണിയണ്ണന്റെ പ്രഖ്യാപനം. ഒരു എട്ടുകാലി മമ്മൂഞ്ഞ് ശൈലിയില്‍ ആരാന്റെ ഗര്‍ഭം ഏറ്റെടുക്കുകയല്ല മണി ചെയ്തത്. കൊല്ലേണ്ടവരെ കൊല്ലാന്‍ ഞങ്ങളെയാരും പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ ധീര വീര സഖാവ് മണിമണി പോലെ ഉദാഹരണങ്ങളും നിരത്തി. പീരുമേട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ അയ്യപ്പദാസിനെ കൊലപ്പെടുത്തിയ ബാലുവിനെ വകവരുത്തിയ സസ്പെന്‍സ് ത്രില്ലര്‍ സ്റ്റോറി അതിലൊന്ന് മാത്രം. വേറെ മൂന്നാല് പേരെ വെട്ടിയും വെടിവെച്ചും കുത്തിയും കൊന്ന ചരിത്രവും അക്കമിട്ടു നിരത്തി. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന ചരിത്രപ്രസിദ്ധമായ പിണറായി പ്രയോഗത്തിന് മണിയുടെ വെളിപ്പെടുത്തലുകളിലൂടെ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ കൈവരുകയാണ്. മണി പറഞ്ഞത് ഒരു ഹൈറേഞ്ച് തമാശയായി കണ്ടു കൊണ്ട് സഖാവ് പിണറായി രംഗത്ത് വരില്ല എന്ന് കരുതാം. ഇത്തരമൊരു പ്രസ്താവന നടത്തിയ എം എം മണിയെ തുറുങ്കില്‍ അടക്കണമെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെടുന്നത് തികഞ്ഞ വിവരക്കേട് കൊണ്ടാണ്. നാളിതു വരെ നടന്ന എണ്ണമറ്റ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളെപ്പിടിക്കാന്‍ കഴിയാത്ത അധികാരികള്‍ക്ക് മുന്നില്‍ ജീവിക്കുന്ന തെളിവുമായി രംഗത്ത് വന്ന ഒരാള്‍ക്ക്‌ മിനിമം ഒരു പത്മഭൂഷണെങ്കിലും നല്‍കുവാന്‍ സര്‍ദാര്‍ജിയോടും മാഡത്തോടും ശുപാര്‍ശ ചെയ്യുകയാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ ചെയ്യേണ്ടത്.     

വെട്ടിയും കുത്തിയും കൊന്ന ചരിത്രം മണിയുടെ വാക്കുകളില്‍ കേള്‍ക്കാം.

ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ് സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍ തന്റെ ജീവനിയോഗമാണെന്ന്  തുറന്നു പ്രഖ്യാപിച്ചയാളാണ് ഹിറ്റ്‌ ലര്‍. ഈ മഹത്തായ കര്‍മം നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. 'ആണ്‍കുട്ടികള്‍ക്ക്' ചേര്‍ന്ന ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത് വഴിയാണ് ഹിറ്റ് ലര്‍ ഹിറ്റ്ലറായത്. സഖാവ് സ്റ്റാലിന്റെ കാര്യവും വ്യത്യസ്തമല്ല. ഇവരുടെ രണ്ടു പേരുടെയും ജനുസ്സിലേക്ക് കേരളത്തിന്റെ അഭിമാന സംഭാവനയാണ് സി പി എമ്മിന്റെ ഇടുക്കി ജില്ല സെക്രട്ടറി. ഇതാദ്യമായല്ല മണിയണ്ണന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വി എസ് കരിമ്പൂച്ചകളെ മൂന്നാറിലേക്ക് അയച്ച സന്ദര്‍ഭത്തിലും സമാനമായ വെട്ടുകത്തി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ട്ടി യില്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പിടിച്ചു നില്‍ക്കുന്നതും ഇത്തരം ധീരമായ സമീപനങ്ങള്‍ കൊണ്ടാണ്.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം നിയോഗിച്ചിട്ടുള്ളത്. ഏതാണ്ട് എല്ലാവര്‍ക്കും ഒരേ ശരീര ഭാഷ. അതില്‍ മണി സാറിന്റെ ശരീര ഭാഷയ്ക്കാവട്ടെ ചോരച്ചെങ്കൊടിയില്‍ മുക്കിയെടുത്ത ക്ലാരിറ്റിയുണ്ട്.  വി എസിന്റെ വാക്ക് കേട്ട് പോളിറ്റ് ബ്യൂറോ പിണറായി സഖാവിനെ തത്ക്കാലം മാറ്റിനിറുത്താന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടറിയാക്കാന്‍ പറ്റിയ ഒരൊന്നാന്തരം ഉരുപ്പടിയാണ് മണിയണ്ണന്‍. സമകാലിക കേരളത്തിലെ അമ്പത്തൊന്നു വെട്ടിന്റെ സി പി എം രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി.

കേരള രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഫാസിസ്റ്റ് വഴികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍ കണക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലെ പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ കൃത്യമായ പട്ടിക എണ്ണിയെണ്ണിയാണ് ജില്ലാ സെക്രട്ടറി പുറത്തു വിട്ടിരിക്കുന്നത്. വെട്ടിക്കൊന്നവര്‍ ഇത്ര, കുത്തിക്കൊന്നവര്‍ ഇത്ര, വെടിവെച്ചു കൊന്നവര്‍ ഇത്ര. ആനന്ദലബ്ദിക്കിനിയെന്ത്  വേണം?. പൌഡറിട്ട് മുഖം മിനുക്കി നടക്കേണ്ട ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പോലും ഇത്ര പരസ്യമായി പ്രസ്താവനകള്‍ നടത്തുവാന്‍ ധൈര്യം നല്‍കുന്ന ഒരു പാര്‍ട്ടി സംവിധാനത്തിലേക്ക് സി പി എമ്മിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പിണറായി സഖാവും ജയരാജത്രയങ്ങളും വിജയിച്ചിരിക്കുന്നു. സഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.

Related Posts
പോളിറ്റ് ബ്യൂറോ, P.O. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
ജയരാജനെന്താ കൊമ്പുണ്ടോ?
സി പി എം ജയിലിലേക്ക്
ബല്‍റാം 'vs' താരാദാസ്
ക്രിമിനല്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ഫാസിസ്റ്റ്)