സിന്ധു മോളേ, അബദ്ധം പറ്റിപ്പോയി

ഇടതു പക്ഷത്തിനു കിട്ടേണ്ടത് കിട്ടി. എന്നാലും ഇതൊരു ഒടുക്കത്തെ അടിയായിപ്പോയി. ജീവന്‍ പോയീന്നു മാത്രമല്ല, പൊതു ദര്‍ശനത്തിനു വെക്കാന്‍ ശരീരം പോലും ബാക്കിയായില്ല. ഉമ്മന്‍ ചാണ്ടി സ്വപ്നത്തില്‍ പോലും കാണാത്ത ഭൂരിപക്ഷമാണ് പിറവത്തെ വോട്ടര്‍മാര്‍ യു ഡി എഫ് സര്‍ക്കാരിന് നല്കിയിരിക്കുന്നത്. ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ 'ഇന്നാ പിടിച്ചോ' എന്ന മട്ടില്‍ ജനങ്ങള്‍ ചാണ്ടിക്ക് പിന്തുണ നല്കിയിരിക്കുന്നത്. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനിക്കാവുന്ന വിജയം തന്നെയാണ് ഉണ്ടായിരിക്കുന്നത്.എന്നാല്‍ ഈ വിജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടത്‌ എല്‍ ഡി എഫിനേക്കാള്‍ കൂടുതല്‍ യു ഡി എഫ് ആണെന്നാണ്‌ എന്റെ പക്ഷം. കാലുവാരലും പരസ്പരമുള്ള പാരവെക്കലും ഒഴിവാക്കി മുന്നോട്ടു നീങ്ങിയാല്‍ ജനങ്ങളുടെ വിശ്വാസം ലഭിക്കുമെന്ന ലളിതമായ പാഠം.

ശരിയോ തെറ്റോ ആകട്ടെ എന്തിനെയും അന്ധമായി എതിര്‍ക്കുക എന്ന തികച്ചും പിന്തിരിപ്പനായ ഒരു സമീപനമാണ് എല്‍ ഡി എഫിന്റെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. മാറി വരുന്ന കാലത്തിന്റെ വികസന സങ്കല്പങ്ങളോട് പുറംതിരിഞ്ഞു വരട്ടുവാദത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള നിലപാടുകള്‍ തുടരെത്തുടരെ എടുക്കുന്നു എന്നതാണ് എല്‍ ഡി എഫിനെ പുതുതലമുറയില്‍ നിന്ന് അകറ്റി നിറുത്തുന്നത്. പ്രശ്നങ്ങളോട് ക്രിയാത്മകമായ ഒരു സമീപനം നിയമസഭയിലോ അതിനു പുറത്തോ എടുക്കുവാന്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷനേതാവും തമ്മിലുള്ള ശീതസമരത്തിന്റെ അച്ചുതണ്ടിലാണ് സി പി എം കര്‍മപദ്ധതികളുടെ കരടുരേഖ തന്നെ രൂപം കൊള്ളുന്നത്‌. അതാ പാര്‍ട്ടിയുടെ ആത്മാവിനെ തന്നെ കൊന്നുതിന്നുന്ന ഒരവസ്ഥയിലേക്കു ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നു. പാളയത്തിനുള്ളിലെ ഈ ദ്വിമുഖയുദ്ധത്തിന് അവസാനം കുറിക്കാന്‍ അതിന്റെ സുപ്രിം കമാണ്ടര്മാര്‍ക്ക് സാധിക്കുന്നില്ല എങ്കില്‍ മലയാള മണ്ണിന്റെ വിപ്ലവ ചരിത്രത്തോട് അതിന്റെ പിന്‍തലമുറക്കാര്‍ ചെയ്യുന്ന കൊടിയ പാതകമായി ചരിത്രം അതിനെ വിലയിരുത്തും.


ഈ പരാജയം എം ജെ ജേക്കബിന്റെ പരാജയമല്ല, പരാജയപ്പെട്ടത് ഇടതുപക്ഷമാണ്. ഇത്പോലൊരു പരാജയം ജേക്കബ് സാര്‍ അര്‍ഹിക്കുന്നില്ല എന്നതാണ് നേര്. അന്തസ്സുള്ള ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. മിതഭാഷിയും പൊതുസേവന താത്പരനുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. അദ്ദേഹം ജയിച്ചു കാണണമെന്ന് പാര്‍ട്ടിക്കതീതമായി ആഗ്രഹിച്ചവരുണ്ട്. പക്ഷെ അവസാന ദിവസങ്ങളിലെ ട്രെന്‍ഡ് നിഷ്പക്ഷമായി വിലയിരുത്തിയ ആളുകള്‍ അനൂപിന്റെ വിജയം പ്രവചിച്ചിരുന്നു. ഇത്രക്കങ്ങോട്ടു പോകുമെന്ന് ആരും കരുതിയില്ല എന്ന് മാത്രം. ഇന്ത്യാവിഷനില്‍ വാരാന്ത്യം അവതരിപ്പിക്കുന്ന അഡ്വ. ജയശങ്കറിനെപ്പോലുള്ള ചില പൊട്ടന്മാര്‍ മാത്രമാണ് എല്‍ ഡി എഫ് മൂവ്വായിരം വോട്ടിനു ജയിക്കുമെന്ന് പ്രവചിച്ചത്. പുള്ളി ഇപ്പോള്‍ എവിടെയുണ്ടോ ആവോ?

ഇടതുപക്ഷത്തെ ഇത്ര ദയനീയമായ പരാജയത്തിലേക്ക് എത്തിച്ചതിന്റെ കാരണങ്ങള്‍ പലതാണ്.  വികസന വിരുദ്ധ സമീപനത്തിന് അതില്‍ പ്രഥമസ്ഥാനമുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ ഉണ്ടായ ചില സുനാമിത്തിരകളെയും കണ്ടില്ലെന്നു നടിക്കാനാവില്ല. ശെല്‍വരാജിന്റെ രാജിയാണ് അതിലൊന്ന്. കരിങ്കാലി എന്ന് എത്ര തവണ പാര്‍ട്ടി നേതാക്കള്‍ വിളിച്ചാലും പാര്‍ട്ടിക്കുള്ളിലെ ചീഞ്ഞു നാറുന്ന സ്ഥിതിഗതികളെക്കുറിച്ച് ശെല്‍വരാജ് ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷ്പക്ഷരായ ജനങ്ങള്‍ക്ക്‌ തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. കണ്ണൂരില്‍ പാര്‍ട്ടികോടതിയുടെ വിധിപ്രകാരം ഒരു ചെറുപ്പക്കാരനെ വെട്ടിക്കൊന്ന അക്രമ രാഷ്ട്രീയവും ജനങ്ങളുടെ മനസ്സിലുലുണ്ടായിരുന്നിരിക്കണം.  

അനൂപ്‌ ജേക്കബിന് പിറവത്തെ സ്ത്രീ ജനങ്ങളുടെ വോട്ടു നേടിക്കൊടുത്തതില്‍ ഏറ്റവും പങ്കു വഹിച്ചത് സഖാവ് വി എസ് ആണ്. ഒന്നുമില്ലായ്മയില്‍ നിന്ന് സി പി എം വളര്‍ത്തിക്കൊണ്ടു വന്ന സിന്ധു ജോയിയെന്ന പൊതുപ്രവര്‍ത്തകയെ അഭിസാരികയെന്നു ഉപമിക്കുക വഴി വി എസ് സഖാവ് അനൂപ്‌ ജേക്കബിന് വിജയം സ്വര്‍ണത്തളികയില്‍ സമ്മാനിക്കുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം. അനൂപ്‌ ജേക്കബ് അല്പപമെങ്കിലും നന്ദിയുള്ളവവനാണ് എങ്കില്‍ വി എസ്സിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ കൈ പിടിച്ചു മുത്തണം. പോകുന്ന വഴിയില്‍ സിന്ധുവിന്റെ വീട്ടിലെത്തി ഒരു പാക്കറ്റ് കിറ്റ്‌കാറ്റ് മിഠായി അവള്‍ക്കു നല്‍കുകയും ആവാം.

Related Posts
അഭിസാരികയില്‍ നിന്ന് കറിവേപ്പിലയിലേക്കുള്ള ദൂരം
തോറ്റവരുടെ മാഞ്ഞാളംകുഴികള്‍