ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം

കൊലവെറിയെ കടത്തിവെട്ടി യുടൂബില്‍ ഒരു ഇടിവെട്ട് ഹിറ്റ് വന്നിട്ടുണ്ട്. ഒരച്ഛനും പതിനഞ്ചു വയസ്സുകാരി മകളും തമ്മിലുള്ള ഫേസ്ബുക്ക്‌ യുദ്ധമാണ് സംഗതി. 3 കോടിയിലേറെ ഹിറ്റാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഈ ക്ലിപ്പ് നേടിയിരിക്കുന്നത്. കഥ നടന്നത് അമേരിക്കയില്‍ . മമ്മൂട്ടിയെപ്പോലെ കഷ്ടി മുപ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ - ടോമി ജോര്‍ഡന്‍ - പുല്‍ത്തകിടിയിലെ കസേരയില്‍ ഇരുന്നു ഒരു കടലാസ് വായിക്കുന്നു. തന്റെ മകള്‍ ഹേന (Hannah) അവളുടെ ഫേസ്ബുക്ക് ചുമരില്‍ എഴുതിയ ഒരു പോസ്റ്റാണ് അത്. അച്ഛനെയും അമ്മയെയും പുളിച്ച തെറി പറഞ്ഞുള്ള ഒരു പോസ്റ്റ്‌. അമേരിക്കക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന (സുരേഷ് ഗോപി വല്ലപ്പോഴും ഉപയോഗിക്കുന്ന) രണ്ടു പദങ്ങള്‍ ഒരു പത്തു പതിനഞ്ചു തവണ ആ പോസ്റ്റില്‍ ഉണ്ട്.

ഹേനയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആരംഭിക്കുന്നത് ഇങ്ങനെയാണ്. "അച്ഛനും അമ്മയും അറിയാന്‍. ഞാന്‍ നിങ്ങളുടെ അടിമയല്ല. നിങ്ങളുടെ s**t. വൃത്തിയാക്കുകയല്ല എന്റെ പണി. അതിനൊരു വേലക്കാരിയുണ്ട്. അവളുടെ പേര് ലിന്റ എന്നാണ്, ഹേന എന്നല്ല".. കസറിയ തുടക്കം,  അല്ലേ?. പിന്നെയങ്ങോട്ട് ശരിക്കും പാര്‍ലിമെന്റിലെ ഭാഷയാണ്‌. അതിവിടെ എഴുതാന്‍ കൊള്ളില്ല. അതിനെ സോപ്പിട്ടു കഴുകി ഒന്ന് വൃത്തിയാക്കിയെടുത്താല്‍ ഏതാണ്ട് ഈ ആശയം കിട്ടും. "സ്കൂള്‍ വിട്ടു വന്നാല്‍ മുടിഞ്ഞ പണിയാണ്. പത്തു മണിയാവും കിടന്നുറങ്ങാന്‍. രാവിലെ അഞ്ചിന് എഴുന്നേല്‍ക്കണം. തന്തേ, കാപ്പി വേണേല്‍ നിങ്ങള്‍ക്ക് തന്നെ അതങ്ങുണ്ടാക്കി കുടിച്ചൂടെ? പൂന്തോട്ടം വേണേല്‍ നിങ്ങള്‍ക്ക് തന്നെ അതങ്ങ് നനച്ചൂടെ?. ഒരു ജോലി നോക്കണമെന്ന് പിറുപിറുത്തുകൊണ്ടേയിരിക്കുന്നു!!. ജോലി ഞാന്‍ വീട്ടില്‍ ചെയ്യുന്നുണ്ടല്ലോ. അതിനു കൂലി തരരുതോ? വയസ്സ് കാലത്ത് നിങ്ങളുടെ s**t എടുക്കാന്‍ എന്നെക്കിട്ടില്ല, പറഞ്ഞേക്കാം" your pissing kid Hannah എന്ന് പറഞ്ഞാണ് അവള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്!!.

മാതാപിതാക്കള്‍ക്ക് എതിരെ ഇത്തരമൊരു ആറ്റം ബോംബ്‌ പരസ്യമായി ഫേസ്ബുക്കില്‍ ഇടാന്‍ മാത്രം മണ്ടത്തിയാണ് നമ്മുടെ കഥാപാത്രം എന്ന് കരുതേണ്ട.  എല്ലാ പഴുതുകളും അടച്ചിട്ടു തന്നെയാണ് ഹേന ഈ പോസ്റ്റ്‌ ഇട്ടത്. ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ള ഫാമിലി അംഗങ്ങളെ മുഴുവന്‍ അവള്‍ ഈ പോസ്റ്റ്‌ കാണുന്നതില്‍ നിന്നും ബ്ലോക്കി. കൂട്ടുകാര്‍ക്കിടയില്‍ അച്ഛനെയും അമ്മയെയും ഒന്ന് കൊച്ചാക്കുക എന്നതായിരുന്നു പ്ലാന്‍.  പിന്നെ ഇതെങ്ങിനെ അച്ഛന്റെ കയ്യിലെത്തി എന്ന് ചോദിക്കും. അതാണ്‌ ഫേസ്ബുക്കിന്റെ കളി. അത് വഴിയേ പറയാം. അച്ഛന്റെ കയ്യില്‍ കിട്ടിയ ശേഷമുള്ള സംഭവമാണ് വീഡിയോയില്‍ ഉള്ളത്. അവിടെയാണ് ക്ലൈമാക്സ് കിടക്കുന്നത്. കസേരയില്‍ ഇരുന്നു അയാള്‍ കത്ത് വായിക്കുന്നു. മകള്‍ കത്തില്‍ പറയുന്ന ജോലിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ശുദ്ധ ഭാവനകള്‍ മാത്രമാണെന്ന് വിശദീകരിക്കുന്നു. അഞ്ചു മിനുട്ടില്‍ ചെയ്തു തീര്‍ക്കാവുന്ന പണികള്‍ മാത്രമേ ഒരു ദിവസം അവള്‍ക്കു ചെയ്യേണ്ടാതായിട്ടുള്ളൂ. അവ തന്നെ അവളുടെ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടവയാണ്. അവയെല്ലാം രസകരമായി പറഞ്ഞു കഴിഞ്ഞ ശേഷം പുള്ളി കീശയില്‍ നിന്നും .45 കൈത്തോക്ക് കയ്യിലെടുക്കുന്നു. പിന്നെ പുല്ലില്‍ കിടക്കുന്ന മകളുടെ ലാപ്ടോപിനു നേരെ തുരുതുരാ വെടിയാണ്. അവളുടെ ഫേസ്ബുക്കിന്റെ പണി ഇന്നത്തോടെ ഞാന്‍ തീര്‍ക്കും എന്നാണ് ഡയലോഗ്. വീഡിയോ കാണുക.


ഇനി കഥയുടെ ട്വിസ്റ്റിലേക്ക്. അമേരിക്കയില്‍ മിക്ക പട്ടികള്‍ക്കും ഫേസ്ബുക്ക്‌ ഉണ്ട്. ടോമി ജോര്‍ഡന്റെ പട്ടിക്കുമുണ്ട് ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌. അവള്‍ കുളിക്കുന്നത്, കിടക്കുന്നത്, കാലു പൊക്കി മൂത്രമൊഴിക്കുന്നത് (അമേരിക്കയാണെന്നു പറഞ്ഞിട്ട് കാര്യമില്ല, സംഗതി അവിടെയും അങ്ങനെത്തന്നെയാണ്) .. എല്ലാം ഫേസ്ബുക്കില്‍ അപ്പപ്പോള്‍ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. ഹേനയുടെ ഫ്രണ്ട് ലിസ്റ്റില്‍ ഈ പട്ടിയുണ്ട്!!. ഈ പോസ്റ്റിന്റെ ഗ്രൂപ്പില്‍ നിന്നും പട്ടിയെ മാറ്റാന്‍ ഹേന മറന്നു!!!. ലവിടെയാണ് സംഗതി ലീക്കായത്. പുതിയ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നതിന് വേണ്ടി പട്ടിയുടെ അക്കൌണ്ടില്‍ ജോര്‍ഡന്‍ നുഴഞ്ഞു കയറിയപ്പോഴാണ് മകളുടെ ഭരണിപ്പാട്ട് ചാടി വീണത്‌. ശേഷം സ്ക്രീനില്‍ നാം കണ്ടു. ഞാന്‍ പല തവണ പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഫേസ്ബുക്ക് നമ്മള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല. സൂക്ഷിച്ചു കളിക്കണം!!!.

യുടൂബ് എപ്പിസോഡിലെ ഗുണപാഠം കൂടി പറഞ്ഞു അവസാനിപ്പിക്കാം. 1) ആറ്റംബോംബ്‌ പൊട്ടിക്കുമ്പോള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും വിട്ടു നിന്ന് വേണം പൊട്ടിക്കാന്‍. ചീള് തെറിക്കാന്‍ സാധ്യതയുണ്ട്. 2) ഫ്രണ്ട് ലിസ്റ്റില്‍ ആളെ ചേര്‍ക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. പ്രത്യേകിച്ച് 'പട്ടി'കളെ  3) കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ അവരെ ശിക്ഷിക്കരുത്. പകരം ലാപ്ടോപ്പിനെ വെടിവെച്ചു കൊല്ലുക. 4) ടീനേജുകാര്‍ ബേജാറാവേണ്ട!. ബുള്ളറ്റ് പ്രൂഫ്‌ ലാപ്ടോപ്പിന്റെ പണി ചൈനക്കാര്‍ തുടങ്ങിക്കഴിഞ്ഞു!

Related Posts
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.