Wednesday, August 24, 2011

ജസ്റ്റ് വെയിറ്റ്, മരിച്ചു കഴിഞ്ഞിട്ട് ആഘോഷിക്കാം.

ഒരാഴ്ചത്തെ നിരാഹാരം കൊണ്ട് അണ്ണാ ഹസാരെ മെഗാസ്റ്റാര്‍ ആയി. പതിനൊന്ന് വര്‍ഷം നിരാഹാരം കിടന്നിട്ടും ഇറോം ഷര്‍മിള താരമായില്ല!!! നേരിന്റെ പക്ഷത്ത് (ഫൂ!!) നിലയുറപ്പിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഒരു ബിഗ്‌ സല്യൂട്ട്.

Re-post: (originally posted on 16 June 2011)
'കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക' എന്നൊരു ചൊല്ലുണ്ട്. വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചൊല്ലാണിത്. ചത്തു കഴിഞ്ഞിട്ടാണ് പലരെപ്പറ്റിയും നമ്മള്‍ നല്ല നാല് വാക്ക്  കേള്‍ക്കാറുള്ളത്.  അതുവരെ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുള്ളതായി അറിയാമെന്നല്ലാതെ വലുതായൊന്നും  കേട്ടിട്ടുണ്ടാവില്ല. മൂക്കില്‍ പഞ്ഞി വെച്ചു എന്ന് കേട്ടാലുടന്‍ അയാളെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങും. ഫ്ലാഷ് ന്യൂസ്‌. മത്തങ്ങ ഹെഡ് ലൈന്‍. ചാനല്‍ ചര്‍ച്ചകള്‍ , മുഖപ്രസംഗങ്ങള്‍ . മനുഷ്യരാശിക്ക് ചെയ്ത നേട്ടങ്ങള്‍ , മരണം വരുത്തിയ സാമൂഹ്യ നഷ്ടം. ഓര്‍മ്മക്കുറിപ്പുകള്‍‍ ..വീരകഥകള്‍ , ഇതിഹാസങ്ങള്‍ ..എല്ലാം ലൈവോട് ലൈവ്.. അവസാനം കുഴിയിലേക്ക് വെക്കുമ്പോള്‍ പതിനാറു ആചാരവെടി ആകാശത്തേക്ക്..

Sunday, August 21, 2011

ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും

ഇത് നോമ്പ് കാലമാണ്. കാരക്ക തിന്നാണ് സാധാരണ നോമ്പ് തുറക്കാറുള്ളത്. ഇതിപ്പോള്‍ ഐസ്ക്രീം തിന്നു തുറക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഇഫ്താര്‍ സമയത്ത് എല്ലാ ചാനലുകളും വിളമ്പുന്ന പ്രധാന വിഭവം ഐസ് ക്രീമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ പോലെ ഇനി അടുത്ത എപ്പിസോഡില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പ്രസാദ് മാസ്റ്റര്‍ എന്ന ഒരു കിടിലന്‍ കഥാപാത്രമാണ് ഈ ഡിറ്റക്ടീവ് നോവലിലേക്ക് അവിചാരിതമായി ചാടി വീണിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ജീവചരിത്രം എഴുതുവാനാണ് പുള്ളി വരുന്നത്!. (പടച്ചോനെ, കുഞ്ഞാലിക്കുട്ടിക്കും ജീവചരിത്രമോ!!) നമ്മളിനി ചിരിച്ചു ചിരിച്ചു ഒരു വകയാകും.

Wednesday, August 17, 2011

ഹസാരെ അണ്ണന്‍ ഫ്രോഡാണോ?

പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്. ഹസാരേ അണ്ണന്‍ ഫ്രോഡാണോ എന്നത്?. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും പാര്‍ലമെന്റിനെയും ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടുള്ള ഒരു വയസ്സന്റെ ദുര്‍വാശികള്‍ക്ക് എത്രത്തോളം പ്രസക്തിയുണ്ട്?. കോര്‍പറേറ്റ് ഭീമന്മാരും സംഘപരിവാര്‍ സഹയാത്രികരും സ്പോന്‍സര്‍ ചെയ്യുന്ന ഒരു നിരാഹാര സമരത്തിന് അല്പം മീഡിയ പിന്തുണ ലഭിച്ചു എന്ന് കരുതി ഹസാരേ അണ്ണന്‍ ഗാന്ധിജി ആകുമോ? ഒരു സിറ്റിംഗിന് ഇരുപത്തിയഞ്ച് ലക്ഷം കാശ് വാങ്ങിക്കുന്ന ശാന്തിഭൂഷന്‍ വക്കീലന്മാരുടെ കളിപ്പാട്ടമായി തുള്ളുന്ന ഒരാളുടെ പിന്നാലെ പോയിട്ട് ഇന്ത്യന്‍ ജനാധിപത്യം എന്ത് നേടും?  ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

Sunday, August 14, 2011

വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍

ഓരോ ആറ് മാസം കൂടുമ്പോഴും മനോരമയുടെ 'വനിത'യില്‍ ഒരു കവര്‍ സ്റ്റോറി വരാറുണ്ട്. ഭര്‍ത്താക്കന്മാരെ ഒതുക്കാന്‍ 36 വഴികള്‍ എന്നോ മറ്റോ ആയിരിക്കും അതിന്റെ തലക്കെട്ട്‌!!. ഭര്‍ത്താക്കന്മാരെ ഒതുക്കാന്‍ പരീക്ഷിച്ചു വിജയിച്ച 101 വഴികള്‍ കയ്യിലുള്ള ഭാര്യമാര്‍ക്കാണ് വനിതക്കാരന്‍ തന്റെ 36 ഉഡായിപ്പുകള്‍ കൊടുക്കുന്നത്. വി എസ്സിനെ ഒതുക്കാന്‍ മണി മണി പോലുള്ള 101 വഴികള്‍ പിണറായി സഖാവിന്റെ കയ്യില്‍ ഉണ്ടാവും. എന്നാലും എന്റെ ഒരു മനസ്സമാധാനത്തിന് വനിതക്കാരന്‍ ചെയ്യുന്ന പോലുള്ള ഒരു സേവനമാണ് ഞാനിവിടെ ചെയ്യുന്നത്.

Thursday, August 11, 2011

ഇത് ലവ് ജിഹാദാണോ മനോരമേ ?

സിനിമാ താരങ്ങള്‍ കല്യാണം കഴിക്കുന്നതും ദുഫായിയില്‍ പോകുന്നതും കോടതിയില്‍ എത്തുന്നതും വോട്ടു ചെയ്യുന്നതുമൊക്കെ സര്‍വ സാധാരണമായ സംഗതികളാണ്. ഇതിലൊന്നും ഒട്ടും പുതുമയില്ല. നയന്‍താര മതം മാറിയതായി വലിയ പത്രവാര്‍ത്തകള്‍ കണ്ടു. നടന്‍ പ്രഭുദേവയെ കല്യാണം കഴിക്കാനാണ് സിറിയന്‍ കൃസ്ത്യാനിയായ പെങ്കൊച്ച് ആര്യ സമാജം ഓഫീസില്‍ ചെന്ന് ഹിന്ദു മതം സ്വീകരിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങിയതത്രേ. നല്ല കാര്യം. കല്യാണ സ്വാതന്ത്ര്യവും  വിശ്വാസ സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു നല്‍കുന്ന സംഗതികള്‍ ആയതിനാല്‍ ആര്‍ക്കും ഇതില്‍ എതിരഭിപ്രായം ഉണ്ടാകേണ്ട ആവശ്യമില്ല. രണ്ടു പേര്‍ക്കും ഹാപ്പി ബെര്‍ത്ത്‌ ഡേ ടൂ യൂ  വിവാഹ മംഗളാശംസകള്‍ കൊടുത്ത് ഒരു വിസിലടിച്ച്‌ പിരിഞ്ഞു പോകാവുന്നതേയുള്ളൂ.

Tuesday, August 9, 2011

ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും

രണ്ടു ദിവസമായി എനിക്ക് കലശലായ ഒരാഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ചൈനക്കാരനെ കണ്ടു കിട്ടിയാല്‍ ഒരു ഐ ലവ് യു പറയണം. ഒത്താല്‍ ഒന്ന് കെട്ടിപ്പിടിക്കണം. അറ്റ്‌ലീസ്റ്റ് ഒരു ഷേക്ക്‌ഹാന്‍ഡ് എങ്കിലും കൊടുത്ത് നീയാടാ ആണ്‍കുട്ടി എന്നും കാച്ചണം. സത്യത്തില്‍ കൈ കൊടുക്കേണ്ടത് ചൈനീസ്‌ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ആണ്. അത് നമ്മള് കൂട്ടിയാല്‍ കൂടുന്ന പരിപാടിയില്ല. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ചൈനക്കാരനെ കിട്ടിയാലും സംഗതി ഒപ്പിക്കാം എന്ന് തീരുമാനിച്ചത്. ഇങ്ങനെയൊരു ആഗ്രഹം പെട്ടെന്ന് പൊട്ടിമുളക്കാനിടയായ കാരണം പറയാം. ചൈന കഴിഞ്ഞ ദിവസം നമ്മുടെ സുരേഷ് ഗോപി സ്റ്റൈലില്‍ നാല് ഡയലോഗ് കാച്ചി. ഒബാമ സായിപ്പിനോട്‌. ഞാനത് ഒരു പത്തു തവണയെങ്കിലും വായിച്ചു കാണും. എനിക്കതത്രക്കങ്ങ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സൂപ്പര്‍ ഡയലോഗ്.

Monday, August 1, 2011

മമ്മത്താലിക്കയും വെസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്സും

Re-post : ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം...” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന്‍ തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..