സുരേഷ് ഗോപി സെറോക്സ്‌ കോപ്പിയല്ല

ചൈനക്കാരി സുരേഷ് ഗോപി എന്ന് പറഞ്ഞപ്പോള്‍ അത്  സെറോക്സ്‌ കോപ്പി എന്നായിപ്പോയി. ദുബായിയിലെ പാര്‍ക്കില്‍ വെച്ചു ശ്രീനിവാസനാണ് അത് തിരുത്തിക്കൊടുത്തത്. സത്യത്തില്‍ സുരേഷ് ഗോപി ഒരു സെറോക്സ്‌ കോപ്പിയല്ല. അദ്ദേഹത്തിനു മറ്റു താരങ്ങളില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഉണ്ട്. അല്പം സാമൂഹിക പ്രതിബദ്ധത. ഇത്തിരി പ്രതികരണ ശേഷി, ജനങ്ങളുടെ മനസ്സറിയാനുള്ള ഒരല്പം വകതിരിവ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിനിമാ ലോകത്ത് നിന്ന് ആദ്യം ശബ്ദം ഉയര്‍ത്തിയത്‌ സുരേഷ് ഗോപിയാണ്. അതിനു അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ.

ഭരത് അവാര്‍ഡും ഡോക്ടറേറ്റും കേണല്‍ പദവിയും ഒക്കെയുള്ള മഹാ നടന്മാര്‍ നമുക്കുണ്ട്. സകല വിഷയത്തിലും തീപ്പൊരി പ്രതികരണം നടത്തി കഴിവ് തെളിയിച്ച ബി ബി സി ഇംഗ്ലീഷ്  സംസാരിക്കുന്ന തെന്നിന്ത്യയിലെ ഏക നടനുണ്ട്‌. മീശ വെച്ചതും വടിച്ചതുമായ കുറെയെണ്ണം വേറെയുമുണ്ട്. ഒരെണ്ണം മേക്കപ്പ് വാനില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. പകരം അവാര്‍ഡ് നിശയും ഡപ്പാംകൂത്ത് ഡാന്‍സുമായി അര്‍മാദിച്ചു നടക്കുകയാണ്. അല്ലേലും ഇവരൊന്നു മിണ്ടിയെന്നു വെച്ചു ഒന്നും ഉണ്ടായിട്ടല്ല. പൊട്ടാന്‍ സമയമായാല്‍ മുല്ലപ്പെരിയാര്‍ പൊട്ടുക തന്നെ ചെയ്യും.  തിയേറ്ററില്‍ ക്യൂ നിന്ന് സിനിമ കണ്ട്, വിസിലടിച്ചും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച്, ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കി കട്ടൌട്ട് വെച്ച്, ഇവരെയൊക്കെ പനയോളം വളര്‍ത്തിയ പാവം പ്രേക്ഷകര്‍ ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ട് എന്നൊരു വാക്കിനു വലിയ വിലയുണ്ട്‌. പക്ഷെ അതുണ്ടായില്ല. സുരേഷ് ഗോപിയില്‍ നിന്ന് അതുണ്ടായി. സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് അതുണ്ടായി. നടി റീമ കല്ലിങ്കലില്‍ നിന്നും ആ പിന്തുണ ലഭിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം കൊച്ചിയിലെ പ്രതിഷേധ റാലിയില്‍ റീമ പങ്കെടുക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ലോകത്ത് പലയിടത്തും ആവേശം പകരാന്‍ സെലിബ്രിറ്റികള്‍ എത്താറുണ്ട്. അവരെ താരങ്ങള്‍ ആക്കിയ ജനങ്ങളോടുള്ള പ്രത്യുപകാരത്തിന്റെ അടയാളമാണത്. മുല്ലപ്പൂ വസന്തം നടക്കുമ്പോള്‍ അറബ് ലോകത്ത് അത് ധാരാളമായി കണ്ടു. എന്നാല്‍ അന്ന് അതിനോട് പുറം തിരിഞ്ഞു നിന്ന് ചിലരെ ജനം വിപ്ലവ ശേഷം ജനം കാണുന്നിടത്ത് വെച്ചു കൂകി. ചിലര്‍ പരസ്യമായി മാപ്പ് പറഞ്ഞു.   


സിനിമാക്കാരുടെ കാര്യം മാത്രമല്ല, സാംസ്കാരിക നായകന്മാര്‍ , സാഹിത്യകാരന്മാര്‍ , ബുദ്ധിജീവികള്‍ തുടങ്ങി കുരങ്ങു ചത്താല്‍ കവിത എഴുതുന്ന പല കുമാരികളും വേറെയുണ്ട്. ഒരെണ്ണത്തിനെ  പുറത്തു കാണുന്നില്ല. ആരൊക്കെ പ്രതികരിച്ചു, ആരൊക്കെ പ്രതികരിച്ചില്ല, ആര്‍ക്കൊക്കെ നട്ടെല്ലുണ്ട് എന്നൊക്കെ മനസ്സിലാക്കാന്‍ പറ്റിയ ഒരു സുവര്‍ണ അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി പരസ്യമായി പ്രതികരിക്കാത്തത് നോക്കേണ്ട, മൂപ്പര് രഹസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാണു കെ സി വേണുഗോപാല്‍ പറഞ്ഞത്. (രാവിലെ കക്കൂസില്‍ പോകുന്ന കാര്യമാണോ കെ സി ഉദ്ദേശിച്ചത് എന്നറിയില്ല) സ്വന്തം ജന്മ നാട്ടിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഭീഷണി നേരിടുമ്പോള്‍ അക്കാര്യത്തില്‍ ഒരു പരസ്യ നിലപാട് എടുക്കാന്‍ നട്ടെല്ല് ഇല്ലെങ്കില്‍ പിന്നെ എന്ത് കോപ്പിലെ മന്ത്രി എന്ന് സാധാരണക്കാരന്‍ ചോദിച്ചു പോയാല്‍ അതിനു കുറ്റം പറയാന്‍ കഴിയില്ല.

ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ആശങ്കകള്‍ പുറംലോകം അറിഞ്ഞു തുടങ്ങി. കോടതി വിധികളിലൂടെയും മറ്റും ഇതുവരെ മേല്‍കൈ ഉണ്ടായിരുന്ന തമിഴ്നാട് പ്രതിരോധത്തില്‍ ആയിക്കഴിഞ്ഞു. ഈ ആവേശം കെട്ടണയും മുമ്പ് വല്ലതും നടന്നാല്‍ നടക്കും. ഇനി പിന്നോട്ട് പോയാല്‍ ഒരിക്കലും ഈ പ്രശ്നം കേരളത്തിനു അനുകൂലമായി പരിഹരിക്കാന്‍ നമുക്ക് കഴിയില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഏറ്റെടുക്കുന്നതിനു മുമ്പ് ഈ പ്രശ്നം ശക്തമായി ഉയര്‍ത്തിയത്‌ സോഷ്യല്‍ മീഡിയകളിലെ കൂട്ടുകാരാണ്. അവര്‍ ഒറ്റക്കെട്ടായി ഈ പ്രശ്നത്തിന് പിന്തുണയുമായി  ഉണ്ട്. ആ പിന്തുണ പൂര്‍വാധികം ശക്തിയോടെ ഇനിയും ഉണ്ടാകേണ്ടതുണ്ട്. എന്റെ 'ആജന്മ ശത്രു' ആണെങ്കിലും - :)   ഈ വിഷയത്തില്‍ ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടത്തിയ ബെര്‍ളിയെ ഞാന്‍ അനുമോദിക്കുന്നു. അതോടൊപ്പം ഫേസ്ബുക്കിലും ബ്ലോഗുകളിലും ട്വിട്ടറിലും ഈ സമരാവേശം കെടാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമം നടത്തുന്ന മുഴുവന്‍ കൂട്ടുകാരെയും അഭിനന്ദിക്കുന്നു.


ഈ പ്രശ്നം ആളിക്കത്തിച്ചു വികാരമുണ്ടാക്കാതെ ബുദ്ധിപരമായി നീങ്ങിക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ശരിയാണ് ബുദ്ധിപരമായി തന്നെയാണ് നീങ്ങേണ്ടത്. ഇപ്പോഴുണ്ടായ ഈ തരംഗം ഉപയോഗപ്പെടുത്തുകയാണ് ഏറ്റവും വലിയ ബുദ്ധിപരത. ജലവിഭവ മന്ത്രി പി ജെ ജോസഫിന്റെ ഉറച്ച നിലപാടുകളില്‍ ജനത്തിനു പ്രതീക്ഷയുണ്ട്. 35 ലക്ഷം ജനങ്ങളുടെ ജീവന്‍ ഓര്‍ത്ത്‌ ഇനിക്കുറക്കം കിട്ടുന്നില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ അടങ്ങിയ വികാരം പൊതുജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇനി പ്രസ്താവനയല്ല, പ്രവര്‍ത്തനമാണ് വേണ്ടത്. അടിയന്തിര നിയമസഭ വിളിച്ചു കൂട്ടണം. വേണ്ട നിയമങ്ങള്‍ പാസ്സാക്കണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങളാണ് ഇനി വേണ്ടത്. നിലവിലുള്ള ഡാമിന്റെ ജലവിതാനം താഴ്ത്തുന്നതിനും പുതിയ ഡാം നിര്‍മിക്കുന്നതിനും വേണ്ടി എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്തേ തീരൂ. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ കളികള്‍ മാറ്റിവെച്ചു എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിന്നേ പറ്റൂ.

ലാലേട്ടനോടും മമ്മുക്കക്കയോടും ഒരു വാക്ക് കൂടി. മദ്രാസിലെ വീടും സ്ഥാവര ജംഗമവസ്തുക്കളും ആനക്കൊമ്പും കേടുപാട് കൂടാതെ സൂക്ഷിക്കണം. അതിനു പോറലൊന്നും എല്പിക്കരുത്. അടുത്ത ഫിലിം റിലീസ് ആകുമ്പോള്‍ പറയണം. ഡാം പൊട്ടിയിട്ടില്ലെങ്കില്‍ അതെങ്ങനേങ്കിലും ഞങ്ങള്‍ വിജയിപ്പിച്ചോളാം. Latest update പുതിയ ഡാം കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

Related Posts
മമ്മൂട്ടീ, ഈ കടുംകൈ ചെയ്യരുത്  
അണ്ണാച്ചീ, ഞങ്ങ വിട മാട്ടേ..

Recent Post
മനോരമ ന്യൂസ്‌മേക്കര്‍ :ഗോവിന്ദച്ചാമി ലിസ്റ്റിലില്ല