നിര്‍മല്‍ മാധവിനെ അമേരിക്കയിലയച്ചു പഠിപ്പിക്കണം.

ചാണ്ടി സാറിനോട് ഒരഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്തു നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയച്ചു പഠിപ്പിക്കണം. നമ്മുടെ സംസ്ഥാനത്തിനും നിര്‍മലിനും അതാണ്‌ നല്ലത്. അമേരിക്കയിലാവുമ്പോള്‍ ഒരു ഗുണമുണ്ട്. അവിടെ എസ് എഫ് ഐ സ്ട്രോങ്ങ്‌ കുറവാണ്. പഠന കാര്യങ്ങളില്‍ നമ്മളെപ്പോലെ നിലവാരം ഇല്ലെങ്കിലും അലമ്പില്ലാതെ ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റും. ഒരു സീറ്റ് ഒപ്പിക്കാന്‍ ലീഗുകാരുടെ കാലു പിടിച്ചു എന്ന ചീത്തപ്പേരും ഒഴിവാക്കാം.  പി സി ജോര്‍ജിനെക്കൊണ്ട് ഒബാമയെ വിളിപ്പിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സീറ്റ് റെഡിയാവും. ഏറ്റവും വലിയ ലാഭം സര്‍ക്കാര്‍ ഖജനാവിനാണ്. നിര്‍മലിനെ ഏത് കോളേജില്‍ ചേര്‍ത്തിയാലും രണ്ടു ബറ്റാലിയന്‍ പോലീസ് കോളേജിനു കാവല്‍ ഇരിക്കേണ്ടി വരും. അമേരിക്കയില്‍ അയച്ചാല്‍ രണ്ടു കോണ്‍സ്റ്റബിളിന്റെ ശമ്പളം കൊണ്ട്  കാര്യം നടക്കും.

ഈ ഒരു പയ്യന്റെ വിഷയത്തില്‍ മാസങ്ങളായി പല കോളേജുകളിലും പഠനം നടന്നിട്ട്. കേരളമാകെ വിദ്യാഭ്യാസ ബന്ദ് നടന്നു. നിരവധി സര്‍ക്കാര്‍ വാഹങ്ങള്‍ കത്തി. രാധാകൃഷ്ണ പിള്ള വെടിയും വെച്ചു!!. മന്ത്രിസഭയും ചാനലുകളും പൊതുജനവുമൊക്കെ ഈ ഒരു വിഷയമാണ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിയമസഭയും സ്തംഭിച്ചിരിക്കുന്നു.


ഒരൊറ്റ ദിവസം പഠനം മുടങ്ങിയാല്‍ അധ്യാപകരുടെ ശമ്പള ഇനത്തില്‍ മാത്രം കോടികള്‍ നഷ്ടം ഉണ്ടാവും. നിര്‍മലിന്റെ വിഷയത്തില്‍ നഷ്ടപ്പെട്ട എല്ലാ അദ്ധ്യയന ദിനങ്ങളുടെയും തകര്‍ക്കപ്പെട്ട പൊതുമുതലിന്റെയും മറ്റും കണക്കെടുത്താല്‍ ഏറ്റവും ചുരുങ്ങിയത് അഞ്ഞൂറ് കോടിയെങ്കിലും ഖജനാവിന് നഷ്ടം കാണും. ഏത് കോളേജില്‍ കൊണ്ടുപോയി ചേര്‍ത്താലും ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാവും. എസ് എഫ് ഐ യുടെ സ്വഭാവം സാക്ഷാല്‍ കാറല്‍ മാര്‍ക്സ് വന്നാല്‍ പോലും മാറ്റാന്‍ കഴിയില്ല. സമരം നടത്തലും തല്ലലും തല്ലു കൊള്ളലുമൊക്കെയാണ് അവരുടെ പ്രധാന കലാപരിപാടികള്‍ . പഠനം അജണ്ടയിലെ അവസാനത്തെ ഐറ്റം ആണ്.  കേട്ടിടത്തോളം നിര്‍മല്‍ മാധവനും അവന്റെ സ്വഭാവം മാറ്റാനുള്ള വകുപ്പ് കാണുന്നില്ല. എസ് എഫ് ഐ റാഗിംഗ് മൂലം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആ പഴയ  പയ്യനില്‍ നിന്ന് ഇച്ചിരി മാറ്റം കാണുന്നുണ്ട്. തല്ലു കൊണ്ട്കൊണ്ട് ഒരു ഇരുത്തം വന്ന ലുക്ക്‌.  ചുരുക്കത്തില്‍ ഇനിയും ഒരഞ്ഞൂറു കോടി കൂടി ഖജനാവില്‍ നിന്ന് പോകാനുള്ള വകുപ്പ് തെളിഞ്ഞു വരുന്നുണ്ട്. ഇവിടെയാണ്‌ അമേരിക്കന്‍ പഠനത്തിന്റെ പ്രസക്തി കിടക്കുന്നത്.


'ഭാര്യയും അമ്മയും അച്ഛനുമുളള' ടി വി രാജേഷ് പൊട്ടിക്കരഞ്ഞതിന് തന്നെ ഒരഞ്ഞൂറു കോടിയുടെ നിലവാരമുണ്ട്. ഖജനാവിലെ നഷ്ടത്തിന്റെ കൂടെ ഈ കരച്ചിലിന്റെ വിലയും കൂടെ കൂട്ടണം. ചെഗുവേരയുടെ ബൊളീവിയന്‍ കാടുകളിലെ വീരേതിഹാസങ്ങളും ഹോചിമിന്റെ ജയില്‍ ഡയറിയിലെ ചോര മണക്കുന്ന സാഹസങ്ങളും സ്റ്റഡി ക്ലാസെടുത്തു വളര്‍ന്ന വിപ്ലവ നായകന്‍ എല്‍ കെ ജി കുട്ടികള്‍ കോല് മുട്ടായിക്കു കരയുന്ന പോലെ നിലവിളിച്ചത്, ഹോ, കണ്ടിട്ട് എന്റെ തൊലിയുരിഞ്ഞു പോയി. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരില്‍ ആരാന്റെ മെക്കിട്ടു കയറുമ്പോള്‍ അവരുടെ വീട്ടിലും അമ്മയും പെങ്ങളും ഭാര്യയും കാണുമെന്നു ഒരു നിമിഷം പോലും ഓര്‍ത്തിട്ടില്ലാത്ത വിപ്ലവ തീപ്പന്തമാണ് നിയമസഭയില്‍ അപ്പുക്കുട്ടന്‍ കളിച്ച് 'ഓവറാക്കി ചളമാക്കി'യത്. ഇവരുടെയൊക്കെ വിപ്ലവ വീര്യം ഇത്രയേ ഉള്ളോ എന്ന് ചോദിക്കരുത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രത്യക്ഷത്തില്‍ അകല്‍ച്ചയില്‍ നില്‍ക്കുമ്പോഴും കരച്ചിലിന്റെ അന്തര്‍ധാര ശക്തമാണ് എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. 

നിയമസഭക്കകത്തും പുറത്തും ഇതുപോലുള്ള കൂട്ടക്കരച്ചിലുകള്‍ ഉണ്ടാകാതിരിക്കാനും കോണ്‍ഗ്രസ്സുകാര്‍ക്ക് സുഖമായി ഭരിക്കാനും ബാലകൃഷ്ണ പിള്ളക്ക് സുഖമായി ആശുപത്രിയില്‍ കഴിയാനും എല്ലാം നല്ലത് നിര്‍മല്‍ മാധവിനെ അമേരിക്കയില്‍ അയക്കുകയാണ്.  ഒരു ബ്ലോഗരുടെ പരിമിതി വെച്ചു എനിക്ക് ഉപദേശിക്കാനേ കഴിയൂ. ബാക്കിയൊക്കെ ചാണ്ടി സാര്‍ തന്നെ ചെയ്യണം.

മ്യാവൂ: അമേരിക്കയില്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കുട്ടികള്‍ കൂട്ടത്തോടെ തിരിച്ചു വന്നാല്‍ അവരെ കയറ്റിയിരുത്താല്‍ പട്ടിക്കാട്ടെ സ്വാശ്രയ കോളേജില്‍ കുറച്ചു സീറ്റ് ഒഴിച്ചിടാന്‍ പാണക്കാട് തങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതും നല്ലതാണ്. (Disclaimer)

Story update : പിള്ളയെ തട്ടാന്‍ ജയരാജന്റെ ക്വട്ടേഷന്‍