പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍ ?

വാളകത്തെ അദ്ധ്യാപകന്റെ ആസനത്തില്‍ കട്ടപ്പാര കേറ്റിയത് ആരാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. സംഭവം നടന്നു ഒരാഴ്ച കഴിഞ്ഞെങ്കിലും പോലീസിന്റെ കയ്യില്‍ തുമ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് കേള്‍ക്കുന്നത്. ഏറ്റവും വലിയ തമാശ ആക്രമിക്കപ്പെട്ട അദ്ധ്യാപകന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതാണ്!!. ഇതെന്തു കൂത്ത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!.  ആക്രമികളെ പിടിക്കാന്‍ ഏറ്റവും കൂടുതല്‍ സഹകരിക്കേണ്ടത് ആക്രമണത്തിനു വിധേയനായ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്‍റെ ആസനമാണ് പൊളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ വി എസ്സിനോ ഉമ്മന്‍ ചാണ്ടിക്കോ ഉണ്ടാകാവുന്ന താത്പര്യത്തിന് ഒരു പരിധിയുണ്ട്.  ആ താത്പര്യത്തിന്റെ പതിനാറിരട്ടി താത്പര്യം അദ്ധ്യാപകന്‍ കൃഷ്ണകുമാറിനാണ് ഉണ്ടാകേണ്ടത്. പക്ഷെ ഇവിടെ പുള്ളിയാണ് കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌.

എസ് എന്‍ സ്വാമിയുടെ തിരക്കഥയേക്കാള്‍ കുഴഞ്ഞു മറിഞ്ഞാണ് കാര്യങ്ങള്‍ പോകുന്നത്. അദ്ധ്യാപകന്‍ ഒന്ന് പറയുന്നു. ഭാര്യ മറ്റൊന്ന് പറയുന്നു. ഇതിനിടയില്‍ ഒരു ജ്യോത്സ്യന്‍ തല പൊക്കുന്നു. അയാളുടെ വെള്ള നിറത്തിലുള്ള കാറ് തെക്കോട്ട്‌ പോകുമ്പോള്‍ അദ്ധ്യാപകന്റെ കീശയിലുള്ള ബസ് ടിക്കറ്റ് വടക്കോട്ട്‌ പോകുന്നു. അങ്ങാടിയില്‍ ഒരു പെണ്‍കേസ് കേള്‍ക്കുന്നു. ഇതിനൊക്കെ ഇടയില്‍ വിവാദം ജയില്‍ പുള്ളിയുടെ മൊബൈല്‍ വിളിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രിയുടെ പി എ യെ വിളിക്കുന്നു. ആകെ മൊത്തം കണ്‍ഫ്യൂഷന്‍. സേതുരാമയ്യര്‍ സ്ലോ മോഷനില്‍ വരുമ്പോഴുള്ള ആ  മ്യൂസിക്കിന്റെ (ടെട്ട ട്ടെഡെന്‍ ടേന്‍...) കുറവ് മാത്രമേ ഇപ്പോഴുള്ളൂ.

ബാലകൃഷ്ണപിള്ള എന്റെ അമ്മായിക്കാക്കയല്ല. അതുകൊണ്ട് തന്നെ ക്രിമിനല്‍പുള്ളിയായ പുള്ളിയെ വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യവും എനിക്കില്ല. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഫോണ്‍ നാടകവുമായി ബന്ധപ്പെട്ടു എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ അങ്ങനെയൊരു ധ്വനിയുണ്ടായി എന്നാണ് എന്റെ ഉറ്റ ശത്രുക്കള്‍ സുഹൃത്തുക്കള്‍ പറയുന്നത്.  ബാലകൃഷ്ണപിള്ളക്ക് ഈ ആക്രമണവുമായി ബന്ധമുണ്ടെങ്കില്‍ പൂജപ്പുരയില്‍ നിന്നും അദ്ദേഹത്തെ ഗ്വാണ്ടണാമോ ജയിലിലേക്ക് മാറ്റണം എന്നാണ് എന്റെ അഭിപ്രായം. അവിടെ മൊബൈല്‍ പോയിട്ട് ദിനേശ് ബീഡി പോലും കിട്ടില്ല. അതെത്ര വലിയ സഖാവ് ആണെങ്കിലും ശരി. പക്ഷേ ഒന്നുണ്ട്. പിള്ളയെ ഗ്വാണ്ടണാമോയിലേക്ക് അയക്കണമോ എന്ന് തീരുമാനിക്കാന്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ വരുന്നത് വരെയെങ്കിലും നമ്മള്‍ ക്ഷമ കാണിക്കണം. സംഭവം നടന്ന ഉടനെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ നമ്മളാരും വി എസ്സല്ല. അദ്ദേഹത്തിനു വെളിപാട് കിട്ടുന്നത് കൊണ്ട് ഒരു മണിക്കൂറിനകം തന്നെ പ്രതിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവായ  ശേഷമാണ് ഈ അത്ഭുത സിദ്ധി അദ്ദേഹത്തിനു കിട്ടിത്തുടങ്ങിയത്. അഞ്ചു കൊല്ലം ഭരിച്ചപ്പോള്‍ ഈ സിദ്ധി കയ്യില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കിളിരൂരിലെ പാവം ശാരിയുടെ പീഡനക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുമായിരുന്നു. എന്ത് ചെയ്യാം. സിദ്ധി വരുന്നത് എപ്പോഴാണെന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ.


പ്രതി ആരാണെന്ന് അദ്ധ്യാപകന്‍ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ ഞങ്ങള് പോയി അറസ്റ്റ് ചെയ്തോളാം എന്നാണ് കേരള പോലീസിന്റെ നിലപാട്. അവരുടെ കയ്യില്‍ അറസ്റ്റ് ചെയ്യാനുള്ള കയ്യാമം ഇഷ്ടം പോലെ സ്റ്റോക്കുണ്ടത്രേ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ അറസ്റ്റ് ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് വേണോ? അതിനു ഒരു റിട്ടയേഡ് കുട്ടന്‍പിള്ള പോരേ?. അദ്ധ്യാപകന്‍ ആളെപ്പറഞ്ഞാലേ ഞങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റൂ എന്ന് പറയുന്നത് ഏതു കോത്താഴത്തെ അന്വേഷണമാണ്?. അദ്ധ്യാപകന്‍ ആളെപ്പറയാത്തത് ആരെയെങ്കിലും പേടിച്ചിട്ടാണെങ്കിലോ? അതല്ല പുറത്തറിഞ്ഞാല്‍ നാറ്റക്കേസാകുന്ന വേറെ വല്ലതും ഉണ്ടെങ്കിലോ?. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലേ പോലീസ് 'കിഡ്നി' പ്രയോഗിക്കേണ്ടത്. അദ്ധ്യാപകന് ഒരു മാസക്കാലം ബോധം തെളിഞ്ഞില്ല എന്ന് വെക്കുക. അത്രയും കാലം കേസ് ഡയറി പൂട്ടി വെച്ചു നമുക്ക് ഉറങ്ങാന്‍ പറ്റുമോ?. അദ്ധ്യാപകന്‍ സഹകരിക്കുന്നില്ല എന്ന് പത്രസമ്മേളനം നടത്തുന്നതിനു പകരം അഭ്യന്തരം കൈകാര്യം ചെയ്യുന്ന ഉമ്മന്‍ചാണ്ടി പോലീസുകാരോട് ചോദിക്കേണ്ടത്‌  ഈ ചോദ്യങ്ങളാണ്. 

ചട്ടം ലംഘിച്ചു ജയില്‍ പുള്ളിയെ സംസാരിക്കാന്‍ പ്രേരിപ്പിച്ചതിന് ഒരു കൊല്ലം തടവും പതിനായിരം രൂപ പിഴയും 'റിപ്പോര്‍ട്ടര്‍ക്ക്' കൊടുക്കേണ്ടി വരും എന്നാണ് പി സി ജോര്‍ജു പറയുന്നത്. ഇത് സംബന്ധിച്ച് സ്വന്തം ലെറ്റര്‍ ഹെഡില്‍ രാഷ്ട്രപതിക്ക് പുള്ളി കത്തെഴുതാനും സാധ്യതയുണ്ട്. കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങിയ ആനയെന്ന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പി സി ജോര്‍ജിനെ കഴിഞ്ഞ ആഴ്ച വിളിച്ചിട്ടുണ്ട്. ഈ ആഴ്ച ഇനി ഡി വൈ എഫ് ഐ ക്കാര്‍ എന്ത് വിളിക്കുക്കുമോ ആവോ? കാര്യമെന്തായാലും ഒന്നുറപ്പ്. മന്ത്രിയായില്ലെങ്കിലും പി സി ജോര്‍ജ് കസറുന്നുണ്ട്‌. മാണി സാറിന്റെ പൊടി പോലും ചിത്രത്തില്‍ വരാത്ത വിധം ദിവസേന ഓരോ വിവാദം ഉണ്ടാക്കി പുള്ളി മുന്നേറുന്ന കാഴ്ച ഒരു കാഴ്ച തന്നെയാണ്. ടി എന്‍ ശേഷന്‍ തിരെഞ്ഞുടുപ്പ് കമ്മീഷണര്‍ ആയപ്പോഴെന്ന പോലെ ഇപ്പോഴാണ് ചീഫ് വിപ്പ് എന്താണെന്ന് നാട്ടുകാര്‍ അറിഞ്ഞത്.

തിയേറ്ററില്‍ ഇരുന്നു കാണുകയാണെങ്കില്‍ രണ്ടര മണിക്കൂറാണ് ഒരു സിനിമയുടെ സമയം. (ടി വി യില്‍ ആണെങ്കില്‍ പരസ്യമടക്കം പതിനാറു മണിക്കൂറും) ഇതിനിടയില്‍ എന്ത് സസ്പെന്‍സും കാണിക്കാം. പക്ഷെ രണ്ടര മണിക്കൂര്‍ ആവുമ്പോഴേക്കു ക്ലൈമാക്സ് ഇങ്ങെത്തണം. ബാക്കി കഥ നാളെ പറയാം എന്ന് പറഞ്ഞാല്‍  കാണികള്‍ സ്ലോ മോഷന്‍ ഒഴിവാക്കി ഫുള്‍ മോഷനില്‍ പ്രതികരിക്കും. തിയേറ്ററിന്റെ കസേരയും സ്ക്രീനും പൊളിയും. അദ്ധ്യാപകന്‍ സഹകരിച്ചാലും ഇല്ലെങ്കിലും വാളകം ഡയറിക്കുറിപ്പിന്റെ ക്ലൈമാക്സ് എത്രയും പെട്ടെന്ന് സീനിലെത്താല്‍ സര്‍ക്കാരും പോലീസും വേണ്ടത് ചെയ്യണം. പാരക്കേസിന് ആരും പാര വെക്കാതിരിക്കാനും അടുത്ത എക്സ്ക്ലൂസീവ് ഒപ്പിക്കുവാന്‍ ഗ്വാണ്ടനാമോയിലേക്ക് നുഴഞ്ഞു കയറേണ്ട അവസ്ഥ നികേഷിന് വരാതിരിക്കാനും പ്രാര്‍ത്ഥിച്ചു കൊണ്ട് ശേഷം സ്ക്രീനില്‍ .. ടെട്ട ട്ടെഡെന്‍ ടേന്‍..

Related Posts
റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം