റിപ്പോര്‍ട്ടര്‍ ടി വിയുടെ ചെറ്റത്തരം

നികേഷ് കുമാറിന്റെ ചാനല്‍ ഇത് വരെ ക്ലച്ച് പിടിച്ചിട്ടില്ല. വലിയ ബഹളങ്ങളോടെ തുടങ്ങിയെങ്കിലും മൂന്നാല് മാസം കഴിഞ്ഞിട്ടും പ്രേക്ഷകന്‍ അബദ്ധത്തില്‍ പോലും എത്തി നോക്കുന്നില്ല എന്നാണ് റേറ്റിംഗ് ചാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്ത് വൃത്തികേട്‌ ചെയ്താണെങ്കിലും ഒന്ന് ഇടിച്ചു കയറാന്‍ നികേഷ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലകൃഷ്ണപിള്ള മൊബൈലില്‍ സംസാരിച്ചതുമായി ഉയര്‍ത്തിയിരിക്കുന്ന വിവാദം. മാരക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു തന്ത്രപൂര്‍വ്വം പിള്ളയുമായി സംസാരിക്കുകയും അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷയെ വകവെക്കാതെ വാര്‍ത്ത എക്സ്ക്ലൂസീവാക്കി കാച്ചുകയുമാണ് നികേഷ് ചെയ്തത്.

തടവില്‍ കഴിയവേ മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചത് തെറ്റായിരിക്കാം. അതിന്റെ നിയമ നടപടികളുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല. പക്ഷെ ഒരു മാധ്യമാസ്ഥാപനം കാണിക്കേണ്ട ഒരു സാമാന്യ മര്യാദയുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടി വി കാറ്റില്‍ പരത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. "എന്നെ ഉപദ്രവിക്കരുത്, ഞാന്‍ ക്ഷീണിതനാണ് ചികിത്സയില്‍ ആണ്, എന്റെ രോഗമൊന്നു മാറിക്കോട്ടെ. ഞാന്‍ നിങ്ങളുമായി സംസാരിച്ചതായി വാര്‍ത്ത കൊടുക്കരുത്" എന്ന പിള്ളയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള  അപേക്ഷക്ക് പുല്ലുവില കല്പിക്കാതെയാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമാക്കിയത്. തന്ത്രപൂര്‍വ്വം കാലുപിടിച്ചു സംസാരിപ്പിക്കുകയും പിന്നെ സംസാരിച്ചത് വാര്‍ത്തയാക്കുകയും ചെയ്തത് ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്.


പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടാല്‍ വാര്‍ത്തയില്‍ പേര് കൊടുക്കാതിരിക്കുക എന്നത് മീഡിയ എത്തിക്സിന്റെ ബാലപാഠമാണ്. നിയമ സംവിധാനത്തിന്റെ മുന്നില്‍ പോലും വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്തേണ്ട ആവശ്യം മാധ്യമ പ്രവര്‍ത്തകര്‍ക്കില്ല. മാധ്യമ ലോകത്തിനു മാത്രമായുള്ള ഒരു നിയമ പരിരക്ഷയാണിത്. ഫോണില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അടിയന്തിര അന്വേഷണം വേണമെന്ന സഖാവ് വി എസ് ആവശ്യപ്പെട്ടത് ഒരു പ്രതിപക്ഷ നേതാവ് ചെയ്യേണ്ട പണി തന്നെയാണ്.  സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ചാണ്ടി സര്‍ക്കാര്‍ മറുപടി പറയുകയും വേണം.

പിള്ള ഒരു തടവു പുള്ളിയാണ്. പക്ഷേ രോഗം വന്നാല്‍ ചികിത്സിക്കാനുള്ള അവകാശമുണ്ട്‌.  പ്രായം ചെന്ന രോഗിയായ ഒരു മനുഷ്യനോടു സമൂഹം കാണിക്കേണ്ട സാമാന്യ മര്യാദകളില്‍ ഒന്നാണിത്. ജയിലില്‍ കിടക്കുന്നവനെ ചികിത്സ കൊടുക്കാതെ കൊല്ലണമെന്ന് നിയമമില്ല. പിള്ളയെ ജയില്‍ അയച്ച നിയമ സംവിധാനത്തിന്റെ  വകുപ്പുകള്‍ ഉപയോഗിച്ച് തന്നെയാണ് പിള്ളക്ക് ചികിത്സ അനുവദിച്ചത്. അദ്ദേഹം രോഗിയായി ചികില്‍ത്സ കിട്ടാതെ മരിച്ചാല്‍ ഇപ്പറയുന്നവര്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ കുടല്‍ എടുക്കാന്‍ നടക്കും.മാനഹാനിയും അപമാനവും സഹിച്ചു തടവില്‍ കഴിയുക എന്നതാണ് പിള്ള അനുഭവിക്കുന്ന (അനുഭവിക്കേണ്ട) ശിക്ഷ. അതയാള്‍ അനുഭവിക്കുന്നുണ്ട്. അങ്ങിനെ അദ്ദേഹം ജയിലില്‍ കിടക്കുന്നു എന്നതാണ് നമ്മുടെ ജനാധിപത്യ - നിയമ സംവിധാനത്തിന്റെ വിജയം. തടവില്‍ കിടക്കുന്നു എന്ന് വെച്ചു ഒരു മനുഷ്യനെ ഭൂമിയോളം ചവിട്ടിത്താഴ്ത്തേണ്ട ആവശ്യമില്ല. ജയിലില്‍ സഹായിയോ എന്ന് ചോദിച്ചാണ് മാധ്യമ ബഹളം. സഹായി ഉള്ളത് ജയിലില്‍ അല്ല, ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ആണ്. പ്രായമായ ഒരു രോഗി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ ഒരു സഹായി പോലും വേണ്ട എന്ന് പറയുന്ന രൂപത്തിലേക്ക് നമ്മുടെ സാമൂഹ്യ ബോധം 'ഉയരരുത്'.

പിള്ള ചാനലുകാരനെ വിളിച്ചു അഭിമുഖം കൊടുത്തതല്ല. തെഹല്‍ക ചെയ്തത് പോലുള്ള ഒരു സ്റ്റിംഗ് ഓപറേഷനായി ഇതിനെ കണ്ടു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഒളിക്യാമറ വെച്ചു കൈക്കൂലി വാങ്ങുന്നത് പിടിക്കുന്നതും ഇതുമായി വലിയ വ്യത്യാസമുണ്ട്. തെഹല്‍കയുടെ പത്രപ്രവര്‍ത്തനത്തെ ഈ നാറിത്തരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.  ആശുപത്രിയിലെ സഹായിയുടെ കയ്യിലുള്ള മൊബൈലില്‍ വിളിച്ചു കാലു പിടിച്ചു സൂത്രത്തില്‍ സംസാരിപ്പിച്ച ശേഷം അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള അപേക്ഷക്ക് ചെവി കൊടുക്കാതെ അതൊരു വിവാദമാക്കി റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. കൊട്ടാരക്കരയിലെ അധ്യാപകന്റെ മര്‍ദനത്തില്‍ പിള്ളക്ക് പങ്കുണ്ടെങ്കില്‍ അത് കണ്ട് പിടിക്കുവാന്‍ ഇവിടെ പോലീസും കോടതിയുമുണ്ട്. അവരുടെ പണി അവര്‍ ചെയ്യട്ടെ. പക്ഷേ മാധ്യമങ്ങളുടെ പണി ഒരാളെ ചതിക്കുഴിയില്‍ വീഴ്ത്തി അപമാനിക്കുകയല്ല. പ്രേക്ഷകര്‍ തിരിഞ്ഞു നോക്കുന്നില്ലെങ്കില്‍ അതിനു കാരണം വേറെ കാണും. അത് കണ്ട് പിടിക്കുകയാണ് നികേഷും കൂട്ടരും ചെയ്യേണ്ടത്. ചാനലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ഇത്തരം കളികള്‍ കളിച്ചാല്‍ കൈക്കരുത്തുള്ള പ്രേക്ഷകരുടെ തല്ലു കൊള്ളേണ്ടി വരും. അത് മറക്കരുത്.  Story update :  പാരക്കേസിന്റെ ക്ലൈമാക്സ് എപ്പടി സാര്‍ ?

ഈ പോസ്റ്റ്‌ പുനപ്രസിദ്ധീകരിച്ച ചന്ദ്രിക ദിനപത്രത്തിന് (01 October 2011) നന്ദി. 

Related Posts
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ? 
നികേഷിനെ നാര്‍ക്കോ നടത്തണം