ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും

ഇത് നോമ്പ് കാലമാണ്. കാരക്ക തിന്നാണ് സാധാരണ നോമ്പ് തുറക്കാറുള്ളത്. ഇതിപ്പോള്‍ ഐസ്ക്രീം തിന്നു തുറക്കേണ്ട ഗതികേടിലാണ് ഉള്ളത്. ഇഫ്താര്‍ സമയത്ത് എല്ലാ ചാനലുകളും വിളമ്പുന്ന പ്രധാന വിഭവം ഐസ് ക്രീമാണ്. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവല്‍ പോലെ ഇനി അടുത്ത എപ്പിസോഡില്‍ എന്താണ് വരാന്‍ പോകുന്നതെന്ന് അത്ര എളുപ്പത്തില്‍ പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതിയ പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പ്രസാദ് മാസ്റ്റര്‍ എന്ന ഒരു കിടിലന്‍ കഥാപാത്രമാണ് ഈ ഡിറ്റക്ടീവ് നോവലിലേക്ക് അവിചാരിതമായി ചാടി വീണിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ജീവചരിത്രം എഴുതുവാനാണ് പുള്ളി വരുന്നത്!. (പടച്ചോനെ, കുഞ്ഞാലിക്കുട്ടിക്കും ജീവചരിത്രമോ!!) നമ്മളിനി ചിരിച്ചു ചിരിച്ചു ഒരു വകയാകും.

കുഞ്ഞാലിക്കുട്ടി, സഖാവ് വി എസ്, റഊഫ്, പ്രസാദ് മാസ്റ്റര്‍ എന്നീ നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. വില്ലന്‍ കുഞ്ഞാലിക്കുട്ടിയാണ് എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. സേതുരാമയ്യര്‍ ആരായി വരുമെന്ന് ഒരു കൃത്യത വന്നിട്ടില്ല. ബാക്കി മൂന്നു പേരില്‍ ആരുമാകാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.  ഫോണ്‍ ചോര്‍ത്തല്‍ , സ്ത്രീ പീഡനം,  ഒളിക്യാമാറ, വധഭീഷണി, ക്വട്ടേഷന്‍ സംഘം, ആത്മഹത്യ തുടങ്ങി വേണ്ടത്ര ചേരുവകള്‍ പുതിയ ട്വിസ്റ്റില്‍ ഉള്ളതിനാല്‍ സസ്പെന്‍സ് ചോര്‍ന്നു പോകാതെ കഥ മുന്നോട്ടു പോകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഏഷ്യാനെറ്റിലെ സീരിയല്‍ പോലെ കഥാപാത്രങ്ങള്‍ പെട്ടെന്ന് മാറിമറിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


കണ്ടിടത്തോളം എപ്പിസോഡുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാവുന്നത് ഇത്രയുമാണ്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും എന്തൊക്കെയോ ചീഞ്ഞു നാറുന്നു. മുസ്ലിംലീഗിനും അതിന്റെ പ്രവര്‍ത്തകര്‍ക്കും തല കുനിക്കേണ്ട നാണക്കേടിന്റെ കഥകള്‍ അവയ്ക്ക് പിറകില്‍ ഉണ്ട് എന്ന് തന്നെയാണ് സംശയിക്കേണ്ടത്. No smoke without Fire എന്ന പ്രഖ്യാപിത തിയറി അനുസരിച്ച് ഇത്രയും പുക വരണമെങ്കില്‍ അല്പം തീ എവിടെയെങ്കിലും കാണും എന്നത് ഉറപ്പാണ്. പൂജപ്പുരയിലേക്ക് ബാലകൃഷ്ണപ്പിള്ളക്ക് ഒരു സുഹൃത്തിനെ കിട്ടുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

കാശ് കിട്ടിയാല്‍ എങ്ങോട്ടും ചാടുന്ന ഒരു ഉരുപ്പടിയാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായ റഊഫ് എന്നത് വ്യക്തമാണ്. ഒന്നിച്ചായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നിരവധി കളികള്‍ നടത്തിയിട്ടുള്ള കക്ഷിയാണ് ഇത്. പറമ്പ് എഴുതി തന്നാല്‍ കേസ് അട്ടിമറിച്ചു തരാം എന്നാണ് പുള്ളി പ്രസാദ് മാസ്റ്ററോട് പറഞ്ഞത്!!. അന്‍പത്തെട്ടു മിനുട്ടിന്റെ ഓഡിയോ ട്രാക്ക് കൂടി പുറത്തു വന്നാല്‍ അതിന്റെ ബാക്കി നമുക്ക് കേള്‍ക്കാന്‍ പറ്റും. 'കുഞ്ഞാലിക്കുട്ടി തുമ്പപ്പൂ പോലെ പരിശുദ്ധനാണ്‌, ഇതെല്ലാം ഞാന്‍ കളിച്ച ഒരു നാടകമാണ്, താങ്ക് യു. ഗുഡ് ബൈ' എന്ന് പറഞ്ഞു ഇതേ കക്ഷി നാളെ ഒരു പത്രസമ്മേളനം നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ലാത്ത വിധം ക്ലിയറാണ് പുള്ളിയുടെ ട്രാക്ക് റെക്കോര്‍ഡ്‌!!.


കലക്ക് വെള്ളത്തില്‍ ഇരു തലയുള്ള വടിവാളുമായി വെട്ടാനിറങ്ങിയിരിക്കുകയാണ് നമ്മുടെ വി എസ്. ഒരു വെട്ടിനു കുഞ്ഞാലിക്കുട്ടി. അടുത്ത വെട്ടിന് പിണറായി. തൃശൂര്‍ പൂരത്തിന്റെ നിലവെടി പോലെ പൊട്ടാന്‍ കരുത്തുള്ള റഊഫിനെവെച്ച് ഈ തിരക്കിനിടയില്‍ അല്പം വാഴവെട്ടാന്‍ കഴിയുമോ എന്നാണു സഖാവ് നോക്കുന്നത്. ഐസ് ക്രീമിനോടൊപ്പം സംഘടനാ പ്രശ്നവും കൈകാര്യം ചെയ്യാനാണ് സഖാവ് റഊഫിന് ക്വൊട്ടേഷന്‍ കൊടുത്തിരിക്കുന്നത്. പിണറായിയുടെ കാര്യം കഷ്ടം തന്നെ. പന്ത് വി എസ്സിന്റെ കാലില്‍ തന്നെ കിടന്നു കളിക്കുകയാണ്. ( വി എസ്സിനെ ഒതുക്കാന്‍ ഞാന്‍ മുമ്പ് നല്‍കിയ പതിനെട്ടു അടവുകള്‍ പിണറായി സഖാവ് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കിയാല്‍ പാര്‍ട്ടിക്കും സഖാവിനും നന്ന്. )  ഈ റഊഫ് ആളൊരു വല്ലാത്ത പഹയന്‍ തന്നെയാണ്. ഒരുമാതിരി ആളുകളെയൊക്കെ ടപ്പേന്ന് 'വെറുക്കപ്പെട്ടവരുടെ' ലിസ്റ്റില്‍ ആക്കുന്ന സഖാവ് വി എസ്സിന്റെ മടിയിലാണ് പുള്ളി റമ്മി കളിച്ചു കൊണ്ടിരിക്കുന്നത്!!. 

കേസ് ഒതുക്കുവാന്‍ റഊഫിന് കാശും പറമ്പും ഓഫര്‍ ചെയ്തു പിറകെ നടക്കുകയാണ് പല ലീഗ് നേതാക്കന്മാരും. പാര്‍ട്ടി പ്രവര്‍ത്തകരോട് അല്പമെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ പാണക്കാട് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചെയ്യേണ്ടത് ഈ കഥകളില്‍ വല്ല സത്യവുമുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ്. സുപ്രീം കോടതിയെക്കാള്‍ വേഗത്തില്‍ ലീഗ് വിചാരിച്ചാല്‍ ആ അന്വേഷണം നടത്താന്‍ പറ്റും. എല്ലാം മണി മണി പോലെ അറിയാവുന്ന നിരവധി റഊഫുമാര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവും. വിജിലന്‍സിന് കിട്ടുന്നതിനേക്കാള്‍ കൃത്യമായ കണക്കുകള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിചാരിച്ചാല്‍ കിട്ടും. പക്ഷെ വിചാരിക്കണം. ആരോപണങ്ങളില്‍ സത്യമുണ്ട് എന്ന് തെളിഞ്ഞാല്‍ പി ശശിയെ സി പി എം കൈകാര്യം ചെയ്തത് പോലെയെങ്കിലും കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യാന്‍ ലീഗിന് കഴിയണം. മറിച്ച് ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് പൂര്‍ണബോധ്യം വന്നാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ അധികാരങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്നതിലും വിരോധമില്ല. പാര്‍ട്ടിയേക്കാള്‍ വലുതല്ല ഒരു നേതാവും. അയാള്‍ എത്ര തന്നെ പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെങ്കിലും ശരി. വ്യക്തിവിശുദ്ധി പൊന്നുപോലെ കാത്തുസൂക്ഷിച്ച മഹാരഥന്‍മാരായ സമുദായ നേതാക്കള്‍ രൂപം കൊടുത്ത് വളര്‍ത്തിയ പാര്‍ട്ടിയാണത്. അതിന്റെ സുപ്രിം കമാണ്ടര്‍ ആയി ഇരിക്കുന്ന ഒരാള്‍ കേള്‍ക്കേണ്ട ആരോപണങ്ങള്‍ അല്ല ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ വിചാരണ ചെയ്യേണ്ടത് സുപ്രിം കോടതിയെക്കള്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യമാണ്‌. ശരിക്കും സേതുരാമയ്യരാകേണ്ടത് ലീഗ് പ്രസിഡന്റാണ്  എന്നര്‍ത്ഥം .

Related Posts 
കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്‌
വി എസ്സിനെ ഒതുക്കാന്‍ 18 വഴികള്‍