താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍

കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്. "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍  താന്‍ എന്നോട് ചോദിക്ക് താനാരാണെന്നും ഞാന്‍ ആരാണെന്നും. അപ്പോള്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം ഞാനാരാണെന്നും താനാരാണെന്നും  ".  മുഖ്യമന്ത്രി ആരായിരിക്കും എന്ന് പ്രഖ്യാപിച്ച ശേഷം രമേശ്‌ ചെന്നിത്തല ഇന്നലെ ഉമ്മന്‍ ചാണ്ടിക്ക് കൈ കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈ ഡയലോഗാണ്‌ ചാടിക്കേറി വന്നത്. രമേശിന്റെ കൈ പിടിച്ചു കുലുക്കിയ ശേഷം ചാണ്ടിയച്ചായന്‍ എന്തോ പിറുപിറുക്കുന്നതായി എനിക്ക് തോന്നി. അതീ ഡയലോഗ് ആയിരിക്കുമോ?

മുഖ്യമന്ത്രിയാവാന്‍ വേണ്ടി കച്ച മുറുക്കിയ ചെന്നിത്തലയുടെ തൊലിക്കട്ടി സമ്മതിക്കണം. കോണ്‍ഗ്രസ്സിനെ ഇതുപോലൊരു നാണം കെട്ട അവസ്ഥയിലേക്ക് എത്തിച്ചതിന്റെ ഒന്നാം പ്രതി ചെന്നിത്തലയാണ്. (രണ്ടാം  സ്ഥാനത്തേ ചാണ്ടിച്ചായന്‍ വരൂ ). ഏറു കൊണ്ട കൊടിച്ചിപ്പട്ടിയുടെ അവസ്ഥയിലാണ് ഇന്ന് കോണ്ഗ്രസ് ഉള്ളത്. ഞൊണ്ടി ഞൊണ്ടിയാണ് ഓരോ കോണ്‍ഗ്രസ്‌ എം എല്‍ യും നിയമസഭയുടെ പടി കയറാന്‍ ഒരുങ്ങുന്നത്. . സ്ഥാനാര്‍ഥി ലിസ്റ്റില്‍ രമേശ്‌ കളിച്ച കളിയാണ് കോണ്‍ഗ്രസ്സിനെ ഈ പരുവത്തില്‍ എത്തിച്ചത്. ഒറ്റ ഉദാഹരണം ടി സിദ്ദീഖ് ആണ്. പാര്‍ട്ടി വേദികളിലും പുറത്തും കഴിവ് തെളിയിച്ച ഈ ചെറുപ്പക്കാരന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് കോഴിക്കോട് ജില്ലയില്‍ ഒരു എം എല്‍ എ യെങ്കിലും ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നു. നാണം കെട്ട ഗ്രൂപ്പ് കളികളാണ് ആ ചെറുപ്പക്കാരനെ പുറത്തിരുത്തിയത്.  സിദ്ദീഖിന് എന്ത് കൊണ്ട് സീറ്റ് നല്‍കിയില്ല എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ 'അതെന്നോടല്ല ചോദിക്കേണ്ടത്‌' എന്നായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി!!. ആ മറുപടിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു!. രാഹുലിന്റെ ലെറ്റര്‍ ഹെഡുമായി വന്ന അടകോടന്മാരെ റാന്‍ മൂളി സ്വീകരിക്കാന്‍ ഒരു സംസ്ഥാന പ്രസിഡറിന്റെ ആവശ്യമില്ല. അതിന് കെ പി സി സി ഓഫീസില്‍ ഒരു യു ഡി ക്ലാര്‍ക്ക് മതി. നട്ടെല്ല് നിവര്‍ത്തി നില്‍ക്കേണ്ട സമയത്ത് തൊഴുതു നിന്ന് പരാജയം ഏറ്റു വാങ്ങിയ ശേഷം ക്ലിഫ്ഫ് ഹൗസിലേക്ക് കുപ്പായം തുന്നിയ ചങ്കൂറ്റം അപാരം തന്നെ.

ചെന്നിത്തലയുടെ ഭാവം ശ്രദ്ധിക്കൂ..

ഒരു കാര്യം ഉറപ്പാണ്. നൂലിഴ ഭൂരിപക്ഷത്തിന്റെ ഞാണിന്മേല്‍ കളികള്‍ക്കപ്പുറം ജാതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും ഉമ്മന്‍ ചാണ്ടിയെ ചക്രശ്വാസം വലിപ്പിക്കും. നായരോ ഈഴവനോ എന്ന് നോക്കിയാണ് എസ് എന്‍ ഡി പി യും എന്‍ എസ് എസ്സും പിന്തുണ കൊടുക്കുക. കഴിഞ്ഞ അഞ്ചു വര്‍ഷം വി എസ്സിന് പതിച്ചു നല്‍കിയ വെള്ളാപ്പള്ളിയുടെ പിന്തുണയ്ക്ക്‌ മറ്റു അര്‍ത്ഥങ്ങളൊന്നും ഇല്ല. ചെന്നിത്തല നായര്‍ ഔട്ടായതോടെ ഇനി എന്‍ എസ് എസ്സിന്റെ കളികള്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ.

തത്ക്കാലം നിങ്ങള്‍ പ്രസിഡന്റ്‌ പണി നോക്കിയാല്‍ മതി, നിങ്ങളെപ്പോലൊരു ആളെയാണ് ഞങ്ങള്‍ക്ക് ആ സ്ഥാനത്ത് വേണ്ടത് (ഹി ഹി.) എന്ന് ചെന്നിത്തലയോട് തുറന്നു പറഞ്ഞ പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തെ അഫിനന്ദിക്കുന്നു. "ഞാന്‍ ഒരു സീറ്റിലേക്കുമില്ല" എന്ന് മുഖം കറുപ്പിച്ചു ഇന്നലെ ചെന്നിത്തല പറഞ്ഞപ്പോള്‍ ഒരഗ്നിപര്‍വതം ആ മുഖത്തു തിളച്ചു മറിയുന്നത് ശരിക്കും കാണാമായിരുന്നു. കേരള ജനതയ്ക്ക് ഏതായാലും സ്വാസ്ഥ്യം വിധിച്ചിട്ടില്ല. ഒരു വി എസ് - പിണറായി ലൈനില്‍ ചാണ്ടി- ചെന്നിത്തല ട്രാക്ക് ശരിയായി വരുന്നുണ്ട്. (അല്ലേലും മാധ്യമങ്ങള്‍ക്ക് ഇനി ചാകരയാണ്) കുഞ്ഞാലിക്കുട്ടിക്ക് പിടിപ്പതു പണിയുണ്ടാവും !!.

മ്യാവൂ: മുരളിയേട്ടന് മന്ത്രിസ്ഥാനം കൊടുക്കാതെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി അപ്പോള്‍ പറയാം.

Related Posts
തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി
ജമാഅത്ത് സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു
മുരളിയേട്ടന് ഒരു തുറന്ന കത്ത്