തുറുപ്പുഗുലാന്‍ കുഞ്ഞാലിക്കുട്ടി

അറുപത്തിയെട്ട് - എഴുപത്തിരണ്ട്. എല്ലാം പ്രവചനങ്ങളും അടുപ്പിലായി . ത്രിശങ്കു നിയമസഭ. ലഡ്ഡു പോയിട്ട് ആരുടെ മനസ്സിലും ഒരു ലോസ്സഞ്ചര്‍ മിഠായി പോലും പൊട്ടിയില്ല. ഹോ, എന്തെല്ലാം പുകിലായിരുന്നു. വി എസ് തരംഗം, ഭരണ വിരുദ്ധ വികാരം, പൂജപ്പുര ജയില്‍, ഐസ് ക്രീമിന്റെ കമ്പ്.. ഒലക്കേടെ മൂട്.. എന്നിട്ടിപ്പോ ദാ കിടക്കുന്നു. ഇരുമുന്നണികളും.. പാണ്ടി ലോറി കയറിയ മരത്തവളകളെപ്പോലെ. കിട്ടേണ്ടവര്‍ക്കെല്ലാം കിട്ടേണ്ടത് കിട്ടി എന്ന് തന്നെയാണ് എന്റെ വിശ്വാസം. കോണ്‍ഗ്രസ്സുകാര്‍ക്കും കിട്ടി. സഖാക്കള്‍ക്കും കിട്ടി. ഇനി വേണ്ടത് തരംഗം സൃഷ്ടിച്ച 'മാമന്മാര്‍ക്കെല്ലാം' ശരിക്കൊരു ഉഴിച്ചില്‍ നടത്തി മലര്‍ന്നു കിടന്നു ശ്വാസം വിടാന്‍ ഒരവസരം കൊടുക്കുകയാണ്. മാത്രമല്ല അഹങ്കാരത്തിന്റെ മസില് പിടുത്തങ്ങളും ധിക്കാരത്തിന്റെ ഭാഷയും മാറ്റിയെടുക്കാന്‍ അല്പം തിരുമ്മു ചികിത്സയും നല്ലതാണ്.



കേരളത്തിനു വേണ്ടത് ഈ നാടിന്റെ വികസനം മുഖ്യ അജണ്ടയാക്കുന്ന ഒരു മുഖ്യമന്ത്രിയാണ് - ഒരു നവാബ് രാജെന്ദ്രനെയല്ല - എന്ന് ജനങ്ങള്‍ വിധിയെഴുതിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഏതെങ്കിലും ഒരു പോളിറ്റ് ബ്യുറോ മെമ്പറെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു റൂം ബുക്ക് ചെയ്യണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ അടിച്ച ചില ലോട്ടറികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു മിമിക്രി ആസ്വദിക്കുകയായിരുന്നുവെന്നും അവര്‍ കയ്യടിച്ചത് ആ കോമാളിത്തരങ്ങള്‍ക്ക് ആയിരുന്നെന്നും മനസ്സിലാക്കാന്‍ അല്പം സുഖ ചികിത്സ നല്ലതാണ്.

ഞാന്‍ അല്പം ഓവറാകുന്നുണ്ടോ? ഇല്ലല്ലോ. ഇമ്മാതിരി നാല് ഡയലോഗ് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഇനി പറയാന്‍ അവസരം കിട്ടില്ല. കാരണം കോണ്‍ഗ്രസ്സാണ് ഭരിക്കാന്‍ പോകുന്നത്. അവരുടെ ഗുണനിലവാരം നമ്മള്‍ കണ്ടതാണ്. പത്തറുപതു കൊല്ലത്തെ പരിചയം വെച്ച് നമുക്കുറപ്പിച്ചു പറയാന്‍ കഴിയുന്ന കാര്യം കോണ്‍ഗ്രസ് എത്ര നന്നായാലും അതിനൊരു പരിധിയുണ്ടാവും എന്നതാണ്. അതിനപ്പുറത്തേക്ക്  നന്നാവാന്‍ അവര്‍ക്ക് കഴിയില്ല. ഗാന്ധിജി വിചാരിച്ചിട്ട് നടക്കാത്തത് വി എം സുധീരനെക്കൊണ്ട് കഴിയില്ല. അതുകൊണ്ട് നാളെ മുതല്‍ തന്നെ കോണ്‍ഗ്രസ്സിനെ തെറി വിളിച്ചു തുടങ്ങാനുള്ള അവസരം അവരായിട്ടു നമുക്കുണ്ടാക്കിത്തരും. അത് കട്ടായമാണ്. അപ്പോള്‍ പിന്നെ നമ്മള്‍ സാധാരണക്കാര്‍ക്ക് വി എസ് വേണ്ടി വരും. പറയാനുള്ളത് ഇപ്പോള്‍ പറഞ്ഞിട്ട് വി എസ്സിന്റെ കൂടെ കൂടുക എന്ന ഒരു ലൈനിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്.


നൂലിഴക്ക്‌ യു ഡി എഫ് രക്ഷപ്പെട്ടു എന്ന് വേണം പറയാന്‍. അവസാന പന്ത് വരെ ആകാംക്ഷ നിലനിര്‍ത്തിയ ക്രിക്കറ്റ് മത്സരം പോലെ ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു ഒടുക്കം വരെ. വിധി വന്നു കഴിഞ്ഞപ്പോള്‍  ജയിച്ചവരുടെയും തോറ്റവരുടെയും മുഖം ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ. ഇതൊരു ചരിത്രമാണ്. കേരള രാഷ്ട്രീയത്തില്‍ ഇത് വരെ കാണാത്ത ചരിത്രം. ഇനി എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്നു കാണണം. റിസള്‍ട്ട് വിശകലനം ചെയ്തു നോക്കിയാല്‍ മാമന് മാത്രമല്ല ഒരു സുഖ ചികിത്സ ഉമ്മനച്ചായനും ചെന്നിത്തല നായര്‍ക്കും അത്യാവശ്യമാണ് എന്ന് കാണാം. മുന്നണിയെ നയിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ഇരുവര്‍ക്കും മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരിക്കാന്‍ തരിമ്പു പോലും അവകാശമില്ല. ഈ 'നാണം കെട്ട വിജയത്തിന്റെ' ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രണ്ടു പേരും കാശിക്കു പോണം. പകരം ആര് എന്ന് ചോദിക്കും. അത് ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു. ദ വണ്‍ ആന്‍ഡ്‌ ഓണ്‍ലി മുരളിയേട്ടന്‍ .

ഈ തിരഞ്ഞെടുപ്പിലെ ശരിക്കുള്ള തുറുപ്പുഗുലാനായത് കുഞ്ഞാലിക്കുട്ടിയാണ് . ഇരുപതു സീറ്റുമായി വന്നിരിക്കുന്ന പുള്ളിയുടെ നില്‍പ്പ് വി എസ്സിനെ ബോധം കെടുത്താന്‍ പര്യാപ്തമാണ്. ഷുഗര്‍ കംപ്ലൈന്റ്റ്‌ ഇല്ലെങ്കില്‍  മനസ്സറിഞ്ഞു ഒരു ഐസ് ക്രീം തിന്നാനുള്ള അവസരമാണ് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ വന്നിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഭരണം കിട്ടിയെങ്കിലും  ഐസ് ക്രീം പോയിട്ട് ഒരു ച്യൂയിംഗം ചവക്കാനുള്ള അവസരം പോലും വോട്ടര്‍മാര്‍ നല്‍കിയിട്ടില്ല. യു ഡി എഫിന് കിട്ടിയ സീറ്റിനെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ  കമ്പ്യൂട്ടറിന് നല്‍കിയാല്‍ തുറുപ്പുഗുലാനെ വെല്ലുന്ന മറ്റൊരു ഗുലാന്റെ ചിത്രം സ്ക്രീനില്‍ തെളിയും. അത് മാണി സാറാണ്. സീറ്റ് വിഭജന സമയത്ത് മാണിയെ വരച്ച വരയില്‍ നിര്‍ത്തിയയവരൊക്കെ ഇനി മാണി വരയ്ക്കുന്ന വരയില്‍ ലൈനായി നില്‍ക്കേണ്ടി വരും. ആരോട് കളിച്ചാലും പാലായിലെ അച്ചായന്മാരോട് കളിക്കരുത്. വിവരമറിയും.


ഗൗരി അമ്മച്ചിയോട് ഞാന്‍ മുമ്പേ പറഞ്ഞതാണ് , വയസ്സാം കാലത്ത് ഈ പണിക്കു പോണ്ട എന്ന്. കേട്ടില്ല. ഇപ്പോള്‍ ജനങ്ങള്‍ തന്നെ പോളിംഗ് ബൂത്തില്‍ നിന്ന് താങ്ങിയെടുത്ത് വീടിന്റെ ഉമ്മറപ്പടിയില്‍ ഇരുത്തിക്കൊടുത്തിരിക്കുന്നു. വളരെ നന്നായി. വോട്ടര്‍മാര്‍ക്ക് വിവരമില്ല എന്ന് ഇനി ഒരുത്തനും പറഞ്ഞു പോകരുത്. രാഘവന്റെ സ്ഥിതിയും മറിച്ചല്ല. നികേഷ് കുമാര്‍ പുതിയ ചാനല്‍ തുടങ്ങിയ ദിവസം തന്നെ അച്ഛന്‍ തോറ്റു  തൊപ്പിയിട്ട വാര്‍ത്ത കൊടുക്കേണ്ടി വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കിച്ചിരി സങ്കടമുണ്ട്. നികേഷേ.. സാരമില്ല. അച്ഛന്റെ പാര്‍ട്ടി വളര്‍ന്നു കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണ്. വിധിയുണ്ടെങ്കില്‍ അടുത്ത പഞ്ചായത്ത് ഇലക്ഷനിലെങ്കിലും ഒരു സീറ്റ് കിട്ടാതിരിക്കില്ല. അന്ന് നമുക്കൊരു ഫ്ലാഷ് ന്യൂസ്‌ കൊടുത്ത് ആഘോഷിക്കാം.  ചാനലിലെ കോണ്‍സന്‍ട്രേഷന്‍ കളയല്ലേ.

പിന്നെ പോളണ്ടിന്റെ കാര്യം. അതിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് കരുതിയതാണ്. എന്നാലും രണ്ടു വാക്ക് പറയാതെ പോയാല്‍ അത് നന്ദികേടാവും. നിലമ്പൂര്‍ കോവിലകത്തീന്നു അടിയാധാരം കിട്ടിയ ഭൂമി പോലെ പ്രച്നങ്ങള്‍ ഒന്നും ഇല്ലാതെ പത്തു മുപ്പത്തഞ്ച് കൊല്ലം നമ്മള്‍ പോളണ്ട് ഭരിച്ചു. അവിടെയാണ് ഇപ്പോള്‍ ആ തീപ്പൊരിപെണ്ണ് കയറിയിരിക്കുന്നത്. ഹോ.. ആലോചിക്കാന്‍ പോലും വയ്യ.. കേരളവും പോളണ്ടും എങ്ങനെ കഴിഞ്ഞവരാ. ഏട്ടത്തിയും അനിയത്തിയും പോലെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും ഇട്ട ശേഷം നമുക്കൊരു പാട്ട് പാടാം. പാമ്പുകള്‍ക്ക് മാളമുണ്ട്. പറവകള്‍ക്കാകാശമുണ്ട്... (നിര്‍ത്തി നിര്‍ത്തി പാടൂ..)

ഈ ബ്ലോഗില്‍ നടത്തിയ  പ്രവചന മത്സരത്തിലെ താരം Mr. BorN ആണ്. ഒരേ ഒരാളാണ് കൃത്യമായ പ്രവചനം നടത്തിയത്. പക്ഷെ പുള്ളിയെ താരമാക്കാന്‍ നോക്കിയിട്ട് പ്രൊഫൈലില്‍ വിവരമൊന്നും കാണുന്നില്ല .

BorN said... UDF: 72
LDF: 68
April 16, 2011 10:00 PM

മ്യാവൂ:   ലതികേച്ചീ..  റിസള്‍ട്ട് പോണാല്‍ പോകട്ടും. നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് രാഷ്ട്രീയം പറഞ്ഞതല്ല. Politics is the last refuge of a scoundrel എന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ. അത് മനസ്സില്‍ ധ്യാനിച്ച്‌ ദിവസം ഓരോ പോസ്റ്റിട്ട് ബ്ലോഗില്‍ സജീവമാകൂ.