ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക

ഏതെങ്കിലും സമുദ്ര ജീവിയുടെ ശാസ്ത്രനാമമാണ് മുകളില്‍ എഴുതിയത് എന്ന് കരുതേണ്ട. 'വക്കാ വക്കാ ആഫ്രിക്ക' എന്നൊക്കെ പാടുന്ന പോലെ ഒരു രസത്തിന് എഴുതിയപ്പോള്‍ വന്നു പോയതാണ്‌ എന്നും കരുതേണ്ട. 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' എന്നത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍  മാത്രം കണ്ടു വരുന്ന ഒരു പുതിയ രോഗമാണ്. കേരളത്തിലെ പല പ്രമുഖരുടെയും വിചിത്ര രോഗങ്ങള്‍ കണ്ടുപിടിച്ച മുഖ്യമന്ത്രി അച്ചുതാനന്ദന്‍ തന്നെയാണ് ഈ രോഗത്തിന്റെ ലക്ഷണവും ആദ്യമായി കണ്ടുപിടിച്ചത്.  കൈരളി ചാനലിന്റെ സംവിധായകന്‍ ആയിരുന്ന ജോണ്‍ ബ്രിട്ടാസ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറെ ഇന്റര്‍വ്യൂ നടത്തിയ അന്ന് തന്നെ വി എസ് പറഞ്ഞിരുന്നു ഇത് രോഗം 'ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക' ആണെന്ന്!!. അന്ന് ആരും അത് വിശ്വസിച്ചില്ല. ഇപ്പോഴാണ് എല്ലാവര്‍ക്കും ഈ രോഗമെന്താണെന്ന് മനസ്സിലായത്‌. വീ എസ് ആരാ മോന്‍?
പാവം ബ്രിട്ടാസ് എവിടെപ്പോയെങ്കിലും ജീവിച്ചു പോകട്ടെ, ഇനിയീ വിഷയത്തില്‍ ഒരു പോസ്റ്റ്‌ വേണ്ട, നേരത്തെ ഇട്ടതു തന്നെ ( ബ്രിട്ടാസേ നീയും!!! - A John Brittas Drama - ) ധാരാളമാണ് എന്ന തീരുമാനത്തില്‍ ആയിരുന്നു ഞാന്‍. പക്ഷെ വി എസ്സിന്റെ ഇന്നലത്തെ പ്രസ്താവനയാണ് സ്ഥിതിഗതികള്‍ മാറ്റിമറിച്ചത്. വായനക്കാര്‍ ക്ഷമിക്കുക.  'മര്‍ഡോക്കിന്റെ കൂടെ പോയ മാന്യനെക്കുറിച്ച് അയാളെ വളര്‍ത്തിക്കൊണ്ടു വന്നവര്‍ മറുപടി പറയട്ടെ' എന്നാണ് ഇന്നലെ വി എസ് പത്രക്കാരോട് പറഞ്ഞത്. വി എസ്സിന് അങ്ങനെ പറയാനുള്ള എല്ലാ അവകാശവുമുണ്ട് എന്ന വിശ്വാസമാണ് എനിക്കുള്ളത്. 'മാധ്യമ ഭീകരന്‍' റൂപര്‍ട്ട് മര്‍ഡോക്കിന്റെ കേരളത്തിലെ ചാനലായ ഏഷ്യാനെറ്റിന്റെ തലപ്പത്ത് ജോണ്‍ ബ്രിട്ടാസ് കസേരയിട്ട് ഇരിക്കുന്നതായി ഒരൊറ്റ സഖാവും ഉറക്കത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. പക്ഷെ വി എസ് അത് നേരത്തെ മനസ്സില്‍ കണ്ടു. ഇവന്റെ പോക്ക് ശരിയല്ല എന്ന് ആദ്യമായി പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. 'പിണറായിക്ക മര്‍ഡോക്കിക്ക' എന്ന രോഗം വളരെ മുമ്പേ തന്നെ പാര്‍ട്ടിയെ കീഴടക്കിയിരുന്നതിനാല്‍ അതിന്റെ  തലപ്പത്തിരിക്കുന്നവര്‍ വി എസ്സിന്റെ മുന്നറിയിപ്പ് കേട്ടതായി പോലും നടിച്ചില്ല.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ കുത്തക മാധ്യമങ്ങളുടെ ബൂര്‍ഷ്വാ സമീപനങ്ങളെക്കുറിച്ച ബ്രിട്ടാസിന്റെ തുറന്നു കാട്ടലുകളും അഴിച്ചു പണികളും കണ്ടു രോമാഞ്ചം കൊണ്ട ഒരു സാധാരണ ടി വി പ്രേക്ഷകനാണ് ഞാന്‍.  അന്നൊക്കെ  ഈ മര്‍ഡോക്കെങ്ങാനും ബ്രിട്ടാസിന്റെ മുന്നില്‍ അബദ്ധത്തില്‍ വന്നു പെട്ട് പോയാല്‍ എന്തായിരിക്കും പുകിലെന്ന് ഞാന്‍ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്. മര്‍ഡോക്ക് ജീവനും കൊണ്ട് ഓടുന്നതും 'ഐ വില്‍ പുള്‍  ഔട്ട്‌ യുവര്‍ ടംഗ് യു ബ്ലഡി ഷിറ്റ് (കടപ്പാട്: ജയന്‍, അങ്ങാടി) എന്ന് പറഞ്ഞു ബ്രിട്ടാസ് പിറകെ ഓടുന്നതും ഞാന്‍ പല തവണ മനസ്സില്‍ കണ്ടു സായൂജ്യമടഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ നമ്മള്‍ സ്വപ്നം കണ്ട ബ്രിട്ടാസാണ് നാല് വെള്ളിക്കാശിന് വേണ്ടി 'ഒരു ജനതയുടെ അത്മാവിഷ്കാര'ത്തെ തൂക്കി വിറ്റിരിക്കുന്നത്. വിയര്‍പ്പും പാട്ടപ്പിരിവും നല്‍കി നാം വളര്‍ത്തിയെടുത്ത ബദല്‍ മാധ്യമ സംസ്കാരത്തെ പുറം കാലുകൊണ്ട്‌ അടിച്ചിട്ടാണ്  അദ്ദേഹം മര്‍ഡോക്കില്‍  സ്വയം ലയിച്ചിരിക്കുന്നത്.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ബ്രിട്ടാസിനെ വളര്‍ത്തിക്കൊണ്ടു വന്നവരാണ് അയാള്‍ മര്‍ഡോക്കിന്റെ കൂടെ പോയതിന് മറുപടി പറയേണ്ടത് എന്ന വി എസ്സിന്റെ പ്രസ്താവന അല്പം കണ്ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. ഒരു കാര്യം മാത്രമാണ് പ്രസ്താവനയില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. മറുപടി പറയേണ്ടയാള്‍ വി എസ് അല്ല. ബ്രിട്ടാസിന് മാക്സിമം പാരയാണ് അദ്ദേഹത്തിന്‍റെ വക കിട്ടിയിട്ടുള്ളത്. പിന്നെ ആരാണ് ബ്രിട്ടാസിനെ വളര്‍ത്തിയത്?. അത് പാര്‍ട്ടിയാണോ അതോ പാര്‍ട്ടി സെക്രട്ടറിയാണോ?  അതോ ഇത് രണ്ടുമല്ലാതെ ബ്രിട്ടാസ് സ്വയം വളര്‍ന്നതാണോ?. ഇതൊന്നുമല്ല എങ്കില്‍ പിന്നെ ഒരു സാധ്യതയുള്ളത് റിമോട്ട് കയ്യില്‍ പിടിച്ചു വാ പൊളിച്ചു ടീ വി ക്ക് മുന്നിലിരുന്നു കൊടുത്ത പ്രേക്ഷകനാണ്. എല്ലാ വിഷയത്തിലും തീര്‍പ്പ് കല്‍പ്പിക്കുന്ന പോളിറ്റ് ബ്യുറോ തന്നെ ഈ വിഷയത്തില്‍ ഒരു തീര്‍പ്പ് കല്പിക്കുന്നതായിരിക്കും നല്ലത്.
വി എസ് ആവശ്യപ്പെട്ടത് പോലെ ഒരു മറുപടി കിട്ടിയാലും ഇല്ലെങ്കിലും  എല്ലാ പാര്‍ട്ടിക്കാരോടും എനിക്കൊന്നേ പറയാനുള്ളൂ..ബ്രിട്ടാസിക്ക മര്‍ഡോക്കിക്ക എന്ന രോഗം പാര്‍ട്ടിയെ പതിയെ കീഴടക്കുകയാണ്. അമ്യൂസ്മെന്റ് പാര്‍ക്കിലൂടെ, സാന്റിയാഗോമാരിലൂടെ, റിയാല്‍ എസ്റ്റേറ്റ് മാഫിയകളിലൂടെ അത് നമ്മുടെ ആത്മാവിഷ്കാരങ്ങളെ ഒന്നൊന്നാകെ വിഴുങ്ങുകയാണ്. ഒന്നുകില്‍ വി എസ് അല്ലെങ്കില്‍ മര്‍ഡോക്ക് രണ്ടാലൊന്ന് തിരെഞ്ഞുടുക്കേണ്ട സമയമാണിത്. ഗുഡ് ബൈ. Story Update  ബ്രിട്ടാസ് ഡ്രാമ പ്രദര്‍ശനം തുടരുന്നു


Related Stories
'റിപ്പോര്‍ട്ടര്‍ ' എത്തി, ഇനി അര്‍മാദിക്കൂ
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഏത് ലതിക? എന്ത് കോടതി?