കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്‌

ഞാനൊരു യാത്രയില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ഐസ് ക്രീം ബോംബ്‌ പൊട്ടിയ ഉടനെ പ്രതികരണങ്ങളൊന്നും എഴുതാന്‍ കഴിഞ്ഞില്ല. പലരും എനിക്ക് ഇമെയില്‍ അയച്ചു. കുഞ്ഞാലിക്കുട്ടിയെകുറിച്ച് എഴുതാന്‍ എന്താണൊരു പേടി എന്നാണ് ചിലര്‍ ചോദിച്ചത്. 'തന്റെ നാവിറങ്ങിപ്പോയോ?' എന്ന തലക്കെട്ടോടെ വന്ന ഒരു സാമ്പിള്‍ ഇമെയില്‍ ഇങ്ങനെയാണ്. "ലീഗല്ലാത്ത സകലതിനെ വിമര്‍ശിച്ചും ബ്ലോഗിടുന്ന മിസ്റ്റര്‍ ബഷീര്‍ എന്തേ കുഞ്ഞാലിക്കുട്ടി ആപ്പിലായപ്പോള്‍ മിണ്ടുന്നില്ല?. തന്റെ നാവിറങ്ങിപ്പോയോ? ജമാഅത്തിനെതിരെയോ പോപ്പുലര്‍ ഫ്രണ്ടിനെതിരെയോ മഅദനിക്കെതിരെയോ എവിടുന്നെങ്കിലും എന്തെങ്കിലും കേട്ടാല്‍ അതിനു ഓശാന പാടുന്ന തനിക്കെന്താ ഐസ് ക്രീം വന്നപ്പോള്‍ ബ്ലോഗ്‌ വരാത്തത്? തനിക്കീ വിഷയം പിടിച്ചില്ലേ? അല്ലേല്‍ ആരെങ്കിലും തന്റെ തൊള്ളയില്‍ പച്ച ഐസ് ക്രീം കുത്തിക്കയറ്റിയോ?"

ചോദിക്കാനുള്ളത് ഒട്ടും വളച്ചു കെട്ടില്ലാതെ ചോദിച്ചിരിക്കുന്നതിനാല്‍ ഈ ഇമെയില്‍ അയച്ച റബീഹ് സമാന്‍ എന്ന വായനക്കാരനോട് നന്ദിയുണ്ട്. ആരേലും എന്റെ വായില്‍ പച്ച ഐസ് ക്രീം കുത്തിക്കയറ്റിയിട്ടില്ല. ഐസ് ക്രീം അല്ലേ , ഇനി കുത്തിക്കയറ്റിയാലും കുഴപ്പമില്ല. അല്പം കഴിഞ്ഞാല്‍ അത് അലിഞ്ഞു പോകും. അലിയാനുള്ള സമയം നമ്മള്‍ കൊടുക്കണം എന്ന് മാത്രം. പക്ഷെ കോഴിക്കോട്ടെ പാര്‍ലറില്‍ ഉണ്ടാക്കിയിട്ടുള്ള ഐസ് ക്രീം അത്ര പെട്ടെന്ന് അലിഞ്ഞു പോകുന്ന ഒന്നല്ല. ആ ഐസ് ക്രീമില്‍ ഐസിന് പകരം കോണ്‍ക്രീറ്റ് പൊടിയാണ് ചേര്‍ത്തിട്ടുള്ളത്!. അതുകൊണ്ട് തന്നെ ഒരു ഫുള്‍ ലെങ്ങ്ത്‌ ആക്ഷന്‍ ത്രില്ലര്‍ സീരിയല്‍ ആണ് ഈ 'കോണ്ക്രീറ്റ്  ക്രീം' തിരക്കഥയില്‍ ഇനി വരാനിരിക്കുന്നത്.


ഇസ്പേഡ് ഏഴാം കൂലി പോലെ കിടന്നിരുന്ന ഒരു ഇളയച്ചനെ ഒറ്റ ദിവസം കൊണ്ട് താരമാക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ‌ദിവസം നാല് പത്ര സമ്മേളനം വരെ നടത്താനുള്ള കപ്പാസിറ്റിയിലാണ് പുള്ളി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഇതിനാണ് ഗജകേസരി യോഗം എന്നൊക്കെ പറയുന്നത്. ഇതുപോലെ ഒരു അളിയനോ ഇളയച്ചനോ ഉണ്ടായാല്‍ ജീവിതം പുഷ്ടിപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട!!.കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. കുഞ്ഞാലിക്കുട്ടി ചെയ്തതും ഇതൊക്കെയാണ്.

വലിയ വെളവന്മാരെ 'അട്ടയുടെ പൊക്കിള്‍ കണ്ടവന്‍' എന്ന് ഞങ്ങളുടെ നാട്ടില്‍ പറയാറുണ്ട്‌. സാധാരണഗതിയില്‍ അട്ടയെക്കണ്ടാല്‍ അതിന്റെ തലയും വാലും വരെ തിരിച്ചറിയാന്‍ പറ്റില്ല.  പൊക്കിളിന്റെ കാര്യം പിന്നെ പറയാനുണ്ടോ‍?.. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ അട്ടയുടെ പൊക്കിള്‍ കണ്ടവനാണ്. പക്ഷെ സ്വന്തം ഇളയച്ഛനെന്ന അട്ടയുടെ തലയും വാലും കാണാനുള്ള കണ്ണുണ്ടായില്ല!!!. അളിയന്മാരെയും ഇളയച്ചന്മാരെയും ഏറെ സൂക്ഷിക്കേണ്ട കാലമാണിത്. നിവൃത്തിയുണ്ടെങ്കില്‍ ഇവരെ ഒരു കാര്യവും എല്പിക്കരുത്. ഐസ് ക്രീം എന്നല്ല ഒരു പച്ചമാങ്ങ പോലും വാങ്ങിക്കൊണ്ട് വരുവാന്‍ അവരെ ഏല്‍പ്പിക്കരുത്.

റജീന വിഷയത്തിലെ സത്യാവസ്ഥ എന്തായാലും ശരി ഈ കേസില്‍ നിന്ന് തടിയൂരാന്‍ പല നമ്പരുകളും ഒരുമിച്ചു കളിച്ചവരാണ് കുഞ്ഞാലിക്കുട്ടിയും റഊഫും. (അതില്‍ അവര്‍ ഏതറ്റം വരെ പോയി എന്ന് കണ്ടെത്തേണ്ടത്‌ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആണ്). തന്ത്രങ്ങള്‍ മെനഞ്ഞതും കരുക്കള്‍ നീക്കിയതുമെല്ലാം ഇളയച്ചനും മൂത്തച്ചനും ഒരുമിച്ചാണ്. പക്ഷെ തമ്മില്‍ തെറ്റിയപ്പോള്‍ ഇരുവരും അത് വിളിച്ചു പറഞ്ഞ രീതി രാഷ്ട്രീയ സദാചാരത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്നതായി എന്ന് പറയാതെ വയ്യ.



ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് (റജീന- നികേഷ് - മുനീര്‍ - കുഞ്ഞാലിക്കുട്ടി) ഒരു സീരിയല്‍ തന്നെ ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്.( ഒന്ന്, രണ്ട്മൂന്ന്, നാല്, അഞ്ച് ) അത് ഇനിയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യാവിഷന്‍ ഏതാണ്ട് പൂട്ടാറായിട്ടുണ്ട്. ഓരോ ദിവസവും ഓരോരുത്തരാണ് അവിടെ നിന്ന് തടിയെടുക്കുന്നത്. നന്നായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന ഭഗത് ചന്ദ്രശേഖരന്‍ ഈയടുത്താണ് മുരളിയുടെ വരാന്‍ പോകുന്ന ചാനലിലേക്ക് കൂട് മാറിയത്. നികേഷ് വിട്ട ശേഷം ചാനല്‍ റേറ്റിങ്ങില്‍ ഏറെ പിറകോട്ടു പോയ അവര്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ആളിക്കത്തലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഊമ്പി വലിച്ചെറിഞ്ഞ ഐസ് ക്രീം കമ്പ് തന്നെ വീണ്ടും എടുത്ത് നുണയുവാന്‍ സാഹചര്യം അവരെ നിര്‍ബന്ധിതരാക്കി എന്ന് വേണമെങ്കിലും പറയാം. ഏതായാലും ഈ സീരിയല്‍ അടുത്തൊന്നും അവസാനിക്കുന്ന മട്ടില്ല. നമ്മുടെ രാഷ്ട്രീയ സദാചാരത്തെയും നൈതിക മൂല്യങ്ങളെയും കൊഞ്ഞനം കുത്തിക്കൊണ്ടു ഇതിനിയും ഇവിടെയൊക്കെ കാണും. അറ്റ്‌ ലീസ്റ്റ്, അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെയെങ്കിലും.

ഇന്ന് മലപ്പുറത്ത് പോയി വരുന്ന വഴിയില്‍ (തങ്ങളെ കാണാന്‍ പോയതല്ല കെട്ടോ) പാണക്കാടിനും വേങ്ങരക്കും ഇടയില്‍ പലയിടത്തും ഒരു പോസ്റ്റര്‍ ഞാന്‍ കണ്ടു. "കുഞ്ഞാപ്പയെ തകര്‍ക്കാന്‍ കഴിയില്ല" എന്ന വെണ്ടയ്ക്കക്ക് താഴെ കോള്‍ഗേറ്റ് ചിരി ചിരിച്ചു നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ് നില്‍ക്കുന്നു. സംഗതി ശരിയാണ്. എങ്ങിനെ എടുത്തെറിഞ്ഞാലും നാല് കാലില്‍ വീഴുന്ന ആളാണ്‌ കുഞ്ഞാലിക്കുട്ടി. ഈ പുകിലുകലെയൊക്കെ അതിജയിച്ചു പുള്ളി തിരിച്ചു വരും. വിമാനത്തില്‍ ഏതോ ഒരു സ്ത്രീയുടെ സാരിയില്‍ തൊട്ടു എന്ന കുറ്റത്തിന് മന്ത്രി സ്ഥാനവും അത് വഴി രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കേണ്ടിവന്ന പീ ജെ ജോസഫിനെപ്പോലുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞാപ്പ ഒരു സംഭവം തന്നെയാണ്!!

മ്യാവൂ: ബ്ലോഗ്ഗര്‍മാര്‍ ശ്രദ്ധിക്കുക. ഐസ് ക്രീം വിഷയത്തില്‍ ബ്ലോഗുകള്‍ എഴുതുമ്പോള്‍ സൂക്ഷിച്ചു വേണം എഴുതാന്‍. കുഞ്ഞാലിക്കുട്ടിക്കും ഒരു ബ്ലോഗുണ്ട്. ജാഗ്രതൈ.

Latest updates
ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും  (21 Aug 2011)
ഐസ്ക്രീം പൂജപ്പുരയിലെത്തുമോ? (27 Sept 2011)